Friday 12 June 2009

ഒരു സാഹസം. (മഞ്ഞുകട്ടകള്‍ - കഥ )

15 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കഥ എഴുതല്‍ സാഹസം. തോന്ന്യാശ്രമത്തിലെ കഥാ മത്സരം ആണ് കാരണം. വിമര്‍ശനങ്ങളും തിരുത്തലും സ്വാഗതം.

നീണ്ട ചൂളം വിളിയോടെ വണ്ടി ഓടിക്കൊണ്ടിരുന്നു... ഇനി ഒരു സ്റ്റേഷന്‍ കൂടി കഴിഞ്ഞാല്‍ രമേഷിനു ഇറങ്ങാനുള്ള സ്ഥലമാകും..ജനാലക്കടുത്തുള്ള സീറ്റില്‍ ഇരുന്നു കാലുകള്‍ മുന്‍പോട്ടു നീട്ടി വച്ച് രമേശ്‌ അല്പം ചാരിയിരുന്നു...മുന്‍പിലിരുന്ന മാന്യന്‍ രമേഷിന് കാലുകള്‍ നീട്ടിയിരിക്കാനുള്ള സൌകര്യത്തിനായി അലപം ഒതുങ്ങി ഇരുന്നുകൊടുത്തു...അയാളെ നോക്കി നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചിട്ട് കൈകള്‍ മാറത്തു കെട്ടി ചാരിയിരുന്നുകൊണ്ട് രമേശ്‌ വീണ്ടും ഓര്‍മകളില്‍ മുഴുകി...

ഒരിക്കലും നിനച്ചിരുന്നതല്ല ഈ തിരിച്ചു പോക്ക്...അല്ലെങ്കില്‍ തന്നെ ഇനി ഒരിക്കലും തിരച്ചു വരില്ല എന്ന് തീരുമാനിച്ചിരുന്നതല്ലേ? പിന്നെ എങ്ങനെ തനിക്കു തിരിച്ചു പോരാന്‍ തോന്നി...നന്ദനയുടെ ആ എഴുത്താണോ അതിനു കാരണം? അതോ അമ്മയുടെ പരിദേവനങ്ങള്‍ നിറഞ്ഞ വാക്കുകളോ? കഴിഞ്ഞ കാര്യങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ നന്ദനയ്ക്ക് കഴിയുമായിരിക്കും പക്ഷെ തനിക്കതിനാകുമോ? ആകുമായിരുന്നെന്കില്‍ ഇത്രയും വര്‍ഷങ്ങള്‍ വേണ്ടി വരുമായിരുന്നില്ല ഈ തിരിച്ചു പോക്കിന്..
വണ്ടി "തൃശ്ശിവപേരൂര്‍" എന്ന ബോര്‍ഡ്‌ കടന്നു മുന്‍പോട്ടു പോയി... രമേശ്‌ തന്റെ ബാഗുകളും പെട്ടിയും എടുത്ത്‌ വാതിലിനടുത്തേക്ക് നടന്നു...പിന്നെ പ്ലാറ്റ്‌ ഫോമില്‍ ഇറങ്ങി നിന്ന് ചുറ്റും നോക്കി....



ഓടിയകലുന്ന വണ്ടിയിലേക്ക് നോക്കാതെ രമേശ്‌ തിരിഞ്ഞു നടന്നു. ടിവിയില്‍ വെളുത്തുരുണ്ട രണ്ടു കുട്ടി രൂപങ്ങള്‍ മലയാളികള്‍ക്ക് മൊബൈല്‍ ഫോണ്‍ തന്ത്രങ്ങള്‍ വില്‍ക്കുന്നു. ഏഴു വര്ഷം മുന്‍പേ ടിക്കറ്റില്ലാതെ ഒരു പാതിരാത്രിക്ക്‌ വണ്ടി കയറാന്‍ എത്തിയ ആ സ്റ്റേഷെനെ അല്ല ഇന്നിത്. ആ രാത്രിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ രമേശ്‌ ചാപ്പനെ ഓര്‍ത്തു, പിന്നെ മനസ് മറഞ്ഞു കിടന്ന വേദനയുടെ കനലുകളെ ഊതിപ്പെരുപ്പിക്കാന്‍ തുടങ്ങി. ആ സമയം നന്ദനയുടെ വീടില്‍ നിന്നും ഏറെ അകലെ ഇരുണ്ട ഒരു വീടിനുള്ളില്‍ രമേഷിന് വേണ്ടി ഒരു കത്തി ഒരുങ്ങി തുടങ്ങിയിരുന്നു.

