Tuesday 28 April 2009

കുഞ്ചന്‍ നമ്പ്യാര്‍ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌.

ഇക്കൊല്ലത്തെ മുട്ടത്തു വര്‍ക്കി പുരസ്‌കാരം 1995ഇല്‍ എഴുതിയ ഹിഗ്വിറ്റക്ക് കൊടുത്തു കൊണ്ട് പഴമയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനകരമായ നീക്കം കലാ സംസാരിക ലോകത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു..

പുത്തന്‍ കൃതികളുടെ മാറ്റ് നിര്‍ണയിച്ചു അവാര്ടുകളിലൂടെ പുതിയ പ്രതിഭകളെ അംഗീകരിക്കുക എന്ന കാലാകാലമായി തുടര്‍ന്ന് വന്ന മൂരാച്ചി നയത്തിനെതിരെ കാലത്തിന്‍റെ തിരിച്ചടിയായി ഇതിനെ കാണണമെന്ന് സാംസ്‌കാരിക നേതാക്കള്‍ ഉദ്ഘോഷിച്ചു കഴിഞ്ഞു. മലയാള കഥാ ചരിത്രത്തിന്‍റെ തുടക്കം മുതലിങ്ങോട്ട്‌ അവാര്‍ഡ്‌ കിട്ടാന്‍ യോഗ്യതയുള്ള ബാക്കിയുള്ള എല്ലാ കൃതികളെയും അടുത്ത കൊല്ലവും അവാര്‍ഡിന് പരിഗണിച്ചേക്കും.

വിപ്ലവകരമായ ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്ന് ഇക്കൊല്ലത്തെ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക മന്ത്രി അഭിപ്രായപെട്ടു.
ചെമ്മീന്‍ ആണ് മികച്ച ചിത്രം. സത്യന്‍ മികച്ച നടന്‍. ഷീലയാണ് മികച്ച നടി. മധു ആണ് മികച്ച പുതു മുഖ നടന്‍. പുതു മുഖ നടി ശ്രീ വിദ്യയും. ഓസ്കാറിനു ഉള്ള ഇക്കൊല്ലത്തെ മലയാള നോമിനേഷന്‍ "ബാലന്‍" ആയിരിക്കും എന്നദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തവണത്തെ സാഹിത്യ അക്കാദമി അവാര്‍ഡ്‌ അപ്പു നെടുങ്ങാടിയുടെ കുന്ദലതക്കും ഓടക്കുഴല്‍ അവാര്‍ഡ്‌ എഴുത്തച്ചനും നല്‍കുന്നതായിരിക്കും. ആക്ഷേപ ഹാസ്യത്തിനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌ കുഞ്ചന്‍ നമ്പ്യാര്‍ക്കാണ്.

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ അമ്പതു ലക്ഷത്തിന്റെ ഫ്ലാറ്റ് ഇക്കൊല്ലം ജി വേണുഗോപാലിനും ആപ്പിള്‍ മെഗാ സിങ്ങര്‍ന്‍റെ ഒരു കോടി കെ എസ് ചിത്രക്കും നല്‍കുന്നതായിരിക്കും.

ലോകത്തെങ്ങും ഈ മാറ്റത്തിന്റെ കാറ്റു പ്രകടമാണ്. രാഷ്ട്രീയത്തില്‍ മികച്ച തുടക്കം കുറിച്ചവര്‍ക്ക് വേണ്ടിയുള്ള യുവതുര്‍ക്കി അവാര്‍ഡ്‌ ഇക്കൊല്ലം കരുണാകരനാണ്. ഭാരത രത്നം ജവഹര്‍ ലാല്‍ നെഹ്രുവിനും പത്മശ്രീ വല്ലഭായി പട്ടേലിനും പത്മ ഭൂഷന്‍ ഭഗത് സിംഗിനും സമ്മാനിക്കും.

BCCI യുടെ മികച്ച ബാറ്റ്‌സ്‌മാന്‍ അംഗീകാരം ഗുണ്ടപ്പ വിശ്വനാഥും , മികച്ച ബൌളര്‍ക്കുള്ള അവാര്‍ഡ്‌ ബിഷന്‍ സിംഗ് ബേദിയും ഏറ്റു വാങ്ങും.

ഓസ്കാര്‍ പോരാട്ടത്തില്‍ ഇക്കൊല്ലം മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഗോണ് വിത്ത്‌
ദി വിന്‍ഡ് ആണ്. മികച്ച നടന്‍ പുരസ്‌കാരം മര്‍ലോണ്‍ ബ്രാണ്ടോ നേടും എന്ന് കരുതപ്പെടുന്നു. മര്‍ലോണ്‍ മണ്രോ ആയിരിക്കും മിക്കവാറും മികച്ച നടി.

സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നോബല്‍ സമ്മാനം മഹാത്മാ ഗാന്ധിക്കാണ്. സാഹിത്ത്യത്തിനുള്ള നോബല്‍ സമ്മാനം വ്യാസനും ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ഐസക് ന്യൂട്ടനും നല്‍കുന്നതായിരിക്കും.

ഓ, ഞങ്ങള് ഇപ്പൊ റൂം മേറ്റ്സാ !

രാവിലെ ഗൂഗിള്‍ ന്യൂസില്‍ മലയാളം വാര്‍ത്തകള്‍ വായിക്കവേയാണ് മട്ടനൂരിലെ രാഷ്ട്രീയ കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്. സത്യം പറയാമല്ലോ, പ്രത്യേകിച്ചൊന്നും തോന്നിയില്ല. കണ്ണൂരിലെ കൊലപാതകങ്ങള്‍ നമ്മെ ഞെട്ടിക്കാതായിട്ടു കാലം കുറച്ചായി. മക്കള്‍ നഷ്ടപ്പെടുന്ന മാതാ പിതാക്കളുടെ, ഭര്‍ത്താവു നഷ്ടപ്പെടുന്ന ഭാര്യമാരുടെ, അച്ചന്മാര്‍ നഷ്ടപെടുന്ന കുട്ടികളുടെ രോദനം എന്നെ സ്പര്‍ശിക്കുന്നില്ല എന്ന് ഞാന്‍ വേദനയോടെ തിരിച്ചറിയുന്നു.

ഇന്ന് പക്ഷെ ഇത് വായിച്ചപ്പോള്‍ ഒരു പഴയ എഞ്ചിനീയറിംഗ് സംഭവം ആണ് ഓര്മ വന്നത്. ആദ്യ വര്‍ഷ ക്ലാസ്സുകളുടെ സമയത്താണ് ഞാന്‍ പ്രവീണിനെയും, പ്രശാന്തിനെയും കണ്ടു മുട്ടുന്നത്. പഠിക്കാന്‍ മിടുക്കര്‍ , ഹോസ്റ്റലില്‍ റൂം മേറ്റ്സ്. ആദ്യ വര്‍ഷത്തിലെ തിരഞ്ഞെടുപ്പോടെ ആണ് കഥയുടെ ഗതി മാറുന്നത്. പഠിത്തത്തിന്റെ ചൂടിനെ രാഷ്ട്രീയ ചൂട് കവച്ചു വയ്ക്കുന്നു. പക്ഷെ രണ്ടു പേരും രണ്ടു പാര്‍ടിയില്‍ ആണെന്ന് മാത്രം.

