Wednesday 31 October 2012

സര്‍ക്കാര് ഹിന്ദുവാണോ?.

ഹിന്ദുവാണെന്ന് മുദ്രപത്രത്തില്‍ എഴുതി കൊടുക്കാത്ത MLAമാര്‍  ഒന്നും അമ്പലക്കാര്യത്തില്‍ ഇടപെട്ടു പോകരുത് എന്ന ആജ്ഞ കേള്‍ക്കുമ്പോള്‍ എനിക്കൊരു സംശയം "അമ്പലക്കാര്യത്തില്‍ ഇടപെടാന്‍ ഈ സര്‍ക്കാര് ഹിന്ദുവാണോ?.". 

ഈ നിയമം ഒരു അളവ് കോലായി എടുത്താല്‍ താഴെ പറയുന്ന വിപ്ലവകരമായ നിയമങ്ങളും ഉടന്‍ കേരളത്തില്‍ എത്തും

1. വൈകീട്ട് മിനിമം മൂന്നു പെഗ് അടിക്കാത്തവര്‍ ആരും Excise  വകുപ്പില്‍ ഇടപെടരുത്. ചാലക്കുടി, കരുനാഗപ്പിള്ളി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഈ ബില്ലുകളില്‍ ഒന്നിന് പകരം രണ്ടു വോട്ടു നല്‍കുന്നതാണ് 

2. യുവ തുര്‍ക്കികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ആരും പെന്‍ഷന്‍, വയോജന വിദ്യാഭ്യാസ ബില്ലുകളുടെ അടുത്ത് കൂടെ പോലും പോകരുത്. 

3. മുപ്പതു കഴിഞ്ഞ ആര്‍ക്കും യുവജന ബില്ലുകളില്‍ വോട്ട് ചെയ്യാന്‍ അനുവാദം ഉണ്ടാവില്ല ! . വലിയ ബഹളമില്ലാതെ യുവജന ബില്ലുകള്‍ ഒക്കെ പാസ്സാവും എന്ന ഗുണവും ഈ നിയമത്തിനുണ്ട്. 

4. നാട്ടില്‍ ജീവിക്കുന്ന അംഗങ്ങള്‍ ആരെയും പ്രവാസി ബില്ലുകളില്‍ ചര്‍ച്ചക്ക് ക്ഷണിക്കില്ല. സ്ഥിരം ഗള്‍ഫ്‌ നാടുകളില്‍ പറന്നു നടക്കുന്ന സാമാജികര്‍ക്കു ഇതില്‍ ഒരു ഇളവു കിട്ടിയേക്കാം. ഇങ്ങനെയെങ്കിലും ഒരു പ്രവാസി MLA ഉണ്ടായാല്‍ മതിയായിരുന്നു. 

5. സ്വന്തം പേരില്‍ ഒരു കേസ് എങ്കിലും ഇല്ലാത്തവര്‍ പോലീസ്, കോടതി നിയമ നിര്‍മാണത്തില്‍ ഇടപെടാന്‍ പാടില്ല. അഭ്യന്തര മന്ത്രി സ്ഥാനം ഒരിക്കലെങ്കിലും ജയിലില്‍ കിടന്നവര്‍ക്ക് മാത്രം എന്ന ഒരു നിയമം കൂടെ വേണേല്‍ പാസ്സക്കാം. 

അമ്പലം സര്ക്കാര് ഭരിക്കണോ എന്നത് ആദ്യത്തെ ചോദ്യം. വേണം എന്നാണ് ഉത്തരം എങ്കില്‍ പിന്നെ അത് സര്ക്കാര് അങ്ങ് ഭരിക്കണം, അല്ലാതെ ജാതിയും മതവും കൊണ്ട് ജനപ്രതിനിധികളെ പല തട്ടിലാക്കരുത്. 

Monday 29 October 2012

ഇന്ത്യണോമിക്സ് !


തൊഴില്‍ തേടുകയല്ല, സൃഷ്ടിക്കുകയാണ് വേണ്ടതെന്നു മുഖ്യമന്ത്രി. നല്ലത് തന്നെ, പക്ഷെ അത് കേട്ട്  ആവേശം മൂത്ത് വല്ല കാര്‍ഷിക വായ്പയോ, ബിസിനസ്‌ വായ്പയോ എടുക്കരുത് ചേട്ടന്മാരെ, ഉദ്യോഗസ്ഥന്മാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും പിന്നെ ലോഡിങ്ങുകാര്‍ക്കും കൊടുത്തിട്ട് ബാക്കി ഉള്ളത് കൊണ്ട് തറ കെട്ടാന്‍ പോലും തികയില്ല. 

പിന്നെ എന്ത് ചെയ്യും?.  ഭാരതത്തില്‍ വികസിപ്പിച്ചെടുത്ത താഴെ പറയുന്ന ബിസിനസ്‌ മോഡലുകള്‍ പരീക്ഷിക്കാവുന്നതാണ് !!. ലോകത്തിനു  നമ്മുടെ സംഭാവന "വട്ട പൂജ്യം" ആണെന്ന് പറയുന്നവനോക്കെ ഒന്ന് വായിച്ചു പഠിക്കട്ടെ !

തറവാടി മോഡല്‍  : 

ഭാര്യ വീടിന്‍റെ പേരും അഡ്രസ്സും ചുമ്മാ എഴുതി കൊടുത്താല്‍  മതി ഈ മോഡെലില്‍ ഒരു ലോണ്‍ കിട്ടാന്‍, ഇന്‍ററെസ്റ്റും  വേണ്ട, ഈടും വേണ്ട. തിരിച്ചടക്കേണ്ട ബാധ്യതയും ഇല്ല.  അങ്ങനെ കിട്ടിയ കാശെടുത്ത് ഏതേലും ബില്‍ഡിംഗ്‌ കമ്പനില്‍ കൊടുത്താല്‍ മൂന്നേ മൂന്നു കൊല്ലം കൊണ്ട് സംഗതി ഒരു  500 ഇരട്ടിയാക്കി  തരും.

ആരേലും അഴിമതിയെന്നോ മറ്റോ ഒന്ന് മിണ്ടിയാല്‍ സര്ക്കാര് ചിലവില്‍ വെള്ളേം വെള്ളേം ഇട്ട ചേട്ടന്മാര്  ഇറങ്ങും, അവര്‍ക്ക് പണി കൊടുക്കാന്‍ ! 

തെളിവില്ലാതെ അന്വേഷിക്കില്ല, എന്ന സൂപ്പര്‍ പോളിസി ആണ് ഈ ചേട്ടന്മാരുടെ നയം. അന്വേഷിക്കാതെ തെളിവുണ്ടാവില്ല എന്നത് കൊണ്ട് ഇത് ഒരു ഫൂള്‍ പ്രൂഫ്‌ പരിപാടി തന്നെ !!


ആകാശ്  മോഡല്‍  :  

മുകളിലത്തെ മോഡല്‍ പോലെ അത്ര എളുപ്പമല്ല സംഗതി . കുറച്ചൊന്നു മെനക്കെടണം. പക്ഷെ, നല്ല ചിക്കിലി കിട്ടുന്ന പണിയാണ്. 

ആദ്യം ഒരു വന്‍ കമ്പനി അങ്ങ് തുടങ്ങുക, കണ്ടാല്‍ ആരും ഞെട്ടണം. വന്‍ ലാഭത്തില്‍ ആണെന്ന് തോന്നണം. പക്ഷെ, ഒറ്റ പൈസ കൈയീന്നു ഇടരുത്.  കമ്പനിക്ക്‌ വേണ്ടി സ്ഥലമോ, സമഗ്രിയോ വാങ്ങരുത്, എല്ലാം വാടകയ്ക്ക് എടുക്കണം. 


ആദ്യത്തെ ഒരു കൊല്ലം കഴിയുമ്പോ കമ്പനീന്ന് കിട്ടുന്ന കാശെല്ലാം എടുത്തു ചുമ്മാ ബിനാമി  പേരില്‍ FD ഇട്ടേക്കുക. പിന്നെ കമ്പനി തകരുന്നെ  തകരുന്നെ എന്ന് വിളിച്ചു കൂവാന്‍ മറക്കരുത്. 


കമ്പനിക്ക്‌ പണി കിട്ടുന്നതോടെ ദയാലുവായ സര്‍ക്കാരും ബാങ്കും കൂടെ കടമെല്ലാം എഴുതി തള്ളും. പിന്നത്തെ കാലം ബിനാമി FD കൊണ്ട് പുട്ടടിച്ചു ജീവിക്കാം. 


