Sunday 15 March 2009

അന്തപ്പന്‍ ചേട്ടന്‍ ആത്മഹത്യക്ക് ശ്രമിച്ചത് എന്തിന്‌?

ആണ്ടി മുക്ക് കവലയിലെ അന്തോനീസ് മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നില്‍ക്കുമ്പോഴാണ് അന്നമ്മ ചേടത്തിക്ക് ശാരദയുടെ sms കിട്ടുന്നത്. "അന്തപ്പന്‍ ചേട്ടന്‍ തെങ്ങേന്നു വീണു" !. കേട്ട പാടെ അന്നമ്മ ചേച്ചി ആണ്ടി മുക്കിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പാഞ്ഞു. "ഇതിയാനിന്നു തെങ്ങേല്‍ കേറണ്ട കാര്യമെന്താ" എന്നൊരു ചിന്ത ചേടത്തിയുടെ മനസിലൂടെ പോകാതിരുന്നില്ല.

ആണ്ടി മുക്കിലെ ഒരേ ഒരു തെങ്ങ് കയറ്റക്കാരന്‍ ആയിരുന്നു അന്തപ്പന്‍ ചേട്ടന്‍. നാല് കൊല്ലം മുന്‍പ് ചേട്ടന്റെ ഏക മകന്‍ മത്തായിക്ക് മൈക്രോസോഫ്റ്റില്‍ ജോലി കിട്ടിയതോടെ ആണ് ചേട്ടന്റെ ശുക്രന്‍ ഉദിച്ചത്. ഓഫ്ഷോറില്‍ നിന്നും ഓണ്‍സൈറ്റില്‍ നിന്നും മത്തായി കാശ് അയച്ചു തുടങ്ങിയതോടെ തെങ്ങ് കയറ്റം പൂര്‍ണമായും നിന്നു. അല്‍പ സ്വല്പം വീശുന്ന സ്വഭാവമുള്ള ചേട്ടന്‍ കള്ള് ഷോപ്പില്‍ നിന്നു പുത്തന്‍ ത്രീ സ്റ്റാര്‍ ബാറിലേക്ക് പുരോഗമിച്ചു.

നാല് കൊല്ലം മുന്നേ തെങ്ങ് കയറ്റം നിര്‍ത്തിയ ആ ചേട്ടനാണ് ഇന്ന് തെങ്ങേന്നു വീണിരിക്കുന്നത്. ഗള്‍ഫീന്ന് അവധിക്കു വന്ന മരുമകന്‍ ജോണി കുട്ടി ആണ് വീഴ്ച നേരില്‍ കണ്ടത്. തെങ്ങിന്റെ മണ്ടയിലിരുന്ന അന്തപ്പന്‍ ചേട്ടന്‍ പെട്ടന്ന് കൈ രണ്ടു വിടുന്നത് കണ്ടു ജോണി കുട്ടി ഞെട്ടി. എന്തിനായിരിക്കും മൂപ്പരീ കടും കൈ ചെയ്തത്?. ICU ഇല്‍ ബോധം കേട്ട് കിടക്കുന്ന അന്തപ്പന്‍ ചേട്ടനോട് ചോദിക്കാനും പറ്റില്ല !

ആ അന്വേഷണം എങ്ങുമെത്താതെ വഴി മുട്ടി നില്‍ക്കുമ്പോഴാണ് അന്തപ്പന്‍ ചേട്ടന്റെ ആത്മ മിത്രം രാമന്‍ കുട്ടി ആ രഹസ്യം പുറത്തു വിട്ടത്. അന്ന് രാവിലെ വിളിച്ചപ്പോള്‍ മത്തായി എന്തോ സാമ്പത്തിക മണ്ടരിയോ, മന്ദതയോ കാരണം അവന്റെ പണി പോകാന്‍ സാധ്യത ഉണ്ടെന്നു
അന്നമ്മ ചേടത്തിയോടു പറഞ്ഞിരുന്നത്രെ. അത് മാത്രമോ?. അന്തപ്പന്‍ പതിവില്ലാതെ തന്റെ ഷാപ്പില്‍ വന്നു നാല് കുപ്പി വീശി എന്ന് ഷാപ്പുകാരന്‍ തോമ്മിചെട്ടന്‍ പറഞ്ഞതോടെ കാര്യങ്ങള്‍ 65ലെ തിരഞ്ഞെടുപ്പ് ഫലം പോലെ വ്യക്തമായി. നാട്ടുകാര്‍ ഉറപ്പിച്ചു, ലെവന്‍ തന്നെ കാരണം, സാമ്പത്തിക മാന്ദ്യം !. സാമ്പത്തിക മാന്ദ്യ ആത്മഹത്യാ ശ്രമം mobile/sms ചാര്‍ട്ടില്‍ No:1 !.

