Thursday 29 November 2012

ജനാധിപത്യത്തിന്‍റെ യൂത്തന്‍ തുള്ളല്‍


പണ്ടേതോ കമ്മ്യൂണിസ്റ്റ്‌ കാരന്‍റെ ഒളിവിലെ ഓര്‍മകളില്‍ ആണ് കണാരേട്ടന്റെ കഥ വായിച്ചത്. 

ആറടി പൊക്കവും അതിനൊത്ത വണ്ണവും ഒരു കൊമ്പന്‍ മീശയും ഉള്ള കണാരേട്ടന്‍ ആയിരുന്നു ഒളിവില്‍ കഴിയുന്ന കുട്ടി സഖാക്കളുടെ സംരക്ഷകന്‍ . എന്നും വൈകീട്ട് എത്തുന്ന ഭക്ഷണത്തോടൊപ്പം കണാരേട്ടന്റെ ക്ലാസും ഉണ്ടാവും , പോലീസ് പിടിച്ചാല്‍ രഹസ്യങ്ങള്‍ പുറത്തു വിടാതെ മര്‍ദനം സഹിക്കുന്നതിനെ പറ്റി .  കത്തിയും ഇടുപ്പില്‍ തിരുകി നടക്കുന്ന കണാരേട്ടന്‍ അന്ന് കുട്ടി സഖാക്കളുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരുന്നു. 

അങ്ങനെ ഒരുപാട് സഖാക്കളേ വിപ്ലവ വീര്യം പഠിപ്പിച്ച കണരേട്ടനെ ഒരിക്കല്‍ പോലീസ്  പിടിച്ചു . ആദ്യത്തെ അടിയില്‍ ജനിച്ചത്‌ മുതല്‍ അന്ന് വരെ അറിഞ്ഞ  എല്ലാ സത്യങ്ങളും കണാരേട്ടന്‍ വിളിച്ച് പറഞ്ഞു എന്നത് ചരിത്രം.

ഇന്ത്യയിലെ ജനാധിപത്യത്തെ കുറിച്ച് കേള്‍ക്കുമ്പോഴൊക്കെ എന്നിക്കൊര്‍മ വരിക കണാരേട്ടന്റെ കഥയാണ് . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ ഭരിക്കുന്ന പാര്‍ട്ടികളില്‍ ഒന്നും ഉള്‍ പാര്‍ട്ടി ജനാധിപത്യം മഷിയിട്ടു നോക്കിയാല്‍ കാണാനില്ല.  അച്ഛനും , മകനും കൂടി ഭരിക്കുന്ന DMK യും സമാജ് വാദി പാര്‍ട്ടിയും, പിന്നെ മയാവതിയുടെയും , ശരദ് പവാറിന്‍റെയും സ്വന്തം പാര്‍ട്ടികള്‍ , ഇതിനൊക്കെ മുകളില്‍ അമ്മയും കുഞ്ഞും ഭരിക്കുന്ന നമ്മളുടെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി. ഇവരെല്ലാം ഉള്ള നാട്ടില്‍ ഇപ്പോഴും ജനാധിപത്യം ഉണ്ട് എന്നതൊരു മഹാത്ഭുതം തന്നെയാണ്. 

ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന്‍റെ മുന്നണി പോരാളിയായിരുന്ന , ഏതാണ്ട് എല്ലാ കൊല്ലവും ഒരു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ഒരു കുടുംബത്തിന്‍റെ സാരിത്തുമ്പില്‍ ഒതുങ്ങിപ്പോയതെങ്ങനെ എന്നറിയാന്‍ ഒരല്പം ചരിത്രം മരിച്ചു നോക്കണം.  പിറവി കൊണ്ട 1885 മുതല്‍ സ്വാതന്ത്ര്യം കിട്ടിയ 1947 വരെ ഉള്ള അറുപത്തി രണ്ട് വര്‍ഷങ്ങളില്‍ അമ്പത്തി മൂന്ന് വ്യത്യസ്ത പ്രസിഡന്റ്‌മാര്‍ ഉണ്ടായിരുന്നു കോണ്‍ഗ്രസിന്‌. . നെഹ്രുവിന്‍റെ കൈപ്പിടിയില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെ കീഴിലേക്ക് പോകും വരെയുള്ള മുപ്പത് വര്‍ഷത്തില്‍ (1947 - 1977) പ്രസിഡന്റ്‌മാരുടെ എണ്ണം പത്തായി ചുരുങ്ങി. 