ലൈസന്‍സ്  മോഡല്‍ : 

കൈ നനയാതെ മീന്‍ പിടിക്കല്‍ എന്ന കലയുടെ ഉത്തമ ഉദാഹരണം ആണ് ഈ മോഡല്‍.  പരമ ദയാലുവായ സര്‍ക്കാര്‍ കാപ്പിക്കുരു മുതല്‍ കല്‍ക്കരി വരെയുള്ള സാധനങ്ങളുടെ ലൈസന്‍സ് നിങ്ങള്ക്ക് ആദായ വിലയില്‍ നല്‍കും. നിങ്ങള്‍ അത് ആവശ്യക്കാര്‍ക്ക് ഒരു "ചെറിയ" ലാഭത്തിനു മറിച്ച് വിക്കുക. സംഗതി ക്ലീന്‍ !

ലൈസന്‍സ് ലേലം നിങ്ങളല്ലാതെ മറ്റാരും അറിയുക പോലും ഇല്ലാത്തതു കൊണ്ട് ഒരു മത്സരവും ഒഴിവാവും. അല്ലേലും വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നാണ് സര്‍ക്കാര്‍ നയം !


മീഡിയ മോഡല്‍ : 

ഒരല്‍പം സാഹസികത നിങ്ങള്‍ക്കുള്ളില്‍ ഉണ്ടോ, എന്നാല്‍ ഈ മോഡല്‍ നിങ്ങള്‍ക്കുള്ളതാണ്. ആദ്യം അഴിമതി ചെയ്തെന്നു സംശയിക്കപെടുന്ന ഒരു രാഷ്ട്രീയക്കാരനെ കണ്ടു പിടിക്കുക. ( ഇതിലും ഈസി ആയ ഒരു ജോലി ഇന്ത്യയില്‍ ഉണ്ടാവില്ല ) . പിന്നെ അങ്ങേരെ കണ്ടു കുറച്ചു കാശു ചോദിക്കുക. തന്നില്ലേല്‍ അഴിമതിയുടെ വിവരം ഫേസ് ബുക്കിലോ മറ്റോ ഇടും, അത് മീഡിയ എടുത്തു വാര്‍ത്ത‍ ആക്കും എന്നൊക്കെ സ്നേഹത്തോടെ  ഒന്ന് പറഞ്ഞേക്കണം. ഒരുമാതിരി പേടി ഉള്ളവരൊക്കെ അതോടെ കാശ് എടുത്തു തരും. 

കണ്ണൂര്‍ , ബീഹാര്‍ , ഇവിടുന്നൊക്കെ ഉള്ളവരുടെ അടുത്ത്  ഈ മോഡല്‍ സാധാരണ നടക്കാറില്ല. ഒളി ക്യാമറ വയക്കാനുള്ള ബുദ്ധി ഒക്കെ ഉള്ള ചേട്ടന്മാരെയും സൂക്ഷിക്കണം !

Sunday 21 October 2012

ശ്രീധരന്‍ വന്നാലുള്ള പ്രശ്നങ്ങള്‍ !

ഇതാണീ ജനങ്ങള്‍ എന്ന് പറയുന്ന കഴുതകളുടെ കുഴപ്പം, എന്തെങ്കിലും കേള്‍ക്കും മുന്നേ ചാടി ഇറങ്ങിക്കോളും !. ഒരുമാതിരി കോക്ക് പിറ്റ് എന്ന് കേട്ടാലുടന്‍ ഹൈജാക്ക് ചെയ്യാനിറങ്ങുന്ന വര്‍ഗം !. 

 ശ്രീധരന്‍ വന്നില്ലേല്‍ ആകാശം  ഇടിഞ്ഞു വീഴും എന്നൊക്കെ പറയുന്ന ഇവന്മാര്‍ക്ക് അറിയാമോ ശ്രീധരന്‍ വന്നാലുള്ള പ്രശനങ്ങള്‍ !!. ദീര്‍ഖ വീക്ഷണം  ഇല്ലാത്തതിന്റെ ഓരോ പ്രശങ്ങളെ. !!. ഇപ്പോഴും കാര്യങ്ങള്‍ മനസിലായിട്ടില്ലാത്ത ചേട്ടന്മാര്‍ക്ക് വേണ്ടി  ഒരു 5 പോയിന്റ്‌  സാമ്പിള്‍ ചുവടെ. .

1. ശ്രീധരന്‍ വന്നാല്‍ വെറും മൂന്നു കൊല്ലം കൊണ്ട് മെട്രോ പ്രൊജക്റ്റ്‌ തീരുമത്രേ !. അത് കഴിഞ്ഞാല്‍ പിന്നെ മെട്രോയെ ആശ്രയിച്ചു ജീവിക്കുന്ന ജോലിക്കാരുടെ കാര്യം എന്താവും?. അവര്‍ എങ്ങോട്ട് പോകും?. അടുത്ത ഒരു 50 കൊല്ലത്തേക്ക്  രാഷ്ട്രീയക്കാര്‍ക്ക് കമ്മീഷന്‍സോറി, ജനങ്ങള്‍ക്ക്‌ തൊഴില്‍ കൊടുക്കേണ്ട സ്വപ്ന പദ്ധതിയാണ് വെറും മൂന്നു കൊല്ലം കൊണ്ട് ശ്രീധരന്‍ നശിപ്പിച്ചു കളയുന്നത് !!.

2. ശ്രീധരന് മാത്രമേ മെട്രോ പണിയാന്‍ അറിവുള്ളൂ എന്നാണ് വേറൊരു വാദം. അത് തന്നെ ഒരു വലിയ അപകടമല്ലേ?. അയാളുടെ കാലം കഴിഞ്ഞാല്‍ പിന്നെ ഇവിടെ ആര് മെട്രോ പണിയും?. അഞ്ചു തെങ്ങ് മുതല്‍ ഉദുമ വരെ എല്ലാ പഞ്ചായത്തിലും ഒരു മെട്രോ എന്ന സ്വപ്നം ആര് നടപ്പിലാക്കും?. ദീര്‍ഖ വീക്ഷണം വേണം ദീര്‍ഖ വീക്ഷണം !. 

വിഴിഞ്ഞവും ഇന്‍ഫോ പാര്‍ക്കും ഒക്കെ "പണിഞ്ഞു പണിഞ്ഞു" മിടുക്കന്മാരായ ആള്‍ക്കാരുള്ള നാടല്ലെ കേരളം ?. ഇനിയിപ്പം അല്‍പ്പം അറിവ് കുറവ് ഉണ്ടേല്‍  തന്നെ, ഒരു രണ്ടു മൂന്നു വിദേശ യാത്ര കൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത എന്ത് പ്രശ്നമാണ് ഇവിടെ  ഉള്ളത് ??

3. പണി തുടങ്ങിയാല്‍ പിന്നെ ശ്രീധരന്‍ രാഷ്ട്രീയക്കാരെ ഒന്നും അടുപ്പിക്കില്ലത്രേ !!. ജനങ്ങളുടെ സ്വന്തം ആള്‍ക്കാരായ ഞങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എങ്ങനെ  ഞങ്ങളുടെ , സോറി , ജനങ്ങളുടെ താല്പര്യം സംരക്ഷിക്കപ്പെടും?. 

വഴിയെടുപ്പ് സമരം, ചാനല്‍ ചര്‍ച്ച, മന്ത്രിമാരെ തടയല്‍, നാട്ടുകാരെ പെരുവഴിയില്‍ ഇറക്കല്‍  തുടങ്ങിയ കേരളീയ കലകള്‍ ഇല്ലാത്ത വികസനം ഒരു വികസനം ആണോ?.

4. ശ്രീധരന്‍ മെട്രോ പണിയുമ്പോള്‍ രാത്രിയിലും വര്‍ക്ക്‌ ഉണ്ടത്രേ. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ തകിടം മറിക്കുന്ന ഒരു നീക്കമല്ലേ അത്?. ഇനിയങ്ങോട്ട് ബന്ദ്‌ നടത്തുമ്പോള്‍ രാത്രിയിലും ഞങ്ങള്‍ ഉണര്‍ന്നിരിക്കണോ ??. 

രാവിലെ വഴി തടയാനും ബസ്‌ കത്തിക്കാനും ഒക്കെ പെടുന്ന പാട് നമുക്കെ അറിയൂ. ഇനി രാത്രി മെട്രോ  പണി നടക്കുന്ന സ്ഥലത്തൊക്കെ പോണം എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ 'വൈകീട്ടത്തെ പരിപാടി' ഒക്കെ എന്താവും?. 

