Saturday 28 February 2009

ചുട്ട കോഴിയെ (വയറ്റിലേക്ക്) പറപ്പിക്കല്‍ .

പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതിരുന്ന ഒരു ക്രിസ്മസ് അവധി ദിനത്തിലാണ് കോഴിയെ മുഴുവനോടെ ചുട്ടെടുക്കാം എന്ന് ശ്രീമതിക്ക് തോന്നിയത്. ആദ്യം ഒന്ന് മടിച്ചെങ്കിലും ഈ പരീക്ഷണത്തിന് ഇരയാവാന്‍ എന്റെ ഒരു സുഹൃത്ത്‌ കൂടി ഉണ്ടായിരുന്നതിനാല്‍ ഞാന്‍ പരീക്ഷണത്തിന് പച്ചക്കൊടി വീശി.

മലബാറിന്റെ സ്വന്തം വിഭവം ആയ "കോഴി നിറച്ചത്" ആണ് സംഗതി. ഒരു മുഴുവന്‍ കോഴിയെ ഉള്ളില്‍ മുട്ടയും ഉള്ളിയും നിറച്ചു പൊരിച്ചു/ചുട്ടു എടുക്കുന്ന മലബാറിന്റെ മാന്ത്രിക വിദ്യ.

താല്പര്യം തോന്നുന്നോ? എങ്കില്‍ പാചക കുറിപ്പും ചിത്രങ്ങളും താഴെ.

ചേരുവകള്‍
==========

1. കോഴി മുഴുവനോടെ - 1
2. മുളക് പൊടി
3. മല്ലി പൊടി
4. മഞ്ഞള്‍ പൊടി
5. സവാള - 3 നീളത്തില്‍ അരിഞ്ഞത്
6. വെളുത്തുള്ളി - 1 tspn അരച്ചത്
7. ഇഞ്ചി - 1 tspn അരച്ചത്
8. പച്ചമുളക് - 6/8
9. തക്കാളി - 2
10. പെരുംജീരകം
11. ഗരം മസാല പൊടി
12. കറി വേപ്പില
13. നാരങ്ങ ചാറ് - 1
14. എണ്ണ
15. ഉപ്പ്‌
16. മുട്ട (പുഴുങ്ങിയത്‌) - 2/3 കോഴിയുടെ വലിപ്പം പോലെ
17. തക്കാളി - 2 നീളത്തില്‍ അരിഞ്ഞത്

പാചക രീതി
===========
കോഴിയുടെ തോല്‍ കളയുക. എനിട്ട്‌ കോഴിയുടെ അകവും പുറവും വരയുക. വരഞ്ഞു കഴുകിയ കൊഴിമേല്‍ നാരങ്ങ നീര് പുരട്ടി വൃത്തിയാക്കുക. മുളക്, മല്ലി മഞ്ഞള്‍ എന്നിവയും ഉപ്പും വെള്ളത്തില്‍ കുഴച്ചെടുത്തു അത് കഴുകി വച്ചിരിക്കുന്ന കോഴിയുടെ അകത്തും പുറത്തും നന്നായി പുരട്ടിവയ്ക്കുക. ഇതിനെ 2 മണിക്കൂര്‍ എങ്കിലും ഫ്രിഡ്ജില്‍ എരിവുപിടിക്കാന്‍ വയ്ക്കുക. ഒരു രാത്രി വയ്ക്കാന്‍ കഴിഞ്ഞാല്‍ അത്യുത്തമം.




ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് അതില്‍ 1 സവാള അരിഞ്ഞതും പച്ചമുളക് ( 3- 4 എരിവിനനുസരിച്ചു) വെളുത്തുള്ളിയും ഇഞ്ചിയും അരച്ചതും കറിവേപിലയും ഇട്ടു വഴറ്റുക. ഇതില്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി, ഗരം മസാല പൊടി, ഉപ്പ്‌ എന്നിവയും ഇട്ടു എണ്ണ തെളിയുന്നത്‌ വരെ വഴറ്റുക. നന്നായി വഴറ്റി കഴിഞ്ഞാല്‍ അതിലേക്കു വരഞ്ഞ, പുഴുങ്ങിയ മുട്ട ഇട്ടു നന്നായി ഇളക്കി വാങ്ങുക.