ഏഴു വര്‍ഷം, കണ്ണീരിന്‍റെ, കഷ്ടപ്പാടിന്‍റെ ഏഴു നീണ്ട വര്‍ഷങ്ങള്‍. അതിനു ശേഷം അവനിന്നെത്തും. നന്ദനക്ക് ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു. തന്‍റെ മുഖം കണ്ടു ഞെട്ടിത്തെറിച്ചു നില്‍ക്കുന്ന രമേഷിനെ ഇന്നലെ കണ്ടത് പോലെ തോന്നുന്നു. അവനു താന്‍ എഴുതിയത് ശരിയാണൊ?. അവനെ അറിഞ്ഞു കൊണ്ട് ഈ നാട്ടിലേക്കു വരുത്തിയത് ശരിയാണൊ?. തെറ്റും ശരിയും അറിയാത്ത കുട്ടിയുടെ നിസ്സഹായത തന്നെ പൊതിയുന്നത് അവള്‍ അറിഞ്ഞു. കൈകള്‍ മൊബൈലിലേക്ക് നീണ്ടു. അവസാനം വിളിച്ചു നിര്‍ത്തിയ നമ്പര്‍ വീണ്ടും ഡയല്‍ ചെയ്യുമ്പോള്‍ എന്താണ് പറയേണ്ടത് എന്ന് പോലും അവള്‍ക്കു അറിയില്ലായിരുന്നു...

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുകളിലേക്കുള്ള കുന്നു കയറുമ്പോഴേക്കും, രമേശ്‌ പഴയ ത്രിശൂര്‍ക്കാരന്‍ "ഗടി" ആയി മാറിയിരുന്നു. മായ്ച്ചാലും മായാത്ത വിധം ഈ നഗരം തന്നിലലിഞ്ഞു കിടക്കുന്നു. ഒരര്‍ഥത്തില്‍ തൃശൂരിന്‍റെ ചരിത്രം തന്നെയല്ലേ എന്‍റെതും?. ഒരു കാലത്ത് പേര് കൊണ്ട് മാത്രമല്ല, സ്വഭാവം കൊണ്ടും, കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം. പിന്നീട് കൂണ് പോലെ മുളച്ചു പൊന്തിയ കുറി കമ്പനികളുടെ കൂട്ട് പിടിച്ചു പണത്തിനു പുറകെയുള്ള പലായനം. അത് വളര്‍ത്താനും നില നിര്‍ത്താനും ഗുണ്ടാ സംഘങ്ങളുടെ വിത്തു പാകല്‍. പിന്നെ പിന്നെ തങ്ങള്‍ വളര്‍ത്തി വലുതാക്കിയ ഗുണ്ടാ സംഘങ്ങളെ പേടിച്ചു ജീവിതം.

കോളേജില്‍ പഠിക്കുന്ന കാലത്തു പോക്കറ്റ്‌ മണിക്ക് വേണ്ടി തുടങ്ങിയ കൊച്ചു കൂട്ട് കെട്ടുകള്‍ കൊണ്ടെത്തിച്ച ഒരു ഭൂത കാലത്തേ പേടിച്ചുള്ള തന്‍റെ ജീവിതവും ഇത് തന്നെയല്ലേ?. മരണം എല്ലാ അര്‍ഥത്തിലും ഒരു മോചനമാണ് എന്ന് പാടുന്ന അന്ധേരിയിലെ ഗായകനെ രമേശ്‌ ഓര്‍ത്തു പോയി. മരിക്കാതെ മരിക്കുന്നതിലും എത്രയോ ഭേദം.