വല്ല ഒന്നോ രണ്ടോ ദിവസം ആണേല്‍ പിന്നെ പോട്ടെന്നു വയ്ക്കാമാരുന്നു, ഇത് മൂന്നു കൊല്ലത്തില്‍ ഒരു തൊണ്ണൂറു ബന്ദ്‌ , സോറി ഹര്‍ത്താല്‍ എങ്കിലും ജനങ്ങള്‍ക്ക്‌ വേണ്ടി നടത്താതെ എങ്ങനെയാ?. സമരവും പണി മുടക്കും  വേറെ !!.  ഉറക്കം കളഞ്ഞു ഇതൊക്കെ ചെയ്യാന്‍ ഞങ്ങള്‍ക്ക് ഓവര്‍ ടൈം കിട്ടുന്ന ജോലി ഒന്നും അല്ലല്ലോ ! 

5. ഇനി ആരോടും പറയാത്ത ആ ഞെട്ടിക്കുന്ന രഹസ്യം കൂടി അങ്ങ് പറഞ്ഞേക്കാം !!. ശ്രീധരന്‍ വന്നാല്‍ നമ്മുടെ ടൂറിസം മേഖല തകരും !!. എല്ലാ സിറ്റിയിലും മെട്രോയും എല്ലാ രാജ്യത്തും പോര്‍ട്ടും ഒക്കെ ആകുന്ന കാലത്തേ നിങ്ങള്ക്ക് അത് മനസിലാവൂ. അപ്പൊ പിന്നെ ശ്രീധരന്‍ പണിഞ്ഞ മെട്രോ കാണാന്‍ ആരേലും ഇങ്ങോട്ട് വരുമോ?

ശ്രീധരന്‍ ഇല്ലേല്‍  ഇതൊക്കെ കണ്ടു മടുത്ത ജനം കേരളത്തിലേക്ക് ഒഴുകി എത്തും. കാരണം, ഒരു റോഡും കുറച്ചു കല്ലും മാത്രം ഉള്ള വിഴിഞ്ഞം പോര്‍ട്ടും, ഫ്ലൈ ഓവറിന്റെ തൂണും , തുരുമ്പ് പിടിച്ച പാളവും മാത്രമുള്ള മെട്രോയും ഒക്കെ അന്ന് കേരളത്തിലെ ഉണ്ടാവൂ !!. ഹോ അമേരിക്ക മുതല്‍ ആഫ്രിക്ക വരെയുള്ള നാട്ടീന്നു  ജനം ക്യാമറയും തൂക്കി വരും !!. 

മെട്രോ പണിയാന്‍ എടുത്ത സമയത്തിന് കിട്ടുന്ന ഗിനെസ്സ് ബുക്ക്‌ അവാര്‍ഡ്‌ വേറെ !!. ഹോ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു രോമാഞ്ചം !!. ഇതൊക്കെ അടുത്ത എമെര്‍ജിംഗ് കേരളയുടെ പരസ്യത്തില്‍ ഇടണം !!. 

ഇനി നിങ്ങള് തന്നെ പറ, ശ്രീധരന്‍ വരണോ?. 

Wednesday 17 October 2012

"ക്യുട് പ്രൊ കോ"

കൊളസ്ട്രോള്‍ കുറക്കാന്‍ എന്നും രാവിലെ ഉള്ള കാല്‍ നട ജാഥയിലെ മെമ്പര്‍ രാജീവാണ് ആദ്യം  അത് കണ്ടത്. ത്രീ സ്റ്റാര്‍ ഹോട്ടലിലെ 'നില്‍പ്പന്‍'  സപ്ലയര്‍ ജോജി അത് ശരി വച്ചതോടെ അതായി പിന്നെ നാട്ടിലെ സംസാരം. 

സിംഗപ്പൂരില്‍ ഉള്ള ജോണികുട്ടിയുടെ അടഞ്ഞു കിടക്കുന്ന വീടിന്‍റെ മതില് ചാടി  കുട്ടപ്പന്‍ പോകുന്നതാണ് രാജീവ്‌ കണ്ടത്. കുട്ടപ്പന്‍റെ തോളില്‍ ഒരു കറുത്ത ബാഗും ഉണ്ടായിരുന്നു.

രാവിലെ മുപ്പതു മില്ലിയടിക്കാന്‍ കടം ചോദിച്ചു നടന്ന കുട്ടപ്പന്‍റെ കയ്യില്‍ ഇപ്പോള്‍ പൂത്ത കാശ്. കൂട്ടുകാര്‍ക്കും അല്ലാത്തവര്‍ക്കും ഒക്കെ കുട്ടപ്പന്‍ പെഗ് വാങ്ങി കൊടുക്കുന്നു. രാത്രി കഞ്ഞിക്കു പകരം കുട്ടപ്പന്‍ ഇപ്പൊ ഹോട്ടലില്‍ നിന്ന് ചില്ലി ചിക്കനും പൊറോട്ടയും ആണ് കഴിക്കുന്നത്‌ എന്ന് കൂടെ കേട്ടപ്പോള്‍ നാട്ടുകാര്‍ ഉറപ്പിച്ചു, ഇത് ജോണി കുട്ടീടെ സിങ്കപ്പൂര്‍ ഡോളെര്സ് തന്നെ !!.

കാശ്  എവിടുന്ന് കിട്ടി എന്ന് ചോദിച്ച ഗംഗാധരന്‍ മാഷെ കുട്ടപ്പന്‍ "ബ" യും "മാ" യും ചേര്‍ത്ത് ചീത്ത വിളിച്ചതോടെ നാട്ടുകാര്‍ ഒരു തീരുമാനത്തില്‍ എത്തി. 


" പോലീസ് ചോദിച്ചാല്‍ അവന്‍ തത്ത പറയുമ്പോലെ പറയും." 

പോലീസ് സ്റ്റേഷനില്‍ നിന്ന് കുട്ടപ്പനെ  ചോദ്യം ചെയ്യാന്‍ തയ്യാറായി SI  വന്നപ്പോഴാണ്  വെള്ളയും വെള്ളയും ഇട്ട മെമ്പര്‍ നാണപ്പന്‍ നാട്ടുകാരെ ഞെട്ടിക്കുന്ന ആ ചോദ്യം ചോദിച്ചത്. 

"കുട്ടപ്പനെതിരെ നിങ്ങടെ കയ്യില്‍ എന്ത് തെളിവാണ് ഉള്ളത്?" 

"അഞ്ചു പൈസ ഇല്ലാതെ ചുറ്റിത്തിരിഞ്ഞു നടന്നവന്‍ ഇരുട്ടി വെളുക്കും മുന്നേ കാശുകാരന്‍ ആയതെങ്ങനെ ?. ജോണികുട്ടിയുടെ വീട്ടില്‍ അവനെന്തു കാര്യം?" രാജീവ്‌ തിരിച്ചടിച്ചു 

"ഇനിയത്തെ കാലത്ത് അതൊന്നും പോര മോനെ, "ക്യുട് പ്രൊ കോ" ഉണ്ടോ നിങ്ങടെ കയ്യില്‍ ?." 

"അതെന്താ ഐറ്റം ?. അന്ന് മെമ്പറുടെ വീട്ടില്‍ കയറീന്നു പറഞ്ഞു ആ ജഗനെ കൂമ്പിനു നോക്കി  ഇടിച്ചപ്പോ ഈ ഐറ്റം ഒന്നും കണ്ടില്ലല്ലോ ? " 

"കാലം മാറി മോനെ, കുട്ടപ്പന്‍ ഒരു പ്രൈവറ്റ് സിറ്റിസണ്‍ ആണ്".  ജോണി കുട്ടിയും ആയുള്ള കൊടുക്കല്‍ വാങ്ങല്‍ ഒക്കെ പരിശോധിക്കണേല്‍ "പ്ര്യമ ഫെസ" ഒന്നും പോര , "ക്യുട് പ്രൊ കോ" തന്നെ വേണം." 

"അന്വേഷിക്കാതെ ഈ പറഞ്ഞ ഐറ്റം എങ്ങനെ ഉണ്ടാവും മെമ്പറെ ?. "

"അതൊന്നും എനിക്കറിയില്ല, പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക്‌ മെമ്പറും ഒക്കെ ഇത് തന്നെയാണ് പറയുന്നത്."  "ക്യുട് പ്രൊ കോ" ഇല്ലാതെ കുട്ടപ്പനെ തൊടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല !! . നിങ്ങള്‍ വേണേല്‍ ലാലേട്ടന്‍ പറഞ്ഞ പോലെ കോടതിയില്‍ പോയി ഫൈറ്റ് ചെയൂ."

"ഞങ്ങള്‍ക്ക് ശിക്ഷിക്കേണ്ടത് കുട്ടപ്പനെയാണ്, അവന്‍റെ കൊച്ചു മോനെ അല്ല !!"

