Tuesday 29 October 2013

R T ക്ലിനിക്‌

ചുവരലമാരയിലെ സണ്‍ ഗ്ലാസ്സുകളെ നോക്കി പുഞ്ചിരിയോടെ പകൽ സ്വപ്നം കണ്ടു നിൽക്കെയാണ് പിന്നിൽ നിന്നും പെട്ടന്നൊരു വിളി വന്നത്. വാങ്ങാൻ പോകുന്ന പുതിയ  സ്കോഡയെ പറ്റിയുള്ള സ്വപനം പകുതി വഴിയിൽ നിർത്തേണ്ടി വന്ന ഈർഷ്യയോടെ അയാൾ തിരിഞ്ഞു നോക്കി..

"എന്താ കാര്യം ?."

"ഡോക്ടർ, സണ്‍ ഗ്ലാസ്സുകൾക്ക് വേണ്ടി നൽകിയ ഓർഡറുകൾ  എല്ലാം വെബ്‌ സൈറ്റിൽ ക്യാൻസൽ ചെയ്യുകയാണ്. ഇന്ന് രാവിലെ ഒരു മണിക്കൂറിൽ മാത്രം നൂറു  പേർ ഓർഡർ ക്യാൻസൽ ചെയ്തു... "

പറഞ്ഞത്  മുഴുവൻ കേൾക്കാൻ ക്ഷമയുണ്ടായില്ല. സ്വപ്നത്തിലെ സ്കോഡ വെറും നാനോ ആയി മാറുന്നത് എത്ര പെട്ടന്നാണ്.  ഈ നശിച്ച ഗ്ലാസ്സുകൾ ഒക്കെ ഇനി ആർക്ക് തൂക്കി വിൽക്കും ?.

"ഡോക്ടർ, ഞാൻ പറഞ്ഞു തീർന്നില്ല".

 "ഇനിയെന്ത് പറയാൻ ?".

"കാലു മുറിഞ്ഞ പത്തിരുപത് രോഗികൾ പുറത്ത് ഇരിപ്പുണ്ട്."

"കഞ്ചാവ് വേട്ടക്ക്  പോയ പോലീസ് സംഘം വല്ലതുമാണോ , എല്ലാവരുടെയും കാലു മുറിയാൻ ?. കുറച്ചു പഞ്ഞിയും പ്ളാസ്റ്ററും വച്ച്, കഴുത്തറപ്പൻ കാശും വാങ്ങി വിടൂ".

"പക്ഷെ അവരെല്ലാം ഡോക്ടറെ കാണണം എന്ന് വാശി പിടിക്കുന്നു".

ആദ്യ രോഗിയെ കണ്ടപ്പോഴേ ഡോക്ടറുടെ ചുണ്ടിൽ  ഒരു ചെറു പുഞ്ചിരി പ്രത്യക്ഷപെട്ടു. മുപ്പതു വയസിനടുത്ത് പ്രായം, നോട്ടം കയ്യിലെ സ്മാർട്ട്‌ ഫോണിലേക്ക്. ചെറുതായി വിയർക്കുന്നുണ്ട്‌, എന്തോ പിറുപിറുത്തു കൊണ്ട് ടൈപ്പ് ചെയ്യുന്ന തിരക്കിലാണ് ആശാൻ.  ചാകരകൾക്ക് മുന്നേ കണ്ട അതേ ലക്ഷണങ്ങൾ.

"ഡോക്ടറെ, ഡോക്ടർക്ക് ചെറുപ്പത്തിൽ പഠിച്ച  ഫിസിക്സ്‌ വല്ലതും ഓർമ്മയുണ്ടോ ?."  ആദ്യ ചോദ്യം പെട്ടന്നായിരുന്നു.

"ഇല്ല, കാലിലെ മുറിവ് നോക്കാൻ ഫിസിക്സ്‌ വേണോ ?".