പാര്‍ട്ടിക്കാര്‍ ഒന്നിച്ചു മാത്രം താമസിക്കുന്ന, അവര്‍ക്ക് വെവ്വേറെ മെസ്സുകള്‍ ഉള്ള കോളേജില്‍ ഇരുവരും തമ്മിലുള്ള അകല്‍ച്ച പെട്ടന്നായിരുന്നു. സൗഹൃദം ചെറു നീരസത്തിലെക്കും പിന്നീട് ദേഷ്യത്തിലേക്കും പരിണമിക്കുന്നു. ഇലക്ഷന്‍ സമയങ്ങളില്‍ വാഗ്വാദങ്ങള്‍ പതിവ് കാഴ്ചയായി. രാഷ്ട്രീയ വിദ്വേഷം പിന്നെടങ്ങോട്ട് വ്യക്തി വിദ്വേഷം ആകുന്നു.

ഒരേ ക്ലാസ്സില്‍ പഠിക്കുന്നത് കൊണ്ട് വാക്ക് തര്‍ക്കങ്ങള്‍ക്ക് അവസരങ്ങള്‍ കൂടുന്നു. മൂന്നാം വര്‍ഷത്തില്‍ ക്ലാസ്സില്‍ പെന്‍ കുട്ടികളോടെ വോട്ടു ചോദിക്കുന്നതില്‍ ഉണ്ടാകുന്ന തര്‍ക്കം കൂട്ടുകാര്‍ പിടിച്ചു മാറ്റിയില്ലെങ്കില്‍ പരസ്പരം കൈ വക്കുന്നതിലേക്ക് നീങ്ങിയേനെ.

അങ്ങനെ ഇരിക്കുമ്പോഴാണ് കോളേജ് രാഷ്ട്രീയത്തിലെ പ്രധാന ഇലക്ഷന്‍ കലാപരിപാടിയായ പോസ്റ്റര്‍ കീറല്‍ നാടകത്തിനു തിരശീലയുയരുന്നതു. അങ്ങോട്ടും ഇങ്ങോട്ട് കീറിക്കൂട്ടിയ പോസ്റ്റെറിന്റെ കണക്കുകള്‍ ഹോസ്റ്റലില്‍ വച്ച് ചോദിക്കുന്നതിനിടെ ആണ് പ്രവീണും പ്രശാന്തും ആദ്യമായി കാര്യങ്ങള്‍ തല്ലി തീര്‍ക്കാന്‍ പഠിക്കുന്നത്. പാര്‍ടിക്കാരുടെ അകമ്പടിയില്ലാതെ ഇലക്ഷന്‍ കാലത്ത് രണ്ടു പേര്‍ക്കും ഒറ്റക്കൊരിടത്തും പോകാന്‍ വയ്യ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി.

ഈ നാടകത്തിലെ കോളേജിലെ അവസാന അങ്കം നാലാം വര്‍ഷ തിരഞ്ഞെടുപ്പായിരുന്നു. കോളേജ് ഗ്രൗണ്ടില്‍ ഹോക്കി സ്റ്റിക്കും സൈക്കിള്‍ ചെയ്നുമെടുത്തു അങ്കം വെട്ടിയ ചെകവപ്പടക്ക് മുന്നില്‍ പ്രശാന്തും പ്രവീണും ഉണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടു അങ്കം വെട്ടി നേടിയ സസ്പെന്‍ഷന് ശേഷം തുന്നി കെട്ടിയ മുഖവും ഒടിഞ്ഞ കയ്യുമായി നേതാക്കള്‍ തിരിച്ചെത്തി. അവസാന പരീക്ഷ കഴിഞ്ഞു യാത്ര പറയുമ്പോള്‍ ഈ കഥയില്‍ ഇനിയെന്തെങ്കിലും ബാക്കിയുണ്ടാവും എന്ന് തീരെ പ്രതീക്ഷിച്ചില്ല. അല്ലെങ്കിലും, പ്രതീക്ഷിക്കുന്നത് മാത്രം സംഭവിച്ചാല്‍ ജീവിതം അങ്ങ് ബോറായി പോകില്ലേ?.

രണ്ടു വര്‍ഷത്തിനു ശേഷം ഒരു വാരാന്ത്യത്തില്‍ ഗെറ്റ് ടുഗേതെര്‍ എന്നോമന പേരിട്ടു വിളിക്കുന്ന ബാംഗ്ലൂര്‍ M.G റോഡ്‌ നിരങ്ങലിനിടയില്‍ (അന്ന് ഫോറം ഇല്ല, A/c യില്‍ വായി നോക്കി നടക്കുന്ന ഇന്നത്തെ പൈതങ്ങളെ, നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍) ആണ് പ്രവീണിനെ കാണുന്നത്. ഏറെക്കാലത്തിനു ശേഷം കണ്ടതല്ലേ, ഇന്ന് വീട്ടില്‍ കൂടാം എന്ന് പ്രവീണ്‍. ക്ഷണം സ്വീകരിച്ചു. ചെന്നപ്പോള്‍ വാതില്‍ തുറക്കുന്നത് സാക്ഷാല്‍ പ്രശാന്ത്‌ !. "ഓ, ഞങ്ങള് ഇപ്പൊ റൂം മേറ്റ്സാ " എന്ന് തിരുമൊഴി.

കഥ ഇങ്ങനെ. ജോലി കിട്ടി ബാംഗളൂരില്‍ താമസിക്കുന്ന പ്രവീണ്‍ തിയേറ്ററില്‍ വച്ച് ജോലി അന്വേഷിക്കുന്ന പ്രശാന്തിനെ കണ്ടു മുട്ടുന്നു. നല്ല കിടിലന്‍ ചമ്മലോടെ ആണെങ്കിലും ജോലി കിട്ടുന്ന വരെ പ്രശാന്തിനെ വീട്ടില്‍ നിര്‍ത്താം എന്ന് ഒരു കോമണ്‍ സുഹൃത്തിനോട് സമ്മതിക്കുന്നു. രാഷ്ട്രീയത്തിന്റെ കേട്ട് വിട്ടതോടെ സൗഹൃദം റീ ലോടെട് !. ഇപ്പൊ രണ്ടാളും ജോലി ഒരു കമ്പനിയില്‍. താമസം ഒന്നിച്ചു. കോളേജ് ദിവസങ്ങളെ പറ്റി പറയുമ്പോ വന്‍ തമാശ.

ജീവനും ആരോഗ്യവും ബാക്കിയുള്ളവര്‍ക്ക് വീണ്ടും കൂടു കൂടാം, എല്ലാം ഒരു തമാശയായി മറക്കാം. കൊല്ലാനോരുങ്ങുന്നവനും കൊല്ലപ്പെടേണ്ടവനും പിന്നീടൊരിക്കല്‍ ചുട്ടു പൊള്ളുന്ന മണലാരണ്യങ്ങളില്‍ ജീവിക്കാന്‍ പെടാപ്പാടു പെടുന്നതിനിടെ കണ്ടു മുട്ടിയാല്‍?. പ്രശാന്തിനും പ്രവീണിനെയും പോലെ സുഹൃത്തുക്കള്‍ ആകാം. പഴയ മണ്ടത്തരങ്ങള്‍ ഓര്‍ത്തു ചിരിക്കാം. പക്ഷെ അതിനൊക്കെ, ജീവന്‍ ബാക്കി വേണം !

Saturday 25 April 2009

ഇഷ്ടപെട്ട മൂന്ന് പുസ്തകങ്ങള്‍

എനിക്കേറെ ഇഷ്ടപെട്ട മൂന്ന് പുസ്തകങ്ങളെ പറ്റി എഴുതാം ഇന്ന്.