സ്ക്രൂ ഡ്രൈവര്‍ മണിയാണ് രമേഷിനെ നഗരത്തില്‍ ആദ്യം കണ്ടത്. മൊബൈലിനു നന്ദി. വെറും മൂന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ജയന്ത്‌ അങ്ങേ തലക്കല്‍ എത്തി. "അവന്‍ എത്തിയെങ്കില്‍ അത് നന്ദനയുടെ കത്ത് കിട്ടിയിട്ട് തന്നെ". നാളെ, നമുക്കവനെ കിട്ടും. ഒതേനനെ!. "ഈ പഴഞ്ചന്‍ പേരുള്ള മാക്രിക്ക് പഞ്ഞി വയ്ക്കാന്‍ മൂന്ന് പേരോ?. ഞാന്‍ ഒറ്റയ്ക്ക് പൂളാം അവനെ". പോളിന്, സംഘത്തിലെ പുത്തന്‍ താരത്തിനു ആവേശം ഇരട്ടിച്ചു. ജയന്ത്‌ ഒന്ന് ചിരിച്ചു. കേരള വര്‍മ കോളേജിലെ ബി എ വിദ്യാര്‍ഥി രമേശ്‌, തൃശ്ശൂരിനെ വിറപ്പിച്ച ഒതേനന്‍ രമേശായത് ഇത് പോലെ എത്ര പേരെ കണ്ടിട്ടാണെന്ന് അവനറിയില്ലല്ലോ.

തന്‍റെ സുഹൃത്തു ജിജോയെ തല്ലനെത്തിയ ഗുണ്ട നേതാവിനെ തല്ലി തുടക്കം. പിന്നെടങ്ങോട്ടു കടയോഴിപ്പിക്കല്കാര്‍ക്കും കുറിക്കാര്‍ക്കും വേണ്ടി ഗുണ്ടായിസം. കല്ലന്‍ ബിജുവിനും ഗ്യാങ്ങിനും ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ വച്ച് ഒറ്റയ്ക്ക് പണി കൊടുത്തതോടെ ആണ് രമേശ്‌ ഒതെനനും വാല് പോലെ നടക്കുന്ന ജിജോ ചാപ്പനും ആകുന്നത്‌. നരേഷിനോപ്പം നടന്ന അക്കാലത്താണ് താനും രമേഷുമായി മുട്ടുന്നത്.നരേഷ് ഉണ്ടായിരുന്ന ആ കാലം..

തലേന്ന് രാത്രിയിലെ ഉറക്കം അത്ര നന്നായില്ല എന്ന് അബ്ദു ഓര്‍ത്തു. അടയുന്ന കണ്പോളകളെ രാവിലെ കുടിച്ച ചായയുടെ ശക്തി കൊണ്ട് തുറന്നു വച്ച് അയാള്‍ ആക്സിലേറ്ററില്‍ കാല്‍ അമര്ത്തി. ഇന്ന് ഉച്ചക്ക് മുന്നേ ചരക്ക് കോട്ടയത്ത്‌ എത്തേണ്ടതാണ്. തൃശൂര്‍ എത്താറായി. പക്ഷെ , ഇനിയുമുണ്ട് 150 കിലോമീറ്റര്‍..

"ഇനി എന്തെങ്കിലും, സര്‍?". ജയ പാലസിലെ ജീവനക്കാരന്റെ ചോദ്യമാണ് രമേഷിനെ ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തിയത്. ചാപ്പന് ഏറ്റവും ഇഷ്ടപെട്ട ഹോട്ടല്‍ ആയിരുന്നു ഇത്. താന്‍ ട്രെയിന്‍ കയറിയ രാത്രിയില്‍, ജയന്തും സംഘവും തന്നെയാവണം അവനെ ലോറിയിടിച്ച് കൊന്നത്. ചോരക്കു ചോര, അതാണല്ലോ തൃശ്ശൂരിന്റെ കണക്ക്. അതോര്‍ത്തപ്പോള്‍ അവനു നന്ദനയെ ഓര്മ വന്നു പിന്നെ നരേഷിന്റെ മുഖവും. ആരെയും കൂസാത്ത അവളുടെ നിലപാടുകള്‍ തന്നെയാണ് തങ്ങള്‍ക്കിടയിലെ സൗഹൃദം വളര്‍ത്തിയതെന്ന് അവനോര്‍ത്തു. കോളേജിലെ വൈസ് ചെയര്‍മാന്‍, തീപ്പൊരി പ്രാസംഗിക. തന്റെ ഈ ചങ്കൂറ്റം നല്ല കാര്യത്തിന് ഉപയോഗിച്ച് കൂടെ എന്ന അവളുടെ സ്ഥിരം ചോദ്യങ്ങള്‍..

