Friday 16 January 2009

സരസ്വതിയും രവിവര്‍മയും : ചില അബ്സ്ട്രാക്ട് തെറി വിളികള്‍ ! - 1

ചിത്രകാരന്‍ എന്ന ബ്ലോഗ്ഗര്‍ എഴുതിയ പോസ്റ്റും അതിന്റെ അനുബന്ധ പോസ്റ്റുകളും കണ്ടപ്പോള്‍ തോന്നിയ കുറച്ചു ചിന്തകള്‍ കുറിക്കുന്നു.

അഭ്പ്രായങ്ങള്‍ പറയാനുള്ള വേദിയാണ് ബ്ലോഗ്. പക്ഷെ അഭിപ്രായം പറയുമ്പോള്‍ അതിനൊരു മാന്യത വേണ്ടേ?. സരസ്വതിയുടെ മുലകളുടെ എണ്ണം അന്വേഷിക്കുന്ന ചിത്രകാരന്‍ എന്ത് മഹത്തായ ആശയത്തിന്റെ പേരിലാണ്‌ അത് ചെയ്യുന്നത്?.

"ഇതുപോലുള്ള സകല പൊലയാടി(മനുഷ്യരൂപം നല്‍കി പൊലിപ്പിച്ചെടുത്ത ദൈവം എന്ന അര്‍ത്ഥത്തില്‍) ദൈവങ്ങളേയും തുണിയുരിയുന്നതിലൂടെ മാത്രമേ ഹിന്ദുമതവിശ്വാസികള്‍ക്ക് ഈശ്വര സാന്നിദ്ധ്യം എന്താണെന്നും, നന്മയും,സത്യവും,ധര്‍മ്മവും എന്താണെന്നു ബോധ്യപ്പെടുകയുള്ളു."

സത്യത്തെയും ധര്മത്തെയും നീതിയെയും പറ്റി ഉത്ബോധിപ്പിക്കുന്ന ആ ഭാഷ കൊള്ളാം. എന്താണ് ചിത്രകാരന്‍ ഇവിടെ പറയാന്‍ ഉദേശിക്കുന്നത്?. ദൈവത്തിനെ മനുഷ്യന്റെ രൂപത്തില്‍ വരച്ചതാണ് ഈ ലോകത്തെ എല്ലാ പ്രശ്നത്തിനും കാരണം എന്നോ?.

ആ പോസ്റ്റില്‍ നിന്നും എനിക്ക് മനസിലായത് ദൈവങ്ങളെ സാധാരണക്കാരില്‍ നിന്നും മാറ്റി അവരുടെ കുത്തകയാക്കിയ ബ്രാഹ്മണ്യത്തിനു എതിരെയാണ് ചിത്രകാരന്‍ എന്നാണ്. അത് പറയാന്‍ എത്രയോ നല്ല വഴികളുണ്ട് സഹോദര..വിദ്യയുടെ ദേവി ആയിക്കരുതി ജനങ്ങള്‍ ആരാധിക്കുന്ന ഒരു സ്ത്രീരൂപത്തിനെ അസഭ്യം പറഞ്ഞിട്ട് വേണോ അത്‍?.

ദൈവം അരൂപിയായിരിക്കാം,സര്‍വവ്യാപി ആയിരിക്കാം പക്ഷെ സാധാരണക്കാരായ ജനങ്ങള്‍ ദൈവത്തെ കാണുന്നത് ദേവാലയങ്ങളിലും ചിത്രങ്ങളിലുമാണ്. അവരുടെ വിശ്വാസം തെറ്റാണെന്ന് പറയാന്‍ ചിത്രകാരന് സ്വാതന്ത്രമുണ്ട്‌. പക്ഷെ "സത്യവും", "ധര്‍മവും" "നീതിയും" ഉള്ള ഒരാളാണ് താങ്കള്‍ എങ്കില്‍, സമൂഹത്തിനു ദോഷം ചെയ്യുന്നതല്ല ആ വിശ്വാസമെങ്കില്‍ അവരുടെ വിശ്വാസത്തെ മാനിക്കാനും താങ്കള്ക്ക് ബാധ്യതയില്ലേ?.

