Friday 10 May 2013

ഞാൻ, ലൈംഗിക തൊഴിലാളി

നളിനി ജമീലയുടെ ആത്മകഥ വായിക്കുമ്പോൾ മനസിൽ തട്ടുന്നത് രണ്ടു കാര്യങ്ങളാണ്‌ , അതിൽ ആദ്യത്തേത് ഇര വാദത്തിന്റെ അഭാവം തന്നെയാണ്. സമൂഹവും ജീവിതവും എന്നെ ഈ തൊഴിലിൽ കൊണ്ടെത്തിച്ചു എന്ന പതിവ് പരിഭവമൊന്നും തീരെയില്ലാത്ത ഒരു പുസ്തകം . (എന്ത് കൊണ്ടാണ് അത്തരം ഒരു വാദം ഞാൻ പ്രതീക്ഷിച്ചത് എന്നാലോചിക്കുമ്പോൾ , ഒരു പക്ഷെ ലൈംഗിക തൊഴിലാളികളെ കുറിച്ച മറ്റുള്ളവർ എഴുതുന്നത്‌ മാത്രമേ വായിച്ചിട്ടുള്ളൂ എന്നൊരുത്തരം ആണ് മനസിലേക്ക് വരുന്നത് )

കച്ചവട സാദ്ധ്യതകൾ മുതലെടുക്കാനുള്ള ഒരു ശ്രമവും എഴുത്തുകാരിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ രണ്ടാമത്തെ കാര്യം. ഇക്കിളിപ്പെടുത്തുന്ന വിവരണങ്ങൾ ഇല്ലാതെ, വസ്തു നിഷ്ടമായി ലൈംഗികതയെ പറ്റിയും , ആ തൊഴിൽ ചെയ്യുന്നവരെ പറ്റിയും പറഞ്ഞു പോയിരിക്കുന്നു ഇതിൽ.

മക്കളെ നോക്കാനുള്ള പണമുണ്ടാക്കാൻ താൻ അന്ന് കണ്ട ഏറ്റവും നല്ല വഴി ഇതായിരുന്നു എന്നാണ് നളിനി ജമീല തന്റെ തൊഴിൽ തിരഞ്ഞെടുപ്പിനെ പറ്റി പറയുന്നത്. ലൈംഗിക തൊഴിലാളികൾ കാണുന്ന കേരളത്തിന്റെ ഒരു നേർ ചിത്രമുണ്ട് ഈ പുസ്തകത്തിൽ. ആദ്യ കാലങ്ങളിൽ ബ്രോക്കെർമാരോട് (ഇവരാണ് പലപ്പോഴും ഭർത്താക്കന്മാരും , പിന്നീട് കുട്ടികളുടെ അച്ഛനും ഒക്കെ ആവുന്നതെന്ന് നളിനി ജമീല ) ഒപ്പം താമസിച്ചു വീടുകളെ ചുറ്റി പറ്റി തൊഴിൽ ചെയ്യുന്ന കാലത്ത് ഇന്നത്തെ അത്ര ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം അല്ലായിരുന്നു എന്നാണ് നളിനിയുടെ വാദം . വീടുകളിൽ നിന്ന് പുറത്തേക്ക് ഈ തൊഴിലിനായി ഇറങ്ങിയതോടെ ഒരു ലൈംഗിക തൊഴിലാളിയുടെ സുരക്ഷ ഭീഷണി നേരിടുന്നു എന്ന വിഷമം പങ്കുവയ്ക്കുന്നുണ്ട് അവർ.

ജനങ്ങളിൽ നിന്നും , പോലീസുകാരിൽ നിന്നും നിയമത്തിൽ നിന്നുമൊക്കെ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയുള്ള അവബോധമാണ് ജ്വാലാമുഖി എന്ന സംഖടനയിൽ പ്രവർത്തിക്കാൻ നളിനിയെ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവർക്ക് കിട്ടുന്ന നിയമ പരിരക്ഷയോ , സാമൂഹിക പരിരക്ഷയോ ഒരു ലൈംഗിക തൊഴിലാളിക്ക് കിട്ടുന്നില്ല എന്ന സത്യത്തിന് ഒരു മാറ്റം വേണം എന്ന വാദത്തിൽ കഴമ്പുണ്ട്.

