Saturday 23 March 2013

കള്ളന്റെ കഥ

കള്ളൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളുടെ ജീവിത കഥ വായിക്കാൻ ഇരുന്നപ്പോൾ പ്രതീക്ഷിച്ച പലതും "തസ്കരൻ" എന്ന പുസ്തകത്തിൽ ഉണ്ട്,

ദാരിദ്ര്യം നിറഞ്ഞ ബാല്യം, ചെറിയ തെറ്റുകൾക്ക് കിട്ടുന്ന വലിയ ശിക്ഷകൾ , കളവിന്റെ പാഠശാലയായ ജയിലുകൾ , കള്ളന്മാരെ കളവിൽ തോപ്പിക്കുന്ന പോലീസുകാർ, ഒരിക്കൽ വീണു പോയാൽ ഒരിക്കലും മായാത്ത കള്ളൻ എന്ന വിളിപ്പേര് , അങ്ങനെ പലതും.

മലയാളിയുടെ മദ്യപാനം മുതൽ കിടപ്പറ ശീലങ്ങളെ പറ്റി വരെ മണിയൻ പിള്ളക്ക് വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ട്. വലിയ ഒരു വായനാ സുഖം തരുന്ന കൃതിയൊന്നും അല്ലെങ്കിലും മോഷണത്തെ പറ്റിയുള്ള ഒരു കള്ളന്റെ നിരീക്ഷണങ്ങളും വിശ്വാസങ്ങളും പലപ്പോഴും രസകരമായി തോന്നി

1. മനസമാധാനവും സന്തോഷവും ഉള്ള വീടുകൾ ആണ് പൊതുവെ മോഷണത്തിന് നല്ലത്. മനസമാധാനം ഇല്ലാത്തിടത്ത് ഉറക്കം കുറവായിരിക്കും. പിടിക്കപെടാൻ സാധ്യത കൂടുതൽ.

2. ഒരുപാട് ആളുകളുള്ള വീട്ടിൽ പലപ്പോഴും മോഷണം എളുപ്പമാണ്, അപ്പുറത്തെ മുറിയിൽ നിന്നും ശബ്ദം കേട്ടാലും വീട്ടുകാര ആരെങ്കിലും ആണ് എന്ന് കരുതി ആളുകള് കിടന്നുറങ്ങും .

3. വാതിലിനും ജനലിനും പുറത്തു ഗ്രിൽ വയ്ക്കുന്നതാണ് പലപ്പോഴും കള്ളന്മാരെ തടയാനുള്ള എളുപ്പ വഴി , മരം കൊണ്ടുള്ള വാതിലിനു പിറകിൽ പട്ട വയ്ക്കുന്നത് വലിയ ഒരു പ്രതിരോധം അല്ല

4. കള്ളന്മാർ അപൂർവമായേ ദേഹത്ത് എന്നാ പുരട്ടി കളവു നടത്തൂ. സമർഥരായ കള്ളന്മാർ കളവിന് ശേഷം മാന്യമായ വേഷം ധരിച്ചേ പുറത്തിറങ്ങൂ. (അസമയത് കണ്ടാൽ പോലീസുകാർ ആദ്യം നോക്കുന്നത് പ്ലാസ്റ്റിക്‌ കവറിൽ കളവു നടത്തിയ സമയത്തെ വസ്ത്രം പൊതിഞ്ഞു വച്ചിട്ടുണ്ടോ എന്നാണത്രേ )

5. രാത്രിയിലെ ബസ്‌ / ട്രെയിൻ സമയങ്ങളും , സെക്കന്റ്‌ ഷോ സിനിമയുടെ കഥയും , നാട്ടിലെ കുറച്ചു മാന്യന്മാരുടെ പേരുകളും എപ്പോഴും ഓർമ വേണം

6. സത്യമുള്ള പണം പരതിയാൽ കിട്ടില്ല, കണ്ടു പിടിക്കാൻ ഏറ്റവും വിഷമം ഉള്ള മോഷണ വസ്തു സ്റ്റോർ റൂമിലെ കുപ്പികളിൽ വീട്ടമ്മമാർ ഒളിപ്പിക്കുന്ന സ്വർണമാണ്.

7. ചുറ്റും ചെറിയ ബഹളങ്ങൾ ( വാഹനങ്ങൾ , ആൾ സഞ്ചാരം ) ഉള്ള വീടുകളില ആണ് മോഷണം എളുപ്പം, ചെറിയ ഒരു ശബ്ദം കേട്ടാലും ആരും എണീറ്റ്‌ നോക്കില്ല.

8. വീട്ടിൽ മനസമാധാനത്തോടെ ജീവിക്കണം എങ്കിൽ സ്വന്തം നാട്ടിൽ മോഷ്ടിക്കാതിരിക്കുക

കർണാടകയിൽ MLA പദത്തിന് അടുത്തെത്തിയ ഉയര്ച്ചയുടെ കാലവും , പിന്നീട് ഒരു ദിവസം കൊണ്ട് വീണ്ടും ഒരു കള്ളൻ ആയതും ഒക്കെ വിവരിക്കുന്നുണ്ട് മണിയന്പിള്ള.

രാഷ്ട്രീയ വൈരം തീർക്കാൻ ഗൾഫിൽ വിസ ശരിയായ എതിരാളിയുടെ പാസ്പോർട്ട്‌ മോഷ്ടിക്കാൻ പറയുന്ന നേതാക്കളെ പറ്റിയും ഉണ്ട് പരാമർശം .

എന്തായാലും കള്ളനും പറയാൻ ഒരു കഥ ഉണ്ടെന്നും , അവൻ കാണുന്ന ഒരു ലോകം ഉണ്ടെന്നും മനസിലാക്കി തന്റെ നാട്ടിലെ കള്ളനെ പറ്റി ഇത്തരം ഒരു പുസ്തകം എഴുതിയ ഇന്ദുഗോപന് നന്ദി.

Thursday 7 March 2013

UDF ഉം മഹാവിഷ്ണുവും

ചെറുപ്പത്തില്‍ മുത്തച്ഛന്റെ മടിയില്‍ ഇരുന്നു കേട്ട ഒരു കഥയുണ്ട് , വിഷ്ണുവിന്‍റെ വേഷം കെട്ടിയ നെയ്ത്തുകാരന്റെ കഥ. രാജകുമാരിയെ പ്രണയിച്ച അയാള്‍ വിഷ്ണുവിന്‍റെ വേഷം ധരിച്ച് സുഹൃത്ത് ഉണ്ടാക്കിയ യന്ത്ര ഗരുഡനില്‍ കയറി രാജകുമാരിക്ക് അടുത്തെത്തി. മഹാവിഷ്ണു ആണെന്ന് തെറ്റിദ്ധരിച്ച്‌ രാജകുമാരി അയാളെ രഹസ്യമായി വിവാഹം കഴിച്ചു.

രഹസ്യങ്ങള്‍ക്ക് എല്ലാം സംഭവിക്കുന്ന പോലെ അതൊരിക്കല്‍ പരസ്യമായി, മഹാവിഷ്ണു മകളെ വിവാഹം കഴിച്ചത് അറിഞ്ഞ് രാജാവും സന്തോഷിച്ചു.

അങ്ങനെയിരിക്കെ അയല്‍ രാജ്യത്തെ രാജാവ്‌ വലിയൊരു സൈന്യവുമായി രാജ്യത്തെ ആക്രമിച്ചു. മരുമകനായി മഹാവിഷ്ണു ഉള്ളപ്പോള്‍ എന്ത് പേടിക്കാന്‍ , രാജാവ്‌ മരുമകനോട്‌ സഹായം അഭ്യര്‍ഥിച്ചു.

സത്യം പറഞ്ഞാല്‍ രാജാവ് തല വെട്ടും, പറഞ്ഞില്ലേല്‍ യുദ്ധ ഭൂമിയില്‍ മരിക്കും , രണ്ടാമത്തേത് ആണ് ഭേദം എന്ന് നെയ്ത്തുകാരന്‍ തീരുമാനിച്ചു. ഉള്ള ഭയം പുറത്തു കാട്ടാതെ യുദ്ധത്തിനൊരുങ്ങി.

അങ്ങകലെ ഈ തമാശയൊക്കെ കണ്ടിരുന്ന മഹാവിഷ്ണുവിനോട്‌ ഗരുഡന്‍ ചോദിച്ചു..

"അങ്ങിതില്‍ ഇടപെടുന്നില്ലേ " ??.

"ഞാന്‍ എന്തിന് ഇവനെയൊക്കെ ചുമക്കണം. അവനു കിട്ടാനുള്ളത് കിട്ടട്ടെ " എന്നായി മഹാവിഷ്ണു.

" ജനമായ ജനം മുഴുവന്‍ അയാള്‍ മഹാവിഷ്ണു ആണ് എന്ന് കരുതിയാണ് ഇരിക്കുന്നത് . യുദ്ധത്തില്‍ അയാള്‍ മരിച്ചാല്‍ , അയാള്‍ക്ക് ജീവനെ പോകൂ , അങ്ങയുടെ ഉള്ള വില മുഴുവന്‍ പോകും. ഒരു സാദാ യുദ്ധത്തില്‍ മരിച്ച ദൈവത്തെ ആരേലും ആരാധിക്കുമോ " .