സരസ്വതി എന്ന ദൈവത്തിന്റെ പേരില്‍ ഈ നാട്ടില്‍ കലാപങ്ങള്‍ ഉണ്ടായിട്ടില്ല. അവര്ക്കു നാല് കൈകള്‍ ഉണ്ടായതും ബ്രാഹ്മണ്യ മേധാവിത്ത്വവും തമ്മില്‍ ഒരു ബന്ധവും ഇല്ല. ദൈവങ്ങളെ തുണി ഉരിഞ്ഞാല്‍ ഇവിടം സ്വര്‍ഗ്ഗ രാജ്യം ആകാനും പോകുന്നില്ല. നാല് കൈകള്‍ വരച്ചത് അത് വരച്ച കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ആയി കണക്കാക്കി കൂടെ?. വിവാദങ്ങള്‍ ഉണ്ടാക്കി വാര്‍ത്തകള്‍ ഉണ്ടാക്കുന്ന ചാനലുകാരുടെ നിലയിലേക്ക് താഴണോ ബ്ലോഗുകളും?.

മതത്തെ കൈപ്പിടിയിലാക്കുന്നവരെ , അതിലൂടെ മുതലെടുപ്പ് നടത്തുന്നവരെ, അതിന്റെ മറവില്‍ കച്ചവടം നടത്തുന്നവരെ തുറന്നു കാട്ടൂ, പക്ഷെ അതിന് ഈ മൂന്നാം കിട തറവേല വേണോ?.

മറ്റൊന്ന് കൂടി പറഞ്ഞോട്ടെ, കണ്ണടച്ച് എന്തും വിശ്വസിക്കുന്നവര്‍ ചെയ്യുന്ന അതെ തെറ്റ് തന്നെയാണ് കണ്ണടച്ച് എല്ലാം എതിര്‍ക്കുന്നവര്‍ ചെയ്യുന്നതും. തെറ്റെന്തെന്നു ചൂണ്ടിക്കാട്ടി വ്യക്തതയോടെ, തെറ്റും ശരിയും വിശകലനം ചെയ്തു മാന്യമായി എതിര്‍ക്കൂ. അല്ലാതെ കണ്ണടച്ച് കല്ലെറിയുകയല്ല വേണ്ടത്.

Sunday 11 January 2009

പ്രകൃതിയുടെ ക്യാന്‍വാസ് - ചിത്രങ്ങള്‍.

ഇന്നു രാവിലെ ഉറക്കം എണീറ്റത് പ്രകൃതി ഒരുക്കിയ ഈ ദൃശ്യ വിരുന്നു കണ്ടു കൊണ്ടായിരുന്നു. വിശാലമായ ആകാശത്തില്‍ വാരി വിതറിയ പ്രകൃതിയുടെ വര്‍ണങ്ങള്‍.

നീലയും, മഞ്ഞയും ചുവപ്പും ഇടകലര്‍ത്തി ചായം പൂശിയ ആകാശം എന്ന പ്രകൃതിയുടെ ക്യാന്‍വാസ്.


പുലരിയുടെ പ്രതീക്ഷകളെ ഇതിലും മനോഹരമായി മറ്റെങ്ങനെ ചിത്രീകരിക്കാനാവും ?

Thursday 8 January 2009

ഹിന്ദി സിനിമയും ചില നല്ല ചിത്രങ്ങളും.

വര്‍ഷാവസാനം കിട്ടിയ മെഗാ ഹിറ്റുകളുടെ തിളക്കത്തില്‍ കണ്ണ് മഞ്ഞളിച്ച ഹിന്ദി സിനിമ ലോകം അടുത്ത വര്ഷവും തരാധിപത്യത്തിലാവും എന്നതില്‍ സംശയമൊന്നുമില്ല.

പക്ഷെ, ഷാരൂഖ്‌ ഖാനും അക്ഷയ് കുമാറുമൊക്കെ ഉള്ള തട്ട് പൊളിപ്പന്‍ സിനിമകള്‍ മാത്രമല്ല, നിലവാരമുള്ള ഒരു പിടി സിനിമകളും ഹിന്ദിയില്‍ പുറത്തിറങ്ങുന്നുണ്ട്. താരബലമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കിടയില്‍ അവ അര്‍ഹിക്കുന്ന വിജയം അവര്ക്കു കിട്ടുന്നില്ലെന്ന് മാത്രം.

കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ഞാന്‍ കണ്ട അത്തരം ചില ചിത്രങ്ങളെക്കുറിച്ചാണ് ഈ പോസ്റ്റ്. ബുദ്ധി ജീവി കളിക്കാനാണ് എന്റെ പുറപ്പാടെന്ന് നിങ്ങള്‍ കരുതിയെങ്ങില്‍, തള്ളെ, നിങ്ങള്‍ക്ക് തെറ്റി. അവാര്‍ഡു കിട്ടിയ ഒറ്റ പടവും ഇല്ല ഈ ലിസ്റ്റില്‍. ഞാന്‍ കണ്ടു ഇഷ്ട്ടപെട്ട ചില സിനിമകള്‍ മാത്രം.

