Saturday 29 August 2009

ഓര്‍ക്കുട്ട്

കഥയില്‍ കഥാപാത്രങ്ങള്‍ നാലാണ്. സന്തോഷ്‌ ‌, ഞാന്‍, ഓര്‍ക്കുട്ട് (അതെ, നമ്മുടെ ഫേസ് ബുക്കിന്‍റെ അനിയന്‍ തന്നെ) പിന്നെ... വായനക്കാരന്‍. എന്ന് വച്ചാല്‍ നിങ്ങള്‍ തന്നെ! സംശയിക്കണ്ട, നിങ്ങള്‍ക്കുമുണ്ട് ഒരു റോള്‍. എം ടി മുതല്‍ ബഷീര്‍ വരെ എഴുതിട്ടും ആരെങ്കിലും നിങ്ങള്‍ക്കൊരു റോള്‍ തന്നോ? ഈ എന്‍റെ ഒരു കാര്യം! അപ്പൊ തുടങ്ങുകയല്ലേ? പിന്നെ വാക്കുകള്‍ ചുരുക്കേണ്ട ട്വിറ്റെര്‍ യുഗത്തില്‍ കഥാകൃത്ത്‌ 'ക' എന്നും വായനക്കാരന്‍ 'വാ' എന്നും അറിയപ്പെടും.

സന്തോഷിനെ ഓര്‍മയില്ലാത്ത ഒരു സമയം എനിക്കോര്‍മയുണ്ടോ? ഇല്ലെന്നു തന്നെ പറയേണ്ടി വരും. നാല് വീടുകള്‍ക്ക് അപ്പുറത്തെ അശോകന്‍ ചേട്ടന്‍റെ മകനെ അറിയാതിരിക്കുക എന്നത് ഒരു നാട്ടു നടപ്പേ അല്ലല്ലോ! ഒരു സ്കൂളും ഒരു കോളേജും ഉള്ള ഗ്രാമത്തില്‍ സമപ്രായക്കാര്‍ ഒരേ ക്ലാസ്സില്‍ പഠിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
( വാ : ഇല്ലേ? എങ്കില്‍ പിന്നെ ഇങ്ങേരു അതിപ്പോ പറഞ്ഞതെന്തിനാ?
ക : അതൊക്കെ ഒരു ശൈലിയല്ലേ മോനെ ദിനേശാ, പറഞ്ഞില്ലേല്‍ പിന്നെ അവരെങ്ങനെ അറിയും? )

പിന്നെ മണ്ണപ്പം ചുട്ടും മാക്കാന്‍ തവളയെ പിടിച്ചും ബാല്യം കടന്നു പോകുന്നു. പഴം കഞ്ഞി കുടിച്ചതും നാരങ്ങ മുട്ടായി കഴിച്ചതും ദേ. ഇന്നലത്തെ പോലെ ഓര്‍മയുണ്ട്. (വാ : അപ്പൊ രാമായണം സീരിയല്‍ കണ്ടതും അമ്മാവന്‍ അമേരിക്കേന്നു കൊണ്ട് വന്ന വീഡിയോ ഗെയിം കളിച്ചതും ഒക്കെ? മാഗി നൂടില്‍സിനും ഫ്രൈഡ്‌ റൈസിനും വേണ്ടി വാശി പിടിച്ചതും മറന്നോ?
ക : റോള്‍ തന്നവന്‍റെ നെഞ്ചത്തോട്ട് തന്നെ കേറിക്കോ, അതിലൊക്കെ എവിടെയാണ് മകനെ മലയാളത്തിന്‍റെ മണമുള്ള ഗ്രഹാതുരത്വം? ഈ പറയുന്ന സാധനമില്ലേല്‍ പിന്നെ ആര് വായിക്കും എന്റെ കഥ ?)

മനുഷ്യരെക്കാള്‍ കൂടുതല്‍ പുസ്തകങ്ങളെ സ്നേഹിച്ചത് കൊണ്ടാവാം, അല്ലെങ്കില്‍ 'മടി' എന്ന മാറാരോഗം ഉള്ളത് കൊണ്ടാവാം, സൗഹൃദങ്ങള്‍ തീരെ കുറവായിരുന്നു ചെറുപ്പത്തില്‍. കൂട്ടുകാരുടെ, നാട്ടുകാരുടെ ഏതു കാര്യത്തിനും ഓടിയെത്തുന്ന സന്തോഷായിരുന്നു നാട്ടിലെ താരം.