വല്ലഭായി പട്ടേലിന്റെ മരണ ശേഷം പാര്‍ട്ടി നെഹ്രുവിന് കീഴില്‍ ആയിരുന്നെങ്കിലും ലാല്‍ ബഹദൂര്‍ ശാസ്ത്രിയെപ്പോലെ , കമരജിനെ പോലെ വ്യക്തിത്വമുള്ള നേതാക്കളുടെ സ്വരം ഉയര്‍ന്നു കേട്ടിരുന്നു പാര്‍ട്ടിയില്‍. . പാര്‍ട്ടിയെ ജനങ്ങളോട് അടുപ്പിക്കാന്‍ കാമരാജ്‌ നിര്‍ദേശിച്ച പ്ലാന്‍ അനുസരിച്ച് രാജി വയ്ക്കാന്‍ നെഹ്‌റു തയ്യാറായി എന്ന് കേട്ടിട്ടുണ്ട്. 

ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യതിലെക്കുള്ള പാര്‍ട്ടിയുടെ പോക്ക് തുടങ്ങുന്നത് ഇന്ദിരാ ഗാന്ധിയും പാര്‍ട്ടി നേതൃത്വവും ആയി അകലുന്നതോടെ ആണ്.  പിന്നീട് Congress (I) ആയി മാറിയ , ആദ്യം Congress(R) ആയിരുന്ന പാര്‍ട്ടി ഉണ്ടാക്കി ഇന്ദിരാ ഗാന്ധി  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വിടുമ്പോള്‍ ഭൂരിപക്ഷം നേതാക്കളും , പിന്നെ 71 ലെ ഇലക്ഷനില്‍  ജനങ്ങളും അവരെ ആണ് അംഗീകരിച്ചത് . അടിയന്തിരാവസ്ഥ എന്നാ ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനങ്ങളില്‍  പോലും പാര്‍ട്ടി ഇന്ദിരക്ക് ഒപ്പം നിന്നതോടെ ഗാന്ധി ഫാമിലിയുടെ സ്വന്തം പാര്‍ട്ടി ആയി കോണ്‍ഗ്രസ്‌ മാറിക്കഴിഞ്ഞു.

ഒരു പക്ഷെ അന്ന് ജനാധിപത്യത്തിന്‍റെ വശത്ത് നില്ക്കാന്‍ പാര്‍ട്ടിയും ജനങ്ങളും തീരുമാനിച്ചിരുന്നു എങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മാറിപ്പോയേനെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. 

എഴുപത്തി എട്ടില്‍ ഇന്ദിര ഗാന്ധി പ്രസിഡന്റായി അവരോധിക്കപെടുന്നതിന് ശേഷം പാര്‍ട്ടിയെ നയിച്ചവരെ ഒരൊറ്റ വിരലില്‍ എണ്ണാം. 84 ലെ അവരുടെ മരണം വരെ ഇന്ദിര ഗാന്ധി, പിന്നെടങ്ങോട്ട് രാജീവ്‌ ഗാന്ധി ഉണ്ടായിരുന്ന കാലത്തോളം രാജീവ്‌ ഗാന്ധി. പ്രധാന മന്ത്രിയും പാര്‍ട്ടി നേതാവും ഒന്ന് എന്ന  തത്വം നരസിംഹ റാവുവും തെറ്റിച്ചില്ല. അധികാരം ഇല്ലാതിരുന്ന രണ്ട് വര്‍ഷം (96- 98 )പാര്‍ട്ടിയെ നയിക്കാനുള്ള യോഗം സിതാറാം കേസരിക്കും കിട്ടി. 

ഗാന്ധി ഫാമിലിയുടെ പുറകെ ഇറങ്ങി തിരിച്ച കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് അവരില്ലാതെ നിലനില്പില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് പാര്‍ട്ടി 98ല്‍ സോണിയ ഗാന്ധിയെ നേതൃത്വം ഏല്‍പ്പിക്കുന്നത് . കോണ്‍ഗ്രസ്‌ എന്ന പാര്‍ട്ടിയെ സത്യത്തില്‍ ഒരുമിച്ചു നിര്‍ത്തുന്നത് ഗാന്ധി ഫാമിലി എന്നാ ഫെവികോള്‍ ആണ്. പാര്‍ട്ടിയെ അവര്‍ക്ക് ആവശ്യം ഉള്ളതില്‍ കൂടുതല്‍ പാര്‍ട്ടിക്ക് അവരെ ആവശ്യം ഉണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സത്യസന്ധമായ ഒരു ചിത്രം നമുക്ക് കിട്ടുന്നു.

പിന്നീടിങ്ങോട്ട്‌ 1998 മുതല്‍ ഇന്ന് വരെ ഉള്ള പതിനാല് വര്‍ഷം (98-2014) സോണിയ ഗാന്ധിയുടെ കീഴിലെ അച്ചടക്കമുള്ള കുട്ടിയാണ് ഇന്ത്യന്‍  ജനാധിപത്യത്തിന്‍റെ ആണിക്കല്ലായ പാര്‍ട്ടി.

അന്ധമായ ഈ ഭക്തി തന്നെയാണ് ഇന്ന് കേരളത്തിലും കാണാവുന്നത്‌ . ഹാലിയുടെ വാല്‍നക്ഷത്രം രണ്ടു തവണ കണ്ട  വൃദ്ധന്മാര്‍ പോലും ഒരു KPCC തിരഞ്ഞെടുപ്പ് കാണാന്‍ യോഗമില്ലാതെ മരിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെ.