ശാന്താറാം. (
Shantharam - Gregory David Roberts)
==================================

അടുത്ത കാലത്ത് ഞാന്‍ വായിച്ചിട്ടുള്ള നോവലുകളില്‍ ഏറ്റവും മികച്ചത്. ഇതിനെ ഒരു നോവല്‍ എന്ന് പൂര്‍ണമായി വിളിക്കാമോ എന്നറിയില്ല. കാരണം ഇത് ഒരു തരത്തില്‍ ഒരു ആത്മ കഥയാണ്. ഓസ്ട്രലിയയില്‍ നിന്ന് ജയില്‍ ചാടി ബോംബെയിലെ ചേരിയില്‍ എത്തിയ എന്ന ഓസ്ട്രലിയക്കാരന്റെ അനുഭവങ്ങളാണ് ഈ പുസ്തകം.

ബാങ്ക് കൊള്ളക്ക് ജയിലില്‍ ആകുന്ന നായകന്‍ (?) ജയില്‍ ചാടി ബോംബയില്‍ എത്തുന്നതോടെ ആണ് നോവല്‍ ആരംഭിക്കുന്നത്. ഒരു വിദേശ സഞ്ചാരി ആയി, പിന്നീട് ചേരിയിലെ ഡോക്ടര്‍ ആയി, അധോലോകത്തിലെ കണ്ണി ആയി, ഒടുവില്‍ അഫ്ഗാന്‍ സമരത്തിലെ പോരാളിയായി നായകന്‍ കെട്ടിയാടുന്ന വേഷങ്ങള്‍ ആണ് പ്രധാന ഇതിവൃത്തം.

ഒരു സാധാരണ നോവലില്‍ നിന്ന് ശാന്താറാം എന്ന കൃതിയെ മാറ്റി നിര്‍ത്തുന്നത് പക്ഷെ ഇതൊന്നും അല്ല. ഇന്ത്യയെ കുറിച്ച്, അവിടുത്തെ ജനങ്ങളെ കുറിച്ച്, ചേരികളെ കുറിച്ച് ബോംബെ എന്ന നഗരത്തിലെ അധോലോകത്തെ കുറിച്ച്, എല്ലാറ്റിനും ഉപരി ജീവിതത്തെക്കുറിച്ചുള്ള സൂക്ഷ്മവും വിശാലവുമായ കാഴ്ചപ്പാടുകളാണ് പുസ്തകത്തിന്റെ പ്രധാന ഭംഗി.

മനോഹരമായ ഭാഷയില്‍ സരളമായി വായിച്ചു പോകാവുന്ന രീതിയിലാണ്‌ പുസ്തകം എഴുതിയിരിക്കുന്നത്. 900 പേജുകള്‍ കണ്ടു ഞെട്ടേണ്ട. ഒരിക്കല്‍ വായിച്ചു തുടങ്ങിയാല്‍ ഒരാഴ്ചക്കുള്ളില്‍ നിങ്ങള്‍ അത് പൂര്‍ത്തിയാക്കും എന്ന് ഞാന്‍ ഉറപ്പു പറയുന്നു.

ആദ്യ ഭാഗങ്ങള്‍ പോലെ മനോഹരമല്ല അവസാന
ഭാഗങ്ങള്‍ എന്നതാണ് ഞാന്‍ കണ്ട ഒരു ന്യൂനത.

എ കോര്‍ണര്‍ ഓഫ് എ ഫോറിന്‍ ഫീല്‍ഡ്
(
A Corner of a Foreign Field - Ramachandra Guha)
==================================
സമര്‍ത്ഥനായ ഒരു ചരിത്രകാരനും ഒരു ക്രിക്കറ്റ് ലേഖകനും ചേര്‍ന്ന് ഒരു പുസ്തകം എഴുതിയാല്‍ ഉണ്ടാകുന്നതെന്തോ, അതാണ് ഈ പുസ്തകത്തില്‍ സംഭവിച്ചിരിക്കുന്നത്. ഇവിടെ ഇത് രണ്ടും ഒരാള്‍ ആണെന്ന് മാത്രം. ഹിന്ദു ദിന പത്രത്തിലെ ക്രിക്കറ്റ് പംക്തികള്‍ വായിക്കുന്നവര്‍ക്ക് സുപരിചിതനായ രാമചന്ദ്ര ഗുഹയുടെ പുസ്തകം.

ക്രിക്കറ്റ് ഇന്ത്യയില്‍ ഒരു വെറും കളിയല്ല. അതൊരു മതം തന്നെയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഈ കളിയിലും നമ്മള്‍ മറന്നു പോയ ഒന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു തുടങ്ങുന്നതിനു മുന്നേയുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം. ഒരു ഇംഗ്ലീഷ് കളിയായ ക്രിക്കറ്റ് എങ്ങനെ ഇന്ത്യയുടെ ആവേശമായി എന്നൊരന്വേഷണം ആണ് ഗുഹയെ ഈ പുസ്തകത്തിലേക്ക് എത്തിച്ചത്. ബോംബയില്‍ മൈതാനങ്ങളില്‍ ഇംഗ്ലീഷുകാര്‍ കളിച്ചിരുന്ന കളി ഇന്ത്യയുടെ ആത്മാവിലേക്ക് ചേക്കേറിയത് എങ്ങനെയാണു എന്ന് രസകരമായ കൊച്ചു കഥകളിലൂടെ, സംഭവങ്ങളിലൂടെ ഗുഹ കാട്ടിത്തരുന്നു.

ഒരു സാധരണ ക്രിക്കറ്റ് ലേഖകന്‍ എഴുതിയിരുന്നെന്കില്‍ വെറും ക്രിക്കറ്റിന്റെ ചരിത്രം ആകുമായിരുന്ന ഈ പുസ്തകം അറിയപ്പെടുന്ന ചരിത്രകാരന്‍ ആയ ഗുഹയുടെ തൂലികയില്‍ പിറക്കുമ്പോള്‍ ഇന്ത്യയുടെ ജാതീയ വിഭാഗീയതയുടെ, ഹരിജനങ്ങളുടെ മുന്നേറ്റത്തിന്റെ, ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന്റെ ചരിത്രം കൂടി ആകുന്നു.

ഒട്ടും ബോറടിപ്പിക്കാത്ത ഒരു പുസ്തകം. ഒരു വാശിയേറിയ ക്രിക്കറ്റ് കളി കാണുന്ന രസത്തോടെ ചരിത്രം വായിക്കാം എന്ന് എനിക്ക് കാട്ടിതന്ന പുസ്തകം. ക്രിക്കറ്റ് ഇഷ്ടമുള്ളവരും, ചരിത്രം ഇഷ്ടപെടുന്നവരും ഒരുപോലെ വായിക്കേണ്ട ഒരു പുസ്തകം.


ഇന്ത്യ അണ്‍ബൌണ്ട് (
India Unbound - Gurcharan Das)
=======================================
ചരിത്രം രസകരമാണ് എന്ന് ഗുഹ മനസിലാക്കി തന്നെങ്കില്‍ സാമ്പത്തിക ശാസ്ത്രം വായിക്കാന്‍ രസമാണ് (മനോഹരമായി എഴുതിയാല്‍. പണ്ട് economics ഇന് കിട്ടിയത് 40/100 !.) എന്ന് മനസിലാക്കി തന്നത് ദാസ് ആണ്.

