Thursday 17 January 2013

ഹിമാലയന്‍ ബ്ലണ്ടര്‍ : ചൈനീസ് യുദ്ധത്തിന്‍റെ നേര്‍കാഴ്ച

1962 ലെ ചൈനയുമായുള്ള യുദ്ധത്തെ ഒരു പട്ടാളക്കാരന്‍റെ കണ്ണില്‍ നിന്നും നോക്കി കാണുന്ന ബ്രിഗേഡിയര്‍ ഡാല്‍വിയുടെ പുസ്തകത്തില്‍ അദ്ദേഹം വരച്ചിടുന്ന ഒരു ചിത്രമുണ്ട് , ആദ്യമായി തന്‍റെ ബറ്റാലിയന്‍ സംരക്ഷിക്കേണ്ട നമ്കാ ചു (Namka Chu ) എന്നാ പ്രദേശത്ത് എത്തി അദേഹം ഹൈ കമാന്‍ഡില്‍ നിന്ന് കിട്ടിയ മാപ്പ് തുറന്നു നോക്കുന്ന ഒരു കാഴ്ച.

തെക്ക് നിന്നും വടക്കോട്ട്‌ ഒഴുകുന്ന നദിക്കു കുറുകെ ഉള്ള തന്ത്രപ്രധാനമായ അഞ്ചു പാലങ്ങള്‍ സംരക്ഷിക്കാനാണ് സൈന്യത്തെ അവിടെ വിന്യസിച്ചത് . അവിടെയെത്തിയ ഡാല്‍വി കണ്ടത് കിഴക്ക് നിന്ന് പടിഞ്ഞാറേക്ക്‌ ഒഴുകുന്ന നദിയാണ് !!. ആര്‍മി ഹൈ കമാന്‍ഡ് എന്ത് വില കൊടുത്തും സംരക്ഷിക്കാന്‍ ആവശ്യപെട്ട അഞ്ച് പാലങ്ങള്‍ ആകട്ടെ , രണ്ടോ മൂന്നോ തടി കഷണങ്ങള്‍ ചേര്‍ത്ത് കെട്ടിയ നാടന്‍ പാലങ്ങളും. യുദ്ധം നടന്ന ഒക്ടോബര്‍ മാസത്തില്‍ ചൈനീസ് സൈന്യം ഈ പാലങ്ങള്‍ ഉപയോഗിക്കാതെ നദിയിലൂടെ നടന്നു കയറി എന്ന് കൂടി അറിയുമ്പോഴാണ് ശീതീകരിച്ച മുറികളിലിരുന്നു യുദ്ധം ചെയ്യുന്ന ജെനെറല്‍ മാരും , കൊടും തണുപ്പത്ത് ആര്‍ക്കും വേണ്ടാത്ത ഒരു തടിപ്പാലം സംരക്ഷിക്കാന്‍ ജീവന്‍ കളയുന്ന ജവാനും തമ്മിലുള്ള അന്തരം നമ്മള്‍ അറിയുന്നത്

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം മുതല്‍ യുദ്ധം വരെ ഉള്ള സമയം മുഴുവന്‍ ഇത്തരം തീരുമാനങ്ങളുടെ കാലം ആയിരുന്നു എന്ന് ഡാല്‍വി പറയുന്നു. യുദ്ധത്തെ പറ്റിയും , അതിന്‍റെ സങ്കീര്‍ണതകളെ പറ്റിയും ഇന്ത്യയില്‍ എഴുതപെട്ട ഏറ്റവും നല്ല പുസ്തകങ്ങളില്‍ ഒന്നായിരിക്കണം ഇത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണം കേട്ട തോല്‍വിക്ക് ഡാല്‍വി പറയുന്ന പ്രധാന കാരണങ്ങള്‍ ഇവയാണ്

1. ചൈനയില്‍ ഉള്ള അമിതമായ വിശ്വാസം : ചൈന ടിബറ്റ്‌ കയ്യേറിയപ്പോള്‍ അവരെ അനുകൂലിച്ചത് മുതല്‍ , യുദ്ധ തുടങ്ങുന്ന ദിവസം വരെ ചൈന ഇന്ത്യയെ അക്രമിക്കില്ല എന്ന മിഥ്യാ ധാരണയില്‍ ആയിരുന്നു ഇന്ത്യന്‍ നേതൃത്വം . എന്തിന് അതിര്‍ത്തി തര്‍ക്കം തുടങ്ങിയതിന് ശേഷം ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് ഓഫീസര്‍മാരെ നമ്മളുടെ സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വരെ അനുവദിച്ചു കേന്ദ്ര സര്‍ക്കാര്‍ !.

2. ആദ്യ കാലങ്ങളില്‍ അവസരം ഉണ്ടായിട്ടും ചൈനാ ഇന്ത്യാ അതിര്‍ത്തി രേഖയായ മക്മോഹന്‍ ലൈനിന്‍റെ സ്ഥാനത്തെ പറ്റി ചൈനയുമായി ഒത്തു തീര്‍പ്പില്‍ എത്താന്‍ ഇന്ത്യ ശ്രമിച്ചില്ല , ചൈനീസ് അതിര്‍ത്തിയിലും , എന്തിന് ഇന്ത്യന്‍ മണ്ണില്‍ വരെ ചൈന റോഡ്‌ പണിതിട്ടും , അതിര്‍ത്തിയിലേക്ക് റോഡുകള്‍ പണിയാണോ, സൈന്യത്തിന് അവിടെ എത്താനും , പോസ്റ്റുകള്‍ സ്ഥാപിക്കാനോ ഉള്ള വഴി ഒരുക്കാന്‍ ഇന്ത്യന്‍ സേനയുടെയോ സര്‍ക്കാരിന്റെയോ തലപ്പത്ത് ഉള്ളവര്‍ ശ്രമിച്ചില്ല

