Friday 21 December 2012

ജനാധിപത്യ പോലീസ് !




ഗുജറാത്ത്‌ തിരഞ്ഞെടുപ്പിന്‍റെ അര്‍മാദം അവസാനിക്കുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ കാണുന്നത് രണ്ട് തരം എതിര്‍പ്പുകള്‍ ആണ് . മോഡിയെയും, ഗുജറാത്തിലെ വംശ ഹത്യയെയും എതിര്‍ക്കുന്ന ആദ്യത്തെ വാദത്തെ ഞാനും പിന്തുണയ്ക്കുന്നു എന്ന് ആദ്യമേ പറയട്ടെ. ഈ വിഷയത്തില്‍ വ്യക്തമായ അഭിപ്രായം ഉള്ള ഒരാളാണ് ഞാന്‍., അത്  ഗുജറാത്തിലെ കലാപങ്ങള്‍ക്കും , വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെയുള്ള ഒരു നിലപാടാണ്‌. 

കേരളത്തേക്കാള്‍ വികസിതമായ ഒരു സ്വപ്ന ഭൂമിയാണ്‌ ഗുജറാത്ത്‌ എന്നും ഞാന്‍ വിശ്വസിക്കുന്നില്ല (സമയം കിട്ടിയാല്‍, കണക്കുകള്‍ പിറകെ എഴുതാം), പക്ഷെ ഈ പോസ്റ്റ്‌ ഇതിനെ രണ്ടിനെയും കുറിച്ചല്ല , മറിച്ച് ഗുജറാത്തിലെ ജനവിധി ജനാധിപത്യത്തിന്‍റെ കശാപ്പുശാലയാണ് എന്നൊക്കെ എഴുതി പിടിപ്പിക്കുന്ന മലയാളിയുടെ "പുരോഗമന രാഷ്ട്രീയ" പ്രവണതക്ക് എതിരെയാണ്. 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ബ്രിട്ടിഷുകാര്‍ ദാനം നല്‍കിയ വരമൊന്നും അല്ല ജനാധിപത്യം. സ്വാതന്ത്ര്യ ബോധം ഉള്ള നേതാക്കള്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ ഒരു ആശയം തന്നെയാണ്. 1952 ല്‍ ഇന്ത്യ തന്‍റെ ചരിത്രത്തിലെ ആദ്യ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ വോട്ടര്‍മാരില്‍ 85 ശതമാനം എഴുതാനും വായിക്കാനും കഴിയാത്ത നിരക്ഷരര്‍ ആയിരുന്നു. ഇന്ന് പുരോഗമന രാഷ്ട്രം എന്ന് വാഴ്ത്തപ്പെടുന്ന പല രാഷ്ട്രങ്ങളും ചെയ്ത പോലെ ആദ്യം വിദ്യാഭ്യാസം ഉള്ളവനും , പുരുഷന്മാര്‍ക്കും  വോട്ട് , പിന്നെ കാലക്രമേണ സ്ത്രീകള്‍ക്കും നിരക്ഷരര്‍ക്കും വോട്ട് എന്ന ഒരു മോഡല്‍ നെഹ്രുവിനു മുന്നില്‍ ഉണ്ടായിരുന്നു. മറ്റു പല രാജ്യങ്ങളും ചെയ്ത പോലെ ഏകാധിപത്യത്തിന്റെ പാതയിലും സഞ്ചരിച്ചില്ല നെഹ്‌റു. ( ഇന്ത്യക്കൊപ്പം സ്വതന്ത്രം കിട്ടിയ പാകിസ്താനിലെ ആദ്യ തിരഞ്ഞെടുപ്പ്  1965 ല്‍ ആയിരുന്നു എന്നോര്‍ക്കുക )

ലോകം കണ്ട ഏറ്റവും വിഷമമേറിയ തിരഞ്ഞെടുപ്പ് മുന്നൊരുക്കവും ( 176 million voters  , 85 % illiterate , 4500 seats (parliament + assembly ), 224,000 polling booths, 2.8 million ladies denied  vote because they refused to give their name and gave it as wife of A or daughter of B  ) അതിനു ചുക്കാന്‍ പിടിച്ച സുകുമാര്‍ സെന്‍ എന്ന സമര്‍ഥനായ ഓഫീസറും ഇന്ത്യന്‍ ഓര്‍മയുടെ കയങ്ങളില്‍ മാഞ്ഞു പോയിരിക്കുന്നു . ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിനെ "ലോക ചരിത്രത്തിലെ ഏറ്റവും വലിയ പകിട കളി" എന്നാണ് അന്ന് നിരീക്ഷകര്‍ എഴുതി തള്ളിയത് , പക്ഷെ അറുപത് വര്‍ഷത്തിനപ്പുറം ഇന്ത്യ ഒരു രാജ്യമായി നില നില്‍ക്കുന്നു എങ്കില്‍ അതില്‍ ഏറ്റവും വലിയ പങ്ക് ആ ജനാധിപത്യ പകിട കളിക്കാണ് എന്നത് വിസ്മരിക്കാന്‍ ആവാത്ത സത്യം മാത്രമാണ്. 

