Thursday 30 May 2013

തങ്കപ്പനും പൊന്നപ്പനും


നാട്ടിൽ പറഞ്ഞു കേട്ട ഒരു പോലീസ് കഥയുണ്ട്...

സ്റ്റെഷൻ ആണ് സ്ഥലം , അടിപിടിയാണ് കേസ് .. വാദിയും പ്രതിയും 'നാരങ്ങാ വെള്ളം' ഉള്ളിൽ ചെന്നപ്പോൾ സൗഹൃദം മറന്ന രണ്ടു കൂട്ടുകാരാണ്. ഒരു സൌകര്യത്തിനു വേണേൽ നമുക്കവരെ തങ്കപ്പൻ എന്നും പൊന്നപ്പൻ എന്നും വിളിക്കാം. വാദി തങ്കപ്പൻ നല്ല വാശിയിലായിരുന്നു. 


"സാറേ , ഇവനെന്നെ കുടുംബം അടച്ചു തെറി പറഞ്ഞു .. തല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവനിട്ട് നാല് കൊടുക്കണം സാറേ, ഇവൻറെ കള്ളുകുടി ഇന്നോടെ നിർത്തണം"

മീശ പിരിച്ച് ഇടിയൻ പോലീസ് പൊന്നപ്പനെ ഒന്ന് നോക്കി , " സത്യമാണോടാ ഈ കേട്ടത് "..

"വെള്ളത്തിൻറെ പുറത്ത് പറ്റിപ്പോയത സാറേ "..

ശ്രീശാന്തിനെ കയ്യിൽ കിട്ടിയ ചാനെൽ സിംഹങ്ങളെ പോലെ ഇടിയൻ പിന്നെ ഒരു 10 മിനിറ്റ് പൊന്നപ്പനെ അങ്ങ് കേറി മേഞ്ഞു. ആദ്യ റൌണ്ട് കഴിഞ്ഞു ക്ഷീണിതനായി ഇടിയൻ സഹതാപ റൌണ്ടിലേക്ക് കടന്നു. 

"കേസ് ഒന്നും ചാർജ് ചെയ്യുന്നില്ല , എനിക്ക് വെള്ളം കുടിക്കാൻ ഒരു 100 രൂപ മേശപ്പുറത്ത് വച്ചിട്ട് പൊക്കൊ "

പൊന്നപ്പന്റെ ഓട്ട കീശയിൽ രൂപ അമ്പതു മാത്രം. സിനിമയിൽ കാശില്ലേൽ തങ്ങളങ്ങാടി ബാപ്പുവിനെ വിളിക്കാം . ജീവിതത്തിൽ പറ്റുമോ ?.

" രൂപാ നൂറ് തികച്ചില്ലേൽ ലോക്കപ്പിൽ കിടക്ക്‌ , ഇപ്പോൾ തന്നതിൻറെ ബാക്കി ഞാൻ രാത്രി തരാം " ഇടിയൻ വിടുന്ന മട്ടില്ല. പോന്നപ്പൻ ദൈന്യതയോടെ തങ്കപ്പനെ നോക്കി.

തങ്കപ്പൻ രൂപ നൂറെടുത്ത് മേശപ്പുറത്തേക്ക് ഇട്ടു. " ഇതെന്നാ മര്യാദയില്ലാത്ത ഇടിയാ സാറെ, ഒരു മനുഷ്യനെ ഇങ്ങനെ ഇടിക്കാമോ. അതിൻറെ പുറത്ത് കൈക്കൂലിയും . ഇത് കോടതിയും നിയമവും ഒക്കെ നാടാണ് എന്നൊർമ വേണം. എന്റെ കുടുംബത്തിലും സാറിനേക്കാൾ നക്ഷത്രം കൂടിയ എമാന്മാരുണ്ട് . ഇനിയവനെ തൊട്ടു പോകരുത് ".

വാ പൊളിച്ച് നിന്ന ഇടിയനെ സാക്ഷിയാക്കി തങ്കപ്പൻ പൊന്നപ്പനെ വിളിച്ചു " നീ ഇങ്ങു വാടാ , ഇന്നത്തെ ചെലവ് എന്റെ വക. രണ്ടെണ്ണം അടിച്ചിട്ട് നമുക്കൊന്നിച്ച്‌ ഈ ഇടിയനെ തെറി വിളിക്കാം "..


കേരള രാഷ്ട്രീയത്തിലെ ചില അച്ഛന്മാരെയും മക്കളെയും കാണുമ്പോൾ ഈ പഴയ പെരുമ്പാവൂർ കഥ ഓർമ വന്നാൽ തെറ്റ് പറയാൻ പറ്റുമോ ?

1 comment:

  1. വല്യപിള്ളയും കൊച്ചുപിള്ളയും അങ്ങനെ പലതും ചെയ്യും. എന്ന് വച്ച്......!!

    ReplyDelete