" അതല്ല, ഇത് വേറൊരു ആവശ്യത്തിനാണ് . അറിയില്ലേൽ പിന്നെ ഞാൻ ഗൂഗിൾ ചെയ്തു നോക്കാം." നോട്ടം അപ്പോഴും സ്മാർട്ട്‌ ഫോണിലെക്ക് ആണ്.

"കാലിന് എന്ത് പറ്റി ?."

"രാവിലെ ഗാന്ധി റോഡിലൂടെ നടക്കുമ്പോൾ എവിടെയോ തട്ടി മുറിഞ്ഞതാണ്. പല തവണയായി ഇന്ന് ഇത് പറ്റുന്നു, പക്ഷെ തട്ടുന്നത് എന്താണ് എന്ന് മനസിലാവുന്നില്ല, അതാണ് ഡോക്ടറെ കാണണം എന്ന് വാശി പിടിച്ചത്.".

" റോഡ്‌ പൊട്ടി പൊളിഞ്ഞ് മൂർച്ചയുള്ള കല്ലുകൾ ഒരുപാട് കിടക്കുന്നുണ്ട് അവിടെ. അതായിരിക്കും തട്ടിയത്"

"എന്ത് മണ്ടത്തരമാണ് ഡോക്ടർ പറയുന്നത്, അവിടെയൊരു കല്ലും ഞാൻ കണ്ടില്ല, ഇത്രയും നല്ല ഒരു റോഡ്‌ ഈ നാട്ടിൽ വേറെയില്ല !!"

"അത് ഞാൻ .."

"ഒന്നും പറയണ്ട, കല്ലുണ്ട്‌ പോലും, ആര്ക്കും എന്തും പറയാമെന്നാണോ, ചികിത്സിക്കാൻ അറിയാമെങ്കിൽ അത് ചെയ്യൂ. ഇത് കല്ലോന്നുമല്ല എന്ന് എനിക്കറിയാം"

സൂക്ഷിച്ചില്ലെങ്കിൽ സ്കോഡ വീണ്ടും നാനോ ആവും എന്ന് ഡോക്ടർക്ക്‌ മനസിലായി. ഭാഷയുടെ കനം പതിയെ മാറിത്തുടങ്ങി.

"ദൃഷ്ടിഗോച്ചരമല്ലാത്ത  ഗോളാന്തര പദാർത്ഥങ്ങൾ കൊണ്ടുള്ള മുറിവുകളാണ് ഇവ. നഗ്ന നേത്രങ്ങൾ കൊണ്ട് ഇവയുടെ സഞ്ചാര പാത മനസിലാക്കുക എളുപ്പമല്ല"

മീറ്റിംഗിൽ ആദ്യമായി രോഗിയുടെ രണ്ടു കണ്ണും സ്മാർട്ട്‌ ഫോണിൽ നിന്ന് മാറി.

"അങ്ങനെ സത്യം പറ ഡോക്ടറെ, കല്ലാണ് പോലും കല്ല്‌. ഇതിനിപ്പോ എന്ത് ചെയ്യണം ?".

"ഇംഗ്ലീഷിൽ ഇതിനു Rashtreyocho Timiroso എന്ന് പറയും. ലോകത്ത് എല്ലായിടത്തും പല അളവുകളിൽ കാണുന്ന ഒരു പ്രതിഭാസം ആണിത്. നമ്മളുടെ കുഞ്ഞു സംസ്ഥാനത്തിന്റെ അക്ഷാംശവും രേഘംഷവും കാരണം ഇവിടെ അത് കൂടുതലാണ് എന്ന് മാത്രം"

"ഓ, ഇപ്പോൾ കാര്യങ്ങൾ ഒക്കെ വ്യക്തമാവുന്നുണ്ട്. ഇത് മാറാൻ എന്താണ് വഴി ?"

"പ്രത്യേകം തയ്യാർ ചെയ്ത ഞങ്ങളുടെ കണ്ണട  ധരിച്ചാൽ മാറാവുന്ന പ്രശ്നമേ ഉള്ളൂ. സൂര്യ പ്രകശം കാരണം കണ്ണ് കാണാൻ വയ്യാതായ ഒരുപാട് പേര് കഴിഞ്ഞ മൂന്നു മാസമായി ഇത് വച്ചാണ് പ്രശ്നം പരിഹരിച്ചത്."