ഫ്രിഡ്ജില്‍ വച്ചിരിക്കുന്ന മസാല പിടിച്ച കോഴി പുറത്തെടുത്ത്, അതിലേക്കു ഈ മുട്ട മസാല നിറയ്ക്കുക. നിറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ആദ്യം മുട്ട നിറച്ചിട്ട്‌ വേണം മസാല നിറക്കാന്‍ എന്നുള്ളതാണു. മുട്ട മസാല നിറച്ചു കഴിഞ്ഞാല്‍ കോഴിയുടെ ചിറകും കാലും ഒരു വെള്ള ട്വ്യന്‍ നൂലുകൊണ്ട് നല്ലതുപോലെ കെട്ടുക. കോഴി നിറയ്ക്കാന്‍ തുടങ്ങുന്നതിനൂടൊപ്പം ഓവന്‍ 200deg/400F ചൂടാക്കാന്‍ ഇടേണ്ടതാണ്.

മുഴുവന്‍ കോഴിയും കൊള്ളുന്ന ഒരു ചീനച്ചട്ടി അല്ലെങ്കില്‍ frying pan ഇല്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച്, ചൂടാകുമ്പോള്‍ കോഴിയെ അതിലേക്കു ഇടുക. കോഴിയുടെ നാല് വശവും ചെറുതായി മൊരിയുമ്പോള്‍, അതിനെ ഒരു ബേക്കിംഗ് ട്രെയില്‍ കമഴ്ത്തി വയ്ക്കുക. അതിലേക്കു അല്പം എണ്ണയും ഒഴിക്കുക. ട്രേ ഒരു അലൂമിനിയം ഫോയില്‍ കൊണ്ട് മൂടി ഓവനിലേക്കു വച്ച് ഒരു 30 മിനിറ്റ് വേകിക്കുക. പകുതി സമയം കഴിയുമ്പോള്‍ കോഴിയെ ഒന്ന് തിരിച്ചു വയ്കുന്നത് നല്ലത് പോലെ വേകാന്‍ സഹായിക്കും.



കോഴി പൊരിച്ചതിനു ശേഷം ബാക്കി വന്ന എണ്ണയില്‍ ബാക്കി സവാള, പച്ച മുളക്, ഇഞ്ചി, വെളുത്തിള്ളി എന്നിവ നല്ലതായി വഴറ്റുക. അതിലേക്കു തക്കാളി അരിഞ്ഞതും ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. തക്കാളി വെന്തു കഴിയുമ്പോള്‍ മല്ലി, മുളക്, മഞ്ഞള്‍, ഗരം മസാല, ഉപ്പ്‌ പൊടികള്‍ ചേര്‍ത്ത് എണ്ണ തെളിയുന്നത്‌ വരെ വഴറ്റുക. വഴറ്റിയ മസാല മാറ്റിവയ്ക്കുക.

30 min കഴിയുമ്പോള്‍ ഓവനില്‍ നിന്ന് എടുത്ത ട്രെയില്‍ ഈ മസാല ഒഴിക്കുക. കോഴിയുടെ എല്ലാ വശത്തും ഈ മസാല പുരളാനായി ശ്രദ്ധിക്കുക. മസാലയും കൂടി ചേര്‍ത്ത ഈ ട്രേ വീണ്ടും ഓവനില്‍ വച്ച് 45 min വേകിക്കുക. ഇത്തവണ മൂടിയില്ലതെയാണ് വേകിക്കേണ്ടത്.

45 min കഴിഞ്ഞാല്‍ ഈ ചുട്ട കോഴി വയറിലേക്ക് പറക്കാന്‍ തയ്യാര്‍!. ചപ്പാത്തിയോ നെയ് ചോറോ ഒപ്പം പറത്താം !.



കടപ്പാട് : http://deepann.wordpress.com/

Wednesday 25 February 2009

വെടിക്കെട്ടുകാരന്‍ ഉടുക്ക് കൊട്ട് കേട്ട് പേടിച്ചപ്പോള്‍.

ഇതൊരു മനോരമ സ്റ്റൈല്‍ തലക്കെട്ടാകുന്നു. അതായതു വെടിക്കെട്ടുമായും ഉടുക്കുമായും ഈ എഴുത്തിനു ബന്ധമൊന്നും ഇല്ല എന്ന് സാരം.