ആരെ പ്രണയിക്കണം,  എന്നത് പോലെ തികച്ചും വ്യക്തിപരമായ ഒരു തീരുമാനം ആണ് ആര്‍ക്ക് വോട്ട് ചെയ്യണം  അല്ലെങ്കില്‍ എന്ത് ആശയത്തിന്റെ പേരില്‍ വോട്ട് ചെയ്യണം എന്നത്. ഈ  വ്യക്തി സ്വാതന്ത്രത്തിന്റെ മുകളിലാണ് ഇന്ത്യയെ അറുപതു കൊല്ലത്തിന് അപ്പുറം ഒരു രാജ്യമായി നിലനിര്‍ത്തുന്ന ജനാധിപത്യം നമ്മള്‍ കെട്ടി ഉയര്‍ത്തിയത്‌.., നാട്ടില്‍ ആര് ആരെ പ്രേമിക്കണം എന്നത് തീരുമാനിക്കുന്ന സദാചാരപോലീസിന്‍റെ, അല്ലെങ്കില്‍ ഹിന്ദു മുസ്ലിമിനെ പ്രേമിക്കരുത് , അല്ലെങ്കില്‍ മുസ്ലിം ക്രിസ്ത്യനെ  പ്രേമിക്കരുത്, പ്രേമിച്ചാല്‍ സംസ്കാരം തകരും  എന്നൊക്കെ ഇണ്ടാസ് ഇറക്കുന്ന സദാചാര പോലീസ് തലവന്മാരുടെ അതെ മാര്‍ഗമാണ് ഗുജറാത്തിലെ സാധാരണക്കാരന്‍ എങ്ങനെ , എന്ത് ആശയത്തിന്‍റെ പേരില്‍ വോട്ട് ചെയ്താലാണ് ജനാധിപത്യം വിജയിക്കുക എന്ന് തീരുമാനിക്കുന്ന ജനാധിപത്യ പോലീസുകാരന്‍ തിരഞ്ഞെടുക്കുന്നത്. 

നിങ്ങള്‍ പ്രേമിച്ചിട്ടുണ്ടോ എന്നത് പോലുള്ള ഒരു ചോദ്യം ആണ് നിങ്ങള്‍ വോട്ട് ചെയ്തിട്ടുണ്ടോ എന്നതും. ഓരോ തവണ പോളിംഗ് ബൂത്തില്‍ നില്‍ക്കുമ്പോഴും എന്തു ആശയത്തിന്റെ പേരിലാണ് നിങ്ങള്‍ വോട്ട് ചെയ്തിട്ടുള്ളത് ?. രാഷ്ട്രീയ പ്രബുദ്ധം എന്ന് കരുതുന്ന ആശയങ്ങള്‍ക്ക് അപ്പുറം ഒരു വികാരത്തിന്റെയും പേരില്‍ വോട്ട് ചെയ്തിട്ടില്ല എന്ന്  നിങ്ങള്ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമോ ?.  ഗുജറാത്തിലെ ഒരു സാധാരണക്കാരന്‍ പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ , ബാലറ്റ് പേപ്പര്‍ കയ്യില്‍ എടുക്കുമ്പോള്‍ അവന്‍ ചിന്തിക്കുന്നത് എന്താവും , അത് ചിലപ്പോള്‍ പട്ടിണിയില്‍ ആയ കുടുംബത്തെ പറ്റി  ആവാം , ഗ്രാമത്തില്‍ വന്ന റോഡിനെ പറ്റി  ആവാം, ലോക്കല്‍ നേതാവ് ചെയ്ത സഹായത്തെ പറ്റി ആവാം, അടുത്തയിടക്ക്‌ വന്ന വരള്‍ച്ചയെ പറ്റിയും ആവാം, അല്ലെങ്കില്‍ വോട്ട് ചെയ്യാന്‍ പോകുന്ന പാര്‍ട്ടിയെയോ സ്ഥാനാര്‍ഥി യെ പറ്റിയോ ആവാം 