1991 ലെ സാമ്പത്തിക പരിഷ്കാരത്തിനു മുന്നേയുള്ള ചുവപ്പ് നാടകളില്‍ കുരുങ്ങിയ ഇന്ത്യന്‍ വ്യവസായത്തിന്റെ ദുര്‍ഗതിയും. അതിനു ശേഷമുള്ള ഇന്ത്യയുടെ ഉയര്‍ച്ചയും സാമ്പത്തിക മാറ്റം കൊണ്ടുള്ള സാമൂഹിക മാറ്റങ്ങളും മനോഹരമായി വരച്ചു കാട്ടുന്ന പുസ്തകം.

സാമ്പത്തിക പരിഷ്കാരങ്ങളെയും നമ്മുടെ ജീവിതത്തിലെ അതിന്റെ ദൂരവ്യാപകമായ സ്വാധീനത്തെയും കുറിച്ചറിയണം എന്നാഗ്രഹം ഉള്ള ഓരോ ഇന്ത്യക്കാരനും വായിക്കേണ്ട ഒരു പുസ്തകം. നിങ്ങള്‍ എന്തിനെ ആണ് എതിര്‍ക്കുന്നത് എന്നറിയാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും, കോണ്‍ഗ്രസ് ഇന്ത്യക്ക് ചെയ്തു തന്ന ഒരു നല്ല കാര്യത്തെ കുറിച്ചറിയാന്‍ കോണ്‍ഗ്രസ്കാര്‍ക്കും വായിക്കാവുന്ന പുസ്തകം. സരളവും സ്പഷ്ടവുമായി, ഒരു കഥ പോലെ ഉള്ള ആഖ്യാന ശൈലി.

കുറച്ചു ചിത്രങ്ങള്‍






മടിയൊക്കെ മാറ്റി വച്ച് പുറത്തു പോയ ഒരു ദിവസത്തിലെ കാഴ്ചകള്‍.

Friday 24 April 2009

പുണ്യത്തിനു ബെസ്റ്റ് പൊന്നു തന്നെ !

സ്വര്‍ണക്കടക്കാരുടെ സ്വന്തം പെരുന്നാളായ അക്ഷയ ത്രിതീയ ഇങ്ങു എത്താറായി. (അതോ, എത്തിയോ?) . ഇനിയങ്ങോട്ട് കൂപ്പണ്‍ വഴിയും, പവന്‍ ആയും സ്വര്‍ണ വില്പന പൊടി പൊടിക്കും. രണ്ടോ മൂന്നോ കൊല്ലമേ ആയുള്ളൂ ഈ പുത്തന്‍ പെരുന്നാളിനെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട്.

പണി ചെയ്യാന്‍ മടി പിടിച്ച ഒരു വെള്ളിയാഴ്ച ആയതു കൊണ്ട് ഈ 'പോന്നു' പെരുന്നാളിനെ പറ്റി ഒന്നറിയാം എന്ന് കരുതി. മുപ്പത്തി മുക്കോടി ദൈവങ്ങളുള്ള നാട്ടില്‍, തീക്കും, വെള്ളത്തിനും ദൈവങ്ങള്‍ ഉള്ള നാട്ടില്‍ സ്വര്‍ണത്തിനും ആകാം ഒരു ഉത്സവം. ഒന്നല്ലേലും നമ്മളു തുല്യവകാശ ജനാധിപത്യ രാഷ്ട്രമല്ലേ?.

പക്ഷെ വായിച്ചു തുടങ്ങിയപ്പോഴല്ലേ, സ്വര്‍ണവും ത്രിതീയയും തമ്മില്‍ ഗൂഗിള്‍ ചെയ്താല്‍ പോലും കിട്ടാനില്ല ഒരു ഒറിജിനല്‍ ബന്ധം. മാദ്ധ്യമങ്ങളും, സ്വര്‍ണക്കടക്കാരും കല്പിച്ചു നല്‍കിയ ഡ്യൂപ്ലിക്കേറ്റ്‌ ബന്ധങ്ങള്‍ മാത്രം. ത്രിതീയയെ പറ്റി വിശ്വാസങ്ങള്‍ പലതുണ്ടെങ്കിലും, ക്ഷയിക്കാത്ത (അക്ഷയ) പുണ്യം നേടാന്‍ ഉള്ള ഒരു ദിവസം ആണിതെന്നു പൊതു തത്വം. പുണ്യം നേടാനുള്ള വഴികളും ഉണ്ട്.. അവ താഴെ പറയും പോലെ.

സ്നാനം, ദാനം, തപോ, ഹോമഃ
സ്വാധ്യായഃ പിതൃതര്‍പ്പണം,
യദസ്യാം ക്രിയതേ കിഞ്ചിത്

സംസ്കൃതം ഒന്നും അറിയില്ലെങ്കിലും ഇപ്പറഞ്ഞതില്‍ സ്വര്‍ണം ഷോപ്പിങ്ങ് ഇല്ലെന്നറിയാന്‍ സലിം കുമാര്‍ പറഞ്ഞ പോലെ വെറും "കോമണ്‍ സെന്‍സ്" പോരെ?. ഇതൊന്നും ചെയ്യാന്‍ പറ്റിയില്ലേലും പുണ്യം ചെയ്യാനുള്ള വഴി നമുക്ക് ചുറ്റുമുള്ളവരെ സഹായിക്കുക എന്നതായിരുന്നു എന്റെ അറിവ്. ഛെ, വെറും തെറ്റ്. പുണ്യം നേടാന്‍ പണം കൊടുത്തു പോന്നു വാങ്ങുക, ഇനി പോന്നു കിട്ടിയില്ലേല്‍ കൂപ്പണ്‍ എങ്കിലും വാങ്ങുക, പുണ്യം പുറകെ എത്തും.

പുണ്യം നേടാന്‍ ഒരു ദിവസം ഉണ്ടെന്നും, അന്ന് ദാനം ചെയ്‌താല്‍ അത് വരെ കഞ്ചാവ് കൃഷി ചെയ്തതിന്റെ പാപം പോകുമെന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഇത്തിരി പുളിക്കും. ഈശ്വരന്‍ മോളില്‍ ഓരോരുതരുടെയം പാപ പുണ്യത്തിന്റെ എക്സല്‍ അപ്ഡേറ്റ് ചെയ്തു ഇരിക്കുകയാണെന്നും എനിക്ക് വിശ്വാസം ഇല്ല. പക്ഷെ, ഇതൊക്കെ വിശ്വസിക്കുന്ന ആളുള്ള നാട്ടില്‍ നമുക്ക് ഈയൊരു സ്വര്‍ണ വില്പനയെ കിട്ടിയൊള്ളൂ പുണ്യത്തിനു?.

ആചാരങ്ങള്‍ കാപട്യങ്ങള്‍ ആകുന്നതിനും, അവ കണ്ണടച്ച് അനുഷ്ടിച്ചു അന്ധ വിശ്വാസം ആകുന്നതിനും ഉത്തമ ഉദാഹരണം ആണ് സ്വര്‍ണ കടക്കാര്‍ക്ക് വില്പന മേള, മാധ്യമങ്ങള്‍ക്ക് പരസ്യ മേള, ജനങ്ങള്‍ക്ക്‌ പുണ്യ മേള എന്നിങ്ങനെ ആചാരപൂര്‍വ്വം നടക്കുന്ന അക്ഷയ ത്രിതീയ.