പുറത്തേക്കിറങ്ങിയ രോഗിയെ നോക്കി കണ്ണടക്കുമ്പോൾ നാനോ മാറി വീണ്ടും സ്കോഡ അവിടെ ഇടം പിടിച്ചിരുന്നു.

Sunday 20 October 2013

'കരി' നോട്ടത്തിൽ തെളിയുന്നോരിന്ത്യ - I

മഷി നോട്ടം എന്നൊരു ചെപ്പടി വിദ്യയുണ്ട്. കരി പോലൊരു മിശ്രിതം ഒരു പാത്രത്തിൽ പുരട്ടി കുട്ടികളെ കൊണ്ട് അതിൽ നോക്കി ഭൂതവും , ഭാവിയും വർത്തമാനവും വായിപ്പിച്ച് എടുക്കുന്ന സുന്ദര വിദ്യ. നിഷ്കളങ്കരായവർ നോക്കിയാലെ സത്യം തെളിയൂ എന്ന വിശ്വാസത്തിലാണ്‌ കുട്ടികളെ ഉപയോഗിക്കുന്നത്.

മഷി നോട്ടം ഇന്ന് നാട്ടിൽ നിന്ന് അപ്രത്യക്ഷമായി എങ്കിലും, ഇന്ത്യയുടെ ഭൂതവും ഭാവിയും ഗണിച്ചു നോക്കാൻ പറ്റിയൊരു മഷി നോട്ടമുണ്ട്, അത് കണ്കെട്ട് വിദ്യ പോലെ ഓടി മറയുന്ന 'കരി ' ഫയലുകൾക്കുള്ളിൽ ഉറങ്ങി കിടക്കുകയാണ് എന്ന് മാത്രം.

പറഞ്ഞു വരുന്നത് മഷിയിട്ട് നോക്കിയാലും കണ്ടു പിടിക്കാൻ കഴിയാത്ത 'കോൾ ഗേറ്റ്' ഫയലുകളെ പറ്റിയാണ്. മഷി നോട്ടത്തിന് കുട്ടി നിഷ്കളങ്കൻ ആയിരിക്കണം എങ്കിൽ, ഈ കരി നോട്ടത്തിന് ഒരല്പം വക്ര ബുദ്ധി വേണ്ടി വരും.

കഥ തുടങ്ങുന്നത് തൊണ്ണൂറുകളുടെ ആദ്യ പകുതിയിലാണ്. 10 വർഷത്തിൽ രാജ്യത്തെ കോൾ ഉത്പാദനം ഇരട്ടിയാക്കാൻ സർക്കാർ തീരുമാനിക്കുന്നു , വികസനത്തിലേക്ക് കുതിക്കുന്ന ഒരു രാജ്യത്തിൻറെ ഊർജ സുരക്ഷ ഉറപ്പക്കാൻ ഉള്ള തീരുമാനം. 73 ൽ ഇന്ദിരാ ഗാന്ധി നടപ്പാക്കിയ coal mines nationalisation act തിരുത്താനുള്ള നീക്കം ഉണ്ടാവുന്നത് സർക്കാരിന് സ്വകാര്യ മേഖലയുടെ സഹായമില്ലാതെ കോൾ ഉത്പാദനം ഇരട്ടിയാക്കാൻ കഴിയില്ല എന്ന ചിന്തയിൽ നിന്നാണ്.

93 ലാണ് പുതിയ നിയമം നിലവിൽ വരുന്നത്. കോൾ ഉത്‌പാദനത്തിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതും, അത് നിലവിൽ ഊർജ ഉത്‌പാദനത്തിനും , പിന്നീട് കൂട്ടി ചേർക്കാവുന്ന മറ്റ് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താം എന്നതായിരുന്നു പ്രധാന വ്യവസ്ഥ. ഇതിലെ 'മറ്റ് ആവശ്യങ്ങൾ ("other end uses, which may be notified from time to time time" ) ഒന്ന് ഓർത്തു വച്ചോളൂ. യെവൻ കഥയിലെ ഒരു ട്വിസ്റ്റ്‌ കഥാപാത്രമാണ്.

