Thursday 13 June 2013

മേരി ടീച്ചർ പറയാത്ത കിണർ


"സമാധാനപരമായി പ്രകടനം നടത്തിയ ജനക്കൂട്ടത്തിന് നേരെ പട്ടാളം നിറയൊഴിച്ചു. രക്ഷപെടാൻ ഉള്ള പരക്കം പാച്ചിലിനിടയിൽ സ്ത്രീകളും കുട്ടികളും മൈതാനത്തിലെ കിണറിലേക്ക് ചാടി. ബ്രിട്ടീഷ്‌ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടാണ് ജാലിയൻ വാലാബാഗ്. ഈ ക്രൂരതക്ക് നേതൃത്വം നല്കിയത് ഡയർ എന്നാ സൈനിക ഉദ്യോഗസ്ഥനാണ് ".. മേരി ടീച്ചർ പറഞ്ഞു നിർത്തി . ക്ലാസ്സിൽ പതിവില്ലാത്ത ഒരു നിശബ്ദത. മൂന്നാമത്തെ ബെഞ്ചിലെ ജീനയെ നോക്കി ഇരിക്കാറുള്ള ബാക്ക് ബെഞ്ചിലെ ജിസ്മോൻ പോലും ഇന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്നു.

അശോക ചക്രവർത്തിയുടെ ഭരണ പരിഷ്ക്കാരങ്ങളും പാനിപട്ട് യുദ്ധം നടന്ന വർഷവും മനസില്ലാ മനസ്സോടെ കാണാതെ പഠിച്ച് മാർക്ക്‌ വാങ്ങുന്ന കാലത്തും ജാലിയൻ വലാബാഗിലെ കൂട്ടക്കൊലയെ പറ്റിയുള്ള വിവരണം മനസിലെവിടെയോ ചെന്ന് കൊണ്ടു. ഒരു പക്ഷെ ആ ഒരു വികാരം ആയിരിക്കാം ഇന്ത്യയിലേക്ക്‌ വരുന്ന ബ്രിട്ടീഷ്‌ പ്രധാന മന്ത്രിയിൽ നിന്നും ഒരു ജലിയാൻ വാലാബാഗ് സന്ദർശനമോ , ഒരു മാപ്പ് പറച്ചിലോ പ്രതീക്ഷിക്കാൻ നമ്മെ ഇന്നും പ്രേരിപ്പിക്കുന്നത്.

ഈ ക്രൂരതയെ പറ്റി പഠിക്കാതെ / അറിയാതെ ഒരു കുട്ടിയും ഇന്ത്യയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധ്യത ഇല്ല. ബ്രിട്ടീഷ്‌ ക്രൂരതയുടെ പ്രതീകമായി ജാലിയൻ വാലാ ബാഗും നൂറ്റി ഇരുപതോളം പേരുടെ മൃത ദേഹം കണ്ടെടുക്കപെട്ട ആ കിണറും ഇന്നും നിലകൊള്ളുന്നു. 87 വർഷങ്ങൾക്ക് ശേഷം രണ്ടായിരത്തി ആറിൽ ബ്രിട്ടീഷ്‌ സ്കൂളുകൾ ജാലിയൻ വാലാ ബാഗിനെ പറ്റി പഠിപ്പിച്ചു തുടങ്ങി.

ചരിത്രം മാർക്ക്‌ നേടാനുള്ള ഉപാധിയല്ലാതായ കാലത്താണ് രണ്ടാമത്തെ കിണറിനെ പറ്റി കേൾക്കുന്നത്.

യുദ്ധ തടവുകാരായ , സ്ത്രീകളും കുട്ടികളും മാത്രം അടങ്ങുന്ന ഇരുന്നൂറ് പേർക്കെതിരെ ഉള്ള ക്രൂരതക്ക് സാക്ഷിയായ ഈ കിണർ കാണ്‍പൂരിലാണ്. മൃഗീയതയിൽ ജാലിയൻ വാലാ ബാഗിനേക്കാൾ ഒട്ടും പിന്നിലായിരുന്നില്ല ഇവിടത്തെ കൊലപാതകങ്ങളും. നാല് ഇറച്ചി വെട്ടുകാർ അവരുടെ കശാപ്പ് കത്തി കൊണ്ട് തടവിലാക്കപ്പെട്ട 200 സ്ത്രീകളെയും കുട്ടികളെയും കഷണങ്ങളായി അരിയുകയായിരുന്നു.

പിറ്റേന്ന് രാവിലെ ശരീര ഭാഗങ്ങൾ കിണറ്റിലേക്ക് ഇടാൻ എത്തിയ ജോലിക്കാർ മൂന്ന് കുട്ടികളെയും , 3 സ്ത്രീകളെയും ജീവനോടെ കണ്ടെത്തി. വെട്ടി നുറുക്കിയ ശവശരീരങ്ങൾക്ക് ഒപ്പം അവരെയും ജീവനോടെ കുഴിച്ചു മൂടാനായിരുന്നു അവർക്ക് കിട്ടിയ നിർദേശം. അവരത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു.

ഇത്രയും ക്രൂരമായ ഒരു കൂട്ടക്കൊലയെ പറ്റി മേരി ടീച്ചർ എന്ത് കൊണ്ട് പറഞ്ഞില്ല എന്ന് അന്വേഷിച്ചാൽ ഒരു പക്ഷെ നമ്മൾ എത്തി നിൽക്കുക നെപ്പോളിയൻ ചേട്ടന്റെ ഒരു പാട് ലൈക്കും ഷെയറും കിട്ടിയ ആ വാചകത്തിൽ ആയിരിക്കും.

“History is written by the winners.”