സംഗതിയുടെ ഗുട്ടെന്‍സ് പിടി കിട്ടിയ മഹാ വിഷ്ണു ഉടന്‍ യുദ്ധത്തിനിറങ്ങി സൈന്യത്തെ മുഴുവന്‍ കൊന്നൊടുക്കി മാനം രക്ഷിച്ചു എന്ന് കഥാസാരം.

മൂന്നാളുടെ ബലമുള്ള ഭരണം രക്ഷിക്കാന്‍, യുദ്ധത്തിന് ചാടി പുറപെട്ട ആരെയും ചുമക്കാന്‍ തയ്യാറായി നേതാക്കള്‍ നെട്ടോട്ടം ഓടുന്നത് കാണുമ്പോള്‍ ഈ പഴയ കഥ വീണ്ടും വീണ്ടും ഓര്‍മ വരുന്നു. ഭരണത്തിനു വേണ്ടിയാകുമ്പോള്‍ എത്ര വലിയ ആലും തണലാണ്‌ എന്ന് പറയേണ്ടി വരും

Friday 1 March 2013

കാഴ്ചകള്‍


ഭീമാകാരമായ ആ കാലുകള്‍ കണ്ടപ്പോഴേ അവള്‍ ഉറപ്പിച്ചു ഇത് പതിവ് പോലെ മരണത്തിന്‍റെ മുന്നറിയിപ്പാണ് എന്ന്. ഓടിയൊളിക്കാന്‍ ഉള്ള പതിവ് നിലവിളികള്‍ ചുറ്റിലും മുഴങ്ങിക്കൊണ്ടിരുന്നു. കാലുകള്‍ക്ക് പിറകെ പതിവ് പോലെ അനേകം പല്ലുകള്‍ ഉള്ള ആ നശിച്ച ജീവി എത്തും എന്ന് അറിയാവുന്നവരുടെ നിലവിളികള്‍.

അവളാദ്യം ഓര്‍ത്തത്‌ അവരുടെ കുട്ടികളെ കുറിച്ചാണ്. ഏതു നശിച്ച നേരത്താണ് അവളെ ഒറ്റയ്ക്ക് വിട്ടിട്ട് വരാന്‍ തോന്നിയത് ??. എങ്ങനെയും അവള്‍ക്കരികില്‍ എത്തണം. കാടുകള്‍ വകഞ്ഞു മാറ്റി എത്തുന്ന കാലുകളെയും യന്ത്രത്തെയും വക വയ്ക്കാതെ അവള്‍ ഓടി. വഴിയില്‍ സുഹൃത്തുക്കളും , പേരറിയാത്ത പരിചയക്കാരും പിടിക്കപ്പെടുന്നത് കണ്ടു. ഒരിക്കല്‍ പിടിക്കപെട്ടാല്‍ ഞെരിഞ്ഞമരുന്ന മരണം സുനിശ്ചിതം. പക്ഷെ അതോര്‍ക്കാന്‍ അവള്‍ക്കു സമയം ഉണ്ടായിരുന്നില്ല.

നീണ്ട ഓട്ടത്തിന് ഒടുവില്‍ മകളെ അവള്‍ ദൂരെ നിന്ന് കണ്ടു. ആശ്വാസത്തിന്റെ നെടുവീര്‍പ്പും ആയി അവര്‍ക്കരികിലേക്കു ഓടിയെത്തും മുന്നേ വീണ്ടും ആ നശിച്ച കാലുകള്‍ അവളെ ഉയര്‍ത്തിക്കൊണ്ടു പോയിരുന്നു. ചുറ്റും ഉയരുന്ന നിലവിളികള്‍ക്കിടയില്‍ അവളുടെ രോദനം അലിഞ്ഞു പോയി. ഒരുപാടു മരണങ്ങള്‍ക്ക് അപ്പുറം അന്നത്തെ ആക്രമണം അവസാനിച്ചു.


ആ ലോകത്തിന്‍റെ അതിര്‍ത്തിക്ക് അപ്പുറം ഒരമ്മ മകളുടെ തലയില്‍ നിന്ന് ചീപ്പും കയ്യും എടുത്തു മാറ്റി.


"പേന്‍ നോക്കിയത് മതി , ഇനി പോയിരുന്നു നാലക്ഷരം പഠിക്ക്. എത്ര എണ്ണത്തെ കൊന്നിട്ടെന്തിനാ , വീണ്ടും പെറ്റു പെരുകും ഇവറ്റകള്‍""" ''