Thursday 17 September 2009

'കന്നാലി'യെന്നു കേട്ടാല്‍ കലി തുള്ളുന്നവരോട്!

ആഴ്ച തോറും വിവാദത്തിന്റെ ഒരു ഡോസ് കിട്ടിയില്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഉറക്കം വരില്ലെന്ന് തോന്നുന്നു. ഡോസിനായി കാത്തിരിക്കുന്ന ജനങ്ങള്‍ക്ക്‌ കൃത്യമായി അതെത്തിച്ചു തരാന്‍ പത്രങ്ങളും റെഡി.

ഏറ്റവും പുതിയ വിവാദ റിലീസ് ശശി തരൂരിന്‍റെ 'കന്നുകാലി' പരാമര്‍ശം ആണത്രേ. എങ്ങനെ വിവാദം ആകാതിരിക്കും, രാജ്യത്തെ പട്ടിണി പാവങ്ങളുടെയും, പാവപ്പെട്ടവരുടെയും പ്രധാന ആശ്രയമായ ഇക്കണോമി ക്ലാസ്സിനെയല്ലേ തരൂര്‍ അപമാനിച്ചത്? ദിവസവും എറണാകുളത്തു നിന്ന് ഇക്കണോമി ക്ലാസ്സില്‍ ഫ്ലൈ ചെയ്തു തിരുവനന്തപുരത്തു പോയി ജോലി ചെയ്തു വൈകീട്ട് മടങ്ങിയെത്തുന്ന ജന ലക്ഷങ്ങളെ മന്ത്രി ഇങ്ങനെ അപമാനിക്കരുതായിരുന്നു.

ഇത്രയും വായിച്ചതോടെ ഞാന്‍ ഒരു അമേരിക്കന്‍ സാമ്രാജ്യത്വ വാദിയും, CIA ചാരനും ആണെന്ന് മനസിലായില്ലേ? മനസിലായവര്‍ക്ക് വായന നിര്‍ത്താം നിങ്ങളെ തിരുത്താനുള്ള കഴിവെനിക്കില്ല. അതല്ല ഒരല്പം സ്വന്തം ചിന്തയും, വിചാരവും ബാക്കിയുണ്ടെങ്കില്‍ നമുക്ക് പ്രശ്നം എന്താണെന്നു നോക്കാം.

കാഞ്ചന്‍ ഗുപ്താ എന്ന പത്ര പ്രവര്‍ത്തകന്‍റെ താഴെ പറയുന്ന ചോദ്യത്തില്‍ നിന്നാണ് വിവാദത്തിന്‍റെ തുടക്കം. ഇക്കണോമി ക്ലാസ്സ്‌ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന "cattle class" എന്ന വാക്ക് വന്നത് ചോദ്യത്തില്‍ നിന്നാണെന്ന് പകല്‍ പോലെ വ്യക്തം.
"@ShashiTharoor Tell us Minister, next time you travel to Kerala, will it be cattle class?"

അതിനു ശശി തരൂരിന്‍റെ മറുപടി ഇങ്ങനെ.
@KanchanGupta absolutely, in cattle class out of solidarity with all our holy cows!

ഇതില്‍ "holy cow" എന്ന പ്രയോഗം കോണ്‍ഗ്രസിലെ ചെലവ് ചുരുക്കുന്നവരെ ഉദ്ദേശിച്ചാണെന്ന് മാധ്യമങ്ങള്‍ക്ക് നല്ല ഉറപ്പാണ്‌. ഇന്ത്യയെ പറ്റി വിവരിക്കുമ്പോള്‍ അല്ലെങ്കില്‍ ഇന്ത്യയെ കുറിച്ചുള്ള പുസ്തകങ്ങളില്‍ പലപ്പോഴും കടന്നു വരുന്ന ഒരു പരാമര്‍ശമാണ് "holy cow" (holy cow). പശുവിനെ ഗോമാതാവായി കരുതുന്ന ഇന്ത്യന്‍ സംസ്കാരത്തെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.