സ്വകാര്യ കമ്പനികളെ കയറൂരി വിടാതിരിക്കാൻ കൃത്യമായ നിബന്ധനകളോടെയാണ് നിയമം നിലവിൽ വന്നത്. താഴെ പറയുന്ന നാല് പ്രധാന കാര്യങ്ങളാണ്‌ സർക്കാർ മുന്നോട്ടു വച്ചത്.

1. സ്വകാര്യ കമ്പനികൾക്ക് നൽകുന്ന കോൾ പാടങ്ങൾ അടിസ്ഥാന സൌകര്യങ്ങൾ ( road , rail , power ) ഇല്ലാത്തവ ആയിരിക്കണം

2. സർക്കാർ വികസിപ്പിച്ച , അല്ലെങ്കിൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന കൽക്കരി പാടങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറരുത്.

3. സ്വകാര്യ കൽക്കരി പാടങ്ങൾ സർക്കാർ പാടങ്ങളിൽ നിന്നും ദൂരെ ആയിരിക്കണം. ( സർക്കാർ ചിലവിൽ നിർമ്മിച്ച സൌകര്യങ്ങൾ സ്വകാര്യ മേഖല ദുരുപയോഗം ചെയ്യാതിരിക്കാൻ )

4. സ്വകാര്യ മേഖലക്ക് കൈമാറിയ കൽക്കരി പാടങ്ങൾ വികസിപ്പിക്കാൻ ഉള്ള ചിലവ് അവരുടെ ഉത്തരവാദിത്വമാകുന്നു. മൈനിംഗ് നടത്താൻ ഉള്ള സാങ്കേതിക പരിജ്ഞാനവും , വിഭവ ശേഷിയും ഉള്ള കമ്പനികൾക്ക് മാത്രമേ ലൈസൻസ് നൽകാവൂ.

ഇതിനുമപ്പുറം, അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതെ കൽക്കരി പാടങ്ങൾ അനുവദിക്കുന്നത് കൊണ്ട് തന്നെ സ്വകാര്യ കമ്പനികളിൽ നിന്ന് ഈടാക്കുന്ന വില കുറവായിരുന്നു. കാരണം ലാഭത്തിന് വേണ്ടിയല്ലല്ലോ , രാജ്യത്തിന്റെ നന്മക്കു വേണ്ടിയല്ലേ ഈ കൈമാറ്റം. അത് മാത്രമല്ല , സ്വകാര്യ മേഘല അടിസ്ഥാന സൌകര്യങ്ങൾക്ക് വേണ്ടി കാര്യമായ മുതൽ മുടക്ക് നടത്തുന്നു എന്നതും പരിഗണിക്കണമല്ലോ.

രാജ്യത്തിൻറെ ഊർജ പ്രതിസന്ധി മാറി കടക്കാൻ സർക്കാരും സ്വകാര്യ കമ്പനികളും കൈ കോർത്ത്‌ നീങ്ങുന്ന ഒരു സുന്ദര ഭാവിയെ പറ്റി ഒരു നിമിഷം ഒന്നാലോചിച്ചു നോക്കൂ. പക്ഷെ, ആധുനിക ഇന്ത്യയുടെ കരി വഴികളിലൂടെ ഉള്ള യാത്ര വിഭാവനം ചെയ്യപ്പെട്ട വഴികളിലൂടെ ആയിരുന്നില്ല.