തോടുപുഴയില്‍ തിരഞ്ഞെടുപ്പിന് ശേഷം അനിയന്മാര്‍ നാല് മണിക്കൂര്‍ യുത്തന്‍ തുള്ളല്‍ നടത്തി എന്ന് കേള്‍ക്കുമ്പോള്‍, കോണ്‍ഗ്രസുകാരുടെ വിനീത വിധേയത്വത്തെക്കാള്‍  മെച്ചമല്ലേ അത് എന്ന് ഒരു ജനാധിപത്യ വിശ്വാസി ചിന്തിച്ചാല്‍ തെറ്റ് പറയാനാവുമോ ?.

Tuesday 20 November 2012

ബനാനാ റിപബ്ലിക്

ഇരുട്ടിന്‍റെ പുതപ്പു വീണ വഴിയിലൂടെ അയാള്‍ മെല്ലെ  ശബ്ദം ഉണ്ടാക്കാതെ നടന്നു. കോട്ടിന്റെ പോക്കെറ്റില്‍ ഉള്ള ടോര്‍ച്ചില്‍ അയാളുടെ കൈ ഒന്ന് രണ്ടു തവണ ചെന്നെത്തി. അയാള്‍ക്ക് ഭയമായിരുന്നു. വെളിച്ചം ഒരു പക്ഷെ തന്നെ ഒറ്റി കൊടുത്തേക്കാം.

ഇനിയൊരിക്കലും വരാത്ത ആ നല്ല നാളുകളെ പറ്റി  ഓര്‍ത്ത്  അയാളുടെ മനസ് കരഞ്ഞു കൊണ്ടിരുന്നു   പക്ഷെ, പൊരുതാനുറച്ച ഒരു പോരാളിയുടെ മനസായിരുന്നു അയാള്‍ക്ക്..

മരച്ചില്ലകള്‍ കൊണ്ട് ഒളിപ്പിച്ച് വച്ച ആ തകര ഷെഡ്‌ അയാള്‍ ശബ്ദം ഉണ്ടാക്കാതെ തുറന്നു. ചെറുതായി ചൂളം വിളിച്ച് പോകുന്ന കാറ്റിന്‍റെ ഇലയനക്കം പോലും അയാളെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.  പൊടി  പിടിച്ചു കിടക്കുന്ന വിരിപ്പിന്  അടിയില്‍ നിന്ന് അയാള്‍ ആ യന്ത്രം പുറത്തെടുത്തു. 

തന്‍റെ വീട്ടില്‍ നിന്ന് ഏറെ അകലെ ആണ് താന്‍ എന്ന് അയാള്‍ ഓര്‍ത്തു. ആരും പിന്തുടരാതിരിക്കാന്‍ അടിവാരത്ത് മെട്രോ ഇറങ്ങി പതിനേഴ്‌ മൈല്‍ നടന്ന ക്ഷീണം അയാളെ  അലട്ടിയില്ല. 

വഴിയില്‍ മരിച്ചു കിടന്ന ഒരനാഥ ജഡത്തിന്റെ പോക്കറ്റില്‍ നിന്ന് കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡ്‌ കൊണ്ട് വാങ്ങിയ ഉപകരണം അയാള്‍ യന്ത്രത്തിലേക്ക് ഖടിപ്പിച്ചു.  കയ്യുറകള്‍ ഇട്ടിട്ടുണ്ടായിരുന്നെങ്കിലും തന്‍റെ വിരലടയാളം എവിടെ എങ്കിലും പതിയുമോ എന്ന പേടി ഒഴിഞ്ഞു പോയിരുന്നില്ല . 

മിന്നിത്തിളങ്ങുന്ന വെളിച്ചങ്ങളുടെ അകമ്പടിയോടെ യന്ത്രത്തിന് ജീവന്‍ വച്ചു .  സത്യത്തിന്‍റെ അക്ഷരങ്ങള്‍  അയാളുടെ വിരലില്‍ നിന്ന് ഒഴുകാന്‍ തുടങ്ങി. അന്നാദ്യമായി അയാള്‍ പരിസരം മറന്നു പോയിരുന്നു. 

മുപ്പതു മിനിട്ടില്‍ കൂടുതല്‍ ഇവിടെ ചിലവഴിച്ചാല്‍ അവര്‍ തന്നെ ട്രാക്ക് ചെയ്യും എന്നാ ചിന്തയാവം, അയാളുടെ കൈകള്‍ പബ്ലിഷ് ബട്ടണിലെക്ക്  നീങ്ങി.  ലൈക്കും കമന്‍റും ഓഫ്‌ ചെയ്യാന്‍ ഇനിയൊരിക്കലും മറക്കരുത് എന്നയാള്‍ ഓര്‍ത്തു. വെറുതെ ജയിലുകള്‍ നിറക്കുന്നത് എന്തിന് ?. 

വിറയ്ക്കുന്ന കൈകളോടെ അയാള്‍  ബ്ലോഗിന്‍റെ  ബ്രൌസര്‍ ടാബ് അടക്കുമ്പോഴേക്കും  എവിടെയോ ഒരു പോലീസ്  സ്ക്രീനില്‍  അയാളുടെ  IP അഡ്രെസിന് മീതെ ചുവപ്പ് നിറം പടര്‍ന്നിരുന്നു ...

Sunday 11 November 2012

മധുരക്കള്ളില്‍ ഷാംപൈന്‍ ഒഴിച്ചാല്‍ ..





നല്ല മധുരക്കള്ളില്‍ ഷാംപൈന്‍ ഒഴിച്ച ഒരു ഫീലിംഗ് ആണ് സ്പിരിറ്റ്‌ എന്ന ചിത്രം. സാമൂഹിക പ്രസക്തി ഉള്ള വിഷയം, പക്ഷെ പതിവ് പോലെ ശൂരനും വീരനും ആയ നായകന്‍....,  എവിടെ തിരിഞ്ഞു നോക്കിയാലും ജീനിയസ് ജീനിയസ് എന്ന മുറവിളി . ഒരിക്കലും എഴുതി തീര്‍ക്കാത്ത ഒരു നോവലും , മന്ത്രിയെ ഫോട്ടോ കാണിച്ചു ബ്ലാക്ക്മൈല്‍ ചെയ്യലും , കമ്മിഷണറെ ചീത്ത വിളിക്കലും അല്ലാതെ ഒരു ജീനിയസും മഷിയിട്ടു നോക്കിയാല്‍ കാണാനും ഇല്ല.

മോഹന്‍ലാല്‍ പല സ്റ്റൈലില്‍ കള്ള് കുടിക്കുന്നത് കാട്ടാന്‍ തന്നെ ഒരുപാട് സമയം ചിലവാക്കുന്നു ഈ സിനിമ. ടിവി ഷോയില്‍ ആവട്ടെ, അതിഥിയെക്കാള്‍ വലിയ ആളാകുന്നു അവതാരകന്‍....


ഇടക്കിടക്ക് വീണു കിട്ടുന്ന ചില മോഹന്‍ലാല്‍ നിമിഷങ്ങള്‍, നമ്മെ മോഹിപ്പിക്കുന്നുമുണ്ട് . പക്ഷെ ആദ്യ പകുതിയില്‍ പലപ്പോഴും ഒരു ക്ലിഷെഡ്‌ ബുദ്ധി ജീവി കളി. മലയാള ബുദ്ധി ജീവികളെ ഒന്ന് ചെറുതായി കൊട്ടിയത് രസിച്ചു താനും.


മലയാള സിനിമയുടെ മുറ്റത്തും വരാന്തയിലും ഒരുപാടു സമയം ചിലവഴിച്ച നന്ദുവിന് ഒരു നല്ല വേഷം. അത് നന്ദു നന്നായി തന്നെ ചെയ്തു . ഇനിയും ഒരുപാട് നല്ല വേഷങ്ങള്‍ ഈ നടനെ തേടി എത്തട്ടെ .

അഭിനയത്തിന് നല്ല സാദ്ധ്യതകള്‍ ഉള്ള ഒരു വേഷം സാമാന്യം ബോറായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് സിദ്ധാര്‍ഥ്. പക്ഷെ കേള്‍ക്കാന്‍ സുഖമുള്ള വരികള്‍ കഥാപാത്രത്തിന്‍റെ നാവില്‍ ഫിറ്റ്‌ ചെയ്തിട്ടുണ്ട് രഞ്ജിത്

മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകള്‍ പലതുണ്ട് മണ്ണിന്‍ മനസ്സില്‍"" ------------"
   = അര്‍ഥം ഉള്ള വരികള്‍ 


ശോഭനയും മീനയും ഒക്കെ പല വട്ടം ശ്രമിച്ചിട്ടും ശരിയാവാത്ത ലേഡി പോലീസ് കമ്മിഷണര്‍ വേഷം നല്ല ശരീര ഭാഷയോടെ അവതരിപ്പിക്കുന്നുണ്ട് ലേന. ചെറുതെങ്കിലും കല്പനയുടെ വേഷവും ഇഷ്ടപ്പെട്ടു .

സന്തോഷവും സങ്കടവും ഒരു പോലെ തോന്നുന്നുണ്ട് തിലകന്‍റെ ആ കുഞ്ഞു വേഷം കാണുമ്പോള്‍...., ഒരുപാട് ഒന്നും ചെയ്യാന്‍ ഇല്ലെങ്കിലും ശങ്കര്‍ രാമ കൃഷ്ണന്‍ ചെയ്ത മൊട്ട തലയന്‍ കൊള്ളാം.