ജോണി ഗദ്ദാര്‍ (Johnny Gaddaar) :
==========================

5 പേര്‍ ചേര്ന്നു നടത്തുന്ന കച്ചവടത്തിനിടയില്‍ മറ്റു 4പേരയും ചതിക്കാന്‍ ശ്രമിക്കുന്ന ജോണി എന്ന പ്രധാന കഥാപാത്രത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥ. ഒന്നാംതരം ത്രില്ലര്‍. അത്യുഗ്രന്‍ ക്ലൈമാക്സ്. 2007 ലെ ഏറ്റവും മികച്ച ഹിന്ദി സിനിമ.

ഒയെ ലക്കി ലക്കി ഒയെ (Oye Lucky Oye)
===============================

ഒരു കള്ളന്റെ കഥ പറയുന്ന ഈ ചിത്രം പതിവ് ഹിന്ദി സിനിമകളില്‍ നിന്നു വ്യത്യസ്തം. നായകന്‍ - വില്ലന്‍ - നായിക ചിന്തകളില്‍ നിന്നു മാറി രസകരമായ അവതരണ ശൈലി. നല്ല സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള കഴിവ് അഭി ഡിയോള്‍ വീണ്ടും കാണിക്കുന്നു.

മനോരമ 6 ഫീറ്റ് അണ്ടര്‍ (Manorama 6 Ft Under)
=====================================

ചൈന ടൌണ്‍ എന്ന വിഖ്യാത ഇംഗ്ലീഷ് സിനിമയില്‍ നിന്നു കടമെടുത്ത പ്രമേയം. വീണ്ടും അഭി ഡിയോള്‍ നായകന്‍. അഴിമതിക്ക് പുറകെ പോകാന്‍ നിര്‍ബന്ധിതനാകുന്ന ഒരു പുസ്തക രചയിതാവിന്റെ കഥ.

മികവുറ്റ അഭിനയവും സസ്പെന്‍സും സിനിമയെ വ്യത്യസ്തമാക്കുന്നു. വേഗം കുറഞ്ഞ അവതരണ ശൈലി ചെറിയ രസം കൊല്ലി ആകുന്നുവെങ്കിലും ഒരു നല്ല സിനിമ.

ദസ് വിദാനിയാ (Dasvidaniya)
=======================

മരണത്തിനു മുന്പേ തന്റെ പത്തു ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്ന ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രം. വിനയ് പതക് എന്ന കഴിവുറ്റ നടന്റെ അഭിനയ മികവു കൊണ്ടും ജീവസുറ്റ ഒരു കഥ കൊണ്ടു ശ്രദ്ധേയം. കരച്ചില്‍ ഫോര്‍മുലകള്‍ക്കു ഇടം കൊടുക്കാതെ രസകരമായ രീതിയില്‍ സംവിധായകന്‍ കഥ പറഞ്ഞിരിക്കുന്നു.

ഭേജ ഫ്രൈ (Bheja Fry)
===============

വിനയ് പതക് എന്ന നടന്റെ പ്രതിഭയുടെ സാക്ഷ്യ പത്രം. വെറും 6 കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ സിനിമ, കഥയുടെ വ്യത്യസ്തത കൊണ്ടും, നര്‍മം കൊണ്ടും, അഭിനയ മികവു കൊണ്ടും നമ്മെ അതിശയിപ്പിക്കും.

വെല്‍ക്കം ടു സജ്ജന്പുര്‍ (Welcome to Sajjanpur)
=====================================

സജ്ജന്പുര്‍ എന്ന ഗ്രാമത്തിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും എഴുത്തുകാരന്‍ ആകാന്‍ മോഹിച്ചു നാട്ടുകാരുടെ കത്തെഴുത്ത് കാരന്‍ ആയി മാറിയ നായകന്റെ ജീവിത ദൃശ്യങ്ങളിലൂടെ രസകരമായി അവതരിപ്പിക്കുന്ന ചിത്രം. ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തെയും അവിടുത്തെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തെയും നര്‍മം തുളുമ്പുന്ന രീതിയില്‍ ശ്യാം ബെനഗല്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്ത്തും ബോറടിപ്പിക്കാത്ത ചിത്രം.