പന്ത്രണ്ടാം ക്ലാസ്സ്‌ വരെ നോണ്‍ സ്റ്റൊപ്പായിരുന്ന സൗഹൃദത്തിന് സ്റ്റോപ്പ്‌ സൈന്‍ കാട്ടിയത് എഞ്ചിനീയറിംഗ് എന്ട്രന്‍സ് എന്ന പെരുത്ത പരീക്ഷയാണ്‌. എഞ്ചിനീയറിംഗ് കോളേജില്‍ എത്തിയതോടെ സൗഹൃദത്തിന്‍റെ ചരട് വലിഞ്ഞു തുടങ്ങിയെങ്കില്‍ , അത് പൊട്ടി തുടങ്ങിയത് ഞാന്‍ ജോലി കിട്ടി രാജ്യത്തിനു പുറത്തേക്ക് കടക്കുന്നതോടെയാണ്.

അതിരാവിലെ കോണ്ഫ്ലെകെസ് എന്ന സമീകൃതാഹാരം പാലില്‍ കലക്കി കഴിച്ചു സന്തോഷം സഹിക്കാന്‍ വയ്യാതെ പത്തു പതിനാറു മണികൂര്‍ അത്യധ്വാനം ചെയ്തു തിരിച്ചെത്തുമ്പോള്‍ പിന്നെ സൗഹൃദത്തിന് എവിടെ സമയം?.
(വാ : അപ്പൊ ഈ എസി മുറിയിലിരുന്ന് അര മണിക്കൂറില്‍ ഒരിക്കെ വെബ്ബും ബ്രൌസ് ചെയ്തു നാലഞ്ചു ടീ ബ്രേയ്ക്കും രണ്ടു മൂന്നു ഫുഡ്‌ ബ്രേയ്ക്കും ഒക്കെ എടുത്തു പണി ചെയ്യുന്നത് ആണല്ലേ അത്യധ്വാനം? അപ്പൊ മനുഷ്യര് ഗള്‍ഫിലെല്ലാം പൊരി വെയിലത്തു പന്ത്രണ്ടു മണിക്കൂര്‍ വിശ്രമം ഇല്ലാതെ കഷ്ട പ്പെടുന്നതോ?
ക : പാസ്. ഒട്ടകത്തിനു സ്പേസ് കൊടുത്ത എന്നെ പറഞ്ഞാല്‍ മതിയല്ലോ! ഇനിയങ്ങോട്ട് തന്‍റെ കമന്‍റ് ഒക്കെ ഞാന്‍ മോഡറേറ്റ് ചെയ്യും.)

അത്യധ്വാനത്തിന്‍റെ ആ ഇന്‍റര്‍നെറ്റ് യുഗത്തിലാണ് ഞാന്‍ ഓര്‍ക്കുട്ടില്‍ എത്തുന്നത്. മൂന്നാം ക്ലാസ്സ്‌ തൊട്ടു മുപ്പതാം വയസു വരെയുള്ള കൂട്ടുകാരെ തേടിപ്പിടിക്കല്‍ ആയിരുന്നു പിന്നത്തെ ഹോബി. ഹോ, എനിക്കിത്രയും കൂട്ടുകാരുണ്ടെന്നു ഞാന്‍ തന്നെ മനസിലാക്കിയത് എണ്ണം മുന്നൂറു കടന്നപ്പോഴാണ്.