ഈ രണ്ടു പദങ്ങളും തമ്മിലുള്ള സമാനത കൊണ്ടാണ് ഹാസ്യപരമായി തരൂര്‍ ഈ വാചകം ഉപയോഗിച്ചത്. 'വെള്ളാന' എന്ന് പറയുന്നത് പോലെ ധൂര്‍ത്തിന്‍റെ പ്രതീകമൊന്നുമല്ല 'വിശുദ്ധ പശു' എന്ന വാക്യം. ഇതെങ്ങനെ കോണ്‍ഗ്രസുകാരെ ഉദ്ദേശിച്ചാവും? "ഇഷ്ടമില്ലാത്ത അച്ചി തൊട്ടതു എല്ലാം കുറ്റം." അത്ര തന്നെ.

രാവിലെ മുതല്‍ ബ്ലോഗ്ഗില്‍ നിറഞ്ഞു കണ്ട ചില ആരോപണങ്ങള്‍ കണ്ടു ചിരിച്ചു പോയി. അവ ചുവടെ.

"അനന്തപുരി വാസികളെ നിങ്ങളെയോര്‍ത്തു കേരളം ഇന്ന് ലജ്ജിക്കുന്നു.
ഇതുപോലൊരു "പാഴിനെ" ആണല്ലോ നിങ്ങള്‍ തെരഞ്ഞെടുത്തു പാര്‍ലിമെന്റിലേക്ക്
അയച്ചത്. എന്ത് യോഗ്യതയുടെ പുറത്താണ് നിങ്ങള്‍ ലക്ഷം ഭൂരിപക്ഷം നല്‍കി ഈ
അഭിനവ ഹിപോക്രാറ്റിനെ വിജയിപ്പിച്ചത് ?
"

രാജമാണിക്യത്തില്‍ മമ്മൂട്ടി പറഞ്ഞ പോലെ "അവന്‍ എന്തരോ ഇംഗ്ലീഷില്‍ പറഞ്ഞു, സാറിനത് മനസിലായില്ല", അതിനു ജനങ്ങളെ തെറി പറയുന്നതെന്തിന്? ഐക്യരാഷ്ട്ര സഭയില്‍ അണ്ടര്‍ സെക്രെട്ടറി സ്ഥാനം വരെ എത്താന്‍ ഒരു യോഗ്യതയും ഇല്ലാത്തവര്‍ക്ക് പറ്റുമോ ആവൊ? തരൂര്‍ എന്ന MP യും മന്ത്രിയും പാഴാണോ അല്ലയോ എന്നത് അഞ്ചു കൊല്ലത്തെ ഭരണം കൊണ്ടല്ലേ അറിയേണ്ടത്.

"ഐക്യരാഷ്ട്രസഭയില്‍ തൂപ്പും ,ചായകൊടുപ്പുമായി നടന്ന ഇവനെയൊക്കെ ഒരുളുപ്പുമില്ലാതെ
നമ്മുടെ തലയില്‍ കേട്ടിവയ്ക്കാനും ലോകം ചുറ്റി മദാമ ഭാര്യയെയും, മക്കളെയും കാണാന്‍
വിദേശ സഹമന്ത്രിയാക്കാനും മദാമ പാര്‍ട്ടിക്ക് കഴിഞ്ഞു ."

ചായ കൊടുപ്പാണ് ഐക്യ രാഷ്ട്ര സഭയില്‍ ജോലി ചെയ്യാനുള്ള യോഗ്യത എന്ന് നാട്ടിലെ ഗോപാലന്‍ ചേട്ടന്‍ അറിഞ്ഞിരുന്നേല്‍ അദ്ദേഹവും രക്ഷപെട്ടെനെ. എന്താണാവോ ഈ പറയുന്നതിന്റെ അടിസ്ഥാനം?