ജീവിതം വിചിത്രം തന്നെ. അനിയത്തിയുടെ ചങ്കൂറ്റം തന്നെ അവളുടെ സുഹൃത്തു ആക്കിയപ്പോള്‍, നരേഷിന്റെ ചങ്കൂറ്റം തന്നെ അവന്‍റെ ശത്രുവാക്കി. അല്ലെങ്കിലും ഗുണ്ടകള്‍ക്കെന്തു ശത്രുത?. അത് നഗരത്തിലെ കാശുകാരും രാഷ്ട്രീയക്കാരും തമ്മിലല്ലേ?. വെട്ടിയും കുത്തിയും ചാകാന്‍ ഈയം പാറ്റകളെ പോലെ ഞങ്ങളും.

ഒരു കടയോഴിപ്പിക്കല്‍ കേസില്‍ നരേഷ് ഉടക്കിയപ്പോഴാണ് തന്‍ നരേഷിനു വിലയിടുന്നത്. നേരിട്ട് വേണ്ട എന്ന് തീരുമാനിച്ചാണ് കൊച്ചിയില്‍ നിന്ന് ആളെ ഇറക്കിയത്. വെട്ടാന്‍ പറഞ്ഞാല്‍ കൊന്നിട്ട് വരുന്ന ഇനം. അവരതു ചെയ്തു. മോര്‍ച്ചറിയുടെ മുന്നില്‍ വച്ചാണ് നന്ദനയുടെ ചേട്ടനാണ് നരേഷ് എന്നറിഞ്ഞത്. മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍?. ആവേശത്തിന്‍റെ, വാശിയുടെ കാലത്ത് സൌഹൃദങ്ങള്‍ക്ക് വിലയുണ്ടായിരുന്നോ?. താനാണ് ഇതിനു പിന്നിലെന്ന് അവരെങ്ങനെ ആണോ അറിഞ്ഞത്?. തീപ്പന്തം പോലെ കത്തുന്ന അവളുടെ കണ്ണുകള്‍ തന്നോടെന്തോ പറയുന്നുണ്ടായിരുന്നു. അന്ന് രാത്രി തന്നെ സ്ഥലം വിടാന്‍ ചാപ്പനാണ് നിര്‍ബന്ധിച്ചത്.
"കൊല്ലാന്‍ തന്നെയാണ് അവനെ വരുത്തിയത് ജയന്ത്‌, പക്ഷെ?". നന്ദനയുടെ സ്വരം ഇടറി.

"എന്ത് പക്ഷെ?. നരേഷിന്റെ വീട്ടു മുറ്റത്തിട്ട് തന്നെ തീര്‍ക്കണം അവനെ".

"എന്തിനു ജയന്ത്‌?. ഇന്ന് അവനെ കൊല്ലാന്‍ നമ്മള്‍, നാളെ അവനു വേണ്ടി കൊല്ലാന്‍ മറ്റൊരാള്‍. ഈ ജീവിതങ്ങള്‍ വരുത്തുന്ന കണ്ണീരിനൊരു അറുതിയില്ലേ?. ചേട്ടന്‍റെ ജീവിതത്തിനു കിട്ടിയ ശിക്ഷയായി കരുതി ആ മരണത്തെ നമുക്ക് മറക്കാം. ഇതു നശിച്ച നിമിഷത്തില്‍ ആണാവോ ആ കത്തെഴുതാന്‍ എനിക്ക് തോന്നിയത്?."

