Thursday 10 January 2013

ഡിങ്ക ചരിതം

ഡിങ്കന്‍ ജനിച്ചത്‌ ബാലമംഗളം എന്ന പുസ്തകത്തില്‍ ആണെന്നും, വളര്‍ന്നത്‌ ഇന്റര്‍നെറ്റ്‌ എന്നാ ഇട്ടാ വട്ടത്തില്‍ ആണെന്നും ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നുണ്ട് , പക്ഷെ സത്യം അതല്ല , പൂച്ച ദൈവങ്ങളുടെ സ്വന്തം നാടായിരുന്ന പോഞ്ഞശേരിക്കടുത്തുള്ള ചുണ്ടമലയില്‍ ആണ് ലോകത്തിലെ ഡിങ്കന്റെ ആദ്യ അമ്പലം ഉണ്ടാവുന്നത്. ശബരിമലയില്‍ എത്തിയ അയ്യപ്പനെ പോലെ , ഒരു നിയോഗമാണ് ഡിങ്കനെ അവിടെ എത്തിച്ചത്.

ചുണ്ടമലക്ക് മുകളിലെ കൂറ്റന്‍ അമ്പലത്തില്‍ പൂച്ചകളുടെ കാണപെട്ട ദൈവം, പൂചെശ്വര പ്രതിഷ്ട ആയിരുന്നു. കാലത്ത് നിര്‍മാല്യം തൊഴലും , വൈകീട്ട് നട തുറപ്പ് പൂജയും ഒക്കെ ആയി ക്ഷിപ്ര പ്രസാദിയായ പൂചെശ്വരന്‍ വാഴുന്ന കാലം.

അത്ഭുതങ്ങളുടെ വിളനിലം ആയിരുന്നു അന്ന് ചുണ്ടമലയും സമീപ പ്രദേശങ്ങളും. പൂചെശ്വരന്റെ പ്രസാദം കഴിച്ചു തുള്ളല്‍ പനി മാറിയ കുട്ടിയും , പൂചെശ്വര സന്നിധിയില്‍ പ്രായവും, ശമ്പളവും , സ്ത്രീധനവും എണ്ണി പറഞ്ഞു പ്രാര്‍ത്ഥിച്ചു കല്യാണം നടന്നു കിട്ടിയ പെന്‍ കുട്ടികളും, ആ മഹാ സന്നിധിയില്‍ CV യും ആയിരം രൂപയും സമര്‍പ്പിച്ച്‌ ഇന്റര്‍വ്യൂ വിളി നേടിയ ആള്‍ക്കാരുടേയും കഥകള്‍ എണ്ണിയാല്‍ തീരില്ലായിരുന്നു.

പൂചെശ്വര ക്ഷേത്രത്തിന്‍റെ എല്ലാം, നാട്ടുകാരുടെ പ്രിയങ്കരന്‍ ആയ മാര്‍ജാരന്‍ നാണു പിള്ളയായിരുന്നു. പിള്ളയുടെ അച്ഛന്‍ ആണത്രേ പൂചെശ്വര പ്രതിമ ഈ നാട്ടിലേക്കു കൊണ്ട് വന്നത് !. പ്രസാദ വിതരണം മുതല്‍ CV കളക്ഷന്‍ വളരെ എല്ലായിടത്തും പിള്ളയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ആ കടാ കൃപാക്ഷത്തില്‍ ആടി തിമിര്‍ക്കുന്ന നാട്ടിലേക്കാണ്‌ പാന്റിനു മുകളില്‍ ജെട്ടിയിട്ട ഡിങ്കന്‍ കടന്നു വരുന്നത്.

പ്രസാദ മരുന്നിനെയും CV കളക്ഷനെയും തള്ളി പറഞ്ഞ ഡിങ്കനെ നാട്ടുകാര്‍ ആദ്യം പുച്ഛത്തോടെ ആണ് കണ്ടത്. പക്ഷെ പിന്നെയല്ലേ കാര്യങ്ങള്‍ പതിയെ വെളിച്ചത് വന്നത്.
അമ്പലത്തിലെ പൂചെശ്വര പ്രസാദത്തില്‍ ചേര്‍ത്തിരിക്കുന്നത് മാര്‍ജാരന്‍ പിള്ളയുടെ മെഡിക്കല്‍ സ്റൊരില്‍ നിന്ന് വന്ന പാരസിട്ടമോള്‍ ആണെന്നും, CV കള്‍ ഒക്കെ പിള്ളയുടെ മകന്‍റെ ബോഡി ഷോപ്പിംഗ്‌ കമ്പനി ഇന്റര്‍വ്യൂ തട്ടിപ്പിന് ഉപയോഗിക്കുക ആണെന്നും ഡിങ്കന്‍ തെളിയിച്ചു.

സ്ത്രീധനതുകയുടെ പത്തു ശതമാനം കമ്മിഷന്‍ വാങ്ങുന്ന പിള്ളയുടെ വിവാഹ ബ്രോക്കെര്‍ പരിപാടി കൂടി കണ്ടെത്തിയതോടെ ജനം ഇളകി. അരുന്ധതി റോയിയെ കണ്ട ഫേസ്ബുക്ക്‌ താരങ്ങളെ പോലെ പിന്നെ അവര്‍ മുന്നും പിന്നും നോക്കിയില്ല, പിള്ളയെയും അയാളുടെ കുടുംബം സ്ഥാപിച്ച പൂചെശ്വര പ്രതിമയും അവര് നാട് കടത്തി. അവനവന്‍റെ ബുദ്ധിയില്‍ വിശ്വസിക്കാന്‍ ആഹ്വാനം നല്‍കി "എതിരാളിക്കൊരു പോരാളി " ഡിങ്കന്‍ അപ്പോഴേക്കും ധര്‍മ സംസ്ഥാപനത്തിനായി മറ്റൊരു നാട്ടിലേക്ക് യാത്രയായി.