കൊടുക്കുന്നത് മുക്ക് പണ്ടം അല്ലാത്ത കാലത്തോളം. ഇതൊരു കുഞ്ഞു തട്ടിപ്പ് മാത്രം. അത് കൊണ്ട് ഗവണ്മെന്റ് സ്വര്‍ണ കടക്കാര്‍ക്കെതിരെ വാളെടുക്കേണ്ട കാര്യമൊന്നും ഇല്ല. പക്ഷെ ഇങ്ങനെ ഒരു വിശ്വാസം ഉണ്ടെങ്കില്‍ അതിനെ നമുക്ക് നല്ല രീതിയിലും ഉപയോഗിക്കാമല്ലോ !.

ഓപ്പറേഷന്‍ സിമ്പിള്‍ : നമ്മുടെ ഏഷ്യാനെറ്റിലെ പ്രശസ്ത ജോത്സ്യനെയും മോഹന്‍ ലാലിനെയും ആയുധമാക്കുക. അന്നേ ദിവസം അനാധാലയങ്ങള്‍ക്ക് ദാനം ചെയ്താല്‍ പുണ്യം സ്വര്‍ണത്തിന്റെ പത്തിരട്ടി എന്ന് ജ്യോത്സ്യഭാഷ്യം. ത്രിതീയക്ക്‌ മുന്നേയുള്ള മൂന്ന് മാസം എല്ലാ പരിഹാര ക്രിയകളിലും അക്ഷയ ത്രിതീയക്കുള്ള അനാഥാലയ ദാനം ഒരു ഐറ്റം ആക്കുക. മീഡിയ ജ്യോത്സനെ കോപ്പി അടിക്കുന്ന ലോക്കല്‍ ജ്യോത്സന്മാര്‍ സംഭവം ഏറ്റു പിടിച്ചോളും. പിന്നെ പിന്നെ ത്രിതീയ പരിഹാരം പറഞ്ഞില്ലേല്‍ ജനം ജോത്സ്യനെ വിശ്വസിക്കില്ല എന്ന ഗതി വരും.

ആദ്യത്തെ സംഭാവനയായി 100001 രൂപ ലാലിന്റെ വക. ചെറുപ്പം മുതലിങ്ങോട്ട്‌ തന്‍ നടത്തിയ അക്ഷയ ത്രിതീയ ദാനങ്ങളാണ് തന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആക്കിയതെന്ന്‍ ഒരു പ്രസ്താവനയും. "എന്റെ മനസ പുത്രിക്കും" "രഹസ്യത്തിനും" ഒക്കെ ഇടയില്‍ ഒരു ഒരു മിനിറ്റ് പരസ്യമായി ഇവനെ അങ്ങ് കാച്ചുക. വിശ്വാസത്തിന്റെ വെള്ളിക്കാശുകള്‍ അനാധാലയങ്ങളിലേക്ക് പറന്നു വരും. നല്ല കാര്യത്തിനല്ലേ ഒരല്പം നുണയൊക്കെ പറയാം.

അടുത്ത ത്രിതീയക്ക്‌ മുന്നേ സര്‍ക്കാരിനോ/ ഹൈന്ദവ സംഘടനകള്‍ക്കോ ഈ നല്ല ബുദ്ധി തോന്നിയെങ്കില്‍ !!

Thursday 23 April 2009

ഓഫീസില്‍ കേട്ടത്

വാചകമടി പണിയുടെ ഭാഗം ആയതു കൊണ്ടോ, അല്ലേല്‍ പണി തന്നെ വാചകമടി ആയതു കൊണ്ടോ ഞങ്ങള്‍ IT ക്കാര്‍ക്ക് ഒഴിച്ച് കൂടാന്‍ വയ്യാത്ത ഒന്നാണ് കോണ്‍ഫറന്‍സ് കോള്‍. അമേരിക്കയില്‍ പോയി തുട്ടുണ്ടാക്കുന്ന സഖാവിനെ അവിടെ പോകാന്‍ കൊതിക്കുന്ന കുട്ടി സഖാക്കള്‍ വിളിച്ചു പണിയെപ്പറ്റി സംശയം തീര്‍ക്കുന്നതാണ് പ്രധാന കലാ പരിപാടി എങ്കിലും, കുട്ടി സഖാക്കള്‍ക്ക് നൂതന ആംഗലേയ പ്രയോഗങ്ങള്‍ വീണു കിട്ടുന്നതും ഈ അവസരങ്ങളിലാണ്. നാട്ടില്‍ എടാ , പോടാ എന്ന് വിളിച്ചു നടന്ന ചേട്ടന്മാര്‍ കടല് കടന്നതോടെ mate, dude എന്നൊക്കെ വിളി തുടങ്ങും.

അത്തരം തകര്‍പ്പന്‍ പ്രയോഗങ്ങളില്‍ ഒന്നാണ് ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ "ഷൂട്ട്" (shoot) ചെയൂ എന്ന പറച്ചില്‍. എനിക്കൊരു ചോദ്യമുണ്ട് (I have a Question) എന്നതിന് ചോദിച്ചോളൂ എന്നര്‍ത്ഥം വരുന്ന മറുപടി ഷൂട്ട് എന്നാകുന്നു.

അങ്ങനെ കുട്ടി സഖാക്കള്‍ അറിവിന്‍റെ നിറകുടങ്ങള്‍ ആയിരിക്കുന്ന സമയത്താണ് നമ്മുടെ കണ് കണ്ട ദൈവം, അതായതു കസ്റ്റമര്‍ ഇന്ത്യയിലെ കുട്ടി സഖാക്കള്‍ക്ക് വേണ്ടി ഒരു ക്ലാസ് എടുക്കുന്നത്. അര മണിക്കൂര്‍ നേരത്തെ പ്രഭാഷണത്തിന് ശേഷം പതിവ് ഔപചാരികതയോടെ ചേട്ടന്‍റെ ചോദ്യം. "Any Questions?" (ചോദ്യങ്ങള്‍ എന്തെങ്കിലും?)

ചോദ്യങ്ങള്‍ ഒന്നുമില്ലെങ്കിലും, പഠിച്ചത് പ്രയോഗിക്കാന്‍ കിട്ടിയ അവസരം വെറുതെ കളയാമോ? സഖാവ് no:1 ധീരതയോടെ തിരിച്ചടിച്ചു. "If I have any Questions, I will shoot you" (ചോദ്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ ഷൂട്ട് ചെയ്യും എന്ന്) :)

കസ്റ്റമര്‍ ചേട്ടന്‍, മാക്ട റാലി കണ്ട മമ്മൂട്ടിയെ പോലെ ഞെട്ടി. അകവും പുറവും വിയര്‍ത്ത അമേരിക്കയില്‍ ഇരിക്കുന്ന ചേട്ടന്‍ ഇതൊരു ഭീഷണിയല്ലെന്നും വെറും പ്രയോഗ പിശക് മാത്രമാണ് എന്നും പറഞ്ഞു തടിയൂരി എന്ന് ചരിത്രം.


Thursday 9 April 2009

ഒരു കേരളീയ ക്വിസ് !!

ബ്ലോഗില്‍ ഇത് ചോദ്യോത്തരങ്ങളുടെ കാലമാണല്ലോ. കളിയും കാര്യവുമായ ചോദ്യോത്തരങ്ങള്‍ കണ്ടപ്പോള്‍ ഞാനും നടത്താം ഒരു ക്വിസ് എന്ന് തോന്നി. കേരളത്തെ ചുറ്റി പറ്റിയുള്ള 10 ചോദ്യങ്ങള്‍ !