ലൈംഗിക തൊഴിലാളി എന്ന രീതിയിലുള്ള അനുഭവങ്ങൾക്ക് അപ്പുറത്ത്, വ്യക്തിപരമായി തീഷ്ണമായ അനുഭവങ്ങൾ കൂടി ഈ പുസ്തകം പങ്കു വയ്ക്കുന്നുണ്ട്‌. . മകളുടെ സുരക്ഷയ്ക്ക് വേണ്ടി ധര്മ സ്ഥാപനങ്ങളിൽ താമസിക്കേണ്ടി വന്ന കാലമാകട്ടെ , നിയമവും ദേശവും കയ്യോഴിഞ്ഞവരുടെ ബംഗ്ലാദേശ് കോളനിയിൽ ആവട്ടെ , ജീവിതം റോസാപ്പൂ വിരിച്ച പാതയിലൂടെ ഉള്ള യാത്രയല്ല നളിനി ജമീലക്ക്.

പുസ്തകത്തിൻറെ അവസാന അധ്യായങ്ങളിൽ ലൈംഗികതയെ പറ്റിയും , ഒരു തൊഴിൽ എന്ന രീതിയിൽ അതിനെ കാണുന്നതിനെ പറ്റിയും , സമൂഹത്തിന്റെ , പോലീസുകാരുടെ, മാധ്യമങ്ങളുടെ കാഴ്ചപ്പാടുകളെ പറ്റിയും ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഉണ്ട് . രണ്ട് മൂന്ന് ഉദാഹരണങ്ങൾ ചുവടെ

" ലൈംഗികത വളരെ ആസ്വദിക്കാവുന്ന ഒരു മഹത്തായ സംഗതിയല്ലേ , അത് വിൽക്കാമോ എന്നാണ് ചിലർ ചോദിക്കുന്നത്, വിദ്യാധനം സർവ ധനാൽ പ്രധാനം എന്നല്ലേ , വിദ്യ പകര്ന്നു തരുന്ന അധ്യാപകൻ അത് ഫ്രീ ആയി തരണം എന്ന് പറഞ്ഞാൽ തരുമോ?, ഇല്ല, അതിനയാൾക്ക് ശമ്പളം വേണം . യേശുദാസ്‌ പാട്ട് പാടിയാൽ പ്രതിഭലം വാങ്ങുന്നത് അത് ആസ്വദിക്കാവുന്ന കല അല്ലാത്തത് കൊണ്ടാണോ ?. അത് പോലെ കണക്കാക്കിയാൽ മതി ലൈംഗികതയും "

" വിൽക്കാമോ എന്ന് ചോദിക്കാനുള്ള അവകാശം പുറത്തുള്ളവർക്ക് ഇല്ല , അവർ സ്വയം ചോദിക്കേണ്ടത്‌ വാങ്ങാമോ എന്നാണ് . എല്ലാവരും വാങ്ങണം എന്ന് ആരും നിര്ബന്ധിക്കുന്നില്ല , ആവശ്യമുള്ളവർ മാത്രം വന്നാൽ മതി "

"ലെസ്ബിയനിസം കുടുംബാസൂത്രണം ആണ് എന്ന് അന്ഗീകരിച്ചാൽ എന്താണ് തെറ്റ് , ലെസ്ബിയനിസം കുടുംബാസൂത്രണം ആണ് , അത്രയധികം മനുഷ്യരെ ഒന്നും ലോകത്തിന് ആവശ്യം ഇല്ല "

വ്യത്യസ്തമായ ഒരു ലോകവും കാഴ്ചപ്പാടും അറിയാൻ ആഗ്രഹിക്കുന്നവർ വാങ്ങി വായിക്കേണ്ട ഒരു പുസ്തകം.

2 comments:

  1. ഓരോരോ മനുഷ്യർ .... ഓരോരോ കാഴ്ചപ്പാടുകൾ

    ReplyDelete