3. പുറത്ത് നിന്ന് (USA, UK) സൈനിക സഹായം തേടാനുള്ള നെഹ്റുവിന്‍റെയും പ്രതിരിധ മന്ത്രി വി കെ കൃഷ്ണമേനോന്റെയും ആശയപരമായ എതിര്‍പ്പ് ഇന്ത്യന്‍ സൈന്യത്തെ നവീന വല്‍ക്കരിക്കുന്നതിനു തടസമായി, പഞ്ചാബിലെ സമതലങ്ങളില്‍ യുദ്ധം ചെയ്ത്‌ ശീലിച്ച ജവാന്മാരെ കൊടും തണുപ്പത്ത് മതിയായ ആയുധങ്ങളോ, പരിശീലനമോ , എന്തിന് തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങളോ ഇല്ലാതെ ഹിമാലയത്തിലേക്ക് അയക്കേണ്ടി വന്നത് ഇതുകൊണ്ടാണെന്ന് ഡാ ല്‍വി പറയുന്നു .

4. മുന്നൊരുക്കവും ആയുധബലവും ഇല്ലാതിരുന്നിട്ടും ആക്രമിക്കാന്‍ ചൈനയ്ക്കു വഴി ഒരുക്കി കൊടുത്തത് ഇന്ത്യയുടെ ഫോര്‍വേഡ് പോളിസി എന്ന രാഷ്ട്രീയ നയമാണ്. യുദ്ധത്തില്‍ സൈന്യത്തിന് പ്രതിരോധിക്കാന്‍ സാധ്യത കൂടുതല്‍ ഉള്ള തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിന് പകരം , രാഷ്ട്രീയക്കാരുടെ ആവേശത്തിന് ഒത്തു തുള്ളുന്ന സൈനിക നേതൃത്വം അതിര്‍ത്തി തര്‍ക്കം ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ പോസ്റ്റുകള്‍ സ്ഥാപിച്ചു. ചൈനയ്ക്കു ഇന്ത്യയെ ആക്രമിക്കാനുള്ള കാരണം നല്‍കിയത് ഈ നീക്കം ആണ് എന്ന് ഡാല്‍വി വാദിക്കുന്നു.

5. യുദ്ധത്തിന്‍റെ സാങ്കേതികതയെ പറ്റിയും , അതിന് വേണ്ട മുന്നോരുക്കങ്ങളെ പറ്റിയും ( റോഡുകള്‍ , വാര്‍ത്താ വിനിമയ സൌകര്യങ്ങള്‍ , ഭക്ഷണം , പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ) ഒരു പിടിപാടും ഇല്ലാത്ത രാഷ്ട്രീയ കക്ഷികളും , പത്രങ്ങളും സാധാരണക്കാരനും ഉയര്‍ത്തി വിടുന്ന പ്രതിഷേധങ്ങളെയും , പോര്‍വിളികളെയും പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ വഴിയായിരുന്നു ഫോര്‍വേഡ് പോളിസി. രാഷ്ട്ര സ്നേഹത്തിന്‍റെ ആവേശത്തില്‍ ജനം പോര്‍വിളി ഉയര്‍ത്തുമ്പോള്‍ പട്ടിണി കിടന്ന് പോരാടി ജീവന്‍ കളയുന്ന ജവാന്‍റെ ചിത്രം ഡാല്‍വി ഹൃദയ വേദനയോടെ അവതരിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനും ആയുള്ള അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം കാഴ്ചപ്പാടുകള്‍ക്കു പ്രസക്തി കൂടുന്നു.

ഒരളവു വരെ ഇന്ത്യന്‍ സൈന്യത്തിന്‍റെ നവീകരണത്തിനു വഴി വച്ചത് ചൈനീസ് യുദ്ധത്തിലെ തോല്‍വിയാണ് , അത് കൊണ്ട് തന്നെ ചരിത്രത്തില്‍ നിന്ന് നമ്മള്‍ അല്പം എങ്കിലും പഠിച്ചു എന്ന് സമാധാനിക്കാം. ഇറങ്ങിയ കാലത്ത് ഇന്ത്യയില്‍ നിരോധിക്കപെട്ട ഈ പുസ്തം കൂടി ചേര്‍ക്കാതെ ചൈനീസ് യുദ്ധത്തെ പറ്റിയുള്ള വായന പൂര്‍ണമാവില്ല.

അടിക്കുറിപ്പ് : ചൈനയുടെ യുദ്ധ തടവുകാരന്‍ ആക്കപെട്ട ഡാല്‍വി യുദ്ധത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ച് എത്തിയ കഥ പറയുന്നുണ്ട്. ചൈനീസുകാരുടെ പക്ഷം പിടിക്കാന്‍ സാധ്യത ഉണ്ടോ എന്ന സംശയ കണ്ണുകളോടെ ആണ് ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളെ വീക്ഷിച്ചത് എന്ന് ഡാല്‍വി പറയുന്നു. യുദ്ധത്തിനു മുന്നേ വരെ ചൈന ഇന്ത്യയുടെ പക്ഷത്താണ് എന്ന് സ്വയം വിശ്വസിപ്പിച്ച ആളുകളാണ് ഇങ്ങനെ പറയുന്നത് എന്നത് തമാശയായി തോന്നുന്നു എന്ന ആ നിരീക്ഷണത്തില്‍ ചൈനീസ് യുദ്ധത്തിന്‍റെ സംക്ഷിപ്ത രൂപമുണ്ട്

1. http://en.wikipedia.org/wiki/Sino-Indian_War#The_Forward_Policy

No comments:

Post a Comment