മദ്യപാന ആസക്തിയെ പറ്റി പഠിക്കാന്‍ ഞാന്‍ പൊളി ടെക്നിക്കില്‍ ഒന്നും പോവാത്തത്‌ കൊണ്ട് സിനിമയുടെ അവസാന ഭാഗങ്ങളെ പറ്റി ഒന്നും പറയാനില്ല.

(കാശുള്ള നായകന്‍ കള്ളിന് , സോറി കുപ്പിയിലെ കവിതയ്ക്ക് അടിമ ആയാല്‍ ആര്‍ക്കും ഒരു പ്രശ്നവും ഇല്ല, വല്ലപ്പോഴും പാര്‍ട്ടികളില്‍ അലമ്പ് ഉണ്ടാക്കും എന്നല്ലാതെ. വെള്ളമടിച്ചു നോവല്‍ എഴുത്ത് , അത്യുഗ്രന്‍ ഷോ, പഴയ ഭാര്യയോടും അവരുടെ പുതിയ ഭര്‍ത്താവിനോടും സൗഹൃദം കാട്ടുന്ന വിശാല മനസ്കത.

കാശില്ലാത്ത പ്ലുംബെര്‍ മണിയന്‍ കുടിച്ചാല്‍ അത് അവന്‍റെ ജോലിയെ, കുടുംബത്തെ , ജീവിതത്തെ ഒക്കെ നശിപ്പിക്കുന്ന മഹാ വിപത്ത്.

ഈ ആല്‍ക്കഹോള്‍  അഡിക്ഷന് ഇത്രക്ക് സാമ്പത്തിക , സാമൂഹിക വേര്‍ തിരിവ് ഉണ്ടോ ?)

Wednesday 7 November 2012

മുന്നണി യോഗം

"പ്രഭാത സൂര്യന്‍റെ മനോഹര രശ്മികള്‍ ഏറ്റു തിളങ്ങുന്ന കൊട്ടാരത്തെ സാക്ഷി നിര്‍ത്തി ..."

"അല്ല, നീ എന്ത് ഭാവിച്ചാ , മുന്നണി യോഗം കവര്‍ ചെയ്യാനല്ലേ നമ്മള്‍ വന്നത് ??". 

"ഹി ഹി നീ ഇനി എന്തൊക്കെ പഠിക്കാന്‍ കിടക്കുന്നു , മോഷണം കവര്‍ ചെയ്യാന്‍ പോയാലും അല്പം സാഹിത്യം വിളമ്പണം, എന്നാലെ  ഒരു പ്രബുദ്ധത തോന്നൂ , മനസിലായോ?".  ഈ റബ്ബറിന്‍റെ നാട്ടിലെ സ്വന്തം ചാനല്‍ കേരളത്തിലെ നമ്പര്‍ വണ്  ചാനല്‍ ആയതു വെറുതെ അല്ല മോനെ...

"അതാ മലയോര പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവും ആയ മാത്തച്ചന്‍ എത്തിപ്പോയി. ആ മുഖത്ത് ഖനീഭവിച്ചു കിടക്കുന്ന വിഷാദം കണ്ടാലറിയാം, മുന്നണി യോഗത്തില്‍ ഇന്നൊരു സുനാമി ഉണ്ടാവുമെന്ന്. "

"തൊട്ടു പിറകെ പച്ച നിറമുള്ള പജേറോയില്‍ മലപ്പുറം  മഹാന്മാരും എത്തി. അര്‍ഹതപെട്ട മാര്‍ക്കറ്റ്‌ ഷെയര്‍ പിടിച്ചു വാങ്ങിയ ആന്‍ഡ്‌റൊയിടിനെ പോലെ ഉള്ളൊരു ആത്മ വിശ്വാസം ആണ് അവരെ നയിക്കുന്നത് .."

ഹരിതവും ധവളവും ഒക്കെ ആയ കുരിശുകളും, സോറി കൊടികളും ചുമന്ന്‍  മുന്നണി കണ്വീനര്‍ എത്തിപോയി , " മെട്രോ മെട്രോ " എന്നാ ചൂളം വിളിയോടെ അതിവേഗത്തില്‍ മുറിയിലേക്ക് പാഞ്ഞു പോയത് നമ്മുടെ മുഖ്യന്‍ ആണെന്ന് ഞങ്ങളുടെ സ്ലോ മോഷന്‍ അനല്യ്സ്റ്റ് സാക്ഷ്യപെടുത്തുന്നു !!

ഇതൊരു സമാധാന യോഗമാണ് , എല്ലാവരും സംയമനം പാലിക്കണം എന്ന് നേതാവ് പറഞ്ഞു തീര്‍ന്നില്ല, അതിനു മുന്നേ മാത്തച്ചന്‍ ഒരു വെല്ലുവിളിയോടെ ചാടി എണീറ്റു ..