അല്ലെങ്കില്‍ തന്നെ ദേശിയഗാനതെയും, നമ്മുടെ
സ്വതന്ത്രസമരനേതാക്കളെയും പുല്ലുവിലപോലും കല്പിക്കാത്ത ഈ മൈ....മൈ...മൈത്താണ്ടി
ഇവിടുത്തെ കോടിക്കണക്കിനു ദരിദ്രനാരായണന്മാരെ "കന്നാലികൂട്ടങ്ങള്‍"
എന്ന് വിളിച്ചതില്‍ എന്തല്‍ഭുതമാന്നുള്ളത്.
"

കൈ ഹൃദയത്തില്‍ വച്ചു ദേശിയ ഗാനം കേട്ടാല്‍ അപമാനമാണെന്ന് ചിന്തിക്കുന്ന ഒരു ജനതയാണ് ഭാരത്തിന്‍റെ ശാപം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

കേരളത്തെ രക്ഷിക്കാന്‍ വന്ന മിശിഹാ തിരുമേനിയാണ് തരൂര്‍ എന്നൊന്നും പറയുന്നില്ല. പക്ഷെ ചെയ്യുന്നതും പറയുന്നതുമെല്ലാം അമേരിക്കന്‍ നയം എന്ന് വിളിച്ചു കൂവുന്ന ഈ മണ്ടത്തരം ഒന്നവസാനിപ്പിച്ച്‌ കൂടെ? അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം മോശമാണെങ്കില്‍ തോല്‍പ്പിക്കാനുള്ള വോട്ടു നമ്മുടെ കയ്യില്‍ തന്നെയുണ്ടല്ലോ!

അടിക്കുറിപ്പ് :(ഓക്സ്ഫോര്‍ഡ്‌ നിഖണ്ടുവിനെക്കള്‍ ഇംഗ്ലീഷ് അറിയാവുന്ന ചേട്ടന്മാരാണ് ഇവിടെ നിറയെ എന്നറിയാം. എന്നാലും ഒന്ന് വായിച്ചു നോക്കൂ)

The five-year revision of the Oxford English Dictionary lists "cattle class'' as a term to describe economy seats on an aircraft.

cattle class

Monday 7 September 2009

പൌരത്വം.

"എന്താണ് ഡാഡി, ഈ ഫോം" ?.

ചോദ്യം മകന്റെയാണ്. ലണ്ടനില്‍ എത്തി ആറു വര്‍ഷങ്ങള്‍ക്കു ശേഷം ബ്രിട്ടീഷ്‌ പൌരത്വത്തിനയുള്ള ഫോം പൂരിപ്പിക്കുന്നതിനിടയിലാണ് ചോദ്യം.

"നമ്മള്‍ക്ക് ബ്രിട്ടീഷ്‌ സിറ്റിസണ്‍ ആവാനുള്ള അപേക്ഷയാണ് മകനെ."

"എന്തിനാണ് നമ്മള്‍ ബ്രിട്ടീഷ്‌ സിറ്റിസണ്‍ ആവുന്നത്?. നമ്മള്‍ ഇന്ത്യന്‍ സിറ്റിസണ്‍ അല്ലെ?. "

കുട്ടികളുടെ ഓരോ കാര്യങ്ങള്‍. എന്തൊക്കെ പറഞ്ഞു മനസിലാക്കണം. "അതെ, മോനെ, നമ്മള്‍ ബ്രിട്ടീഷ്‌ സിറ്റിസണ്‍ ആയാല്‍ മകന് ഇവിടെ പഠിക്കാനും , ജോലി ചെയ്യാനും ഒക്കെ എളുപ്പമാകും. അച്ചന് വയസു കാലത്തു പെന്‍ഷന്‍ കിട്ടുകയും ചെയ്യും."

"പക്ഷെ, അച്ച്ചനല്ലേ പണ്ട് പറഞ്ഞത്, അച്ഛന്റെ മുത്തച്ചന്‍ പണ്ട് സമരം ചെയ്തിട്ടാണ് ബ്രിട്ടിഷുകാരെ നമ്മുടെ നാട്ടില്‍ നിന്ന് ഓടിച്ചത് എന്ന്?.".

"അതെ മകനെ, മുത്തച്ചന്‍ ഒരു സ്വാതന്ത്ര സമര സേനാനിയായിരുന്നു. അദ്ദേഹം ഒക്കെ അനുഭവിച്ച കഷ്ടപ്പാടുകള്‍ കൊണ്ടാണ് നമ്മള്‍ ഇന്ന് സ്വതന്ത്രരായിരിക്കുന്നത്." എന്നിലെ ദേശാഭിമാനി ഉണര്‍ന്നു.