അങ്ങനെ മനുഷ്യന്‍ എന്ന സാമൂഹിക ജീവിയിലേക്കുള്ള എന്‍റെ മടക്കം മാരകമായി മുന്നേറുന്ന കാലത്താണ് ഓര്‍കുട്ടിന്‍റെ ശക്തി എനിക്ക് ശരിക്കും പിടി കിട്ടുന്നത്. കാലത്തു കട്ടന്‍കാപ്പി കുടിക്കുന്നതിനു മുന്നേ ലാപ്ടോപ്പിലേക്ക് നോക്കിയ എന്‍റെ മുന്നിലതാ, ഒരു ഫ്രണ്ട് റിക്വസ്റ്റ്. സാക്ഷാല്‍ സന്തോഷിന്‍റെ! വെറും നാലേ നാല് ഓര്‍ക്കുട്ട് ഫ്രണ്ട്സു മാത്രമുള്ള അവന്‍റെ അഞ്ചാം ഫ്രണ്ട് ആയി എന്നെ ക്ഷണിക്കാന്‍.

അവന്‍റെ ഫ്രണ്ട് ഗ്രൂപ്പില്‍ ഉള്ളവരെല്ലാം നാല്‍ക്കവലയിലെ തിരുമ്മു ശാലയ്ക്ക് മുന്നില്‍ എന്നും വൈകീട്ട് അവനിരുപുറവും കൂടുന്നവര്‍ ആണെന്ന് ഞാന്‍ കണ്ടു. ലോകം മുഴുവന്‍ കൂട്ടുകാരുള്ള ഞാനെവിടെ, ഒരു കിലോമീറ്റര്‍ ചുറ്റുവട്ടത്തില്‍ നാല് പേരുള്ള അവനെവിടെ. ഓര്‍കുടിനു നന്ദി. ആദ്യമായി എന്‍റെ സാമൂഹിക ജീവിതത്തില്‍ എനിക്കൊരു അഹങ്കാരമൊക്കെ തോന്നി തുടങ്ങി.

ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേക്കുള്ള യാത്രയിലാണ് ജീവിതത്തിലെ ആദ്യത്തെ അപകടം. ബോധം തിരിച്ചു കിട്ടുമ്പോള്‍ കട്ടിലിനു അടുത്തു അച്ഛനും അമ്മയ്ക്കും അപ്പുറം സന്തോഷും ഉണ്ടായിരുന്നു. പരിക്കുകള്‍ സാരമുള്ളതല്ല എന്ന് തിരിച്ചറിഞ്ഞ ആശ്വാസം അവരുടെ മുഖത്തും.

"അമ്മെ, മൊബൈല്‍ ഫോണ്‍ ഇവിടെ വച്ചേക്കണേ, കൂട്ടുകാരാരെങ്കിലും വിളിക്കും". ഹോ ഇന്റര്‍നെറ്റ്‌ ഉണ്ടായിരുന്നേല്‍ 'എന്‍റെ കാലൊടിഞ്ഞു' എന്നോ മറ്റോ ഒരു ഓര്‍ക്കുട്ട് സ്റ്റാറ്റസ് ഇടാമായിരുന്നു. ഇല്ലെങ്കിലും ആരെങ്കിലുമോകെ അറിഞ്ഞു വിളിക്കാതിരിക്കില്ല. രണ്ടു ദിവസം ബെല്ലടിക്കാതിരുന്ന ഫോണില്‍ നോക്കിയിരിക്കുമ്പോള്‍ കൂട്ടിനു സന്തോഷ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വീട്ടിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ഓര്‍ക്കുട്ടില്‍ അപകടത്തിന്‍റെ കാര്യം എഴുതലയിരുന്നു. കൂട്ടുകാരില്‍ നൂറുപേര്‍ എങ്കിലും നാട്ടിലാണല്ലോ. രണ്ടു ദിവസത്തിന് ശേഷം രാവിലെ കൂട്ടുകാര്‍ കാണാനെത്തി എന്ന് അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ മുന്നൂറു മുഖങ്ങളില്‍ ഏതാവും അവ എന്ന് പരതുകയായിരുന്നു.