പറയാനുള്ളത് പവര്‍ കട്ടിനെ പറ്റിയാണ്. അതെ, നമ്മളുടെ സ്വന്തം കട്ട്. പക്ഷെ നടന്നത് വിദേശത്ത് ആണെന്ന് മാത്രം. അവാര്‍ഡു പോലും വിദേശത്ത് നിന്ന് കിട്ടുമ്പോഴാണല്ലോ അതിനൊരു മഹാത്മ്യം. അപ്പൊ പിന്നെ വിദേശ പവര്‍ കട്ടിന്റെ കഥയും ഇരിക്കട്ടെ ഒന്ന്.

കോട്ടയം പുഷ്പ നാഥിന്റെ ശൈലിയില്‍ പറഞ്ഞാല്‍ (ബുജികള്‍ മുകുന്ദന്‍ എന്നോ സാര്‍ത്രെ എന്നോ തിരുത്തി വായിക്കാന്‍ അപേക്ഷ) അന്നൊരു തിങ്കളാഴ്ച്ച ആയിരുന്നു. ഭാര്യ നാട്ടിലായതിനാല്‍ ഏകാന്ത വാസം. പതിവ് പോലെ 6 മണിക്ക് എണീറ്റു. പതിവ് പോലെ വെളിച്ചത്തിനായി കൈ സ്വിച്ചില്‍. ങേ ഹേ.. ലൈറ്റ് കത്തുന്നില്ല. ബള്‍ബ് ഒരെണ്ണം പോയി എന്ന വിചാരത്തോടെ അടുക്കളയിലേക്കു. അവിടെയും ഇല്ല ബള്‍ബ്. സിറ്റിംഗ് റൂമില്‍ ‍എത്തിയപ്പോഴേക്കും തലയിലെ ബള്‍ബ് കത്തി. കറന്റ് പോയിരിക്കുന്നു.

2 വര്‍ഷത്തിനിടയിലെ ആദ്യ പവര്‍ കട്ട്. പവര്‍ കട്ടിന്റെ നാട്ടില്‍ നിന്ന് വരുന്നവനെ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നോ എന്ന പുച്ഛത്തോടെ കുളിച്ചൊരുങ്ങി ഓഫീസിലേക്ക്. കറന്റ് പോയാല്‍ ഏറിയാല്‍ 2 മണിക്കൂറില്‍ വരും എന്ന അമിത ആത്മ വിശ്വാസം കൊണ്ട് കമ്പനിയെ വിളിക്കാനൊന്നും മെനക്കെട്ടില്ല.

അല്ലെന്കിലും ഒരു കറന്റ് കട്ട് വന്നാല്‍ എന്ത് പേടിക്കാന്‍? ചെറുപ്പ കാലത്ത് അമ്മയുടെ വീട്ടില്‍ മഴക്കാലത്ത് കറന്റ് പോയാല്‍ പലപ്പോഴും രണ്ടു ദിവസം കഴിഞ്ഞു നോക്കിയാല്‍ മതി. സ്കൂളില്‍ പഠിക്കുമ്പോള്‍ രാത്രി പവര്‍ കട്ടും കറന്റ് പോക്കും ഒരു രസമായിരുന്നു. പിള്ളേര് പഠിത്തവും വീട്ടുകാര് പണിയും നിറുത്തി മുറ്റത്ത്‌ ഒത്തു കൂടി കുശലം പറയുന്ന സമയങ്ങള്‍.

പ്രീ ഡിഗ്രിക്ക് ശേഷം പഠനം അമ്മയുടെ അമ്മാവന്റെ വീട്ടില്‍ നിന്ന്. പവര്‍ കട്ട് സമയത്താണ് ലോകം ഏറെ കണ്ട, ആഴവും പരപ്പും ഉള്ള വായന ഉള്ള, അമ്മാവന്‍ തന്റെ കഥകളുടെ, അനുഭവങ്ങളുടെ കേട്ട് തുറക്കുന്നത്. പവര്‍ കട്ട് ഒരു സ്റ്റഡി ക്ലാസ് ആയിരുന്ന സമയം.

പൊങ്ങച്ചം കാണിക്കലും, ലോക സദാചാരം തകര്‍ക്കലും, പണ്ട് മാന്ദ്യം ഇല്ലാത്ത കാലത്ത് ഒരു രസത്തിനു തെറി പറഞ്ഞവനോടൊക്കെ മാപ്പ് പറയലും തുടങ്ങി നാട്ടുകാര്‍ കല്പിച്ചു നല്‍കിയ പണികള്‍ കൂടാതെ ദിവസത്തില്‍ ബാക്കി കിട്ടുന്ന സമയത്ത് അല്പം പണി ചെയ്യാനുള്ളത് കൊണ്ട് ഈയുള്ള IT തൊഴിലാളി വൈകീട്ട് വീട്ടിലെത്താന്‍ അല്പം വൈകി.