ആളും ആരവവും ഒഴിഞ്ഞു കാട് കയറിയ അമ്പലം നാട്ടിലെ പയ്യന്മാരുടെ താവളം ആയി, മുച്ചീട്ട് കളിയും, കള്ള് കുടിയും പെരുകിയപ്പോള്‍ നാട്ടുകാര്‍ കാടു കയറിയ ക്ഷേത്രം വെട്ടിത്തെളിച്ച് പെയിന്റ് അടിച്ചു. പക്ഷെ, പൂചെശ്വരന്‍ പോയ സ്ഥാനത്ത് ഇനിയെന്ത് എന്ന ചോദ്യം മുറുകുന്ന നേരത്താണ് ഡിങ്കന്റെ ഏറ്റവും വലിയ ആരാധകര്‍ ആ ഞെട്ടിക്കുന്ന നിര്‍ദേശം പറഞ്ഞത് ,

"എന്ത് കൊണ്ട് ഡിങ്കന്റെ ഒരു പ്രതിമ വച്ച് കൂടാ ?".

ആദ്യം ജനം എതിര്‍ത്തു .

"എന്ത്, അനാചാരങ്ങളെ എതിര്‍ത്ത ഡിങ്കന് പ്രതിമയോ" ??.

"ഇത് പൂജിക്കാന്‍ അല്ലല്ലോ, ബഹുമാനം കാണിക്കാന്‍ അല്ലെ ?. മഹത്മ ഗാന്ധിക്ക് പ്രതിമയില്ലേ , അത് പോലെ . ഭക്തി കൊണ്ട് മാത്രം അല്ല, ആദരവു കൊണ്ടും തൊഴാം !. "

അങ്ങനെ ഒടുവില്‍ ചുണ്ടമലയുടെ മുകളില്‍ ഒരു ഡിങ്കക്ഷേത്രം പിറവിയെടുത്തു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു, നിര്‍മാല്യം തോഴുവാതെ നിരാശരായ ജനങ്ങള്‍ കാലത്ത് കുളിച്ചു ഡിങ്കനെ കാണാന്‍ എത്തി, വൈകെട്ടു നുണ പറഞ്ഞിരിക്കാന്‍ അമ്പലത്തില്‍ വന്ന കാരണവന്മാര്‍ അമ്പല കമ്മിറ്റി ഉണ്ടാക്കി, തിരക്ക് കൂടിയതോടെ ഡിങ്കന്‍ ആരാധകര്‍ അമ്പലത്തില്‍ പ്രസാദ വിതരണം തുടങ്ങി.

മുചീട്ടു കളിയില്‍ മൂന്നു രാജാവ്‌ വീഴാനും, മക്കളുടെ കല്യാണം നടക്കാനും , നാട്ടിലെ പ്രധാന പൂവാലന്മാര്‍ സോഫ്റ്റ്‌വെയര്‍ പണി കിട്ടി പോവാനുമൊക്കെ നാട്ടുകാര്‍ ഡിങ്കന് തെങ്ങാപൂള് നേര്‍ന്നു തുടങ്ങി. പിന്നെയെല്ലാം ചരിത്രം , നാട്ടിലും മറു നാട്ടില്‍ നിന്നും തെങ്ങപൂളുമായി ജനം ഒഴുകി എത്തി, തെങ്ങാപൂള് നേര്‍ച്ച കൊണ്ട് സോഫ്റ്റ്‌വെയര്‍ പണി കിട്ടിയ കുറേപേര്‍ ചേര്‍ന്ന് ഡിങ്കന് ഫേസ്ബുക്ക്‌ പേജ് ഉണ്ടാക്കി, ഡിങ്ക സന്നിധിയില്‍ അക്കാലത്തു വന്നെത്തിയ ബാലമംഗളം എഡിറ്റര്‍ ഡിങ്ക ചരിതം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ബാലമംഗളം മാസികയില്‍ ഡിങ്കന്റെ കഥ എഴുതി.

ദിനക ജയന്തി ദേശീയ അവധി ആക്കാന്‍ സമരങ്ങള്‍ തുടങ്ങി, ദിനക ജയന്തിക്കു KSRTC ചുണ്ടമലക്ക് സ്പെഷ്യല്‍ സര്‍വീസ് നടത്തി. ഡിങ്കന്റെ പടം വച്ച പോസ്റ്റര്‍ അടിക്കാന്‍ പാര്‍ട്ടികളും മത സംഖടനകളും തമ്മില്‍ തമ്മില്‍ തല്ലായി. അങ്ങനെ ഡിങ്കന്റെ കീര്‍ത്തി ലോകമെങ്ങും പരന്നു.

പഴമ ഉറങ്ങുന്ന ആ നാട്ടില്‍ പോയാല്‍ നിങ്ങള്ക്ക് ഇന്നും ഡിങ്ക ക്ഷേത്രം കാണാം , ഡിങ്കന് കൊടുത്ത തേങ്ങാ പൂള് കൊണ്ട് ജീവിതം മെച്ചപെട്ട , മാറാ രോഗം മാറിയ ഒരുപാടു കഥകള്‍ കേക്കാം,

ഇതൊക്കെ വെറും കെട്ടുകഥ ആണോ എന്ന് നിങ്ങള്ക്ക് സംശയം തോന്നാം, ഒന്ന് മനസിലാക്കണം, പരമമായ സത്യം സത്യം ഡിങ്കന് മാത്രമേ അറിയൂ !!. മറ്റെല്ലാം മായ, ജഗത് മിഥ്യ !

1 comment: