Sunday 31 May 2009

ബ്രൈറ്റന്‍ കാഴ്ചകള്‍.

ബ്രൈറ്റന്‍ എന്ന കടലോര നഗരത്തിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍.





Monday 4 May 2009

ഇഷ്ടപ്പെട്ട ജര്‍മന്‍ സിനിമകള്‍

എനിക്കിഷ്ടപെട്ട കുറച്ചു ജര്‍മന്‍ സിനിമകള്‍.

ലോക മഹാ യുദ്ധങ്ങളുടെയും പിന്നീട് കിഴക്കന്‍ -പടിഞ്ഞാറന്‍ വിഭജനത്തിന്‍റെയും വിളനിലമായത് കൊണ്ട് തന്നെ മികച്ച പല ജര്‍മന്‍ സിനിമകളുടെയും പശ്ചാത്തലം യുദ്ധമോ അതിനോടനുബന്ധിച്ച വസ്തുതകളോ ആണ്.

ദസ് ബോട്ട് (Das Boot)

രണ്ടാം ലോക മഹായുദ്ധത്തില്‍ കടലില്‍ സഖ്യ സേന ഏറ്റവും പേടിച്ചിരുന്നത് ജര്‍മന്‍ പടക്കപ്പലുകളെ ആയിരുന്നില്ല. ആ ബഹുമതി ജര്‍മന്‍ യു-ബോട്ടുകള്‍ക്കായിരുന്നു.

പക്ഷെ സൂര്യവെളിച്ചം കാണാനാകാതെ, കടലിന്‍റെ അടിത്തട്ടില്‍ ഇടുങ്ങിയ സ്ഥല പരിമിതികളില്‍ ജീവിക്കുന്ന, യുദ്ധം എന്ന ക്രൂരതയുടെ നിസ്സഹായാവസ്ഥ ശരിക്കും അറിയുന്ന ഒരു കൂട്ടം യു-ബോട്ട് നാവികരുടെ കഥ പറയുന്നു ഈ ചിത്രം.

യുദ്ധത്തിന്‍റെ ഭീകരത മരണം എന്ന ഒരവസ്ഥ മാത്രമല്ലെന്നും അതുളവാക്കുന്ന ഭീതി പലപ്പോഴും മരണതുല്യം ആണെന്നും കാട്ടിത്തരുന്നു ഈ മികച്ച ചിത്രം. യുദ്ധ സിനിമകള്‍ ഇഷ്ടപെടുന്നവര്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം.

റണ്‍ ലോല റണ്‍ (Run Lola Run)

യുറോപ്യന്‍ പരീക്ഷണ സിനിമകളുടെ മറ്റൊരു ഉത്തമ ഉദാഹരണം. ബാങ്ക് കൊള്ളയടിക്കാന്‍ ഒരുങ്ങുന്ന ഒരു ചെറുപ്പക്കാരന്‍റെയും അത് തടയാനായി ഓടുന്ന കൂട്ടുകാരിയുടെയും കഥ പറയുന്ന ഈ ചിത്രം, അവതരണത്തിലെ പുതുമ കൊണ്ട് നിങ്ങളെ അമ്പരപ്പിക്കും.

കൂടുതല്‍ എന്തെങ്കിലും എഴുതിയാല്‍ അത് അവതരണ രീതിയെപ്പറ്റി ഉള്ള സസ്പെന്‍സ് തകര്‍ക്കലാവും. പുതുമയുള്ള സിനിമ അനുഭവം തേടുന്ന പ്രേക്ഷകര്‍ക്കുള്ള സിനിമ.

ഡൌണ്‍ ഫാള്‍ (DownFall)

യുദ്ധ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം. തങ്ങളുടെ ചരിത്രത്തോട് സത്യസന്ധത പുലര്‍ത്തുന്ന ഈ ചിത്രം അഡോള്‍ഫ് ഹിറ്റ്‌ലറുടെ അവസാന നാളുകളുടെ കഥ പറയുന്നു. അവസാന നാളുകളില്‍ ഹിറ്റ്‌ലറുടെ അസിസ്റ്റന്റ്‌ ആയി എത്തുന്ന പെണ്കുട്ടിയിലൂടെയാണ് സംവിധായകന്‍ കഥ പറയുന്നത്.