സാധാരണ രീതിയിൽ കൽക്കരി പാടങ്ങൾ എതു കമ്പനിക്ക് നൽകണം എന്ന തീരുമാനം എങ്ങനെ ആവും ?. ഇന്ത്യൻ / അന്താരാഷ്ട്ര കമ്പനികൾ ഉൾപ്പെടുന്ന ഒരു ലേലം ആവും മനസ്സിൽ വരിക. പക്ഷെ, അവിടെയും ഉണ്ട് പുതുമ മിക്കവാറും കൽക്കരി പാടങ്ങളും അനുവദിച്ചത് ഒരു സർക്കാർ "stereing committe" ആണ്.

കമ്പനികൾ ലൈസൻസ് വേണ്ട കൽക്കരി പാടങ്ങൾ തിരഞ്ഞെടുത്ത ശേഷം ഈ കമ്മിറ്റിക്ക് അപേക്ഷ നൽകുന്നു. 'കൂലംകർഷമായ' ചർച്ചകൾക്ക് ശേഷം കമ്മിറ്റി മൈനിങ്ങ് ലൈസെൻസ് അനുവദിക്കുന്നു. ഈ കമ്മിറ്റി മീറ്റിംഗ്ഫയലുകളാണ് കാണാതായ കരി ഫയലുകളിൽ പലതും

എന്ന് പറയുമ്പോൾ തന്നെ സുതാര്യതയുടെ ആഴം അറിയാമല്ലോ. കോടികളുടെ മതിപ്പുള്ള കൽക്കരി ഖനികൾ സ്വകാര്യ മേഖലക്ക്കൈ മാറാൻ അടച്ചിട്ട മുറിയിൽ ഒരു കമ്മിറ്റി കൂടിയാൽ എന്ത് സംഭവിക്കും എന്നറിയാൻ സലിം കുമാർ പറഞ്ഞത് പോലെ അൽപം കോമണ്‍ സെൻസ് മാത്രം പോരെ ?.


CIL ( Coal India Limited) അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയ കല്ക്കരി പാടങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറിയാണ് കളി തുടങ്ങുന്നത്. വഴി ഇല്ലാത്തതു കൊണ്ട് വില കുറച്ചു പഞ്ചായത്ത് മെമ്പർ വാങ്ങിയ ഭൂമിയിലേക്ക്‌ പഞ്ചായത്ത് ചിലവിൽ റോഡ്‌ വെട്ടി ഭൂമിക്കു പൊന്നും വിലയാക്കുന്ന പഴയ നാട്ടു വിദ്യ തന്നെ.

ഇതൊന്നും പോരാതെയാണ് end use എന്ന ട്വിസ്ടുമായി സർക്കാർ രംഗത്തിറങ്ങുന്നത്. കോൾ കമ്പനികൾക്ക് മാത്രമല്ല , സിമെന്റ്, സ്റ്റീൽ തുടങ്ങിയ കമ്പനികൾക്കും കൽക്കരി പാടങ്ങൾ അനുവദിക്കാം എന്ന പുരോഗമന തീരുമാനം കളിയുടെ ഗതി തന്നെ മാറ്റി.മൈനിംഗ് നടത്താനുള്ള സാങ്കേതിക വിദ്യയോ , അതിനുള്ള സാമ്പത്തിക ശേഷിയോ ഇല്ലാത്ത കമ്പനികൾക്ക് മൈനിംഗ് ലൈസൻസ് കിട്ടാൻ വഴിയൊരുങ്ങുന്നത് ഈ മാറ്റത്തിൽ നിന്നാണ്.


മൈനിംഗ് നടത്താനുള്ള സാങ്കേതിക വിദ്യയോ , വിഭവ ശേഷിയോ ഇല്ലാത്തപുഷപ് സ്റ്റീൽ എന്ന സ്ഥാപനത്തിന് വെറും ഒരു ലക്ഷം രൂപയ്ക്കാണ് ഛത്തിസ്‌ഗഡിൽ മൈനിങ്ങ് ലൈസെൻസ് അനുവദിക്കുന്നത്. നവഭാരത് പവർ എന്നാ ഹൈദരാബാദ് കമ്പനി ആകട്ടെ, അവർ വാങ്ങിയ രണ്ട് മൈനുകൾ 230 കോടി രൂപക്കാണ് മറിച്ചു വിറ്റത്. രാജ്യത്തെ കുന്നുകളും മലകളും സൂപ്പർ ഹിറ്റ്‌ പടത്തിന്റെ ടിക്കറ്റ്‌ പോലെ ബ്ലാക്കിൽ പത്ത് ഇരട്ടിക്ക് മറിച്ചു വിൽക്കുന്ന സൂപ്പർ വികസനം.