മുറിയിലെക്കാദ്യം കടന്നത് സന്തോഷാണ്. അതിനു പിന്നാലെ വന്ന നാല് മുഖങ്ങള്‍ ഞാന്‍ ഓര്‍ക്കുട്ടില്‍ കണ്ടിരുന്നു. പക്ഷെ എന്‍റെ പ്രൊഫൈലിലെ മുന്നൂറു മുഖങ്ങള്‍ക്കിടയില്‍ അല്ല എന്ന് മാത്രം. എന്‍റെ സ്ക്രാപ്പ് ബുക്കില്‍ ഇപ്പോള്‍ 'ഗെറ്റ് വെല്‍ സൂണ്‍' മെസ്സേജുകള്‍ വെറുതെ വന്നു നിറയുന്നുണ്ടാവാം.....

Saturday 15 August 2009

സഫാരി - ചിത്രങ്ങള്‍

സുഹൃത്തിന്റെ വീടിനടുത്തുള്ള സഫാരി പാര്‍ക്കില്‍ വച്ചെടുത്ത ചിത്രങ്ങള്‍. മൃഗങ്ങള്‍ സ്വതന്ത്രമായി നടക്കുന്ന പാരില്‍ കാറിനുള്ളില്‍ ഇരുന്നാണ് കാഴ്ചകള്‍ കാണുക. അത് കൊണ്ട് തന്നെ മൃഗങ്ങളെ വളരെ അടുത്തു കാണാം. കാറിന്‍റെ ചില്ലിനുള്ളിലൂടെ എടുത്തതിനാല്‍ ചിത്രങ്ങള്‍ക്ക് തെളിച്ചം കുറഞ്ഞു.


യെവന്‍ പുലിയാണ് കെട്ടാ!. വെറും പുലിയല്ല, ഒരു കടുവ !

സംഗീതം പഠിക്കാന്‍ സിംഹത്തിന്റെ മടയിലോട്ടു പോരുന്നോ?.

കുളി കഴിഞ്ഞുള്ള മടക്കം.

പൊക്കം ഇപ്പൊ ഔട്ട്‌ ഓഫ് ഫാഷനാ മക്കളെ.

ഏകാന്തതയുടെ ....


ഞാന്‍ ഗ്ലാമര്‍ അല്ലെ?

Thursday 13 August 2009

ആന വന്നാല്‍ ...

ഓഫീസില്‍ നിന്ന് വീട്ടില്‍ എത്തിയിട്ടും അച്ഛന്റെ മനസ്സില്‍ ഓഫീസിന്‍റെ ചിന്തകളായിരുന്നു. ചിരിച്ചു കൊണ്ട് ഓടി വരുന്ന മകനെ അവഗണിച്ച് കുളിമുറിയിലേക്ക് നീങ്ങുമ്പോള്‍ ചിന്ത വൈകീട്ടത്തെ ഓഫീസ് പ്രശ്നങ്ങളെ പറ്റിയായിരുന്നു. നാളയെ പറ്റിയുള്ള കാരണങ്ങള്‍ ഇല്ലാത്ത ഒരു പേടി മനസ്സില്‍ ഉയര്‍ന്നു കൊണ്ടേയിരുന്നു.

കുട്ടികള്‍ക്കുണ്ടോ പേടിയും പ്രശങ്ങളും ?. ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും മകന്‍ കളിയ്ക്കാന്‍ തയ്യാറായി എത്തിയിരുന്നു.

"ഇന്ന് നമുക്ക് അച്ഛനും മോനും കളിക്കാം, ഞാന്‍ അച്ഛന്‍ അച്ഛന്‍ മോന്‍."

എന്തെങ്കിലുമാവട്ടെ എന്ന് അച്ചന്‍ കരുതി. കുട്ടികള്‍ക്ക് വലുതാവാനുള്ള ഒരു തിടുക്കം !. വലുതായവര്‍ക്ക് ബാല്യത്തിലേക്ക് തിരികെ പോയെങ്കില്‍ എന്ന ചിന്തയും.

"അച്ഛനും മോനും കാട്ടിലൂടെ പോവുകയാണ്, മൌഗ്ലിയെപ്പോലെ. പേടി വരുന്നുണ്ടേല്‍ അച്ചന്റെ കൈ പിടിച്ചോ." പയ്യന്‍ വിടുന്ന മട്ടില്ല. ലാപ്ടോപ്പില്‍ നിന്ന് മുഖം തിരിച്ചു അച്ഛന്‍ മകനരികില്‍ ഇരുന്നു. മെല്ലെ ആ ചെറു കൈ പിടിച്ചു. മോനെ സംരക്ഷിക്കുന്ന ഒരച്ഛന്റെ ഭാവം പയ്യന്‍സിന്റെ മുഖത്തു. എന്നാല്‍ പിന്നെ ഒന്ന് കളിച്ചു കളയാം.