ഹിന്ദിയേക്കാള്‍ അല്പം കൂടി മനസിലാക്കാന്‍ പ്രയാസമായ ഭോജ്പുരി ആണ് ഭാഷ. അതിനാല്‍ ഇംഗ്ലീഷ് സബ് ടൈറ്റില്‍ ഉള്ള കോപ്പി കാണുന്നത് നന്ന്.

എ വെനെസ് ഡേ (A Wednesday)
=========================

കൂട്ടത്തില്‍ ഏറ്റവും പ്രശസ്തി കിട്ടിയ ചിത്രം. തീവ്രവാദി ആക്രമങ്ങളില്‍ മനം മടുത്തു പ്രതികാരം ചെയ്യാനിറങ്ങുന്ന സാധാരണക്കാരന്റെ കഥ പറയുന്ന ഈ ചിത്രം കാലിക പ്രസക്തമായ ഒരു വിഷയം തീവ്രതയോടെ കൈകാര്യം ചെയ്യുന്നു. ഈ കൊല്ലത്തെ ഏറ്റവും നല്ല ഹിന്ദി സിനിമ എന്ന് നിസ്സംശയം പറയാം.

നസറുദ്ദിന്‍ ഷായും അനുപം ഖേറും മത്സരിച്ചഭിനയിച്ച ചിത്രം. തീര്‍ച്ചയായും കാണേണ്ടുന്ന ഒന്ന്.


ഇതുവരെ കണ്ടിട്ടില്ലെങ്ങിലും സമാന മനസ്കരായ സുഹൃത്തുക്കളില്‍ നിന്നു നല്ല അഭിപ്രായം കേട്ട മറ്റു രണ്ടു സിനിമകള്‍ ആണ് 'ഖോസ്ല കാ ഖോസ്ലയും' (khosla ka khosla), 'മുംബൈ മേരി ജാനും'. (Mumbai Meri Jaan)

താരങ്ങളില്ലാതെ, വമ്പന്‍ പരസ്യങ്ങള്‍ ഇല്ലാതെ വന്ന, എന്നാല്‍ നിങ്ങള്‍ക്കിഷ്ടപെട്ട, നിലവാരമുള്ള ഇത്തരം സിനിമകള്‍ വേറെയുണ്ടോ?. പറയൂ.

Monday 5 January 2009

കള്ളിയങ്കാട്ടു നീലിയും കോവാലനും

ഇപ്പോള്‍ ബംഗ്ലൂരില്‍ കഞ്ഞി കുടിച്ചു (ശോ തെറ്റി, ഫ്രൈഡ് റൈസ് അടിച്ച് ) ജീവിച്ചു പോകുന്ന കോവാലന്റെ പഴയകാല സാഹസങ്ങളില്‍ ഒന്ന്.

ഈ ബ്ലോഗ് പണ്ടു വായിച്ചിട്ടുള്ള ഒന്നോ രണ്ടോ പേര്ക്ക് കോവാലനെ പരിചയം കാണും. ബാക്കിയുള്ള നൂറു കണക്കിന് അഭ്യുദയകാംക്ഷികള്‍ (എന്റെ ഒരു അത്യാഗ്രഹമേ ! ) ഇവിടെ നോക്കാന്‍ അപേക്ഷ.

പേരിലൊരു വ്യംഗ്യം ഉള്ള പോലെ കോവാലന്‍ ഒരു കോലന്‍ ആയിരുന്നു. കോലന്‍ എന്ന് പറഞ്ഞാല്‍ വെറും കോലന്‍ അല്ല, ഒരു ഒന്നൊന്നര കോലന്‍. ക്ലാസ്സിലെ മിക്ക പെണ്‍ കുട്ടികള്‍ക്കും കൊവാലനെക്കാള്‍ തൂക്കമുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ കൊലതരം ഊഹിക്കാമല്ലോ !. 6 അടി പൊക്കത്തില്‍ ആണ് ഈ ചെറിയ തൂക്കം എന്നറിയുമ്പോള്‍ ചുള്ളിക്കമ്പ് പോലുള്ള കോവാലന്റെ രൂപം ഊഹിക്കാമല്ലോ.

ഊഹിച്ചു കഴിഞ്ഞെകില്‍ ഇനി സംഭ്രമാജനകമായ കഥയിലേക്ക്...

