Friday 1 March 2013

കാഴ്ചകള്‍


ഭീമാകാരമായ ആ കാലുകള്‍ കണ്ടപ്പോഴേ അവള്‍ ഉറപ്പിച്ചു ഇത് പതിവ് പോലെ മരണത്തിന്‍റെ മുന്നറിയിപ്പാണ് എന്ന്. ഓടിയൊളിക്കാന്‍ ഉള്ള പതിവ് നിലവിളികള്‍ ചുറ്റിലും മുഴങ്ങിക്കൊണ്ടിരുന്നു. കാലുകള്‍ക്ക് പിറകെ പതിവ് പോലെ അനേകം പല്ലുകള്‍ ഉള്ള ആ നശിച്ച ജീവി എത്തും എന്ന് അറിയാവുന്നവരുടെ നിലവിളികള്‍.

അവളാദ്യം ഓര്‍ത്തത്‌ അവരുടെ കുട്ടികളെ കുറിച്ചാണ്. ഏതു നശിച്ച നേരത്താണ് അവളെ ഒറ്റയ്ക്ക് വിട്ടിട്ട് വരാന്‍ തോന്നിയത് ??. എങ്ങനെയും അവള്‍ക്കരികില്‍ എത്തണം. കാടുകള്‍ വകഞ്ഞു മാറ്റി എത്തുന്ന കാലുകളെയും യന്ത്രത്തെയും വക വയ്ക്കാതെ അവള്‍ ഓടി. വഴിയില്‍ സുഹൃത്തുക്കളും , പേരറിയാത്ത പരിചയക്കാരും പിടിക്കപ്പെടുന്നത് കണ്ടു. ഒരിക്കല്‍ പിടിക്കപെട്ടാല്‍ ഞെരിഞ്ഞമരുന്ന മരണം സുനിശ്ചിതം. പക്ഷെ അതോര്‍ക്കാന്‍ അവള്‍ക്കു സമയം ഉണ്ടായിരുന്നില്ല.

നീണ്ട ഓട്ടത്തിന് ഒടുവില്‍ മകളെ അവള്‍ ദൂരെ നിന്ന് കണ്ടു. ആശ്വാസത്തിന്റെ നെടുവീര്‍പ്പും ആയി അവര്‍ക്കരികിലേക്കു ഓടിയെത്തും മുന്നേ വീണ്ടും ആ നശിച്ച കാലുകള്‍ അവളെ ഉയര്‍ത്തിക്കൊണ്ടു പോയിരുന്നു. ചുറ്റും ഉയരുന്ന നിലവിളികള്‍ക്കിടയില്‍ അവളുടെ രോദനം അലിഞ്ഞു പോയി. ഒരുപാടു മരണങ്ങള്‍ക്ക് അപ്പുറം അന്നത്തെ ആക്രമണം അവസാനിച്ചു.


ആ ലോകത്തിന്‍റെ അതിര്‍ത്തിക്ക് അപ്പുറം ഒരമ്മ മകളുടെ തലയില്‍ നിന്ന് ചീപ്പും കയ്യും എടുത്തു മാറ്റി.


"പേന്‍ നോക്കിയത് മതി , ഇനി പോയിരുന്നു നാലക്ഷരം പഠിക്ക്. എത്ര എണ്ണത്തെ കൊന്നിട്ടെന്തിനാ , വീണ്ടും പെറ്റു പെരുകും ഇവറ്റകള്‍""" ''

2 comments:

  1. പേനിനുമുണ്ടൊരു കഥ പറയാന്‍

    ReplyDelete