എത്തിയപ്പോഴല്ലെ രസം, കറന്റ് വന്നിട്ടില്ല. ഇല്ലെങ്കില്‍ വേണ്ട എന്ന് വച്ച് മുന്നോട്ടു നീങ്ങാന്‍ തുടങ്ങുമ്പോഴാണ് വിദേശ കറന്റ് കട്ടിന്റെ സുഖം ശരിക്ക് മനസിലാവുന്നത്. വീട്ടിലൊരു തീപ്പട്ടിയോ, മെഴുകുതിരിയോ ഇല്ല. എന്തിനൊരു ടോര്‍ച്ച് പോലും. മൊബൈലിന്റെ സ്ക്രീന്‍ ആണ് ആകെയുള്ള വെളിച്ചം. ഇനി ഈ ഐറ്റം എങ്ങാനും വാങ്ങാമെന്നു വച്ചാല്‍ 6 മണിക്ക് ശേഷം തുറക്കുന്ന ഏതു കടയുണ്ടിവിടെ, വീടിനടുത്ത്?.

വെളിച്ചമില്ലേല്‍ പോട്ടെ, ഫുഡിന്റെ കാര്യമോ? കുക്കിംഗ്‌ അടുപ്പും എലെക്ട്രിക്കു തന്നെ. അത് പിന്നെ അടുത്തുള്ള ചൈനക്കാരന്റെ ഹോട്ടലില്‍ നിന്ന് വരുത്താം. മൊബൈല്‍ വെളിച്ചത്തില്‍ ഒരു അത്താഴം. ഏറ്റവും ഉഗ്രനായത് തണുപ്പാണ്. പുറത്തു -2 ആണ് താപനില. 12 മണികൂര്‍ ഹീടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിനകത്തും അത് തന്നെ സ്ഥിതി. വീട് ചൂടാക്കാനും കറന്റ് തന്നെ ശരണം. വെള്ളത്തിനും കൂടെ കറന്റ് വേണം എന്നാണെങ്കില്‍ അവസ്ഥ മാരകം ആയേനെ.

കമ്പിളി കണ്ടു പിടിച്ചവനെ മനസ്സില്‍ സ്തുതിച്ചു സ്വെറ്റര്‍ഉം ജീന്‍സും ഇട്ടു ഒരു 2 കമ്പിളി പുതപ്പും പുതച്ചു അനന്തതയിലേക്ക് നോക്കി കിടക്കുമ്പോള്‍ "ഏകാന്തതയുടെ അപാരതീരം" എന്ന പാട്ടുകൂടി ബാക്ക്ഗ്രൌണ്ടില്‍ വേണ്ടതായിരുന്നു എന്ന് തോന്നി.

അങ്ങനെ പവര്‍ കട്ടിന്റെ നാട്ടീന്ന് വന്ന ഞാന്‍ പവര്‍ കട്ട് കണ്ടു പേടിച്ചു. ഭാഗ്യത്തിന് പിറ്റേന്ന് രാത്രി വീട്ടില്‍ എത്തിയപ്പോള്‍ വെളിച്ചവും എത്തി.

Monday 23 February 2009

മാന്ദ്യത്തിനു ഒരു ത്രീ സ്റ്റാര്‍ മറുപടി.

ഇത്തവണ കേരം തിങ്ങും (വിമാനത്തീന്നു നോക്കുമ്പം) കേരള നാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ആദ്യം കണ്ണില്‍ പെട്ട കാഴ്ചകള്‍ കൂണ് പോലെ മുളച്ചു പൊന്തുന്ന ത്രീ സ്റ്റാര്‍ ഹോട്ടല്‍ കെട്ടിടങ്ങള്‍ ആയിരുന്നു.

സാമ്പത്തിക മാന്ദ്യം പത്രങ്ങളില്‍ കോടി കുത്തി വാഴുമ്പോഴും, മൂന്നാള് കൂടുന്നിടതെല്ലാം നാട്ടില്‍ മാന്ദ്യത്തിനു മുപ്പത്തൊന്നു കാരണം കണ്ടു പിടിക്കുമ്പോഴും (കാരണങ്ങള്‍ മറ്റൊരു പോസ്റ്റില്‍) നാട്ടിലെങ്ങും ത്രീ സ്റ്റാര്‍ കെട്ടിടങ്ങള്‍ ഉയരുന്നത് കണ്ടു ഞാന്‍ ഞെട്ടി. ഇനിയിപ്പോ ചിദംബരം ചേട്ടന്‍ പറഞ്ഞ പോലെ നമ്മുടെ ഇന്ത്യയില്‍ മാത്രം മാന്ദ്യമില്ലായിരിക്കുമോ?.