സാധാരണക്കാര്‍ കുറെ അടക്കം പറഞ്ഞു നടന്നെന്കിലും സംഭവത്തിന്റെ താത്വിക ഉള്ളറകളിലേക്ക് ആദ്യം വെളിച്ചം വീശിയത് ചായക്കടയില്‍, സോറി ത്രീ സ്റ്റാര്‍ ഹോട്ടലില്‍ 'കട്ടന്‍' വീശിക്കൊണ്ടിരുന്ന താമരാക്ഷന്‍ സഘാവ് തന്നെ. "ആഗോളവത്കരണത്തിന്റെയും, മുതലാളിത്തത്തിന്റെയും, ആണവ കരാറിന്റെയും ഇര തന്നെ അന്തപ്പന്‍. വര്‍ഗതോഴിലാളി ആയി തെങ്ങ് ചെത്തി നടന്ന കാലത്ത് ഒരു കുട്ടി തെങ്ങേന്നു പോലും വീണിട്ടുണ്ടോ അവന്‍?"

മൂന്ന് കോടി ജനങ്ങള്‍ക്കായി വെറും മുപ്പതിനായിരം മാധ്യമങ്ങള്‍ ഉള്ള നാടായത് കൊണ്ട് സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ ഇരയെത്തേടി ആളെത്താന്‍ താമസിച്ചില്ല. അല്ലേലും കണ്ട മലയും കാടും കയറി ആര്‍ക്കും വേണ്ടാത്ത കര്‍ഷക ആത്മഹത്യ കവര്‍ ചെയ്യുന്നപോലെ ഒന്നും അല്ലല്ലോ ഇത്. വിദേശത്തുള്ള മലയാള ചാനലുകള്‍ക്ക് പോലും വമ്പന്‍ ന്യൂസ്.

അമേരിക്കയിലെ അലാസ്കയിലെയും അലബാമയിലെയും ആത്മഹത്യകളുടെ തുടര്ച്ചയാണീ ആണ്ടി മുക്ക് സംഭവം എന്ന് റബ്ബറിന്റെ മണമുള്ള ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. "അന്തപ്പന്‍ ചേട്ടന്‍ ആത്മഹത്യ ചെയ്ത വഴി" എന്ന പേരില്‍ ഷാപ്പില്‍ നിന്നു തെങ്ങിന്‍ മുകളിലേക്കുള്ള വഴി വരച്ചു കാട്ടാനും അവര്‍ മറന്നില്ല. കേരളത്തിലെ പ്രവാസി കുടുംബങ്ങളില്‍ ഇനി കൂട്ട ആത്മഹത്യകള്‍ പ്രതീക്ഷിക്കാം എന്ന മുന്നറിയിപ്പോടെയാണ് ചാനല്‍ പരിപാടി നിര്‍ത്തിയത്.

വര്‍ഗ തൊഴിലാളികള്‍ മുതലാളിത്തത്തിന് അടിമപെട്ട് പോകുന്നതിന്റെ മാരക വിപത്തുകളെ പറ്റി, വിപ്ലവ പാര്‍ട്ടി ചാനല്‍ പ്രസംഗം തുടങ്ങി. മുതലാളിത്ത വ്യവസ്ഥക്ക് അടിമപെട്ട് പോയ ഒരു ജനത ചെന്നെത്തുന്ന ദുരന്തങ്ങളെ പറ്റി A/C സ്റ്റുഡിയോയില്‍ കനത്ത ചര്‍ച്ച നടന്നു. ഈ ദുരന്തം വരുത്തി വച്ച അമേരിക്കയുടെ വിദേശകാര്യ മന്ത്രാലയമോ, മൈക്രോസോഫ്റ്റ് കമ്പനിയുടെ ഒരു ശാഖയോ ഈ നാട്ടില്‍ ഇല്ലാത്തതില്‍ വിപ്ലവ കുട്ടി നേതാക്കള്‍ സങ്കടപെട്ടു. ഇത്തരം അവസരങ്ങളില്‍ കല്ലെറിയാന്‍ എങ്കിലും ഒന്ന് വേണ്ടതായിരുന്നു.