ഇവിടെ , കാണ്‍പൂരിലെ കൂട്ടക്കൊലയിൽ ഇംഗ്ലീഷുകാർ പ്രതി സ്ഥാനത്ത് നിർത്തുന്നത് 1857 ലെ സ്വാതന്ത്ര സമരത്തിൽ നിന്നും നമ്മളറിയുന്ന ചില പേരുകളാണ്. നാനാ സാഹിബ്‌ , താന്തിയാ തോപ്പേ , അസിമുള്ളാ ഖാൻ. മരിച്ചതാകട്ടെ ഇംഗ്ലീഷ് വനിതകളും , കുട്ടികളും.

ഒരു രാഷ്ട്രം എന്ന നിലയിൽ നമ്മളുടെ ത്യാഗങ്ങളുടെ , വിജയങ്ങളുടെ കഥകൾ മാത്രം നമ്മൾ പഠിച്ചാൽ മതിയോ ?. അതോ ചരിത്രത്തെ നിക്ഷ്പക്ഷമായി വിശകലനം ചെയ്യാൻ നമ്മൾ കുട്ടികളെ പഠിപ്പിക്കണോ ?.

മേരി ടീച്ചർ കാണ്‍പൂരിലെ നരഹത്യയെ കുറിച്ച് പഠിപ്പിക്കുന്ന ഒരു കാലം വരുമോ ?.

Tuesday 4 June 2013

ക്യാമറകൾ കണ്ണടച്ചിരിക്കുന്ന കാലത്ത്..


The revolution will not be televised, will not be televised,

will not be televised, will not be televised.

The revolution will be no re-run brothers;

The revolution will be live. -- Gil Scott-Heron

ടെലിവിഷൻ ക്യാമറകൾ കണ്ണടച്ചിരിക്കുന്ന കാലത്ത് ടർക്കി കത്തുകയാണ്‌., നഗര മധ്യത്തിലെ പാർക്ക്‌ ഇടിച്ചു നിരത്തി ഷോപ്പിംഗ്‌ സെന്റെർ പണിയാനുള്ള സർക്കാർ തീരുമാനമാണ് Erdogan നയിക്കുന്ന AKP പാർട്ടിയുടെ സർക്കാരും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തെ തെരുവിലേക്ക് വലിച്ചിഴച്ചത്. സമാധാനപരമായി പാർക്കിനുള്ളിൽ സമരം നടത്തിയ വിദ്യാർഥികളെ പോലീസ് അടിച്ചമർത്തിയതോടെ ആണ് ജനം തെരുവിലേക്ക് ഇറങ്ങിയത്‌. .. ടർക്കിഷ് മീഡിയ ഇപ്പോഴും പ്രതിഷേധങ്ങളെ അവഗണിക്കുകയാണ് .

പാർക്ക്‌ ഒരു പ്രതീകം മാത്രമാണ് , അത് പ്രതിനിധീകരിക്കുന്നത് ടർക്കിയിലെ ഭരണ സംവിധാനങ്ങളിൽ പിടി മുറുക്കിയിരിക്കുന്ന അഴിമതിയും , അതിനുമപ്പുറം ഒരു സെക്യുലർ ഭരണകൂടത്തിൽ നിന്ന് ഏകാധിപത്യതിലെക്കും മത രാഷ്ട്രത്തിലെക്കും ടർക്കി നടത്തുന്ന ചുവടു വയ്പ്പുകൾ തന്നെയാണ്. ഈ ഭരണകൂടം നടപ്പിലാക്കിയ മാറ്റങ്ങളിൽ ചിലത് ചുവടെ

1. പത്ര പ്രവർത്തകർക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തൽ. നൂറു കണക്കിന് പത്ര പ്രവർത്തകർ ജയിലിലാണ്

2. സ്കൂളുകളിലും സമൂഹത്തിലും മത സ്വാധീനം വർദ്ധിപ്പിക്കാൻ ഉള്ള നടപടികൾ.

3. ജന പ്രക്ഷോഭങ്ങൾക്ക് എതിരെ എടുക്കുന്ന കനത്ത പോലീസ് നിലപാടുകൾ.

4. ജനങ്ങളുടെ ജീവിത രീതിയിൽ ഉള്ള ഇടപെടലുകൾ (പൊതു സ്ഥലങ്ങളിൽ ചുംബിക്കുന്നതിനു വിലക്ക് , അബോർഷൻ നിരോധനം , മദ്യത്തിന് എതിരായ നിലപാടുകൾ )

5. ഭരണ ഖടനാ കോടതിയെ നിയന്ത്രിക്കാനുള്ള നീക്കങ്ങൾ.

6. അഴിമതി , നിയന്ത്രണങ്ങൾ ഇല്ലാത്ത സ്വകാര്യ വൽക്കരണം.

സമരം ഒരു കാലത്ത് ഏറെ ജനപ്രീതി നേടിയ , ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് എതിരെയാണ് എന്നതും ശ്രദ്ധേയം . ടർക്കിയെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ച, മൂന്ന് തിരഞ്ഞെടുപ്പുകൾ ജയിച്ച പാർട്ടി അഴിമതിയിലും , മുൻവിധികളിലും മുങ്ങി ജനങ്ങളിൽ നിന്ന് അകലുന്നത് മറ്റു ജനാധിപത്യ സർക്കാരുകൾക്ക് ഒരു പാഠം ആകേണ്ടതാണ്. അവർ കേൾക്കാൻ തയ്യാറാണെങ്കിൽ


കൂടുതൽ അറിയാൻ
===================

1. http://www.guardian.co.uk/commentisfree/2013/jun/03/turkey-protest-worth-heeding-editorial

2. http://www.guardian.co.uk/world/feedarticle/10821900

3. Pictures : http://imgur.com/a/k5WkW