അവസാന നാളുകളില്‍ ചിത്ത ഭ്രമം ബാധിക്കുന്ന ഹിറ്റ്‌ലറെയും മരണം വരെ ഹിറ്റ്‌ലറുടെ കല്പനകള്‍ കണ്ണടച്ച് അനുസരിക്കുന്ന അനുയായികളെയും, ജര്‍മ്മനിയുടെ പതനവും ഈ സിനിമയില്‍ കാണാം. മുന്‍പ് പറഞ്ഞത് പോലെ തങ്ങളുടെ മുന്‍കാല ചരിത്രം എത്ര മോശം ആയാലും അതിനോട് സത്യസന്ധത പുലര്‍ത്തുന്നതാണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണീയത. രണ്ടാം ലോക മഹാ യുദ്ധ സിനിമകള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കാണേണ്ട സിനിമ.

ദി ലൈവ്സ്‌ ഓഫ് അതെര്സ് (The Lives of Others)

ഞാന്‍ കണ്ടിട്ടുള്ളവയില്‍ വച്ചേറ്റവും മികച്ച ജര്‍മന്‍ സിനിമ. കഥ നടക്കുന്നത് ഈസ്റ്റ്‌ ജര്‍മ്മനിയില്‍. സംശയം ഉള്ളവരുടെ രഹസ്യങ്ങള്‍ വീട്ടില്‍ ഒളിപ്പിച്ച ട്രന്‍സ്മിട്ടെര്‍ വഴി ഗവണ്മെന്റ് ചോര്‍ത്തുന്ന കാലം. ഒരു എഴുത്തുകാരന്‍റെയും അവന്‍റെ കാമുകിയുടെയും സംഭാഷണങ്ങള്‍ കേള്‍ക്കുന്ന ഒരു ഉദ്യോഗസ്ഥന് അവരോടു തോന്നുന്ന മമതയാണ്‌ ചിത്രത്തിന്‍റെ പ്രമേയം.

ചിന്തിക്കുന്ന എതൊരു മനുഷ്യനുള്ളിലും ഉള്ള നന്മയെ ഈ സിനിമ നമുക്ക് കാട്ടിത്തരുന്നു. ഒരു ക്ലാസ്സിക്‌ എന്ന് തന്നെ ഈ സിനിമയെ വിശേഷിപ്പിക്കാം. കഥയുടെ പിരിമുറുക്കം അവസാനം വരെ നില നിര്‍ത്തുന്നു സംവിധായകന്‍. മനോഹരമായ ഒരന്ത്യവും.

കൌണ്ടര്‍ ഫെട്ടെര്സ് (Counterfeiters)

ചരിത്രത്തിലെ ഏറ്റവും വലിയ കള്ള നോട്ടടി നടന്നത് രണ്ടാം ലോക മഹായുദ്ധ കാലത്തായിരുന്നു. പൌണ്ടും ഡോളറും പുനര്‍സ്രിഷ്ടിക്കാന്‍ ജര്‍മന്‍ ഗവണ്മെന്റ് നടത്തിയ ആ ശ്രമത്തിന്‍റെ, ജീവന്‍ തുലാസില്‍ ആടുന്നതിനു ഇടയിലും ഈ പദ്ധതിക്ക് കൂട്ട് നില്ക്കാന്‍ വിസമ്മതിക്കുന്നവരുടെ, കഥ പറയുന്ന ചിത്രം.

ജീവന്‍ ബലി കഴിച്ചും നന്മയ്ക്കു വേണ്ടി നില കൊള്ളുന്ന ഒരുപാട് പേരുടെ ശ്രമങ്ങളാണ് രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജര്‍മ്മനിയെ തോല്പ്പിച്ചതെന്നു നമ്മെ ഓര്‍മിപ്പിക്കുന്ന ചിത്രം. ജര്‍മന്‍ ക്യാമ്പുകളുടെ ഭീകരതയും, ജീവന്‍ രക്ഷിക്കാനായി ജര്‍മന്‍ കാരെ സഹായിക്കേണ്ടി വരുന്ന മനുഷ്യരുടെ നിസഹായതയും വരച്ചു കാട്ടുന്ന ചിത്രം. മറ്റു സിനിമകളെ പോലെ ഉദാത്തം അല്ലെങ്കിലും ഒരു നല്ല ചിത്രം.