 ആ ചിന്തകള്‍ക്ക് ഇടയിലോന്നില്‍ ഈ തിരഞ്ഞെടുപ്പില്‍ അവന്‍ ചെയ്ത  വോട്ടിന്‍റെ കാരണം ഉണ്ട്. ഇതിനെ പറ്റി  ഒന്നും വലിയ വലിയ പിടിപാട് ഇല്ലാതെ , ഇങ്ങകലെ കേരളത്തില്‍ ഇരുന്ന് അവന്‍ എങ്ങനെ  ചിന്തിച്ച് , ആര്‍ക്കു വോട്ട് ചെയ്യണം എന്ന് പറയുന്നവരെ ജനാധിപത്യ പോലീസ്  എന്നല്ലാതെ എന്ത് പേരിട്ടു വിളിക്കും ?.

ഇനി ഇത് പറയാന്‍ അര്‍ഹത ഉണ്ടെന്ന് ധരിക്കുന്ന കേരളത്തിന്റെ വോട്ടിംഗ് ചരിത്രം ഒന്ന് പരിശോധിച്ച് നോക്കാം. ഇന്ത്യയുടെ ജനാധിപത്യത്തിന് നേരെ ഉയര്‍ന്ന ഏറ്റവും വലിയ വെല്ലു വിളിയായ അടിയന്തിരാവസ്ഥക്ക്‌ ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കേരളം വോട്ട് ചെയ്തത് എങ്ങനെ ആണ് ?. കോണ്‍ഗ്രസ്സും , CPI യും മുസ്ലിം ലീഗും , കേരളാ കോണ്‍ഗ്രസ്സും ഉള്‍പെട്ട , അടിയന്തിരാവസ്ഥയെ പൂര്‍ണമായി പിന്തുണച്ച മുന്നണിയെ മൃഗീയ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച മഹനീയ ചരിത്രം ആണ് നമുക്കുള്ളത്. 

ഇന്ദിര ഗാന്ധിയുടെ മരണത്തിന് ശേഷം ഡല്‍ഹിയിലെ സിഖ് ജനതയ്ക്ക്  എതിരെ കോണ്‍ഗ്രസ്‌ നര നായാട്ട് നടത്തിയതിനു ശേഷം വീണ്ടും വന്നു തിരഞ്ഞെടുപ്പ്. അന്ന് "വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും" എന്ന് ആലങ്കാരികമായി പറഞ്ഞ്  ഒഴിഞ്ഞ രാജിവ് ഗാന്ധി നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ വന്‍ ഭൂരിപക്ഷം നല്കി ആദരിച്ചു കേരള ജനത. ഇത്രയ്ക്കു രാഷ്ട്രീയ പ്രബുദ്ധതയും , മത നിരപെക്ഷതയും ഉള്ള മലയാളിക്ക് മാത്രമേ ഗുജറാത്ത് തിരഞ്ഞെടുപ്പിനെതിരെ ജനാധിപത്യ പോലീസ് വാദങ്ങള്‍ ഉയര്‍ത്താനുള്ള അര്‍ഹതയുള്ളൂ..!!

അതുകൊണ്ട് വിമര്‍ശനം തുടരട്ടെ , ജനാധിപത്യത്തിന്‍റെ ബലാല്‍സംഗത്തെ  പറ്റിയും , എളുപ്പം മണ്ടന്‍ ആക്കാവുന്ന ഗുജറാത്തുകാരന്‍റെ രാഷ്ട്രീയ, മത പ്രബുദ്ധതക്കും ഒക്കെ എതിരെ . ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ സദാചാര പോലീസ്  കളി ഉണ്ടാകുമ്പോള്‍ അതിനെതിരെയും , വ്യക്തി സ്വാതന്ത്രത്തിന് നേരെ ഉയരുന്ന ഭീഷണിക്ക് എതിരെയും, സംസ്കാരം തകരുന്നു എന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് എതിരെയും  പ്രതികരിക്കാന്‍ മറക്കരുത് !. 

4 comments:

  1. One thing I have noticed is that many people in Kerala (old timers) consider Indhira Gandhi as the best leader ever. They do not seem to have any bad memories form emergency period. Suprising!

    ReplyDelete
  2. yes, I have seen this as well. May be because the negative side of emergency was not so visible in kerala.

    I have also heard lot of people mentioning good things about emergency in kerala. like govt offices working better than ever.

    ReplyDelete
  3. Very good thinking

    ReplyDelete