അന്ന് കോവാലന്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു കൊച്ചിയില്‍ ജോലി നോക്കുന്ന കാലം. എഞ്ചിനീയറിംഗ് കാലത്തേ എല്ലാ ശീലങ്ങളും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ കൊവാലനുണ്ടായിരുന്നു. രാവിലെ 9:൦൦ മണിക്കേ എണികൂ. പിന്നെ ശങ്കരപ്പിള്ളയുടെ കടയില്‍ നിന്നു വിശാലമായ പ്രാതലിനു ശേഷം ഓഫീസിലേക്ക്. പെണ്ണും പിടക്കോഴിയും എന്തിന് ഒരു PS3 പോലും വീട്ടില്‍ ഇല്ലാത്തതു കൊണ്ടു ഓഫിസിലെ പണിയും ബ്രൌസിങ്ങും ചാറ്റിങ്ങും ഒക്കെ കഴിഞ്ഞു അര്‍ദ്ധരാത്രിയോടെ വീട്ടിലേക്ക്.

മുരളീധരന്റെ രാഷ്ട്രീയ വീരവാദങ്ങള്‍ പോലെ ദിവസങ്ങള്‍ അങ്ങനെ ബോറായി കടന്നു പോകുമ്പോഴാണ് അവളുടെ വരവ്. കണ്ണില്‍ കണ്ട പൈങ്കിളി നോവലിലെ നായികയല്ല അവള്‍, കുട്ടി ചാത്തന്മാരെയും ചാത്തന്മാരെയും വെല്ലുന്ന, മറുതകള്ക്കും കാളികള്‍ക്കും ഇടയിലെ ഐശ്വര്യ റായി , കള്ളിയങ്കാട്ടു നീലി.

പാതിരാത്രി പടം കണ്ടു വന്ന ജേക്കബ് ആണ് അവളെ ആദ്യം കണ്ടത്. ഐ-ഫോണും ആയി ഹോട്സ്പോടിനു ചുവട്ടിലിരുന്ന നീലി ജേക്കബിനോട് അക്സസ്സ് കോട് ചോദിച്ചത്രേ.അക്സസ്സ് കോഡ് കൊടുക്കാന്‍ ചെന്ന ജേക്കബ് വായില്‍നിന്നു പുറത്തേക്ക് നീളുന്ന അവളുടെ പല്ലുകള്‍ കണ്ടു ഓടി രക്ഷപെട്ടു പോലും.

ഇക്കഥ അറിഞ്ഞതോടെ അമ്മമാര്‍ തങ്ങളുടെ IT തന്കകുടങ്ങളെ 8:00 മണിക്ക് ശേഷം പുറത്തിറങ്ങാന്‍ സമ്മതിക്കാതായി. കൊച്ചിയില്‍ കമ്പനികള്‍ നൈറ്റ് ഡ്രോപ്പ് ടാക്സി ഏര്‍പ്പാട് തുടങ്ങിയത് ഇതിന് ശേഷമാണത്രേ. ഏതായാലും പ്രേതത്തെ പോയിട്ട് ദൈവത്തില്‍ പോലും വിശ്വാസമില്ലാത്ത കോവാലന്‍ ഇതിനൊന്നും ചെവി കൊടുത്തില്ല.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. വെള്ളിയാഴ്ച രാത്രി, ഇന്‍റര്‍നെറ്റില്‍ ബ്ലോഗ് എഴുത്തും ബ്രൌസിങ്ങും ഉച്ചസ്ഥായിയില്‍ ആവുന്ന സമയം. കള്ളിയങ്കാട്ടു നീലി ഇന്‍റര്‍നെറ്റിനായി പരവേശം കൊള്ളുന്ന സമയം. പതിവു പോലെ പാതിരാത്രി കോവാലന്‍ പാതിയുറക്കത്തില്‍ നടന്നെത്തി.

ഹോട്സ്പോടിനടുതെത്തിയപ്പോള്‍ മധുരമായ ഒരു ചോദ്യം, "അക്സസ്സ് കോഡ് ഉണ്ടോ?". കോവാലന്‍ തിരിഞു നോക്കി. TV ചാനലിലെ പാട്ടു പാടൂ ഫ്ലാറ്റ് നേടു പരിപാടിയിലെ ചേച്ചിയെപ്പോലൊരു ചേച്ചി. കോവാലന്‍ അക്സസ്സ് നമ്പര്‍ പറഞ്ഞു കൊടുത്തു.