"അതൊന്നും എനിക്കറിയണ്ട, കോടതിയില്‍ പോകാതെ ചായക്കടയില്‍ ഇരുന്നു ഇത് പറയുന്നത് നമ്മുടെ പഞ്ചായത്തിനെ  നശിപ്പിക്കാനുള്ള നീക്കമാണ് !!. "

"ഒരു കള്ളനെ പിടിച്ചാല്‍ തകരുന്ന സാധനമാണോ മെമ്പറെ നമ്മുടെ പഞ്ചായത്ത് ?. "

"എന്തൊക്കെ പറഞ്ഞാലും ശരി,  "ക്യുട് പ്രൊ കോ" ഇല്ലാതെ കുട്ടപ്പനെ തൊടാന്‍ ഞാന്‍ സമ്മതിക്കില്ല !! "

"ശരി മെമ്പറെ , എന്നാല്‍, മെമ്പര്‍ ഒന്ന് കണ്ണടച്ചേ"  രാജീവ്‌ പെട്ടന്ന് വിഷയം മാറ്റി.  

കണ്ണടച്ചതും അടി വീണതും ഒന്നിച്ചായിരുന്നു,  ഓര്‍മ വന്നപ്പോ മെമ്പര്‍ നിലത്തു കിടക്കുകയായിരുന്നു. 

"സാറ് ഇതിന്‍റെ "ക്യുട് പ്രൊ കോ", കണ്ടു പിടിച്ചു കോടതിയിലേക്ക് ചെല്ല്, ബാക്കി നാട്ടുകാര് അടുത്ത അടുത്ത ഇലക്ഷന് തരും !"   മെമ്പര്‍ക്ക്‌ നേരെ കൈ നീട്ടികൊണ്ട് SI പറഞ്ഞു !

Wednesday 10 October 2012

മറവി

ബസിലെ തിരക്ക് കുറഞ്ഞപ്പോഴാണ് ആ കറുത്ത ബാഗ്‌ ആദ്യമായി അയാളുടെ കണ്ണില്‍ പെട്ടത്.  യാത്രകളില്‍ അവനവനെ മറന്നു ചുറ്റുപാടുകള്‍ നിരീക്ഷിക്കുന്നത് അല്ലെങ്കിലും അയാള്‍ക്കിഷ്ടമായിരുന്നു. വിമാന യാത്രകളില്‍ ഉപയോഗിക്കുന്ന, സൈഡില്‍ അടയാളത്തിനായി മഞ്ഞ റിബണ്‍ കെട്ടിയ ട്രാവല്‍ ബാഗ്‌ അയാളില്‍ കൌതുകം ജനിപ്പിച്ചു തുടങ്ങിയിരുന്നു.


ബസ്‌ ഹന്സ്ലോയുടെ അടുത്ത് എത്തിയിരുന്നു.  പെട്ടിക്കു ചുറ്റും നില്‍ക്കുന്ന മൂന്നു പേരില്‍ ആരുടെതാണ് ആ ബാഗ്‌ എന്നറിയാന്‍ അയാള്‍ ഒരു ഷേര്‍ലോക്ക് ഹോംസ് അവലോകനം നടത്തി നോക്കി. മുടിക്ക് പച്ച നിറം അടിച്ച, കടും ചുവപ്പ് ജീന്‍സ് ധരിച്ച പെണ്‍കുട്ടിയുടെ ബാഗ്‌ ആണോ അത്?. സാധ്യത കുറവാണ്. ആ കുട്ടിയുടെ പ്രായത്തിനും വസ്ത്രത്തിനും ചേരുന്ന ഒന്നല്ല അത്. ഹാന്‍വര്‍ത്തിലെ പബിന് മുന്നില്‍ അവള്‍ ഇറങ്ങിയതോടെ ആ അനാലിസിസ് വിജയിച്ചു. വെല്‍ഡണ് ഷേര്‍ലോക്ക് !!. അയാളുടെ മുഖത്ത് ഒരു പുഞ്ചിരി പ്രത്യക്ഷപെട്ടു. 

അയാളുടെ ശ്രദ്ധ ബാക്കിയുള്ള രണ്ടു പേരിലേക്ക് തിരിഞ്ഞു. മധ്യ വയസുകാരനായ, നീളമുള്ള കോട്ട് ഇട്ട  ഒരു യൂറോപ്പ്യന്‍ !. ട്രാവല്‍ ബാഗ്‌ അയാളുടേത് ആവാന്‍ വഴിയുണ്ട്. പക്ഷെ ആ മഞ്ഞ റിബണ്‍ അയാള്‍ കേട്ടിയതാവാന്‍ വഴിയില്ല.  അയാളാകട്ടെ ആ ബാഗിലേക്കു നോക്കുന്നത് പോലും ഇല്ല. 

പിന്നെയുള്ളത്  ഏകദേശം ഒരു ആറു വയസു പ്രായം വരുന്ന കുട്ടിയുമായി യാത്ര ചെയ്യുന്ന ഒരു ആഫ്രിക്കന്‍ യുവതിയാണ്. കുട്ടിയാകട്ടെ, ഇടയ്ക്കിടെ ആ ബാഗില്‍ താളം പിടിക്കുന്നുമുണ്ട്. ആഫ്രിക്കക്കാര്‍ കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ട് എന്നയാള്‍ ഓര്‍ത്തു.  ആ റിബണ്‍ അവരുടേത് തന്നെയാണ്. 

ആ നിരീക്ഷണം പക്ഷെ ഹാംപ്ടന്‍ വരയെ നില നിന്നുള്ളൂ. ബാഗ്‌ എടുക്കാതെ അമ്മയും കുട്ടിയും ബസില്‍ നിന്നിറങ്ങി. ഛെ !. ഷേര്‍ലോക്ക് കഥകള്‍ ഒക്കെ ഒന്ന് കൂടി മനസിരുത്തി  വായിക്കണം !!. 

ബസ്‌ അപ്പോഴേക്കും കിംഗ്‌സ്ടനില്‍ എത്തിയിരുന്നു. യാത്ര അവസാനിക്കുന്നതിനു തൊട്ടു മുന്നിലെ സ്റ്റോപ്പില്‍ കോട്ടിട്ട മധ്യ വയസ്ക്കന്‍ ഇറങ്ങി ധൃതിയില്‍ നടന്നു നീങ്ങി. "അയ്യോ", അയാള്‍ ബാഗ്‌ എടുക്കാന്‍ മറന്നുവോ?. അല്പ നേരം നടന്നു നീഗുന്ന അയാളെ നോക്കിയിട്ടും അയാള്‍ നടപ്പിന്റെ വേഗം കുറച്ചില്ല. ഇങ്ങനെയും ഉണ്ടോ മനുഷ്യന്‍റെ മറവി !!. തിരക്ക് കൊണ്ടായിരിക്കും. ബസ്‌ അവസാന സ്റൊപ്പിലേക്ക് എത്തിയിരുന്നു. 

എന്തായാലും ആ ബാഗ്‌ ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തണം. ഓര്‍മ വരുമ്പോള്‍ അയാള്‍ മടങ്ങി വരും. ഛെ എന്നാലും അയാളെ ഒന്ന് പിന്നില്‍ നിന്ന് വിളിക്കാമായിരുന്നു.  അലക്ഷ്യമായി ബാഗ്‌ ബസില്‍ വയ്ക്കുന്നതിന്റെ ഓരോ പ്രശനങ്ങളെ !!. 

ബസില്‍ അവസാന സ്റ്റോപ്പില്‍ നിര്‍ത്തി. ബസില്‍ നിന്നിറങ്ങാന്‍ ഇനി അയാളും ഭാര്യയും മാത്രം. ബാഗിന് അടുത്ത് ഭാര്യ നില്‍പ്പുണ്ടായിരുന്നു.  

" അപ്പൊ നീയും ശ്രദ്ധിച്ചു അല്ലെ ഈ ബാഗ്‌"""""" 

"ശ്രദ്ധിക്കാതെ പിന്നെ, ഇത് വീട്ടിലേക്കു കൊണ്ടു പോകേണ്ടേ?. "

"വീട്ടിലേക്കോ?."

" എയര്‍പോര്‍ട്ടില്‍ നിന്ന് കയറിയപ്പോള്‍ ബാഗ്‌ ഇവിടെ ഒതുക്കി  വച്ചത് ഇത്ര വേഗം മറന്നോ?. ദേ നിങ്ങള്‍ നാട്ടില്‍ നിന്ന് കെട്ടിയ മഞ്ഞ റിബണ്‍ !! "

ഷേര്‍ലോക്ക് ഹോംസിനും വല്ലപ്പോഴും തെറ്റ് പറ്റാറുണ്ട് എന്ന് അയാള്‍  മുഖത്തെ ചമ്മല്‍ മറച്ചു കൊണ്ടു വെറുതെ ഒന്നോര്‍ത്തു. !!