"അവഗണനകള്‍ സഹിച്ചു മുന്നണിയില്‍ തുടരാന്‍ ഞങ്ങളില്ല, എന്‍റെ കുഞ്ഞിനോട് കാട്ടിയ നീതികേടിന് നിങ്ങളോട് ദൈവം ചോദിക്കും.  എനിക്ക്  UK യില്‍ കിട്ടുന്ന വില പോലും ഈ മുന്നണിയില്‍ കിട്ടുന്നില്ല !. 

ചാനെല്‍ ക്യാമറകള്‍ പെണ്‍കുട്ടിയുടെ സ്റ്റാറ്റസ് കണ്ട ഫേസ് ബുക്ക്‌ കാരെ പോലെ മാത്തച്ചനെ സൂം ചെയുതു. പക്ഷെ അപ്പോഴേക്കും മലപ്പുറം മാഷിന്‍റെ ഏകാന്തതയുടെ ഏങ്ങലടികള്‍ അവരെ തേടി എത്തി. 

കൂട്ടിനു ആരും ഇല്ലാത്ത വിഷമം കൊണ്ട് എയര്‍ ഇന്ത്യ കണ്ട പ്രവാസിയെപ്പോലെ തേങ്ങുന്ന നേതാവിന്‍റെ  അടുത്തേക്ക്  മുന്നണി കണ്വീനര്‍ ഒരു പൈലറ്റിനെ പോലെ അലറിയടുത്തു ...

"ഈ നാട്ടിലെ മാറിയ സാഹചര്യത്തില്‍  നിങ്ങള്‍ ചീമുട്ടയെര്‍ കണ്ട മന്ത്രിയെ പോലെ അടങ്ങിയിരിക്കണം . ഇല്ലെങ്കില്‍ ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ തുടങ്ങി തകര്‍ത്തു കളയും ഞാന്‍ " ഹാ !!

സുരേഷ് ഗോപിയുടെ പോലീസ്  സ്റ്റേഷന്‍ പ്രകടനം കാണുന്ന പ്രതീതിയില്‍ നിന്ന മാധ്യമങ്ങളെ നോക്കി നേതാവ് സ്വരം മാറ്റി 

"നിങ്ങള്‍ ഇനി പുറത്തേക്കു നില്‍ക്കൂ ,  ഞങ്ങള്‍ ഇതൊന്നു പറഞ്ഞു തീര്‍ത്തോട്ടെ !!"

മാധ്യമങ്ങളെ പുറത്ത് ഇറക്കി വാതില്‍ അടച്ച ഉടനെ നേതാവ് രണ്ടു കയ്യും കൊട്ടി ഒരു ചിരി ചിരിച്ചു . 

"സംഗതി ഏറ്റു  സഖാക്കളേ , ഇനി ഒരു മൂന്നു ദിവസത്തേക്ക് ഉള്ള സ്ക്രോളിംഗ്  ന്യൂസ്‌ ആയി അവന്മാര്‍ക്ക് . മാത്തച്ചനും മാഷും ഇനി രണ്ടു ദിവസം ചാനലുകളില്‍ നിറഞ്ഞു നിക്കും !!"

"അപ്പോള്‍ ഇനി കാര്യങ്ങള്‍ ഒക്കെ പറഞ്ഞ പോലെ , എല്ലാ പ്രശനവും തീര്‍ന്നു ഇനി പരസ്യ പ്രസ്താവന  ഇല്ല എന്നൊക്കെ ഞങ്ങള്‍ പുറത്തിറങ്ങി വിളിച്ചു പറയും. വെറുതെ അതൊന്നും കേട്ട് തെറ്റി ധരിക്കരുത് . ചാനല്‍ ആയ ചാനലില്‍ ഒക്കെ പോയി അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിക്കണം. ഞങ്ങളുടെ സൈഡില്‍ നിന്ന് ഞങ്ങള്‍ ധവള നേതാക്കളെയും ഹരിത നേതാക്കളെയും ഒക്കെ ഇറക്കി തരാം. അത് പോരെങ്കില്‍ അച്ചു മാമന് പഠിക്കുന്ന ഉണ്ണി കുട്ടനും ഉണ്ടല്ലോ ! ആര് കേട്ടാലും മുന്നണി ഇപ്പൊ വീഴും എന്ന് തോന്നണം. "

"അപ്പൊ മുന്നണി വീഴുമോ" , ഉണ്ണി കുട്ടന് സംശയം ആയി. 