പ്രവാസി കുടുംബ ആത്മഹത്യാ വാദങ്ങള്‍ ചൂട് പിടിക്കവേ ആണ് അന്തപ്പന്‍ ചേട്ടന് ബോധം തിരിച്ചു കിട്ടുന്നത്. കണ്ണ് തുറന്നു നോക്കിയ ചേട്ടന്‍ അന്നമ്മ ചെടത്തിയെക്കാള്‍ മുന്നേ കണ്ടത് ചാനലുകാരെ ആണ്. ചേടത്തിയെ തട്ടി മാറ്റിയിട്ട മ: ന്യൂസിന്റെ മോളികുട്ടിയുടെ വകയായിരുന്നു ആദ്യ ചോദ്യം.

"ഇന്ത്യന്‍ തൊഴിലാളികളെ പടിയിറക്കി വിടുന്ന അമേരിക്കന്‍ ഒബാമ നയത്തിന്റെ ഒരു ഇരയാണോ ചേട്ടന്‍"?

ചോദ്യം മനസിലയില്ലെന്കിലും അന്തപ്പന്‍ ചേട്ടന്‍ ഒരുത്തരം പറഞ്ഞു. ഉത്തരം കേട്ടതോടെ സൂപ്പര്‍ സ്റ്റാറിന്റെ മീശ പിരിയും, മുണ്ട് മടക്കി കുത്തലും തെറിവിളിയും ഇല്ലാത്ത സിനിമ ഓടുന്ന തിയേറ്റര്‍ പോലായി മുറി. ശുദ്ധ ശൂന്യം. അന്നമ്മ ചേടത്തി മാത്രമുണ്ട്.

മത്തായി കുട്ടിയെപറ്റിയും മാന്ദ്യത്തെ പറ്റി ഒന്നും അന്തപ്പന്‍ ചേട്ടന്‍ കേട്ടില്ലായിരുന്നു. ത്രീ സ്റ്റാര്‍ മദ്യം മടുത്തു ഒരു മാറ്റത്തിനായി നാടന്‍ അടിച്ചതാണ് ചേട്ടന്‍. അല്പം കൂടി പോയി. ആ ലഹരി മൂത്ത് പഴയ ഓര്‍മയില്‍ തെങ്ങിന്‍ മോളിലെത്തിയപ്പോഴാണ് ബോധം പോയത്.പെട്ടന്ന് പേടിച്ചു കൈ വിട്ടു.അത്ര തന്നെ.

പ്രബുദ്ധ ആണ്ടി മുക്കിനും കേരളത്തിനും അപ്പോഴേക്കും മങ്ങാട് ലൈനിലെ മാധവി ചേച്ചിയുടെ മരണം കിട്ടിയിരുന്നു..

7 comments:

  1. ത്രീ സ്റ്റാര്‍ മദ്യം മടുത്തു ഒരു മാറ്റത്തിനായി നാടന്‍ അടിച്ചതാണ് ചേട്ടന്‍. അല്പം കൂടി പോയി. അത് കലക്കി
    ആശംസകള്‍

    ReplyDelete
  2. നല്ല എഴുത്ത്‌...നല്ല ശൈലി..കൊള്ളാം ..തുടരുക..

    ReplyDelete
  3. പാവം അന്തപ്പന്‍ ചേട്ടന്‍..
    എഴുത്ത് നന്നായിരിക്കുന്നു.

    ReplyDelete
  4. "അന്തപ്പന്‍ ചേട്ടന്‍ ആത്മഹത്യ ചെയ്ത വഴി" എന്ന പേരില്‍ ഷാപ്പില്‍ നിന്നു തെങ്ങിന്‍ മുകളിലേക്കുള്ള വഴി വരച്ചു കാട്ടാനും അവര്‍ മറന്നില്ല. ഇതു ശരിക്കും ചിരിപ്പിച്ചു മാഷേ.

    ReplyDelete