യൂറോപ്പാ യൂറോപ്പാ (Europa, Europa)

സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജര്‍മന്‍ ആയി അഭിനയിക്കേണ്ടി വരുന്ന ഒരു ജൂത പയ്യന്‍റെ കഥ. റഷ്യക്കാര്‍ക്കും ജര്‍മന്‍ കാര്‍ക്കും ഇടയില്‍ ജീവിക്കാന്‍ നടത്തുന്ന സാഹസങ്ങള്‍ നമ്മെ ജീവിതത്തിന്‍റെ വിലയെപറ്റി ഓര്‍മിപ്പിക്കും.

ശുഭ പര്യവസായിയായ ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ്. യുദ്ധത്തിനിടയില്‍ പെട്ട് പോകുന്ന ഒരു സാധാരണക്കാരന്‍റെ അവസ്ഥ തന്നെയാണ് ഈ ചിത്രത്തിന്‍റെയും കാതല്‍.

സിനിമകളെ പറ്റിയുള്ള എന്‍റെ ഈ കൊച്ചു കുറിപ്പുകള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ കൊറിയന്‍ സിനിമകളെ പറ്റിയുള്ള എന്‍റെ കുറിപ്പുകള്‍ ഇവിടെ വായിക്കാം.

സമാന്തരങ്ങള്‍ - രണ്ടു ചിത്രങ്ങള്‍.

വീടിനടുത്തുള്ള പാര്‍ക്കില്‍ വച്ച് എടുത്തത്‌.


Friday 1 May 2009

ശ്രീഹരിക്ക് (അതോ കാല്‍വിനോ?) പോസ്റ്റ്‌ മോഡേണ്‍ പാക്കരന്റെ മറുപടി.

പ്രിയ ശ്രീഹരി,

ഒള്ളത് പറയാമല്ലോ. പണ്ട് നിങ്ങള്‍ ഗുരുവായൂരില്‍ വച്ച് സുന്ദരിയായ പെണ്‍കുട്ടിയെ വായി നോക്കിയ (ക്ഷമിക്കണം, സൌന്ദര്യ ആരാധന നടത്തിയ) ചരിത്രം ബ്ലോഗില്‍ എഴുതി എന്ന് കേട്ട് അത് വായിക്കാന്‍ എത്തിയപ്പോഴാണ് നിങ്ങളുടെ പുതിയ ഐറ്റം (സോറി, രചന) ആയ സിനിമ ക്വിസ് കണ്ണില്‍ പെട്ടത്.

നിയോ ലിബറല്‍ ആയ ബിംബ കല്പനകളിലൂടെ വിശകലനം ചെയ്യുമ്പോള്‍ ഉദാത്തമല്ലെങ്കിലും വായിച്ചു പൊട്ടിച്ചിരിച്ചു വരവേയാണ് ഞാന്‍ പോസ്റ്റ്‌ മോഡേണ്‍ കവികള്‍ക്കെതിരെയുള്ള നിങ്ങളുടെ ഒളിയമ്പ് കണ്ടത്.

==================
"മനസിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്‍ത്താന്‍മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?"

-- പ്രതിപാദിച്ചിരിക്കുന്ന കവിതാ ശകലത്തിന്റെ വൃത്തം കണ്ടു പിടിച്ച ശേഷം ആശയം വ്യക്തമാക്കുക (ഒന്നറിഞ്ഞിട്ടു തന്നെ കാര്യം).
====================

ഒന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന ഈ വെല്ലുവിളി ഞങ്ങള്‍ പു.ക.സ ക്കാരുടെ നെഞ്ചിലാണ് കൊള്ളുന്നത്‌. എന്നാല്‍ പിന്നെ ഒന്ന് അറിയിച്ചിട്ട് തന്നെ കാര്യം എന്ന് ഞാനും. അല്ലെങ്കില്‍ പിന്നെ ഈ പാക്കരന്‍ ഉത്തരാധുനികന്‍ ആണെന്ന് പറഞ്ഞു നടന്നിട്ടെന്തു കാര്യം?.