എന്റെ കൊച്ചു ഗ്രാമത്തില്‍ മാത്രം തലയുയര്‍ത്തുന്നു രണ്ടു ത്രീ സ്റ്റാര്‍ ഹോട്ടല്‍. ഇതിലെല്ലാം താമസിക്കാന്‍ ആളെവിടെന്നു വരും?. ഗ്രാമീണ ടൂറിസം ആണോ പുതിയ തരംഗം?. അതോ ഗാന്ധിയപ്പൂപ്പന്‍ പറഞ്ഞത് പോലെ ആള്‍ക്കാരെല്ലാം ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നുവോ?.

രാവിലെ 6 മണി മുതല്‍ നാട്ടിലെ പഴയ കള്ള് ഷാപ്പിലെ പറ്റുകാരെല്ലാം ത്രീ സ്റ്റാര്‍ ഹോട്ടലില്‍ കയറിയിറങ്ങുന്നത് കൂടി കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, ഭൂമി/മണല്‍/മാധ്യമ മാഫിയാകളുടെ നാട് സമ്പല്‍ സമൃദ്ധം ആയിരിക്കുന്നു. വികസനം ഗ്രാമങ്ങളില്‍ നിന്ന് തുടങ്ങണം എന്ന് പറഞ്ഞ രാഷ്ട്ര പിതാവ് ഇന്നത്തെ കേരളം ഒന്ന് കണ്ടിരുന്നെങ്കില്‍ !. സാധാരണക്കാരില്‍ സാധാരണക്കാര്‍ വരെ സ്റ്റാര്‍ ഹോട്ടലില്‍ പോകുന്ന ഒരു നാട്.

കാര്യങ്ങളുടെ 'തുരുപ്പ് ഗുലാന്‍' രഹസ്യം പിന്നീടല്ലേ പിടികിട്ടിയത്. കാര്യങ്ങള്‍ ഇങ്ങനെ . ആദ്യം ഒരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ അങ്ങ് കെട്ടി പൊക്കുക. ഏമാന്മാര്‍ അത് കണ്ടു ത്രിപ്തിപ്പെട്ടാല്‍ 3 മാസത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ്. ത്രീ സ്റ്റാര്‍ ഇല്ലാതെ ബാര്‍ കിട്ടുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു പോലെ ആണെന്ന് ഒരശിരീരിയും കേട്ടു.

ബാര്‍ ലൈസന്‍സ് കിട്ടിയാലുടന്‍ ത്രീ സ്റ്റാറിന്റെ ബോര്‍ഡ് എല്ലാം അഴിച്ചു വച്ച് മോടി പിടിപ്പിക്കല്‍ തുടങ്ങുകയായി. ബാര്‍ എന്ന് തുറക്കുന്നുവോ അന്ന് വരെ നീളും ഈ മോടി പിടിപ്പിക്കല്‍. അല്ലേലും ബാറില്ലാതെ എന്തോന്ന് ത്രീ സ്റ്റാര്‍?.

ബാര്‍ തുറന്നാല്‍ പിന്നെ ലോക്കല്‍ ബാറുകളെ തോപ്പിക്കുന്ന വിലയുമായി കച്ചവടം പോടീ പൂരം. മാന്ദ്യം പോയിട്ട് തകര്‍ച്ച വന്നാലും ഞങ്ങള്‍ കുലുങ്ങില്ല കേട്ടോ.

Sunday 22 February 2009

അവധിക്കു ശേഷം ...

കേരളത്തില്‍ ഒരു നീണ്ട അവധിക്കുശേഷം ഞാന്‍ തിരിച്ചെത്തി. ജോലിയിലേക്കും, ബ്ലോഗ്ഗിലേക്കും. അവധിക്കാല വിശേഷങ്ങളും, കേരളത്തില്‍ കണ്ട കാഴ്ചകളും, എഴുതാന്‍ വിട്ടു പോയ പ്രവാസ വിശേഷങ്ങളും ഉടനെ എഴുതി തുടങ്ങാം എന്ന് വിചാരിക്കുന്നു.