മിടുക്കന്മാരും മിടുക്കികളും ഗൂഗിളിനോട് ചോദിക്കും എന്നറിയാവുന്നതിനാല്‍ ചോദ്യങ്ങള്‍ക്ക് ഒരല്പം വളച്ച് കെട്ടല്‍ ഉണ്ട്. അപ്പോള്‍, ഉത്തരം പറയാന്‍ റെഡി ആയിക്കോളൂ..

1. ഒരു നേരത്തെ ആഹാരത്തിനായി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മുറിയില്‍ ഇരുന്നു പാട്ട് പാടേണ്ടി വന്ന മലയാളത്തിന്റെ മഹാ ഗായകന്‍?.

2. "Sherlock Holmes" കഥകള്‍ മലയാളത്തിലേക്ക് തര്‍ജിമ ചെയ്തിട്ടുള്ള താഴെ പറയുന്ന പ്രതിഭ ശാലികള്‍.

ഒന്നാമന്‍ : MLAയും MPയും ആയിരുന്നു.
രണ്ടാമന്‍ : പ്രശസ്ത കഥാകാരന്‍, ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍
മൂന്നാമന്‍ : കേരളം കണ്ട ഏറ്റവും പ്രശസ്തനായ ജനപ്രിയ കഥ എഴുത്തുകാരില്‍ ഒരാള്‍.

3. "ഒരു കള്ളന്‍ ചത്താല്‍ നാട്ടിന്പുരത്തും നഗരത്തിലും ബന്ദ്. ഒരു പോലീസുകാരന്‍ ചത്താല്‍ എവിടെയാടാ ബന്ദ്?. അവന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അടിവയറ്റില്‍ അല്ലാതെ??"
-- ഈ നാടക ഡയലോഗ് എഴുതിയ പ്രശസ്ത (നാടക) രചയിതാവ്?

4. എഴുതുന്ന നോവലിന്റെ പശ്ചാത്തലം മനസിലാക്കാന്‍ ഒരു ചെറിയ സ്വര്‍ണ്ണ കള്ളക്കടത്ത് നടത്താന്‍ ആലോചിച്ച പ്രശസ്ത്ത സാഹിത്യകാരന്മാര്‍?

5. സ്വന്തം കവിത ക്ലാസ്സില്‍ പഠിക്കാന്‍ ഭാഗ്യം (?) ഉണ്ടായ കവി?.

6. ആളെ കണ്ടു പിടിക്കൂ. : സാധാരണക്കാരന്‍ ആയ നേതാവ്. കേരളത്തില്‍ മന്ത്രി ആയിരുന്നു. അച്ഛനെയും മകനെയും അടുത്തടുത്ത തിരഞ്ഞെടുപ്പുകളില്‍ തോല്‍‌പിച്ച് പ്രശസ്ത്തി നേടി.

7. രതി നിര്‍വേദം എന്നാ ചിത്രത്തിന് പദ്മരാജന്‍ ആദ്യം നിശ്ചയിച്ച പേര്?.

8. കേരളത്തിനെതിരെ ഗോള്‍ അടിച്ചു കേരളത്തെ സന്തോഷ് ട്രോഫി ഫൈനലില്‍ തോല്പിച്ച മലയാളി?.

9. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സൂക്ഷിച്ചു വരുന്ന വൃക്ഷത്തിന്റെ ചരിത്ര പ്രാധാന്യം?

10. "പെയിന്റെര്‍ കുഞ്ഞാപ്പു" -- ഏതു നോവലിലെ കഥാപാത്രം?

അപ്പൊ, ചോദ്യങ്ങള്‍ റെഡി. ഉത്തരങ്ങള്‍ പോന്നോട്ടെ.. എന്റെ വക ഉത്തരങ്ങള്‍ (വിജയിയെയും) ശനിയാഴ്ച പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday 7 April 2009

ദുബായിയുടെ മറുപുറം. ഒരു ഇംഗ്ലീഷ് ആര്‍ട്ടിക്കിള്‍

ഇന്ന് വായിച്ചതു. മലയാളികള്‍ ഏറെ ഉള്ള നഗരമായതിനാല്‍ ബ്ലോഗില്‍ ഷെയര്‍ ചെയ്യാം എന്ന് കരുതി.

Dark Side of Dubai

ദുബയിയുമായി ബന്ധമോന്നുമില്ലാത്ത്ത്തിനാല്‍ സത്യവും മിഥ്യയും എനിക്കറിയില്ല. ഒരു പക്ഷെ വെസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് വച്ച് ദുബായിയെ അളക്കുന്നത് തെറ്റാവാം. ദുബായ് കൊണ്ട് നന്നായ ഒരുപാടു പേരുണ്ടല്ലോ കേരളത്തില്‍. സാമ്പത്തിക മാന്ദ്യം ആയതിനാല്‍ അതിനെ പറ്റി ഉള്ള ലേഖനങ്ങള്‍ പെട്ടന്ന് ശ്രദ്ധ ആകര്‍ഷിക്കുന്നതും ആവാം.

Monday 6 April 2009

ഓട്ടോ പുരാണങ്ങള്‍

ഞങ്ങള്‍ കൊച്ചിക്കാര്‍ക്ക്‌ പൊതുവേ ഓട്ടോക്കാരെ പേടിയാണ്. ദൈവം സഹായിച്ചു മീറ്റര്‍ എന്ന ഒരേര്‍പ്പാട് ഇന്നുവരെ കൊച്ചി നരകത്തിലെ ഓട്ടോകളില്‍ കണ്ടിട്ടില്ല. ഇനി ഹാലിയുടെ ധൂമകേതു പോലെ വല്ലപ്പോഴും ഒന്ന് കണ്ടാലും അത് പ്രവര്‍ത്തിച്ചു കാണണേ കാശു വേറെ കൊടുക്കേണ്ടി വരും.

നാട്ടും പുറത്തും ഇല്ല മീറ്റര്‍. പക്ഷെ നാട്ടുകാരായത് കൊണ്ട് പോക്കറ്റ് കാലിയാക്കുന്ന ചാര്‍ജും ചീത്തവിളിയും ഒന്നുമില്ല. പക്ഷെ കൊച്ചിയിലേക്ക് കടന്നാല്‍ പിന്നെ ഓട്ടോ പിടുത്തം ഒരു ചടങ്ങ് തന്നെ.

മാര്‍ക്കറ്റില്‍ ലേലം വിളിക്കുന്ന പോലെ കൂട്ടിയും കുറച്ചും (ഒവ്വ, ഇമ്മിണി കുറയും) ഒരു തുക ഉറപ്പിക്കല്‍ ആണ് ആദ്യത്തെ ദൌത്യം. നഗരത്തിലെ പൊതുവേ അറിയുന്ന പോയിന്റില്‍ ആണ് ഇറങ്ങുന്നതെങ്കില്‍ രക്ഷപെട്ടു. പറഞ്ഞ കാശിനു കാര്യം നടക്കും. ഇനി അതല്ല, അല്പം മോശമായ വഴിയോ, പറഞ്ഞതിലും 10 മീറ്റര്‍ കൂടുതലോ ആണെന്കില്‍ പെട്ടു. ലേലം വിളി പാര്‍ട്ട് -2 ആരംഭിക്കുകയായി...