Friday 5 October 2012

സിംഹവും 'സബ്സിഡി' മുയലും

പണ്ട് പണ്ട് ഏതാണ്ടൊരു  2 കൊല്ലം പണ്ട്, കുന്നിന്‍ മുകളില്‍ ഒരു കാടുണ്ടായിരുന്നു.  കാട്ടില്‍ പ്രതാപിയായ ഒരു സിംഹവും. ഉസൈന്‍ ബോള്‍ട്ടിനെ പോലെ ഓടുന്ന സിംഹം ദിവസവും ബ്രേക്ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ  മൃഗങ്ങളെ ഓടിച്ചിട്ട്‌ പിടിച്ചു ശാപ്പിട്ടു നടന്ന കാലം. 

കുട്ടികളെയും കൂട്ടുകാരെയുമൊക്കെ സിംഹം തിന്നുന്നത് കണ്ടു മടുത്ത മൃഗങ്ങള്‍ എങ്ങനെ ഈ ശല്യം ഒഴിവാക്കാം എന്ന ചിന്തയിലായി. എത്രയാലോചിച്ചിട്ടും ഒരു വഴിയും കാണാതെ വിഷമിച്ചിരുന്ന അവരുടെ മുന്നിലേക്ക്‌ മലയാള സിനിമയെ രക്ഷിക്കാന്‍ എത്തിയ  ഫഹദ് ഫാസിലിനെ പോലെ  മുയല്‍ വന്നെത്തി. 

"സിംഹത്തിനെ പൂട്ടാന്‍ ഒരു വഴിയുണ്ട്. പക്ഷെ നല്ല ക്ഷമ വേണം. ശശി തരൂര്‍ മന്ത്രി ആയ പോലെ  പെട്ടന്നൊന്നും നടക്കില്ല"

ഒരു മണിക്കൂര്‍ എടുത്തു  മുയല്‍ തന്‍റെ "സബ്സിഡി" പ്ലാന്‍ വിശദീകരിച്ചു. കേട്ട് കഴിഞ്ഞപ്പോള്‍ മൃഗങ്ങള്‍ക്ക് സംശയം. 

"ഇത് വല്ലതും നടക്കുമോ". 

"നടക്കും എന്ന് ഞാന്‍ ഉറപ്പു പറയാം"  

"അതെങ്ങനെ" ??

"എല്ലാം വഴിയെ അറിയാം. എന്നെ ഒന്ന് വിശ്വസിച്ചു നോക്കൂ" 

പിറ്റേന്ന് രാവിലെ മുയല്‍ സിംഹത്തിന്‍റെ അടുത്തെത്തി. 

"രാജാവേ, എന്നെ കൊല്ലാതിരുന്നാല്‍ അങ്ങേക്ക് ഗുണമുള്ള ഒരു കാര്യം പറയാം".  

"ങ്ങും. എന്താ."

"ഈ കാട്ടിലെ രാജാവായ അങ്ങ് എന്തിനാണ് ഇങ്ങനെ ദിവസവും മൃഗങ്ങള്‍ക്ക് പിറകെ ഓടി കഷ്ടപ്പെടുന്നത്? "

"പിന്നല്ലാതെ, പുല്ലു തിന്നാന്‍ പറ്റുമോ?. നീ ഒരു മാതിരി മന്‍മോഹന്‍ സിങ്ങിന്‍റെ ലോജിക് പറയല്ലേ."

"ദിവസവും രാവിലെ ഞാന്‍ അന്നത്തേക്കുള്ള മൃഗത്തെ ഇവിടെ എത്തിച്ചാലോ ?." . അങ്ങേക്ക് ഓടുകയും വേണ്ട, ബാക്കി ഉള്ള മൃഗങ്ങള്‍ക്ക് സുഖമായി   ജീവിക്കുകയും ചെയ്യാം. 

അങ്ങനെ സിംഹം ഓരോ ദിവസവും ഓരോ മൃഗത്തെ  പ്രതീക്ഷിച്ചു ഇരുപ്പായി. ദിവസവും രാവിലെ, മുയല്‍ ഒരു മൃഗത്തെ കൃത്യമായി എത്തിച്ചു കൊണ്ടിരുന്നു. വെറുതെ ഇരുന്നിരുന്നു സിംഹം ഒരു മടിയനായി തുടങ്ങി. ഉസൈന് ബോള്‍ട്ട് പോയിട്ട് നൌഷാദിനോപ്പം പോലും ഓടിയെത്താന്‍  പറ്റാത്ത സ്ഥിയിലായി തുടങ്ങി.

അങ്ങനെ ഒരു നാള്‍ മുയല്‍ വീണ്ടും സിംഹത്തിനു അരികില്‍ എത്തി. 

"ഞങ്ങളുടെ രാജാവായ അങ്ങ് ഇങ്ങനെ ഈ കുന്നിന്‍ മുകളില്‍ മഴയും വെയിലും കൊണ്ട് കിടക്കേണ്ട കാര്യമുണ്ടോ?. അങ്ങേക്കായി ഞങ്ങള്‍ അടിവാരത്തില്‍ ഒരു നല്ല ഗുഹ കണ്ടെത്തിയിട്ടുണ്ട്. അവിടെ താമസിച്ചു കൂടെ?."

അങ്ങനെ സിംഹം കുന്നിറങ്ങി അടിവാരത്തില്‍ എത്തി. മഴയം മഞ്ഞും ഏല്‍ക്കാതെ സൌജന്യ ഭക്ഷണം കഴിച്ചു സിംഹം ഒന്ന് കൂടെ മടിയന്‍ ആകുന്നതു വരെ മുയല്‍ കാത്തിരുന്നു.  

പിന്നെ ഒരു ദിനം സിംഹത്തിന്‍റെ ഭക്ഷണമാകാന്‍ ആരും ചെന്നില്ല. വിശന്നു വലഞ്ഞു ഗുഹക്കു പുറത്തു കടന്ന സിംഹം കണ്ടത് ചിരിച്ചു കൊണ്ട് നില്‍ക്കുന്ന മുയലിനെയാണ്. 

"നീയാണോ എന്‍റെ ഇന്നത്തെ ഇര ?" സിംഹം മുരണ്ടു.

"അല്ല. ഇനിയാരും ഈ വഴി വരുന്നില്ലെന്ന് തീരുമാനിച്ചു ". 

"എന്നാല്‍ ഞാന്‍ ഇരതേടി അങ്ങോട്ടിറങ്ങും" സിംഹം മുയലിനു പിറകെ ഓടി. കൊല്ലങ്ങളായി വെറുതെ ഇരിക്കുന്ന സിംഹത്തിനു കുന്നിലേക്കുള്ള പകുതി ദൂരം പോലും ഓടാനായില്ല !!. 

പിന്നെ കേട്ടത് ഇര തേടി നാട്ടിലെക്കിറങ്ങിയ സിംഹത്തെ നാട്ടുകാര്‍ പിടി കൂടി എന്നാണ്. സിംഹത്തെ പിടിക്കാന്‍ ജീവന്‍ പണയം വച്ച് ഇറങ്ങിയവനെ 
പോലീസും പിടിച്ചു അത്രേ. കലി കാലം !.

സിംഹം ഒഴിഞ്ഞു പോയത്  ആഘോഷിക്കാന്‍ കൂടിയ പാര്‍ട്ടിയില്‍ എല്ലാവരും മുയലിനോടു ചോദിച്ചു  " നീ എങ്ങനെ പഠിച്ചു ഈ സൂത്രം?"

"ഈ കുന്നിനും അടിവാരത്തിനും അപ്പുറം കേരളം എന്നൊരു നാടുണ്ട്. പണ്ട് അവിടെ സ്വന്തം ഭൂമിയില്‍ നിന്ന് വിറകു വെട്ടി അടുപ്പില്‍ വച്ച് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന ഒരു ജനത ഉണ്ടായിരുന്നു. അവരെ മണ്ണെണ്ണ സബ്സിഡി , LPG സബ്സിഡി , വില കുറഞ്ഞ ഇന്‍ഡക്ഷന്‍ കുക്കര്‍ എല്ലാം കാട്ടി മോഹിപ്പിച്ചു ഫ്ലാറ്റുകളില്‍ കുടിയിരുത്തിയ ആ ട്രിക്ക് അല്ലെ ഞാന്‍ ഇവിടെയും പ്രയോഗിച്ചത് !!"