"കാട്ടിലൂടെ പോകുമ്പോ പാമ്പ് വന്നാലോ അച്ചാ?"

പയ്യന്‍സിന്റെ വീര ഭാവം വീണ്ടുമുണര്‍ന്നു. "പാമ്പിനെ ഒക്കെ അച്ചന്‍ തല്ലി കൊല്ലില്ലേ, മോന്‍ പേടിക്കണ്ട."

"അപ്പൊ കുറുക്കന്‍ വന്നാലോ?"

"അവനെ അച്ചന്‍ തല്ലി ഓടിക്കും". കളിക്ക് മെല്ലെ രസം കയറുന്നതും മനസ് ശാന്തമായി തുടങ്ങുന്നതും അയാള്‍ അറിഞ്ഞു.

"അപ്പൊ ഒരു പുലി വന്നാലോ?". പയ്യന്‍സിന്റെ മുഖത്തു ഒരു ചെറിയ ചിന്ത കണ്ടു, പക്ഷെ അത് മായാന്‍ ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ. കഴിഞ്ഞ ആഴ്ച കിട്ടിയ കുട്ടി തോക്കെടുത്തു നീട്ടി ഉടന്‍ മറുപടി. "നമുക്കവനെ വെടിവച്ചു കൊല്ലാം".

"അപ്പൊ ഒരു കൊമ്പനാന വന്നാലോ ?.".

"നമുക്ക് വെടി വച്ചു നോക്കാം". ഉത്തരത്തിനു ഇത്തവണ ഉറപ്പു പോര.

"ഈ ചെറിയ തോക്കൊണ്ട് വെടി വച്ചാല്‍ ആന ചാവില്ലല്ലോ. അപ്പൊ എന്ത് ചെയ്യും അച്ഛാ"

പയ്യന്‍സിന്റെ മുഖത്തു പരിഭ്രമം പടരുന്നത് അയാള്‍ കണ്ടു.

"അങ്ങനെയാണെങ്കി മോനെ...."

"അങ്ങനെയാണെങ്കില്‍ ??" അടക്കി വച്ച ചിരി പുറത്തു കാട്ടാതിരിക്കാന്‍ അയാള്‍ പണിപ്പെടുന്നുണ്ടായിരുന്നു.

"അങ്ങനെയാണെങ്കി മോനെ, ആന വന്നാല്‍ അച്ഛനും പേടിയാ !!"

പൊട്ടിച്ചിരിച്ചു കൊണ്ട് മകനെ കെട്ടിപ്പിടിക്കുമ്പോള്‍ മനസിലെ കാര്‍മേഘങ്ങള്‍ മാറി വെള്ള മേഘങ്ങള്‍ പ്രത്യക്ഷപെട്ടിരുന്നു.

Wednesday 5 August 2009

ക്യാപ്പിറ്റലിസം കാര്‍ട്ടൂണിലൂടെ

ക്യാപ്പിറ്റലിസത്തെ പറ്റിയുള്ള ഒരു കാര്‍ട്ടൂണ്‍ . സ്വതന്ത്ര മാര്‍ക്കറ്റ്‌ സമ്പത്ത്‌ വ്യവസ്ഥ എന്തെന്നും അതിനെ രാഷ്ട്രീയക്കാരും ബാങ്കുകളും കൂടി കശാപ്പ് ചെയ്യുന്നതെങ്ങനെ എന്നും കാട്ടിത്തരുന്ന ഒരു കാര്‍ട്ടൂണ്‍ . 1985ല്‍ വരച്ച ഈ കാര്‍ട്ടൂണ്‍നിനു ഒരു പ്രവചന സ്വഭാവം ഉള്ളത് പോലെ !.