കൊച്ചിയില്‍ നിന്ന് ചെന്നയില്‍ ലാന്‍ഡ്‌ ചെയ്തപ്പോഴാണ് കൊച്ചിയിലെ ഓട്ടോ ചേട്ടന്മാരൊക്കെ വെറും മുലപ്പാല് കുടിക്കുന്ന പാവം പൈതങ്ങള്‍ ആണെന്ന് പിടി കിട്ടിയത്. പോകേണ്ടത് കിലോമീറ്റര്‍ വെറും അഞ്ചായാലും ചാര്‍ജ് നൂറ്റി അന്‍പതില്‍ ഒട്ടും കുറയില്ലത്രേ. പണ്ട് കോളേജില്‍ വച്ച് കണ്ട അണ്ണന്റെ പടയപ്പ പടത്തെ മനസില്‍ ധ്യാനിച്ച് അറിയാവുന്ന തമിഴൊക്കെ പ്രയോഗിച്ചാലും "ന്യായമുള്ള റേറ്റ്ക്കാരുടെ" മനസലിയില്ല. പിന്നെ ഒരാഴ്ച കഴിയുന്നതോടെ അവര് 150 പറയുമ്പോള്‍ തിരിച്ചു 50 എന്ന് പറയാന്‍ നമ്മള് പഠിക്കും എന്നതൊരശ്വാസം.

മംഗലാപുരത്തും മൈസൂരും കേറുന്ന പാടെ ചേട്ടന്മാര് മീറ്റര്‍ ഇടും. അത് കാണുമ്പോഴുള്ള ആനന്ദം ഒക്കെ ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ തീരും.ഒന്നുകില്‍ ഓട്ടോ ഓടുന്നതിന്റെ ഇരട്ടി വേഗത്തിലോടുന്ന മീറ്റര്‍. അല്ലെങ്കില്‍ മീറ്ററില്‍ കാണുന്നതിന്‍റെ ഒന്നര ഇരട്ടിയാണ് ചാര്‍ജ്. ആ കണക്കു എനിക്കിന്നും പിടി കിട്ടിയിട്ടില്ല. രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ മീറ്ററില്‍ കാണുന്നതിന്‍റെ ഇരട്ടിയാണ് ചാര്‍ജ്. (10 മണിക്ക് ശേഷം മീറ്ററില്‍ കാണുന്നതിന്‍റെ ഒന്നര ഇരട്ടി എന്നാണ് സര്‍ക്കാര്‍ കണക്കു) . നന്നായി പ്രവര്‍ത്തിക്കുന്ന ഒരു പ്രീ-പൈഡ് ഓട്ടോ സംവിധാനം ഉണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാലും ചെന്നൈക്കൊപ്പം ചെന്നൈ മാത്രം.

എന്നാല്‍ സ്വന്തം ഗ്രാമത്തില്‍ നിന്നകന്നു ഓട്ടോക്കാരില്‍ നിന്നുള്ള നല്ല രണ്ടനുഭവങ്ങളും കേരളത്തില്‍ നിന്ന് തന്നെ.

ആദ്യത്തേത് രണ്ടായിരത്തി ഒന്നില്‍. മംഗലാപുരത്ത് ജോലിയില്‍ പ്രവേശിച്ച സമയം. ബേക്കല്‍ ഫോര്‍ട്ട്‌ കാണാന്‍ കൊതിപിടിച്ച 6 ഉത്തരേന്ത്യന്‍ സുഹൃത്തുക്കളുമായി ഒരു ബേക്കല്‍ യാത്ര. കോട്ടയും ബീച്ചും കണ്ടു സമയം പോയതറിഞ്ഞില്ല. കറങ്ങി നടന്നു ഒരു നടന്‍ കടയില്‍ നിന്ന് ദോശയും കഴിച്ചു ഇറങ്ങിയപ്പോള്‍ ഏറെ വൈകി. ആ വഴിക്കുള്ള അവസാന ബസ് പോയിരുന്നു എന്നാണോര്‍മ. അടുത്ത കവലയിലേക്ക് ദൂരം കുറച്ചൊന്നുമല്ല.

നടന്നു ക്ഷീണിച്ചു അടുത്ത് കണ്ട ഒരു കലുന്കില്‍ ഇരിക്കവേ അതാ വരുന്നു രണ്ടു ഓട്ടോ. കാശെത്ര ആയാലും വീടെത്തിയാല്‍ മതി എന്ന് ജനം. മംഗലാപുരത്തേക്ക് പോകുന്ന ബസ് കിട്ടുന്ന കവലയിലേക്ക് പോട്ടെ എന്ന് പറഞ്ഞു തീര്‍ന്നില്ല, ചേട്ടന്‍ മീറ്റര്‍ ഇട്ടു. വളവുകളും തിരിവുകളും ഒരു പാട് കടന്നു വണ്ടി മുന്നേറുമ്പോള്‍ ഇന്നൊരു 50 രൂപയാകും എന്ന് സുഹൃത്തിന്റെ കണക്കു കൂട്ടല്‍. ഒടുവില്‍ വണ്ടി നിര്‍ത്തിയിട്ട്‌ ചേട്ടന്‍ ചോദിച്ചത് മീറ്ററില്‍ കണ്ട 12 രൂപ. പകല് ഒന്നരയും രാത്രി രണ്ടിരട്ടിയും ചാര്‍ജ് കണ്ടു ശീലിച്ച കൂട്ടുകാര് ഞെട്ടി. കൂടെ ഞാനും.

വഴിയറിയാതെ വട്ടം കറങ്ങിയ ഞങ്ങളെ സ്റ്റാന്‍ഡില്‍ എത്തിച്ച സന്തോഷത്തിനു കാശു അല്പം കൂടുതല്‍ കൊടുത്തപ്പോള്‍ "ചെയ്ത കാശിന്റെ കൂലി മതി മോനെ" എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ, അത് മാത്രം വാങ്ങിയ ആ മുഖം ഇന്നും ഓര്‍മയിലുണ്ട്. പ്രകൃതിക്ക്‌ മാത്രമല്ല, മനുഷ്യര്‍ക്കും മനസിന്‌ ഭംഗിയുള്ള നാടാണ്‌ കേരളം എന്ന കൂട്ടുകാരന്റെ വാക്ക് കേട്ടപ്പോഴുണ്ടായ സന്തോഷവും ചെറുതല്ല. !!

രണ്ടാമത്തെ അനുഭവം ഈയിടെ വടകരയില്‍ സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോള്‍. അല്പം വിശദമായി എഴുതണം എന്ന് മോഹം ഉള്ളത് കൊണ്ട് ആ കഥ വഴിയെ..

Sunday 5 April 2009

കുറച്ചു കൊറിയന്‍ സിനിമകള്‍.

സിനിമ കാണല്‍ പണ്ടേ ഇഷ്ടമാണ്. പക്ഷെ ഇംഗ്ലണ്ടില്‍ വന്നു ജയകൃഷ്ണന്‍ ചേട്ടനെ കാണുമ്പോഴാണ് എന്‍റെ സിനിമ കാണല്‍ ഒന്നും ഒരു കാണലേ അല്ല എന്ന് മനസിലായത്. ലോകത്തുള്ള ഭാഷകളിലെ എല്ലാം സിനിമകള്‍ കാണുന്ന ചേട്ടനാണ് എന്നോട് കൊറിയന്‍ സിനിമകളെ പറ്റി പറയുന്നത്.

എന്നാല്‍ പിന്നെ ഒന്ന് കണ്ടു കളയാം എന്ന് ഞാനും വിചാരിച്ചു. അങ്ങനെ കണ്ടിഷ്ടപെട്ട (ഞെട്ടിയതെന്നും പറയാം) കുറച്ചു സിനിമകള്‍ താഴെ.