പൊള്ളും വില കൊടുത്തും, LPG , മണ്ണെണ്ണ  വിതരണ തമ്പുരാക്കാന്‍മാരോട് മല്ലിട്ടും, കുടുംബത്തിനു  വേണ്ടി അടുക്കള പൂട്ടാതെ കാക്കുന്ന വീട്ടമ്മമാര്‍ക്ക്  ഈ കഥ സമര്‍പ്പിച്ചു കൊള്ളുന്നു !

Wednesday 3 October 2012

ഫേസ്ബുക്ക്‌

മണി ആറ്. അങ്ങനെ ഇന്നത്തെ  റിലീസ് മഹാമഹവും പൊടി പൊടിച്ചു !!. 'ബഗ്' എന്ന ഓമന പേരിട്ടു വിളിക്കുന്ന എട്ടിന്റെ  പണികള്‍ നാളെ ഇങ്ങെത്തും. എന്ത് പ്രശ്നം വന്നാലും "Please look at it on priority " എന്ന് എഴുതി ഇങ്ങോട്ടയക്കാന്‍ ഒരു onsite  ചേട്ടന്‍  ഉള്ളത് കൊണ്ട് കാര്യങ്ങള്‍ അത്യുഗ്രന്‍ !!.

"PM" എന്ന ഓമനപ്പേരുള്ള ഗേറ്റ് കീപ്പറുടെ കണ്ണ് വെട്ടിച്ചിട്ടു വേണം ഇനി  ഓഫീസില്‍ നിന്ന് മതില് ചാടി രക്ഷപെടാന്‍..................... എങ്ങാനും അങ്ങേരുടെ കണ്ണില്‍ പെട്ടാല്‍ "Continuous Improvement",  "Process Streamlining" എന്നൊക്കെ പറഞ്ഞു പിറകെ കൂടും. എന്ത് ചെയ്യാം, അപ്രൈസല്‍ എന്ന പൊറോട്ടയും onsite എന്ന മുട്ടക്കറിയും അങ്ങേരുടെ കയ്യിലല്ലേ.

അങ്ങനെ ഒരു വിധം പുറത്തു ചാടി ബസ്‌ സ്റ്റോപ്പില്‍ എത്തി. അവിടെ ദേ നില്‍ക്കുന്നു കോളേജിലെ കൂട്ടുകാരന്‍ രതീഷ്‌....... "അയ്യോ" ഇന്നല്ലേ അവന്മാരുടെ ഗെറ്റ് ടുഗേതെര്‍ പാര്‍ട്ടി. അവനെ കാണാതെ ഉടനെ മുങ്ങിയേക്കാം. ഇല്ലേല്‍ പിന്നെ പാര്‍ട്ടിയും കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ ഒരു നേരം ആവും. ചുമ്മാ ഇവന്മാരുടെ വളിപ്പും കേട്ട് വെള്ളവും അടിച്ചു ഇരുന്നിട്ട് എന്ത് നേടാന്‍... !.

രതീഷിന്റെ കണ്ണില്‍ പെടാതെ, അങ്ങനെ ഒരു കണക്കില്‍ വോള്‍വോയില്‍ കയറി പറ്റി. എന്താ തിരക്ക് !!. ഇവന്മാര്‍ക്കൊക്കെ കാറില്‍ പോയിക്കൂടെ ?. 
മൂന്നു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ ഒരു കണക്കിന് ഒരു സീറ്റ്‌ കിട്ടി.  അപ്പോഴതാ അടുത്ത സീറ്റില്‍ ഒരു കൊച്ചു പയ്യന്‍സ്. പുതിയ ബാച്ചില്‍ ജോയിന്‍ ചെയ്തതാണെന്ന് തോന്നുന്നു. ഇരുന്നയുടനെ പയ്യന്‍സ് ഒന്ന് മുരടനക്കി.

"ചേട്ടാ, ചേട്ടന്‍ TCS ഇല്‍ ആണോ?". 

ഇവന്‍ കൊണ്ടേ പോകൂ. നിവൃത്തിയില്ലാതെ ഒന്ന് മൂളി. "ങ്ങും"

"ചേട്ടാ, ഈ onsite കിട്ടാന്‍ എത്ര നാള്‍ പിടിക്കും ??" പയ്യന്‍ വിടുന്ന മട്ടില്ല. 

വേറൊന്നും കണ്ടില്ല അവനു ചോദിക്കാന്‍ !!. നാല് കൊല്ലമായി പുര നിറഞ്ഞു നിക്കുന്ന ചേച്ചിയോട് അനിയത്തി  "എന്റെ കല്യാണം എപ്പോഴാ"  എന്ന് ചോദിച്ച പോലായി കാര്യങ്ങള്‍.. !!

"അതൊക്കെ യോഗം പോലെ നടക്കും അനിയാ" പറഞ്ഞു തീര്‍ന്നതും ബാഗില്‍ നിന്ന് ബുക്ക്‌ എടുത്തു അതിലേക്കു മുഖം പൂഴ്ത്തി. അവനു കാര്യം മനസിലായി എന്ന് തോന്നുന്നു. പിന്നെ വല്യ ശല്യം ഉണ്ടായില്ല.

കവലയില്‍ വണ്ടിയിറങ്ങി പാര്‍ക്ക്‌ ചെയ്ത ബൈക്കിനു അരികിലേക്ക് നടന്നു.  ബൈക്കില്‍ കയറിയില്ല, ഉടനെ കേട്ടു പിറകില്‍ നിന്നൊരു വിളി. 

"പശിക്കരുത്, വല്ലതും തായോ". ഒരു കറുത്ത് മെലിഞ്ഞ തമിള്‍ പയ്യന്‍.. 

"ഓടെടാ.. എന്റെ കയ്യില്‍ ഒന്നും ഇല്ല ". ഓരോ പരിപാടിയും ആയി ഇറങ്ങിക്കോളും. ഇവനൊക്കെ വല്ല കപ്പലണ്ടിയും വിറ്റ് ജീവിച്ചു കൂടെ?.


വീടിന്റെ അടുത്ത കലുങ്കില്‍ പതിവ് പോലെ രമേശ്‌ ബാബുവും കൂട്ടരും ഉണ്ടായിരുന്നു. ഇന്നെന്താണാവോ പരിപാടി, നോട്ടീസ് ഒക്കെ ആയിട്ടാണ് ഇരിപ്പ്.

"എടാ, നാളെ പ്ല്യ്വുഡ്  കമ്പനിക്കെതിരെ പ്രതിഷേധം ഉണ്ട്. നീ വരില്ലേ ?."

"എന്തിനാ ഇപ്പൊ പ്രതിഷേധം ?? ".

" അവരുടെ പുകകുഴല്‍ ഒന്നും ഗവണ്മെന്റ് അംഗീകരിച്ച ഉയരത്തില്‍ അല്ല, പല നാട്ടിലും കാന്‍സര്‍ കേസുകള്‍ കൂടുന്നത് ഈ കമ്പനികള്‍ വന്നതില്‍ പിന്നെയാണ്.". 

" ശരി, നോക്കാം ചേട്ടാ.".  ഞാന്‍ ഒരു വിധം പറഞ്ഞൊഴിഞ്ഞു. വേറെ  പണിയില്ലേ , നാട്ടിലെ പ്രശ്നത്തിന് ഒക്കെ കൊടി പിടിച്ചിറങ്ങാന്‍ !!.

വീട്ടില്‍ എത്തി കുളിയും കഴിഞ്ഞു ടിവി ഓണ്‍ ചെയ്തു.  ചാനലില്‍ മൊത്തം കൂടം കുളം തന്നെ. ഇതാണല്ലോ ഇപ്പൊ എല്ലാവരുടെയും നാവില്‍ !. 

ഊണ് കഴിഞ്ഞപ്പോള്‍ പതുക്കെ എന്നത്തേയും പോലെ ലാപ്ടോപ് തുറന്നു. ഭാര്യ എന്തൊക്കെയോ പറയുന്നുണ്ട്. എല്ലാത്തിനും വെറുതെ മൂളി. ഫേസ് ബുക്ക്‌ തുറന്നു അന്നത്തെ ലൈക്കും ഷെയറും എണ്ണി തിട്ടപെടുത്തല്‍ തുടങ്ങി. കളക്ഷന്‍ ഒക്കെ വളരെ മോശം. എന്തേലും നല്ല രണ്ടു മൂന്നു സ്റ്റാറ്റസ് ഇട്ടില്ലേല്‍ പണി പാളും. 