"എന്‍റെ  ഉണ്ണി കുട്ടാ, മാധ്യമങ്ങളും ജനവും ഇപ്പൊ വീഴും നാളെ വീഴും എന്ന് നോക്കിയിരിക്കുന്ന ഗ്യാപ്പില്‍ അല്ലെ നമ്മള്‍ സ്രീധരേട്ടനെ ഓടിക്കല്‍, കേരളം മുറിച്ചു വിക്കല്‍ , സമരവും പട്ടിണിയും നിരോധിക്കല്‍ തുടങ്ങിയ ജന ക്ഷേമ പദ്ധതികള്‍ ഒക്കെ നടപ്പാക്കുന്നത്. "

"അതി ബുദ്ധിമാന്‍ മര മണ്ടന്‍ എന്ന് കേട്ടിട്ടില്ലേ , ഈ നാട്ടുകാര്‍ക്കും മാധ്യമങ്ങള്‍ക്കും ആണ് അത് ഏറ്റവും നന്നായി ചേരുക !!. ". ഇനി എല്ലാവരും മുഖത്ത് ആ വിഷാദ ഭാവം ഒന്ന് വരുത്തു , ഞാന്‍ വാതില്‍ തുറക്കട്ടെ !!

Sunday 4 November 2012

അവള്‍ !

നെറ്റിയിലെ വിയര്‍പ്പു കണങ്ങള്‍ ഒപ്പി അയാള്‍  നടത്തത്തിനു വേഗം കൂട്ടി. മൊബൈലില്‍ അവളോട്‌ പറഞ്ഞ സമയം ആവാറായി എന്നയാള്‍ക്ക് അറിയാമായിരുന്നു. സമയത്തിന് എത്തിയില്ലെങ്കില്‍ അവള്‍ എനിക്ക് വേണ്ടി കാത്തു നിന്നില്ലെങ്കിലോ ?. 

റോഡിനു ഇപ്പുറത്ത് നിന്നെ അയാള്‍ അവളെ കണ്ടു. ജനാലയിലൂടെ അവള്‍ അവനെ  നോക്കി ഒന്ന് ചിരിച്ചു. ഇല്ല വൈകിയിട്ടില്ല. രണ്ടാഴ്ച മുന്നേ തീരുമാനിച്ച കൂടിക്കാഴ്ചയാണ് , ഇത് മുടക്കാന്‍ പാടില്ല. അയാള്‍ വാതിലിനടുത്തേക്ക് നടന്നു. 

അയാള്‍ അവിടെ  എത്തും  മുന്‍പേ നിറഞ്ഞ ചിരിയോടെ അവള്‍ വാതില്‍ തുറന്നു. അലസമായ ആ വസ്ത്ര ധാരണവും , അഴിച്ചിട്ട മുടിയും അയാള്‍ ശ്രദ്ധിച്ചു. 

"കുടിക്കാന്‍ ചൂടുള്ളത്‌ എന്തെങ്കിലും ?. " , അവള്‍ ചോദിച്ചു.

ആകാം, അയാള്‍ മുറിയിലെ ലെതര്‍ കസേരയിലേക്ക് അലസമായി ഇരുന്നു. 

"ഒരു മാസമായി കണ്ടിട്ട്" , അവള്‍ പറഞ്ഞു. 

"അതെ , ഒരു മാസമായി."


അവള്‍ മെല്ലെ ഒരു ചിരിയോടെ അയാളുടെ അരികിലേക്ക് നടന്നു . പതിയെ അയാളുടെ തലമുടിയില്‍ വിരലോടിച്ച്  അവള്‍ ചോദിച്ചു...





"ഹെയര്‍ കട്ട്‌ എല്ലാ തവണത്തെയും പോലെ നമ്പര്‍  ത്രീ മതിയോ?."

(( യൂറോപ്പില്‍ ആദ്യമായി ഒരു പെണ്‍കുട്ടി മുടി വെട്ടിയ സംഭവം രസകരമായി വിവരിച്ചു തന്ന എന്‍റെ സുഹൃത്ത് ബാബുവിന് സമര്‍പ്പണം . ))

നമുക്ക് അറിയേണ്ടാത്ത കാര്യങ്ങള്‍ !

നാഴികക്ക് നാല്‍പ്പതു വട്ടം ഭരണം മോശമാണ് എന്ന് വിളിച്ചു കൂവാന്‍ മടിയില്ലാത്തവര്‍ ആണ് നമ്മള്‍ എല്ലാം. എന്നാല്‍ അത് കൊണ്ട് എന്ത് പ്രയോജനം ?. സത്യത്തില്‍  നമ്മള്‍ ചെയ്യേണ്ടത് ഭരണാധികാരികളെ എങ്ങനെ  അളക്കാം എന്ന് കണ്ടു പിടിക്കുകയാണ്. കൂട്ടത്തോടെ രാഷ്ട്രീയക്കാരെ   തള്ളി പറയുമ്പോള്‍ നഷ്ടപ്പെട്ട് പോകുന്നത് ആത്മാര്‍ത്ഥത ഉള്ള രാഷ്ട്രീയക്കാരന്റ മനോവീര്യം കൂടി  ആണ്. 

കേരളത്തിലെ ഏറ്റവും നല്ല  MP ആരാണ് എന്ന് ചോദിച്ചാല്‍ എന്താവും നിങ്ങളുടെ ഉത്തരം ?. 