ക്യാപ്പിറ്റലിസം കാര്‍ട്ടൂണ്‍

ഗുരുദ്വാരകളില്‍ നിന്ന് പഠിക്കേണ്ടത്.

ഒഴിവു ദിനത്തിലെ സൌത്ത് ഹോള്‍ യാത്രയിലാണ് ജീവിതത്തില്‍ ആദ്യമായി ഒരു ഗുരുദ്വാര കാണുന്നത്. ലണ്ടനില്‍ പഞ്ചാബികല്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് സൌത്ത് ഹോള്‍. ഒരു ചെറിയ ഇന്ത്യ. ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ സിഖ് ക്ഷേത്രം ആണത്രെ ഈ ഗുരുദ്വാര.

കിട്ടിയ അവസരം വെറുതെ കളഞ്ഞില്ല, നേരെ ഗുരുദ്വാരയിലേക്ക്... കയറിയ ഉടനെ ചെരുപ്പുകള്‍ സൂക്ഷിക്കാനും, പിന്നെ കയ്യും മുഖവും കഴുവുവനും ഉള്ള ഒരു മുറിയാണ്. തല വസ്ത്രം കൊണ്ട് മൂടി വേണം അകത്തേക്ക് പ്രവേശിക്കാന്‍. രണ്ടു നിലകള്‍ ഉള്ള കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാണ് പ്രാര്‍ത്ഥനാ മുറി.

ലളിതമാണ്‌ സിഖുകാരുടെ പ്രാര്‍ത്ഥന രീതി. അവര്‍ ഗുരുവായി കണക്കാക്കുന്ന ഗ്രന്ഥത്തിനെയാണ് അവര്‍ വണങ്ങുന്നത്. (സിഖ് ഗുരുക്കന്മാരെ മുഗള്‍ രാജാക്കന്മാര്‍ തേജോവധം ചെയ്യുന്നത് തടയാനായിട്ടാണ് ഗുരു ഗോബിന്ദ് സിംഗ് ഗ്രന്ഥത്തെ ഗുരുവാക്കിയത്‌ എന്നൊരു കഥ. ചക്രവര്‍ത്തിക്ക് ഗുരുക്കന്മാരെ പേടിപ്പിക്കാം. പക്ഷെ ഒരു ഗ്രന്ഥത്തെ എന്ത് ചെയ്യാന്‍?. ) വിശാലമായ പ്രാര്‍ത്ഥനാ ക്രമങ്ങള്‍ ഒന്നും അവിടെ കണ്ടില്ല.

ദിവസം മുഴുവന്‍ വരുന്നവര്‍ക്കെല്ലാം ആഹാരം നല്കാനുള്ള സൗകര്യം ആണ് താഴത്തെ നിലയില്‍. അവിടെ എത്തുന്നവര്‍ക്ക് ഒന്നോ രണ്ടടി ദിവസം താമസിക്കാനുള്ള സൌകര്യങ്ങളും അവിടെയുണ്ട്. എല്ലാം തികച്ചും സൌജന്യമായി.

ഗുരുദ്വാരയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത്‌ പക്ഷെ ഇതൊന്നുമല്ല. ഈ സൌകര്യങ്ങളെല്ലാം ആര്‍ക്കും ഉപയോഗിക്കാം എന്നതാണ്. ഗുരുദ്വാരയില്‍ ഏതു മതത്തിലുള്ളവര്‍ക്കും വരാം, പ്രാര്‍ത്ഥിക്കാം, ആഹാരം കഴിക്കാം താമസിക്കാം.

ആരാധനാലയങ്ങളെ എല്ലാവര്ക്കും വേണ്ടി തുറന്നു കൊടുക്കുക എന്നത് മഹനീയമായ കാര്യം തന്നെയാണ്. "വസുധൈവ കുടുംബകം" എന്ന് പഠിപ്പിക്കുന്ന ഒരു മതത്തിന്‍റെ ആരാധനാലയങ്ങള്‍ "അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല " എന്ന വലിയ ബോര്‍ഡുകള്‍ അമ്പലങ്ങള്‍ക്ക്‌ മുന്നില്‍ നിന്ന് മാറ്റേണ്ട കാലമായി.