"ഡാഡി, അപ്പോള്‍ അന്ന് മുത്തച്ചന്‍ ബ്രിട്ടിഷുകാരെ ഓടിച്ചില്ലയിരുന്നെകില്‍ നമ്മള്‍ ഇപ്പോള്‍ ബ്രിട്ടീഷ്‌ രാജ്യം ആയിരുന്നേനെ അല്ലെ?."

"അതെ മോനെ. അന്നവരെ ഓടിച്ചത് കൊണ്ട് നമുക്ക് അഭിമാനമായി ഇന്ത്യക്കാര്‍ എന്ന് തലയുയര്‍ത്തി നടക്കാം.". എന്നിലെ ദേശാഭിമാനി വിടുന്ന മട്ടില്ല.

"പക്ഷെ, അന്നവരെ ഓടിച്ചില്ല എങ്കില്‍ അച്ചന്‍ ഇപ്പോള്‍ ബ്രിടിഷുകാരന്‍ ആയിരുന്നേനെ. അപ്പോള്‍ പിന്നെ ഈ ഫോം ഫോം പൂരിപ്പിച്ചു കഷ്ടപ്പെടേണ്ടി വരില്ലായിരുന്നല്ലോ. അപ്പോള്‍ പിന്നെ അവരെ ഓടിച്ചത് കഷ്ടമായിപ്പോയില്ലേ?"

ചില ചോദ്യങ്ങള്‍ക്ക് എളുപ്പം പറഞ്ഞു മനസിലാക്കാവുന്ന ഉത്തരങ്ങളില്ല എന്ന് ഞാന്‍ മനസിലോര്‍ത്തു!

Saturday 5 September 2009

അഞ്ചേ മുപ്പതിന്‍റെ വണ്ടി

5:30 നു വരുന്ന ആ തീവണ്ടി അയാള്‍ക്കെന്നും ഒരു ശല്യമായിരുന്നു. ഉറക്കം മുടക്കാന്‍ ചൂളം വിളിയുമായെത്തുന്ന വണ്ടി. പാളത്തിനടുത്തു വീട് എടുത്തത് അല്ലെങ്കിലും തന്‍റെ ഇഷ്ടത്തിനല്ലല്ലോ, എല്ലാം സജ്നയുടെ ഇഷ്ടം. വണ്ടിയുടെ ശബ്ദത്തിന് ജീവിതത്തിന്റെ താളമുണ്ട് പോലും. എന്നിട്ടിപ്പോള്‍ അവള്‍....പോകുന്നവര്‍ പോകട്ടെ. നാളെ ആദ്യമായി ആ തീവണ്ടി കൊണ്ടൊരു ഉപകാരമുണ്ടാവും. താളപ്പിഴകളുടെ അവസാനം അവളിഷ്ടപ്പെടുന്ന ആ താളത്തിനു കീഴിലാവട്ടെ.

ചാനലില്‍ രാഷ്ട്രീയനേതാവിന്റെ മരണം ആഘോഷമാക്കികൊണ്ട് റിപ്പോര്‍ട്ടര്‍ വിളിച്ചു കൂവുന്നു. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു, കാണിച്ച ക്ലിപ്പിങ്ങ്സ് വീണ്ടും കാട്ടി, അതിനിടയില്‍ ഒരു പരസ്യത്തിനുള്ള ഇടവേളയും. ദുഖാചരണം ആണത്രേ. ബന്ധങ്ങളും മൂല്യങ്ങളും ഒക്കെ വെറും കള്ളങ്ങള്‍. അല്ലെങ്കില്‍ അവളിപ്പോള്‍ ഇവിടെയുണ്ടാവില്ലേ?.