പിന്നെയല്ലേ രസം, ചേച്ചി ഉടനെ മുടിയെല്ലാം അഴിച്ചിട്ടു ദ്രുംഷ്ട്രകള്‍ നീട്ടി ചുവന്ന നാക്കും നീട്ടി ഒരു വരവ്. ഈ ആറടി പൊക്കത്തില്‍ ആകെയുള്ള 60 മില്ലി ചോര കുടിക്കാനും ഒരാളോ?. കോവാലന്‍ ആദ്യം ഒന്നു ഞെട്ടി.

പക്ഷെ കോവാലന്‍ ആരാ മോന്‍ !. അടവ് നമ്പര്‍ 19: കോവാലന്‍ അങ്ങ് ചെരിഞ്ഞു നിന്നു. ചോരകുടിക്കാന്‍ എത്തിയ നീലി ഞെട്ടി, ഞെട്ടിയെന്നു പറഞ്ഞാല്‍ മമ്മൂട്ടിയുടെ ബ്ലോഗിലെ ഹിറ്റും കമന്റും കണ്ടു ബൂലോക ബ്ലോഗ് ശ്രേഷ്ടന്മാര്‍ ഞെട്ടിയ പോലെ ഒരു ഞെട്ടല്‍ !. കോവാലനെ കാണാനില്ല !. മുന്നില്‍ ഒരു നേര്ത്ത വര മാത്രം.

നിന്നനില്‍പ്പില്‍ മായയാകുന്ന ഇന്ദ്രജാലം കണ്ടു പേടിച്ച നീലി കൊച്ചി വിട്ടു ബാംഗളൂരില്‍ കുടിയേറി എന്നും അവിടുത്തെ നൈറ്റ് ഡ്രോപ്പ് ടാക്സിക്കാര്‍ അവര്ക്കു അമ്പലം പണിതു എന്നും ജന സംസാരം.

ഏതായാലും അങ്ങനെ കോവാലന്‍ കള്ളിയങ്കാട്ടു നീലിയെ പറ്റിച്ചു.

Friday 2 January 2009

ചിന്തേ, നീയെവിടെ?.

ബോറടിച്ചിരുന്ന ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ജനാലക്കുള്ളിലെ 'തീ കുറുക്കനിലൂടെ' ഞാന്‍ നിന്റെ സുന്ദര വദനം കണ്ടു, നിന്നെ പ്രണയിച്ചു.

ആ സുന്ദര വദനത്തിലെ തിലക കുറി ആകാന്‍ മോഹിച്ചു ഞാന്‍ എന്റെ പൊട്ടിയ സ്ലേടുമായി നിന്റെ അടുത്തെത്തി. നീ എന്റെ കുറിപ്പുകളെ കൂട്ടുകാര്‍ക്കു കാട്ടിക്കൊടുത്തു, എനിക്ക് പുതിയ കൂട്ടുകാരെ തന്നു.

ക്രിസ്തുമസ് അവധി ദിനങ്ങളില്‍ നീ എനിക്ക് പ്രിയന്കരിയായ കൂട്ടുകാരിയായി. അവധിയുടെ വിരസതകളില്‍ ഞാന്‍ നിന്നിലൂടെ ഒരു പുതിയ ലോകം കണ്ടു.

പക്ഷെ, ഹാ പുഷ്പമേ, സന്തോഷം ജീവിതത്തില്‍ നൈമിഷികമല്ലോ !. ഇന്നു രാവിലെ നീ " വീണിതല്ലോ കിടക്കുന്നു ബൂലോഗ ധരണിയില്‍ ". നിന്നെ കാണാന്‍ ഓടിയെത്തിയ ഞാന്‍ കണ്ടത് ഈ കിരാത സന്ദെശമത്രെ !

എം കെ പോള്‍ എന്ന കിരാതന്റെ പിടിയിലാണ് നീ എന്ന് ഞാനറിയുന്നു. ആ കരാള ഹസ്തങ്ങളില്‍ നിന്നു രക്ഷപെട്ടു നീ എന്നരികിലേക്ക് ഓടി വരുന്ന ദിനവും കാത്തു ഞാനിരിക്കുന്നു. അതോ, ഇനി കാമുകിയെ വില്ലനില്‍ നിന്നു രക്ഷിക്കാന്‍ ലാലേട്ടനെ പോലെ മുണ്ടും മടക്കി കുത്തി, മീശയും പിരിച്ചു ഞാന്‍ എത്ത്ണോ?
-- പ്രിയ കാമുകന്‍.