കോടിയുടെയും മതങ്ങളുടെയും ചതുര കള്ളികള്‍ക്ക് ഉള്ളില്‍ നമുക്കെല്ലാവര്‍ക്കും ഓരോ ഉത്തരം ഉണ്ടാവാം , എന്നാല്‍ ഇവര്‍ ആരെങ്കിലും  പാര്‍ലമെന്‍റില്‍ എന്താണ് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ?. 

കേരളത്തിലെ ഏറ്റവും നല്ല  പ്രതിനിധികളില്‍  ഒരാള്‍  ഇടുക്കി MP P T തോമസ്‌ ആണെന്ന് ഞാന്‍ പറഞ്ഞാല്‍ , ഇതാ ഒരു കോണ്‍ഗ്രസുകാരന്‍ എന്നാവും നിങ്ങളുടെ ആദ്യ ചിന്ത. പക്ഷെ ഞാന്‍ ഇത് പറയുന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആണ്. 

കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ മുഴുവന്‍ സമയവും സഭയില്‍ ഉണ്ടായിരുന്ന ഇദ്ദേഹം , നൂറ്റി ഒന്പതു ചര്‍ച്ചകളില്‍ പങ്കെടുത്തു , മുന്നൂറ്റി മുപ്പത്തി ഒമ്പത് ചോദ്യങ്ങള്‍ ഉന്നയിച്ചു , എട്ടു ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചു. ഒരു MP യുടെ ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളില്‍ .


പാര്‍ലമെന്റില്‍ ജന പ്രതിനിധികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന http://www.prsindia.org/index.php?name=mptracklok എന്ന  വെബ്‌ സൈറ്റില്‍ നിന്നാണ് ഈ വിവരങ്ങള്‍... . 

ഈ വെബ് സൈറ്റിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ കിട്ടുന്ന ചില വിവരങ്ങള്‍ ചുവടെ 

1. കേരളത്തിലെ MPമാരുടെ പ്രവര്‍ത്തനം  പൊതുവേ മികച്ചതാണ് . ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് നമ്മുടെ ജനപ്രതിനിധികള്‍. . കൊടിക്കുന്നില്‍ സുരേഷ്, എം ബി രാജേഷ്‌ , പി കെ ബിജു, ധനപാലന്‍ , ജോസ് കെ മാണി  തുടങ്ങിയവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. 

2. നമ്മുടെ സുരേഷ് ഗോപി സുധാകരേട്ടന്‍ ആണ് സഭ അറ്റന്‍ഡ് ചെയ്യുന്നതില്‍ ഏറ്റവും പിന്നില്‍.. (64.(64%). MP യുടെ ജോലി ഡല്‍ഹിയിലാണ് എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ശശി തരൂരിന്‍റെ സഭയിലെ പ്രവര്‍ത്തനം വെറും ശരാശരി മാത്രം. (അദ്ദേഹം മന്ത്രി ആയിരുന്ന കാലത്തേ ഡാറ്റ ഇതിലില്ല എന്ന കാര്യം കണക്കില്‍ എടുത്താലും )

3. ഗാന്ധിമാരില്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രവര്‍ത്തനം പരിതാപകരം എന്ന് പറയേണ്ടി വരും. കഴിഞ്ഞ മൂന്നു കൊല്ലത്തില്‍ രണ്ടു പേരും ചേര്‍ന്ന് ഉന്നയിച്ച ചോദ്യങ്ങള്‍ വട്ട പൂജ്യം. പങ്കെടുത്തത് ഒരേ ഒരു ചര്‍ച്ചയില്‍..  !!, വരുണ്‍  ഗാന്ധിയും മനേക ഗാന്ധിയും തന്നെ   പാര്‍ലമെന്റിലെ  മികച്ച ഗാന്ധിമാര്‍ 


ഇത്രയും എഴുതി കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം. സുനന്ദയെ തോണ്ടിയതും , സംവൃത കെട്ടിയതും ഒക്കെ തല്‍സമയ വാര്‍ത്തയും ചര്‍ച്ചയും ആവുന്ന  നാട്ടില്‍ ഇതൊക്കെ ഒരു വാര്‍ത്ത‍ ആവാത്തത് എന്തു കൊണ്ടായിരിക്കും ?.  ഇന്റര്‍നെറ്റും, ചിലവാക്കാന്‍ ഒരു മണിക്കൂറും   ഉണ്ടെങ്കില്‍ ആര്‍ക്കും കണ്ടു പിടിക്കാവുന്ന ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു മാധ്യമവും ശ്രമിക്കാത്തത് എന്ത് കൊണ്ട്?.

അതോ, ഇതെല്ലാം  നമുക്കറിയാന്‍ താലപര്യം ഇല്ലാത്ത കാര്യങ്ങള്‍ തന്നെയാണോ?.