വിളിച്ചു കൂവല്‍ സഹിക്കാനാവാതെ അയാള്‍ ചാനല്‍ ബട്ടണ്‍ അമര്‍ത്തി. എവിടെ?. ബാറ്ററിയുടെ ചാര്‍ജ് കുറഞ്ഞെന്നു തോന്നുന്നു. വര്‍ക്ക്‌ ചെയ്യണമെങ്കില്‍ ടിവിയുടെ അടുത്തു പോയി നില്‍ക്കണം. വാങ്ങിയ ബാറ്ററി എല്ലാം തീര്‍ന്നല്ലോ, നാശം !. ഇനിയിപ്പോള്‍ ഉപയോഗം കുറഞ്ഞ ഏതെങ്കിലും ഉപകരണവുമായി ബാറ്ററി എക്സ്ചേഞ്ച് തന്നെ രക്ഷ.

ബാറ്ററി മാറ്റത്തിനു ശേഷം ചാനലിലൂടെ കണ്ണോടിക്കുമ്പോള്‍ താജില്‍ കമാന്‍ഡോ നീക്കങ്ങളെല്ലാം അപ്പപ്പോള്‍ ലോകത്തിനു കാട്ടി കൊടുത്തുതീവ്രവാദികളെ 'സഹായിച്ച' ചാനലുകാര്‍ രാഷ്ട്രീയക്കാരുടെ പിടിപ്പുകേടിനെ പറ്റി ചര്‍ച്ച തുടങ്ങിയിരുന്നു.

മനസ് ചാനലുകള്‍ക്ക് പിടി കൊടുക്കുന്നില്ല എന്നയാള്‍ അറിഞ്ഞു. ഒന്നരക്കൊല്ലത്തെ ദാമ്പത്യത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഒരു വഴക്ക്. എങ്കിലും അവള്‍ക്കെങ്ങനെ ഇറങ്ങി പോകാന്‍ മനസ് വന്നു?. അവളല്ലാതെ ആരുണ്ട് തനിക്ക്?.

വാശി മനസ്സില്‍ ഫണം വിടര്‍ത്തി ആടുന്നതയാള്‍ അറിഞ്ഞു. നാളെ അഞ്ചരയുടെ വണ്ടിയോടെ തീരുമല്ലോ എല്ലാം. അത് കഴിഞ്ഞു അവളെന്തു ചെയ്യും?.വണ്ടിക്കായുള്ള ഈ കാത്തിരിപ്പ് ദുസ്സഹം ആയിത്തുടങ്ങി. ഒന്നുറങ്ങാന്‍ പറ്റിയെങ്കില്‍?. ബെഡ് റൂമിലെ അലാറം ക്ലോക്കില്‍ അഞ്ചു മണിയുടെ അലാറം വച്ചിട്ട് കൈ ഉറക്ക ഗുളികയിലേക്ക് നീണ്ടു.. അലാറം ക്ലോക്കിന്‍റെ കൈകള്‍ മെല്ലെ അഞ്ചു മണിയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു.

കോളിംഗ് ബെല്‍ കേട്ടാണ് അയാള്‍ ഉണര്‍ന്നത്. ക്ലോക്കില്‍ സമയം നാല് മുപ്പത്. പക്ഷെ പുറത്തു പതിവിലേറെ വെളിച്ചം ഉണ്ടെന്നു അയാള്‍ കണ്ടു. ബെല്ലടിക്ക് പരിഭ്രാന്തിയുടെ ഒരു തിടുക്കം. വാതിലിനടുത്തേക്ക് നീങ്ങുമ്പോള്‍ പുറത്തു ആരാണെന്നു അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. നിന്ന് പോയ അലാറം ക്ലോക്കിനു നന്ദി പറഞ്ഞു കൊണ്ട് തന്‍റെ മണ്ടത്തരം ഓര്‍ത്തു അയാള്‍ ഒന്ന് ചിരിച്ചു.

അപ്പോള്‍ അലാറം ക്ലോക്കിനുള്ളിലെ ശ്വാസം നിലച്ച പഴയ ബാറ്ററികളെ സാക്ഷി നിര്‍ത്തിക്കൊണ്ട് അഞ്ചേ മുപ്പതിന്‍റെ വണ്ടി താളത്തോടെ പാഞ്ഞുപോയി.