വനങ്ങൾ സംരക്ഷിക്കാൻ നിർണയിച്ച സുരക്ഷിത മേഘലകൾ മൈനിങ്ങിന് അനുയോജ്യമാണ് എന്ന കണ്ടെത്തലായിരുന്നു മറ്റൊരു വിവാദപരമായ . വനങ്ങളിൽ മൈനിംഗ് നടത്തുമ്പോൾ അവിടെ ആദിവാസികൾ ഉണ്ടെങ്കിൽ എന്ത് ചെയ്യും എന്നോട് ചോദ്യമുണ്ട്. എളുപ്പമല്ലേ ഉത്തരം , രാജ്യ പുരോഗതിക്കു മുന്നിൽ, വോട്ട് ബാങ്ക് അല്ലാത്ത ആദിവാസികൾക്ക് എന്ത് പ്രസക്തി ?. സിമന്റ്‌ കമ്പനി ചുളു വിലക്ക് നേടിയെടുത്ത മൈനുകളിൽ നിന്ന് അവർക്ക് കാശു വാരാൻ വേണ്ടി അവനവൻറെ അവസ വ്യവസ്ഥ വിട്ട് ഇറങ്ങേണ്ടി വരുന്ന ആദിവാസികളുടെ കാര്യം പിന്നെ നമ്മളുടെ സ്വീകരണ മുറികളിൽ എത്തുന്നതെ ഇല്ലല്ലോ.


93 മുതൽ 2010 വരെ 218 കോൾ ബ്ലോക്കുകൾ ആണ് അനുവദിക്കപ്പെട്ടത് . നരസിംഹറാവു സർക്കാർ അഞ്ചും, ദേവ ഗൌഡ നാലും കോൾ ബ്ലോക്കുകൾ അനുവദിച്ചപ്പോൾ BJP ഭരണ കാലത്ത് 32 ബ്ലോക്കുകൾ അനുവദിക്കപെട്ടു പക്ഷെ 2004 മുതൽ 2010 വരെ 175 ബ്ലോക്കുകൾ അനുവദിച്ചു കൊണ്ട് UPA ഇവരെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ച വയ്ച്ചത്‌.


നിയമം സ്വകാര്യ മേഖലക്ക് നട്ടെല്ല് വളച്ചു കൊടുക്കുന്ന, അധികാരവും, രാഷ്ട്രീയ സ്വാധീനവും ഇല്ലാത്തവരുടെ ആവാസ വ്യവസ്ഥകളെ വിൽപ്പന ചരക്കാക്കുന്ന ഇന്നത്തെ ഇന്ത്യയുടെ നേർക്കാഴ്ചയാണ്‌ കോൾ ഗേറ്റ്. ഈ അഴിമതിയും അതിന്റെ അന്വേഷണവും എങ്ങനെ അവസാനിക്കുന്നു എന്നത് ഇന്ത്യയുടെ ഭാവിയെ പറ്റിയുള്ള വ്യക്തമായ സൂചന ആയേക്കാം.


പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് വരെ നീണ്ട അന്വേഷണം സിബിഐ കൈകാര്യം ചെയ്തതിനെ പറ്റിയും, ഇന്ത്യയുടെ പരമോന്നത നീീതി പീഠം അവരെ കൂട്ടിലടച്ച തത്ത എന്ന് വിശേഷിപ്പിക്കേണ്ടി വന്നതിനെയും പറ്റി മറ്റൊരു പോസ്റ്റിൽ.