Monday 2 March 2009

ബേബി ഫുഡും, കൂവലും, പിന്നെ വാര്യര്‍ സാറും!

പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. (പ്രീ ഡിഗ്രി എന്തെന്നറിയാത്ത +2 പൈതങ്ങളേ, അത് സ്വാതന്ത്രത്തിന്റെ, തോന്ന്യാസത്തിന്റെ, കൂക്കി വിളിയുടെ, കുസൃതിയുടെ കാലം). പാവങ്ങളായ അധ്യാപകരുടെ ക്ലാസ്സില്‍ പയ്യന്മാരും പയ്യികളും കയറാതെയും, കയറിയവര്‍ കൂക്കുവിളിയും, പശു കരയലും, കടലാസ് അമ്പു എയ്തും കാലം കഴിക്കുന്ന ക്ലാസ്സിലേക്കാണ് പരമ സാത്വികനായ വാരിയര്‍ സാര്‍ കടന്നു വരുന്നത്.

ഓരോ തവണ സാര്‍ ബോര്‍ഡിലേക്ക് തിരിയുമ്പോഴും, പശുവിന്റെ അമറലും, കുറുക്കന്റെ ഓരിയിടലുകളും ക്ലാസ്സില്‍ സുലഭം. പതിനഞ്ച് മിനിറ്റ് നീണ്ട ഈ കലാ പരിപാടികള്‍ക്കൊടുവില്‍ സാര്‍ ചോക്കും പുസ്തകവും താഴെ വച്ച് ഞങ്ങളെ അഭിസംബോധന ചെയ്തു.

"കുട്ടികളെ, ഞങ്ങളുടെ ചെറുപ്പകാലത്ത് അമ്മമാര്‍ മക്കള്‍ക്ക്‌ മുലപ്പാല്‍ കൊടുത്താണ് വളര്‍ത്തുക. ഇന്ന് മുലപ്പാല്‍ കൊടുക്കാന്‍ അമ്മമാര്‍ക്കെവിടെ സമയം?. അപ്പോള്‍ പിന്നെ, ചിലര് പശുവിന്‍ പാല് കൊടുക്കും, പശു ഇല്ലാത്തവര്‍ കടയില്‍ കിട്ടുന്ന പാല്‍പ്പൊടി വാങ്ങി കലക്കി കൊടുക്കും. "

വാര്യര്‍ സാറിന്റെ പെട്ടെന്നുള്ള കുട്ടിയെ വളര്‍ത്തല്‍ സന്ദേശങ്ങള്‍ കേട്ട് ഞങ്ങള്‍ മിഴിച്ചിരിക്കവേ, അദ്ദേഹം തുടര്‍ന്നു. "പാല്‍പ്പൊടി വാങ്ങുമ്പോള്‍ അത് പശുവിന്റെ ആകാം, എരുമയുടെതാകാം, അതുമല്ലെങ്കില്‍ മായം ചേര്‍ക്കാനായി മറ്റു വല്ലതിന്റെതുമാകാം."

"മുലപ്പാല് കുടിച്ച കുഞ്ഞുങ്ങള്‍ക്ക് മനുഷ്യന്റെ സ്വഭാവം വരുമ്പോള്‍, പൊടി പാല് കുടിച്ച കുഞ്ഞുങ്ങള്‍ക്ക് ആ മൃഗത്തിന്റെ സ്വഭാവവും ശബ്ദവും ആണ് കിട്ടുക. ഈ ക്ലാസ്സില്‍ പോടി പാല് കുഞ്ഞുങ്ങള്‍ ആണ് കൂടുതല്‍ എന്ന് തോന്നുന്നു."

പശുവിന്റെ അമറലും, കുറുക്കന്റെ ഓരിയിടലുകളും, ഓരി ഇടുന്നവരെയും പിന്നെ മാഷിന്റെ ക്ലാസ്സില്‍ കണ്ടിട്ടില്ല !!.

2 comments:

  1. ഹ ഹ ഹ.......രസകരമായ പോസ്റ്റ്‌.....
    :)

    ReplyDelete
  2. മാഷ് നല്ല മാഷ് !

    ReplyDelete