രണ്ടു ചോദ്യങ്ങള്‍ക്കാണ്‌ ചോദ്യ കര്‍ത്താവിനു ഉത്തരം വേണ്ടത്. ചോദ്യം ഒന്ന് : കവിതാ ശകലത്തിന്റെ വൃത്തം എന്താണ് ? : ഉത്തരമില്ല മാഷെ .... മനുഷ്യന്‍ മഹാ ജ്ഞാനത്തിന്റെ കൊടുമുടി കേറുംമ്പോഴും അവന്റെ ഉള്ളില്‍ ഉത്തരം കിട്ടാത്ത ... ( സോറി, പെട്ടന്ന് കച്ചവട സിനിമയിലെ കുത്തക നായകനായി പോയി.)

നമുക്ക് ചോദ്യത്തിലേക്ക് തിരിച്ചു വരാം. ഈ ചോദ്യം ഉത്തരാധുനിക കവിതയെപ്പറ്റിയുള്ള ചോദ്യകര്‍ത്താവിന്റെ അറിവില്ലായ്മ മാത്രമാണ്. വൃത്തം എന്ന പഴഞ്ചന്‍ സങ്കേതത്തില്‍ ഞങ്ങളെ തളച്ചിടാന്‍ നോക്കണ്ട മോനെ ദിനേശാ. ബിംബങ്ങളും പ്രതി ബിംബങ്ങളും നിയോ ലിബറല്‍ കല്പനകളും ഉപയോഗിച്ച് ഞങ്ങള്‍ സാമൂഹിക വിമര്‍ശനം നടത്തുമ്പോള്‍ അതിനു അറപ്പുരകളില്‍ ജീര്‍ണിച്ചു പോയ വൃത്തം എന്ന യാഥാസ്ഥിതിക കേട്ടുപാടെന്തിനാണ്?

ചോദ്യം രണ്ട് : ആശയം വ്യക്തമാക്കുക. ദേ, ഇപ്പൊ റെഡി ആക്കി തരാം.

വിവാഹം എന്ന ആധുനിക ദുര്‍ഗതിയില്‍ പെട്ട് ഉഴലുന്ന ഒരു പെണ്‍കുട്ടിയുടെ അന്തരാളങ്ങളിലേക്ക് ഉറ്റു നോക്കുന്നു, കവി ഈ സയോനിസ്റ്റ്‌ ബിംബ കല്പനയിലൂടെ. ആദ്യ മൂന്ന് വരികളിലേക്ക് കണ്ണോടിക്കുക. മനസ്സില്‍ കൊരുത്തു വച്ച പൂമാല വിവാഹത്തെ സൂചിപ്പിക്കുന്നു. പഴഞ്ചന്‍ ബിംബമായ മാലയെ പുത്തന്‍ രചനാ സങ്കേതങ്ങളും ആയി കൂട്ടി ഇണക്കുകയാണ് കവി ഇവിടെ.

കൊരുത്തു വച്ചത് പൂമീനോ മണിച്ചിക്കലമാനോ എന്നതു സമൂഹ മനസാക്ഷിക്ക് നേരെ ഉള്ള ഒരു തുറന്ന ചോദ്യമാണ്. പൂമീന്‍ എന്നത് മീനിന്റെ സഞ്ചാരം പോലെ വശങ്ങളിലേക്ക് തെന്നുന്ന ഹൃദയത്തെ സൂചിപ്പിക്കുന്നു എങ്കില്‍‍, വേഗത്തില്‍ ഓടുന്ന മാന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിനെക്കാള്‍ വേഗമേറിയ മനുഷ്യ തലച്ചോറിനെ അല്ലാതെ മറ്റെന്തിനെയാണ് അര്‍ഥമാക്കുന്നത്?.

പെണ്‍കുട്ടി തന്റെ ഹൃദയം കൊണ്ടാണോ വരനെ തീരുമാനിച്ചത് . അതോ സമൂഹം തങ്ങളുടെ കച്ചവട തലച്ചോറ് ഉപയോഗിച്ച് നിശ്ചയിച്ച ഒരു വിവാഹം ആണോ ഇത് എന്ന് കവി ബലമായി സംശയിക്കുന്നു. ഹൃദയം കൊണ്ട് തീരുമാനിക്കപെടെണ്ട വിവാഹം എന്ന ബാന്ധവം, മനുഷ്യര്‍ ഇന്ന് തലച്ചോറ് കൊണ്ട് ചെയ്യുന്ന കച്ചവടം ആക്കിയ പ്രവണതക്കെതിരെയുള്ള കവിയുടെ മൂര്‍ച്ചയേറിയ ശരം ആണിതെന്നു പകല്‍ പോലെ വ്യക്തമല്ലേ?

