Friday 15 November 2013

'കരി' നോട്ടത്തിൽ തെളിയുന്നോരിന്ത്യ - II

പൊതുജന താൽപര്യ ഹർജികൾ വഴിയാണ് കോൾ ഗേറ്റ് കോടതിയുടെ പടി കാണുന്നത്, അതന്വേഷിക്കാൻ ഉള്ള ഭാഗ്യം കിട്ടിയത് സിബിഐ ക്കും.  "SI  ചെയ്ത കുറ്റം അന്വേഷിക്കാൻ വിധിക്കപ്പെട്ട ഹെഡ് കോണ്‍സ്റ്റബിൾ " എന്നൊരു പ്രയോഗം ഉണ്ടോ എന്നറിയില്ല , പക്ഷെ ഏതാണ്ട് അങ്ങനെ ഒരു മഹാഭാഗ്യമായിരുന്നു അത്.

കേസ് അന്വേഷണത്തിന്റെ പുരോഗതി കണ്ട് സുപ്രീം കോടതി സിബിഐയെ വിളിച്ചത് " കൂട്ടിലടക്കപെട്ട തത്ത " എന്നാണ്. യജമാനൻ പറയുന്നത് ഏറ്റു  പറയുക മാത്രമല്ല, ഒന്നിലധികം യജമാനന്മാരും ഒരു തത്തയും എന്ന ഗതികേടിലാണ് സിബിഐ എന്നായിരുന്നു  കോടതിയുടെ നിരീക്ഷണം.

അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ എല്ലാം തങ്ങളുടെ റിപ്പോർട്ട്‌ സർക്കാരുമായി പങ്കു വച്ചിട്ടില്ല എന്നാ ഉറച്ച നിലപാടിലായിരുന്നു സിബിഐ, എന്നാൽ അരമന രഹസ്യങ്ങൾ ഫേസ്ബുക്കിൽ ഹിറ്റ്‌ ആകുന്നു എന്ന് കണ്ടതോടെ തത്ത സത്യം പറഞ്ഞു തുടങ്ങി. മെയ്‌ ആറിന് കോടതിയിൽ  സർക്കാരുമായുള്ള മീറ്റിങ്ങുകളെ പറ്റി CBI പരസ്യമായി സമ്മതിച്ചു.

അന്വേഷണ റിപ്പോർട്ട്‌ സർക്കാരുമായി പങ്കുവച്ചു എന്നതിനപ്പുറം, അവർ ( ലോ മിനിസ്റ്റെർ , PMO ) നിർദേശിച്ച തിരുത്തലുകൾ റിപ്പോർട്ടിൽ വരുത്തി എന്നതാണ് ഇവിടെ മനസിലാക്കേണ്ട കാര്യം.SI  ക്ക് എതിരെയുള്ള റിപ്പോർട്ട്‌  കോടതിയിൽ ഹാജരാക്കുന്നതിന് മുന്നേ ഏമാനെ കാണിച്ചു അനുവാദം വാങ്ങുന്ന മര്യാദ. നാട്ടിലെ സാധാരണ കള്ളന്മാർക്കും  ഈ സൗകര്യം ലഭ്യമായിരുന്നെങ്കിൽ ജയിലിൽ ചപ്പാത്തിയും കോഴിക്കറിയും ഉണ്ടാക്കാൻ ആളെ കിട്ടാതെ വന്നേനെ.

എന്താണ് തിരുത്തിയത് എന്ന് അന്വേഷിച്ചാൽ നമ്മൾ വീണ്ടും കഥയുടെ മർമ്മത്തിലേക്ക് തിരിച്ചു ചെല്ലും.  സുതാര്യമായ ലേലത്തിലൂടെ കൽക്കരി പാടങ്ങൾ അനുവദിക്കുന്നതിന് പകരം , സ്റ്റിയറിംഗ് കമ്മിറ്റി എന്ന പുതുമയുള്ള ആശയവുമായി സർക്കാർ മുന്നോട്ട് പോയതിനെ പറ്റിയും , ഈ ചർച്ചകളുടെ ഫയലുകൾ കാണാതായതിനെ പറ്റിയും  ആദ്യ ഭാഗത്തിൽ പറഞ്ഞല്ലോ, സിബിഐ റിപ്പോർട്ടിൽ സർക്കാർ നിർദേശിച്ച തിരുത്തലുകളും ഈ കമ്മിറ്റിയെ പറ്റിയായിരുന്നു എന്ന് പ്രത്യേകം പറയണോ ?.

കൽക്കരി പാടങ്ങൾ അനുവദിച്ച സ്ക്രീനിംഗ് കമ്മിറ്റി , അപേക്ഷകളുടെ മൂല്യം നിർണയിക്കാൻ ഒരു പോയിന്റ്‌ സിസ്റ്റം ഉണ്ടാക്കിയില്ല എന്ന വിമർശനമാണ് PMO തിരുത്താൻ ആവശ്യപെട്ടത്‌, അതായത് രാജ്യത്തിൻറെ പ്രകൃതി വിഭവങ്ങൾ എന്തടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികൾക്ക് നൽകിയത് എന്നതിനെ പറ്റി സിബിഐ അധികം ചിന്തിക്കേണ്ട എന്ന് സാരം.

കല്ക്കരി പാടങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷകൾ പരിശോധിക്കുമ്പോൾ തങ്ങളുടെ തീരുമാനങ്ങളെ ന്യായീകരിക്കാൻ കമ്മിറ്റി ചാർട്ടുകളും റിപ്പോർട്ടുകളും തയ്യാറാക്കിയില്ല എന്ന പരാമർശമാണ് അശ്വിനി കുമാർ എഡിറ്റു ചെയ്തു നീക്കിയത്.

കോടികളുടെ മൂല്യമുള്ള കലക്കാരി പാടങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറിയ സ്ക്രീനിംഗ് കമ്മിറ്റി എന്തടിസ്ഥാനത്തിലാണ് അവ കൈമാറിയത് എന്ന് കണ്ടു പിടിക്കാൻ ജനം മാനത്തേക്ക് നോക്കേണ്ടി വരും.

1. വ്യക്തമായ ഒരു പോയിന്റ്‌ സിസ്റ്റം നിലവിലുണ്ടായിരുന്നില്ല

2.  കമ്മിറ്റിയുടെ തീരുമാനം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ നിലവിലില്ല

3. കമ്മിറ്റി നടത്തിയ ചർച്ചകളെ പറ്റിയുള്ള ഫയലുകൾ ( ) കാണാനില്ല.