രാവിലെ ഓസട്രലിയയിലെ ഫ്രണ്ടിനു അയച്ച മെസ്സജിനു മറുപടി ഒന്നും ഇല്ല. അവിടെ ഒരു ജോലി കിട്ടുമോ എന്ന് ചോദിച്ചാല്‍ ഒരു റിപ്ലേ അയക്കാന്‍ ഇത്ര താമസം എന്താണാവോ?.  ഒട്ടും സോഷ്യല്‍ അല്ലാത്ത വര്‍ഗങ്ങള്‍ !.  രതീഷ്‌ ആണേല്‍ ഗെറ്റ് ടുഗേതെറിന്റെ ഫോട്ടോസ് ഒക്കെ ഇട്ടു തുടങ്ങി അതിലണേല്‍ ഫുള്ള് കമന്റ്സും. ഒരെണ്ണം ഞാനും കാച്ചിയേക്കാം.

" missed this one badly :(. Just reminds me of our good old days in hostel"  മൊത്തത്തില്‍ ഒരു നൊസ്റ്റാള്‍ജിയ ഒക്കെ കിടന്നോട്ടെ.

കൂടം കുളത്തിനെ പറ്റി ഒരു കിടിലന്‍ മെസ്സേജ് കാച്ചണം. വെടി വയ്പ്പില്‍ മരിച്ച ആളുടെ ഫോട്ടോ തന്നെ കൊടുക്കാം. ഇങ്ങനത്തെ അക്രമം ഒക്കെ ജനങ്ങളോട്  കാട്ടാമോ ?. ജനങ്ങളായാല്‍ ഇങ്ങനെ വേണം. അങ്ങനെയങ്ങ് തോറ്റു കൊടുക്കരുത്.

" എടീ, ഈ കൂടം കുളം ശരിക്കും കേരളത്തില്‍ ആണോ?." 

" നോ. ഇന്‍ തമിള്‍ നാട് " ഒടനെ വന്നു ഭാര്യയുടെ റിപ്ലേ !.

ഓ, ഈ ലൈക്‌ കിട്ടാന്‍ ഒക്കെ ഉള്ള ഒരു പാടേ, വല്ല പെങ്കൊച്ചും ആയിരുന്നേല്‍ 
"feeling lonely" എന്നൊരു കാച്ച് കാച്ചിയാല്‍  നെല്ലിയാം പതിക്കു പോണ എം എല്‍ എ മാരെ പോലെ ജനം ചാടി വീണേനെ.


കൂടം കുളം കാരോട് ഐക്യം പ്രഖ്യാപിച്ചു ഒരു നീണ്ട മെസ്സേജ് ഒക്കെ എഴുതി കഴിഞ്ഞപ്പോഴേക്കും രാത്രിയായി.  ഗ്രാമര്‍ ഒക്കെ ശരിയാണോ എന്നറിയാന്‍ ഭാര്യയെ ഒന്ന് കാണിച്ചു. അവള് ഇംഗ്ലീഷ് മീഡിയം ആണല്ലോ !. അപ്പൊ അവളുടെ മുടിഞ്ഞ ഒരു സംശയം.

" പണ്ട് ഇത് പോലെ ഉറക്കം കളഞ്ഞു മുല്ലപ്പെരിയാര്‍, മുല്ലപ്പെരിയാര്‍ എന്നെഴുതിയിട്ടെന്തായി ??" . 

ആര്‍ക്കറിയാം ഇതൊക്കെ, മുല്ലപെരിയാറില്‍ നിരാഹാരം കാണാന്‍ ഒരു പിക്നിക്‌ പോയി വന്നത് മാത്രം മിച്ചം. ആ ഫോട്ടോസിനു പത്തു പന്ത്രണ്ടു  ലൈക്‌  കിട്ടിയിരുന്നു.

"പോയി കിടന്നു ഉറങ്ങു മോളെ, നാളെ രാവിലെ പോണ്ടേ ?" അവളെ അങ്ങനെ ഒതുക്കി.

ഓസ്ട്രലിയക്കാരന്‍ ഫ്രണ്ട് ഇനി വല്ല മെസ്സേജും ജി മെയിലില്‍ അയച്ചോന്നു ോക്കി. വീണ്ടും നിരാശ. നമ്മളൊക്കെ ഇങ്ങനെ onsite  പോവാതെ കിടന്നു നരകിക്കുകയെ  ഉള്ളൂ !!

കൂടം കുളം മെസ്സജിനു ലൈക്‌ ഉണ്ടോന്നു അറിയാന്‍ വീണ്ടും ഫേസ് ബുക്കിലേക്ക്. എവിടെ , ഒരുത്തി  മാത്രം  എന്തോ ഒരു കമന്റ്‌ ഇട്ടിട്ടുണ്ട്. അവളുടെ പ്രൊഫൈലില്‍ ഒന്ന് കേറി നോക്കി. 

അവള് അര ചാക്ക് അരി അഫ്രിക്കക്ക്  കൊടുത്തത്രേ. ഇവളുടെ അപ്പന്‍ അരി കച്ചവടം വല്ലോം തൊടങ്ങിയോ?. പിന്നെയല്ലേ കാര്യം പിടി കിട്ടിയത്. അവള് പറഞ്ഞ ലിങ്കില്‍ പോയാല്‍ ഓരോ ക്ലിക്കിനും ഒരു അരി മണി ആഫ്രിക്കയിലെ പാവങ്ങള്‍ക്ക് കിട്ടുമത്രേ. എല്ലുന്തിയ കൊച്ചിന്റെ ഫോട്ടോ കണ്ടപ്പം കഷ്ടം തോന്നി. ഈ ഫേസ് ബുക്കില്‍ ഉള്ളവര്‍ക്കൊക്കെ ഒരു അര മണികൂര്‍ ഇരുന്നു ക്ലിക്കിയാല്‍ എന്താ ?. പാവങ്ങളുടെ പട്ടിണി മാറില്ലേ?. 

ക്ലിക്കി ക്ലിക്കി അരി അര ചാക്ക് ആക്കാന്‍ ഒരു പാട് പാടു പെട്ടു. എന്നാലെന്താ , നാട്ടുകാര്‍ അറിയട്ടെ,  എന്റെ സാമൂഹ്യ പ്രതിബദ്ധത !. എല്ലുന്തിയ കുട്ടിയുടെ ഫോട്ടോയും അര ചാക്കിന്റെ പടവും അങ്ങ് ഷെയര്‍ ചെയ്തു. 

അങ്ങനെ ഒരു ദിവസം കഴിഞ്ഞു. എന്നെക്കൊണ്ട് ഇത്രയൊക്കെ  പറ്റൂ !!. മനസ് നിറയെ നാളെ രാവിലെ കണി കാണുന്ന ലൈക്കും ഷെയറും ആയിരുന്നു. 

Tuesday 2 October 2012

കോരന്‍ ആന്‍ഡ്‌ ദി കുരുവി





അത് കഴുകന്മാര്‍ ഭരിക്കുന്ന കാലം. കോരന്‍ വിളയിക്കുന്ന വയലുകളും കൃഷിയിടങ്ങളും കയ്യേറുന്ന, മറ്റൊരു ജീവിയേയും സമാധാനമായി ജീവിക്കാന്‍ വിടാത്ത, കഴുകന്മാരുടെ, കാട്ടു നീതിയുടെ കാലം.

കോരന് ജീവിതത്തില്‍ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നില്ല, പേടി മാത്രം.

എന്നും കിട്ടുന്ന അത്താഴം മുടങ്ങുമോ എന്ന പേടി. ചുമ്മാ നോക്കി സമയം കളയാന്‍ ഫേസ് ബുക്ക് ഇല്ലാത്ത അക്കാലത്തു മാനത്ത് നോക്കി ഇരിക്കുമ്പോഴാണ് കോരന്‍ ആദ്യമായി കുരുവിയെ കാണുന്നത്.


തന്നെ പിടിക്കാന്‍ പിറകെ എത്തിയ കഴുകനെ വാശിയോടെ തിരിച്ചു കൊത്താന്‍ നോക്കുന്ന കുരുവിയെ കൊരനിഷ്ടപെട്ടു. കോരന് കുരുവിയോടുള്ള സ്നേഹം തുടങ്ങുന്നത് ആ പോരാട്ട വീര്യം കണ്ടിട്ടാണ്.


കഴുകന്‍റെ കൊത്തു കൊണ്ട് താഴെ വീണ കുരുവിയെ കോരന്‍ കഴുകന്‍ കണ്ണുകളില്‍ നിന്ന് ഒളിപ്പിച്ചു . അര വയര്‍ നിറക്കാന്‍ മാത്രം പോന്ന അത്താഴത്തില്‍ നിന്നും ഒരു പങ്കു നല്‍കി.