മെറ്റാ-ഫിക്‌ഷന്റെ ഉദാത്ത തലങ്ങളിലേക്ക് കവി പിന്നീട് ഊളിയിടുന്നു.."വരണുണ്ടേ വിമാനച്ചിറകില്‍" എന്ന പ്രയോഗം വിദേശത്തു നിന്ന് വരുന്ന മാരനെ കുറിച്ചാണ്. ഒത്തോരുമിച്ചിരിക്കാന്‍ വരുന്ന സുല്‍ത്താന്മാരെ കുറിച്ചുള്ള വര്‍ണനയില്‍ കവിയുടെ പ്രതിഭയുടെ ആഴം കാണാം. സുല്‍ത്താന്മാര്‍ വരനും വരന്റെ അച്ഛനും തന്നെ. പെണ്‍കുട്ടികള്‍ ഇല്ലാതെ ആണുങ്ങള്‍ മാത്രം ഇരുന്നു വിവാഹം നടത്തുന്ന രീതിക്കെതിരെയുള്ള ഒരു കറുത്ത പരിഹാസ്യ ശരമാണ് "ഒത്തോരുമിച്ചിരിക്കാന്‍" എന്ന ലിബറല്‍ ആക്രമണം.

"ആരാണാ ബീവി ഇതിലാരാണാ ഹൂറി?" എന്നത് ബഹുഭാര്യാത്വം എന്ന പ്രവണതക്കെതിരെയുള്ള ഒരു തുറന്ന ആക്രമണം തന്നെയാണ്. വന്നെത്തുന്ന മാരന് മറ്റൊരു ബീവി ഉണ്ടെന്നറിയുന്ന പെണ്‍കുട്ടിയുടെ മനസ്സില്‍ ഉയരുന്ന ചോദ്യമാണിത്. തനിക്കു മുന്നില്‍ കൂടി നില്‍ക്കുന്ന സ്ത്രീ ജനങ്ങളില്‍ ആരാണ് ആ ബീവി, എന്നറിയാനുള്ള ചോദ്യം.

"ആരാണാ ഹൂറി" എന്നത് ത്രികോണ മാനങ്ങളുള്ള ഒരു സൂചനയാണ്. തന്നേക്കാള്‍ സുന്ദരിയാണോ ആ ബീവി എന്നറിയാനുള്ള വധുവിന്റെ ആകാംശ ഒരു വശത്ത്. രണ്ടാം ഭാര്യ ആയതിന്റെ വിഷമം മറു വശത്തു. ഇതിനെല്ലാം ഉപരി സൌന്ദര്യം മാത്രമാണ് വിവാഹത്തിന്റെ മാനദണ്ഡം എന്ന് സൂചിപ്പിക്കുന്നതിലൂടെ കവി സയോനിസ്റ്റ്‌ നിയോ ലിബറല്‍ സങ്കേതങ്ങളെ അതിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തുന്നു.

ആശയം വ്യക്തമായെന്നു പ്രതീക്ഷിക്കുന്നു. ഇതെല്ലാം ആണെങ്കിലും ശ്രീഹരി, നിങ്ങളുടെ ഉള്ളിലും ഉണ്ട് ഒരു ഉത്തരാധുനികന്‍. ഈ ജീര്‍ണിച്ച ലോകത്തിലെ കെട്ടുപാടുകളില്‍ നിന്ന് മുക്തനായി ജീവിക്കാനുള്ള നിങ്ങളുടെ നിയോ-ലിബറല്‍ കാഴ്ചപ്പാടുകളാണ് "കാല്‍വിന്‍" എന്ന പേര് മാറ്റത്തില്‍ ഞാന്‍ കണ്ടത്.

ഈ വശത്തേക്ക് വരാന്‍ ഇനിയും സമയം ഉണ്ടെന്നു ഓര്‍മ്മപ്പെടുത്തിക്കൊണ്ട്,
സസ്നേഹം,
(പോസ്റ്റ്‌ മോഡേണ്‍ ‍) പാക്കരന്‍