Old Boy :

കാണേണ്ടുന്ന കൊറിയന്‍ പടങ്ങളില്‍ ആദ്യത്തേത്‌. "ഞെട്ടിപ്പിക്കുന്ന ഒരു സിനിമ". മൃദുല ഹൃദയര്‍ക്ക് ഒട്ടും ചേരാത്ത ഒരു സിനിമ. കഥയുടെ തീവ്രത കൊണ്ടും, അമ്പരപ്പിക്കുന്ന രംഗങ്ങള്‍ കൊണ്ടും കാഴ്ചക്ക് ശേഷവും നമ്മെ വിട്ടു പോകാത്ത ഒരു പടം.

വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രതികാരത്തിന്‍റെ കഥ പറയുന്നു ഈ ചിത്രം. പ്രതികാര രീതിയും (കാരണവും) കഥാപാത്രങ്ങളും നമ്മുടെ സാധാരണ സങ്കല്‍പ്പങ്ങള്‍ക്ക് വഴങ്ങുന്നില്ല എന്നത് തന്നെയാണ് ചിത്രത്തിന്‍റെ പ്രത്യേകത.

സന്തോഷത്തില്‍ അവസാനിക്കുന്ന ഹൃദയഹാരിയായ ഒരു സിനിമ ആഗ്രഹിക്കുന്നവര്‍ ഇത് കാണാതിരിക്കുക. അമ്പരപ്പിക്കുന്ന, തീവ്രമായ ഒരു സിനിമ അനുഭവം തേടുന്നവര്‍ ഇത് തീര്‍ച്ചയായും കാണുക.

Taegukgi :

കൊറിയന്‍ യുദ്ധത്തിന്‍റെ ഒരു രത്നച്ചുരുക്കം എന്ന് വേണമെന്കില്‍ നമുക്കീ സിനിമയെ വിശേഷിപ്പിക്കാം. കൊറിയന്‍ യുദ്ധത്തിന്‍റെ ഒരു ചെറു ചരിത്രം നമുക്ക് കാട്ടിത്തരുന്നുണ്ട് ഈ സിനിമ. പക്ഷെ അതിലുപരി, യുദ്ധത്തിനിടയില്‍ പെട്ട് പോകുന്ന സാധാരണക്കാരുടെ കഥ പറയുന്നു ഈ ചിത്രം.

നിര്‍ബന്ധിത സൈനിക സേവനം വഴി കൊറിയന്‍ യുദ്ധത്തില്‍ വന്നു പെടുന്ന രണ്ടു സഹോദരങ്ങളുടെ കഥയാണിത്. ഈ ചിത്രം യുദ്ധത്തിന്‍റെ ഭീകരതയും, ആവേശവും, ക്രൂരതയും അത് മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളും ഉജ്ജ്വലമായി വരച്ചു കാട്ടുന്നു. സഹോദര സ്നേഹം പലപ്പോഴും രാജ്യ സ്നേഹത്തിനെക്കാളും വലുതാണ് എന്നാ സന്ദേശവും ഈ സിനിമയിലുണ്ട്.
ഒരുപാട് നാടകീയമായ അന്ത്യം മാത്രമാണ് സിനിമയുടെ ന്യൂനത.

ഇത് യുദ്ധ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ കാണേണ്ട ചിത്രമാണ്‌. അര്‍ഹിക്കുന്നതിലും കൂടുതല്‍ നിരൂപക അംഗീകാരം കിട്ടിയ Saving Private Ryan എന്ന ചിത്രത്തേക്കാള്‍ മികച്ചതാണെന്ന് എന്‍റെ അഭിപ്രായം.

My Sassy Girl :

ഞാന്‍ കണ്ട ആദ്യ കൊറിയന്‍ സിനിമ. അത് കൊണ്ട് തന്നെ ഒരല്പം ഇഷ്ടകൂടുതല്‍ ഉണ്ട് സിനിമയോട്. ഒരു യുവാവിനെയും, അവന്‍ അവിചാരിതമായി കണ്ടു മുട്ടുന്ന ഒരു യുവതിയെയും ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്. കേള്‍ക്കുമ്പോള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും കണ്ടു മടുത്ത ഒരു സാദാ പ്രണയ കഥ എന്ന് തോന്നാം.

പക്ഷെ അവതരണം കൊണ്ടും കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും, പ്രതീക്ഷിക്കാത്ത മുഹൂര്‍ത്തങ്ങള്‍ കൊണ്ടും ഒരു സിനിമയെ എങ്ങനെ മികച്ചതാക്കാം എന്നതിന്‍റെ ഉത്തമ ഉദാഹരണം.

പ്രണയ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ കാണേണ്ടുന്ന ഒരു ചിത്രം.

The Classic:

ഞാന്‍ കണ്ട കൊറിയന്‍ സിനിമകളില്‍ ഏറ്റവും ഹൃദയ ഹാരിയായ ചിത്രം; ഓര്‍മ കുറിപ്പുകളിലൂടെ അമ്മയുടെ പ്രണയ കഥ മനസിലാക്കുന്ന ഒരു പെണ്‍കുട്ടിയെയും, അവളുടെ ഉള്ളിലൊളിപ്പിച്ച പ്രണയത്തിന്റെയും കഥ പറയുന്നു.

ഇടകലര്‍ത്തിയ രണ്ടു കഥകള്‍ സംവിധായകന്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. രണ്ടു കഥകള്‍ക്കും സമാനതകള്‍ നല്കുന്നതിലുള്ള സൂക്ഷ്മത മനോഹരമാണ്. നമ്മെ അമ്പരപ്പിക്കുന്ന , അതിശയിപ്പിക്കുന്ന നല്ല മുഹൂര്‍ത്തങ്ങള്‍ ഏറെ ഉണ്ട് സിനിമയില്‍. മനോഹരമായ climax.

സാധാരണമായ കഥകളെ മനോഹരമായി ചിത്രീകരിക്കുന്ന ഈ കല നമ്മുടെ സംവിധായകര്‍ക്കും ഒന്ന് കണ്ടു പഠിക്കാം.

Joint Security Area :

അവതരണത്തില്‍ പുതുമയൊന്നും തോന്നിയില്ലെങ്കിലും, ആശയം കൊണ്ട് പുതുമതോന്നിയ കഥ. ഉത്തര ദക്ഷിണ കൊറിയകള്‍ എന്ന പോലെ നമ്മള്‍ ഇന്ത്യക്കും പാകിസ്ഥാനും ബാധകമായ ഒരാശയം എന്ന പേരിലാണ്‌ എനിക്ക് ഈ സിനിമ ഇഷ്ടമായത്. മനുഷ്യന്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ ഉണ്ടെങ്കിലും, അതിനപ്പുറം നാമെല്ലാം സഹോദരങ്ങള്‍ ആണ് എന്ന് വിളിച്ചു പറയുന്ന ചിത്രം.

കൊറിയന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ വളരെ ധീരമായ ഒരു സിനിമ.

കണ്ടിഷ്ടപെട്ട പടങ്ങള്‍ പോലെ ഇഷ്ടപ്പെടാത്തവയും ഉണ്ട് സിനിമകള്‍. ഉദാഹരണത്തിന് കൊറിയയില്‍ വളരെ പ്രശസ്തിയാര്‍ജിച്ച, എന്നാല്‍ എനിക്ക് ഒരു സാദാ ആക്ഷന്‍ ത്രില്ലര്‍ ആയി തോന്നിയ ചിത്രം ആണ് "Shiri".