"ഇനിയും കഴുകന്‍റെ മുന്നിലേക്ക്‌ പോകണോ?" കോരന്‍ കുരുവിയോടു ചോദിച്ചു.


"പോകാതെ പിന്നെ ?. മരിക്കാം, പക്ഷെ തോല്‍ക്കാന്‍ എന്നെ കിട്ടില്ല.".

"കഴുകനെ ജയിക്കാന്‍ ഈ വീര്യം മാത്രം മതിയോ?"

"ഒറ്റയ്ക്ക് ജയിക്കാന്‍ പറ്റിയില്ലേല്‍ ഞങ്ങള്‍ ഒരുപാടു പേര്‍ ചേര്‍ന്ന് ജയിക്കും".


അങ്ങനെയാണ് കഴുകന്മാര്‍ക്ക് കയറാന്‍ പറ്റാത്ത ഒരു കൂട് കോരന്‍ കുരുവിക്ക് കെട്ടി കൊടുക്കുന്നത്. കഴുകന്മാരുടെ ശല്യം തീര്‍ത്തിട്ടെ വിശ്രമമുള്ളൂ എന്ന് കുരുവിയും കൂട്ടുകാരും തീരുമാനിക്കുന്നത്‌ ആ കൂടിനുള്ളില്‍ വച്ചാണ്.


" കോരന്മാരുടെ വിളകള്‍ കോരനു കിട്ടാന്‍, കുരുവികള്‍ക്ക് സമധാനമായി ജീവിക്കാന്‍ , കഴുകന്മാരുടെ കാലം തീരുക തന്നെ വേണം".

കുരുവിയെ റാഞ്ചാന്‍ ഒറ്റയ്ക്ക് പറന്നെത്തിയ കഴുകനെ നേരിട്ടാണ് കുരുവിക്കൂട്ടം തിരിച്ചടിക്ക് തുടക്കമിട്ടത്. ചാവാനും കൊല്ലാനും മടിയില്ലാത്ത കുരുവികള്‍ക്ക് മുന്നില്‍ ഒടുവില്‍ കഴുകന്‍ അടിയറവു പറയുക തന്നെ ചെയ്തു.


പിന്നീടു അങ്ങോട്ട്‌ പോരാട്ടത്തിന്റെ കാലമായിരുന്നു. ഓരോ കുരുവികള്‍ ചിറകറ്റു വീഴുമ്പോഴും ഒരായിരം കുരുവികള്‍ കഴുകന്മാര്‍ക്കെതിരെ പോരാടാന്‍ എത്തി.


കോരന്റെ കുടിലിനു മിന്നില്‍ ഒരു കൂടിനു പകരം ഒരു പാട് കൂടുകള്‍ നിറഞ്ഞു. കുരുവികളുടെ വിശപ്പടക്കിയതിനു ശേഷം കോരന്‍ പല ദിവസങ്ങളിലും പട്ടിണിയായി തുടങ്ങി. 


പക്ഷെ അപ്പോഴും കോരന്‍ സന്തോഷവാനായിരുന്നു. നാടിന്‍റെ നന്മക്കു വേണ്ടിയല്ലേ?. പട്ടിണി കിടന്നാല്‍ എന്താ?

മരിച്ചു വീണ , മുറിവേറ്റ ഒരു പാട് കുരുവികളുടെ ചോര കൊണ്ട് ഒടുവില്‍ കഴുകന്മാര്‍ തോല്‍വി സമ്മതിക്കുക തന്നെ ചെയ്തു. ആരെയും പേടിക്കാതെ കോരന്‍ കുറച്ചു നാള്‍ സുഖമായി ഉറങ്ങി.


വെളുത്ത കഴുകനെ കുരുവി വീട്ടിലേക്കു കൊണ്ട് വന്ന ദിവസമാണ് കോരന്‍റെ ഉറക്കം വീണ്ടും നഷ്ടപ്പെട്ട് തുടങ്ങിയത്.


വെള്ളരിപ്രാവുകളുടെ കൂടുകള്‍ നശിപ്പിക്കാന്‍ സഹായം തേടി വന്നതായിരുന്നു വെള്ള കഴുകന്‍..

"വെള്ളയായാലും കഴുകന്‍ കഴുകന്‍ തന്നെയല്ലേ" ?? കോരന്‍ കുരുവിയോടു ചോദിച്ചു.

" ഇവന്‍ മറ്റുള്ളവരെ പോലെയല്ല. കുരുവികളുടെ കൂട്ടുകാരന്‍ ആണ്".

"വെള്ളരിപ്രാവുകളും നമ്മുടെ കൂട്ടുകാരല്ലേ, അവരെ ഉപദ്രവിക്കുന്നതെന്തിനു ?."

"വെള്ള കഴുകന്‍ കണ്ടു വച്ച മരങ്ങളിലാണ്‌ അവരുടെ കൂട്. ആ മരങ്ങള്‍ വെള്ള കഴുകന് മാത്രം ഉള്ളതാണ്".


" അവരല്ലേ അവിടെ ആദ്യം കൂട് കൂട്ടിയത്. അവരെ അവിടെ നിന്നോടിച്ചാല്‍ അവര്‍ എങ്ങോട്ട് പോകും ?."


" അവരെ ഓടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ഇനി ആരും ഒന്നും പറയണ്ട". കുരുവിയുടെ മുഖം ഇരുണ്ടു.

ഒന്നിന് പിറകെ ഒരുപാടു വെള്ള കഴുകന്മാര്‍ കുരുവി കൂടുകളില്‍ പറന്നിറങ്ങി തുടങ്ങി. ആവശ്യങ്ങള്‍ പലതായിരുന്നു. കുരുവിയും കോരനും തമ്മില്‍ പിന്നെ സംവാദങ്ങളുടെ കാലമായിരുന്നു. താന്‍ പറയുന്നത് കേള്‍ക്കാന്‍ കുരുവിക്ക് സമയമില്ല എന്ന് കോരന് മനസിലായി.


അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ആദ്യ കാല പോരാട്ടങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഒരാവേശം കുരുവികൂടുകളില്‍ നിറയുന്നത് കോരന്‍ കണ്ടു.

"ഇതെന്തിനുള്ള പടയോരുക്കമാണ് ?? " കോരന്‍ കൊച്ചു കുരുവിയോടു തിരക്കി. വലിയ കുരുവിയെ കാണാന്‍ അപ്പോഴേക്കും കോരന് അനുവാദം ചോദിക്കേണ്ട ഗതിയായിരുന്നു.

"നാളെ രാവിലെ ഞങ്ങള്‍ വെള്ളരി പ്രാവുകളെ ഈ കാട്ടില്‍ നിന്നോടിക്കും. നന്ദിയില്ലാത്ത വര്‍ഗം, ഞങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ധൈര്യം കാട്ടുന്നു"

"കൂടും ഭക്ഷണവും ഇല്ലാതായാല്‍ പിന്നെ അവര്‍ എന്ത് ചെയ്യണം ?. വെള്ള കഴുകന്മാരുടെ അടിമകളായി ജീവിക്കണോ ?"

"സ്വതന്ത്രം നേടി തന്ന ഞങ്ങളോട് തന്നെ മറു ചോദ്യം ചോദിക്കണം. പ്രാവുകളുടെ അഹങ്കാരം ഒന്നൊതുക്കി വരട്ടെ, തന്‍റെ കാര്യം ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്"..


മരണത്തിനു ഒരു വിളിപ്പാടകലെ തന്‍റെ മുറ്റത്ത്‌ വന്ന വലിയ കുരുവിയുടെയും, വിശന്നു , മുറിവേറ്റു വന്ന ഒരുപടി കുരുവികളുടെയും മുഖം കോരന്‍റെ മനസിലൂടെ കടന്നു പോയി.


രാത്രിയില്‍ ഉറക്കമെഴുന്നെല്‍ക്കുമ്പോള്‍ കോരന്‍ ആലോചിച്ചു കഴിഞ്ഞിരുന്നു. കൈയിലെ തീപ്പന്തം കൊണ്ട് കൂടുകള്‍ ഒന്നൊന്നായി കത്തിക്കുമ്പോള്‍ കോരന്‍റെ കൈ വിറച്ചില്ല. കത്തിയമരുന്ന, പേടിച്ചു പറന്നകലുന്ന കുരുവികളെ നോക്കി നില്‍ക്കെ, കോരന്‍റെ ഒരു തുള്ളി കണ്ണീര്‍ അഗ്നി നാളങ്ങളിലേക്ക് വീണിരിക്കണം.