"മറക്കാന്‍ നിനക്ക് കഴിയുമായിരിക്കും, പക്ഷെ ഞാന്‍ അതിനൊരുക്കമല്ല. അവന്‍ നിന്‍റെ വീട്ടിലേക്കു വരുന്നതും കാത്തു ആണ്ടി ഇറക്കത്തിന് താഴെ വളവിനപ്പുറം ഞങ്ങളുണ്ടാവും, ഒരു വെളുത്ത സുമോയില്‍. ഇനി നീ വിളിക്കണം എന്നില്ല.". സ്വിച്ച് ഓഫ്‌ ചെയ്ത മൊബൈല്‍ കിടക്കയിലേക്ക് വലിച്ചെറിഞ്ഞിട്ട്‌ ജയന്ത്‌ വണ്ടിയിലേക്ക് നീങ്ങി. ശബ്ദം ഒഴിഞ്ഞ മൊബൈല്‍ ചെവിയില്‍ നിന്ന് മാറ്റുമ്പോള്‍, ഹൃദയം കാര്‍ മേഘങ്ങള്‍ കൊണ്ട് നിറയുന്നത് നന്ദന അറിഞ്ഞു.

ഓട്ടോയില്‍ ഇരുന്നാണ് രമേശ്‌ നന്ദനയുടെ നമ്പര്‍ ഡയല്‍ ചെയ്യുന്നത്. അവളുടെ പരിഭ്രമം തന്റെ ഊഹം തെറ്റിയില്ല എന്ന് രമേഷിനെ ഓര്‍മിപ്പിച്ചു.

"രമേശ്‌, നിങ്ങള്‍ തിരിച്ച് പൊയ്ക്കോളൂ."

"എത്ര മണിക്കാണ് എന്റെ മരണം?". തിരിഞ്ഞു നോക്കിയാ ഓട്ടോക്കാരനെ നോക്കി കണ്ണിറുക്കി കൊണ്ട് രമേശ്‌ ചോദിച്ചു. അവന്‍റെ ശബ്ദത്തില്‍ പരിഭ്രമം ഉണ്ടായിരുന്നില്ല. ആലോചിക്കാന്‍ ഏറെ സമയം ഉണ്ടായിരുന്നല്ലോ. ഒറ്റപ്പെടലിന്റെ നീണ്ട ഏഴു വര്ഷം. എല്ലാം അവസനിപ്പിച്ചുള്ള മരണം തന്നെയാണ് ഭേദം എന്ന് തീരുമാനിച്ചാണ് വണ്ടി കയറിയത്. പിന്നെ എന്തിനു ഭയക്കണം?.

"രമേശ്‌, പറയുന്നത് കേള്‍ക്കൂ, നിങ്ങള്‍ തിരിച്ചു പോകണം". നന്ദന കരച്ചിലിന്റെ വക്കത്തു എത്തിയിരുന്നു.

എങ്ങോട്ട് പോകാന്‍?. എന്നാണ് രമേഷിന് തോന്നിയത്. ജീവിതത്തിലെന്നും തന്നെ പറ്റി കണ്ണീരു കുടിച്ചു മരിച്ച അമ്മ ഉറങ്ങുന്ന വീട്ടിലേക്കോ?. അതോ നന്നായി ജീവിക്കുന്ന സഹോദരങ്ങളെ ശല്യപ്പെടുത്താനോ? . തിരിച്ചു പോകാന്‍ വഴികള്‍ ഇല്ലാത്തവര്‍ക്ക് മരണം ഒരു നല്ല വഴിയല്ലേ?.

"അവിടെ വച്ച് പറയാന്‍ പറ്റിയില്ലെങ്കില്‍, മാപ്പ്. നരേഷിനെ പറ്റി. അറിയാതെ പറ്റിയത് എന്ന് ഞാന്‍ പറയില്ല. പക്ഷെ അറിഞ്ഞിരുന്നെങ്കില്‍, അതുണ്ടാകില്ലായിരുന്നു."

വീട്ടു മുറ്റത്ത്‌ വന്ന ഓട്ടോയുടെ ശബ്ദം നന്ദനയുടെ ഹൃദയമിടിപ്പ്‌ കൂടി. അതെ , അവന്‍ തന്നെ.ഇറക്കത്തിന് താഴെ നിന്നും വെളുത്ത സുമോ സ്റ്റാര്‍ട്ട്‌ ചെയ്തിരുന്നു.

"ഒന്ന് വേഗം, അവന്‍ നമ്മളെ കാണും മുന്നേ കാര്യം നടക്കണം" ജയേഷിന്റെ ശബ്ദം പോളിന്‍റെ ശ്രദ്ധ തെറ്റിച്ചു. ഇറക്കത്തില്‍ ഇമയടഞ്ഞു പോയ അബ്ദു എതിരെ വന്ന സുമോ കാണാന്‍ ഏറെ താമസിച്ചു പോയിരുന്നു.

"അള്ളാ, ചതിച്ചല്ലോ" !

ഇറക്കത്തിനു അപ്പുറത്തു ചലനമറ്റ ശരീരങ്ങളും ആയി തെറിച്ചു വീണ സുമോ കാണാന്‍ ആളുകള്‍ തിങ്ങി കൂടുമ്പോള്‍, മുറ്റത്ത്‌. മഞ്ഞു കട്ടകള്‍ പോലെ മനം ഉരുകുന്ന രണ്ടു പേര്‍ പരസ്പരം നോക്കി പുഞ്ചിരിക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു.....

7 comments:

  1. ആശ്രമത്തിലേക്ക് വീണ്ടും കഥകള്‍ എഴുതുക .കഥകള്‍ എല്ലാം നന്നായിരുന്നു .പതിനഞ്ച് വര്‍ഷത്തിനു ശേഷമാണ് കഥകള്‍ എഴുതുന്നത്‌ അല്ലേ ? നന്നായി .അപ്പോള്‍ പുതിയ തുടക്കം മോശമായില്ല .അഭിനന്ദനങള്‍

    ReplyDelete
  2. ഞാൻ ത്രിശൂരുകാരനല്ല രമേശിന്റെ ഓർമ്മകളിലെ ആ നഗരവും ആയ്യാളുടെ ചിന്തകളൂം കാഴ്കളും ഒക്കെ എന്നെ അമ്പരിപ്പിച്ചു.
    അത്ര മനോഹരമാണ് ത്രിശൂർ

    ReplyDelete
  3. ത്രിശ്ശൂക്കാരാ...ആശ്രമത്തില്‍ ഇനിയും വരൂ. കഥകളെ വിലയിരുത്താന്‍ താങ്കള്‍ക്കും അവസരമുണ്ട്. അവിടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം,വിമര്‍ശിക്കണം,എങ്കിലേ കഥ എഴുതുന്നവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ. ആശ്രമത്തില്‍ ഇനിയും കാണുമല്ലോ.
    ആശംസകളോടെ......വാഴക്കോടന്‍

    ReplyDelete
  4. അക്കാദമികളുടെ നഗരം,ക്ഷേത്രങ്ങളുടെ നഗരം,പൂരങ്ങളുടേയും ആനപ്രേമികളുടേയും നഗരം... ഇപ്പൊള്‍ ഗുണ്ടാ നഗരം.തൃശൂരിന്റെ പശ്ചാത്തലത്തില്‍ കഥ കൊള്ളാം

    ReplyDelete
  5. ഇതൊരു തുടര്‍ക്കഥയല്ലേ, ഒരാള്‍ക്കുവേണ്ടി മറ്റൊരാള്‍, പിന്നെ മറ്റൊരാള്‍, അങ്ങിനെ തുടര്‍ന്നുകൊണ്ടേയിരിക്കും.പൂരത്തിന്റെ നാട് ഇപ്പോള്‍ ഗുണ്ടാനഗരവുമായിത്തീര്‍ന്നു.

    ReplyDelete