Friday 5 October 2012

സിംഹവും 'സബ്സിഡി' മുയലും

പണ്ട് പണ്ട് ഏതാണ്ടൊരു  2 കൊല്ലം പണ്ട്, കുന്നിന്‍ മുകളില്‍ ഒരു കാടുണ്ടായിരുന്നു.  കാട്ടില്‍ പ്രതാപിയായ ഒരു സിംഹവും. ഉസൈന്‍ ബോള്‍ട്ടിനെ പോലെ ഓടുന്ന സിംഹം ദിവസവും ബ്രേക്ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ  മൃഗങ്ങളെ ഓടിച്ചിട്ട്‌ പിടിച്ചു ശാപ്പിട്ടു നടന്ന കാലം. 

കുട്ടികളെയും കൂട്ടുകാരെയുമൊക്കെ സിംഹം തിന്നുന്നത് കണ്ടു മടുത്ത മൃഗങ്ങള്‍ എങ്ങനെ ഈ ശല്യം ഒഴിവാക്കാം എന്ന ചിന്തയിലായി. എത്രയാലോചിച്ചിട്ടും ഒരു വഴിയും കാണാതെ വിഷമിച്ചിരുന്ന അവരുടെ മുന്നിലേക്ക്‌ മലയാള സിനിമയെ രക്ഷിക്കാന്‍ എത്തിയ  ഫഹദ് ഫാസിലിനെ പോലെ  മുയല്‍ വന്നെത്തി. 

"സിംഹത്തിനെ പൂട്ടാന്‍ ഒരു വഴിയുണ്ട്. പക്ഷെ നല്ല ക്ഷമ വേണം. ശശി തരൂര്‍ മന്ത്രി ആയ പോലെ  പെട്ടന്നൊന്നും നടക്കില്ല"

ഒരു മണിക്കൂര്‍ എടുത്തു  മുയല്‍ തന്‍റെ "സബ്സിഡി" പ്ലാന്‍ വിശദീകരിച്ചു. കേട്ട് കഴിഞ്ഞപ്പോള്‍ മൃഗങ്ങള്‍ക്ക് സംശയം. 

"ഇത് വല്ലതും നടക്കുമോ". 

"നടക്കും എന്ന് ഞാന്‍ ഉറപ്പു പറയാം"  

"അതെങ്ങനെ" ??

"എല്ലാം വഴിയെ അറിയാം. എന്നെ ഒന്ന് വിശ്വസിച്ചു നോക്കൂ" 

പിറ്റേന്ന് രാവിലെ മുയല്‍ സിംഹത്തിന്‍റെ അടുത്തെത്തി. 

"രാജാവേ, എന്നെ കൊല്ലാതിരുന്നാല്‍ അങ്ങേക്ക് ഗുണമുള്ള ഒരു കാര്യം പറയാം".  

"ങ്ങും. എന്താ."

"ഈ കാട്ടിലെ രാജാവായ അങ്ങ് എന്തിനാണ് ഇങ്ങനെ ദിവസവും മൃഗങ്ങള്‍ക്ക് പിറകെ ഓടി കഷ്ടപ്പെടുന്നത്? "

"പിന്നല്ലാതെ, പുല്ലു തിന്നാന്‍ പറ്റുമോ?. നീ ഒരു മാതിരി മന്‍മോഹന്‍ സിങ്ങിന്‍റെ ലോജിക് പറയല്ലേ."

"ദിവസവും രാവിലെ ഞാന്‍ അന്നത്തേക്കുള്ള മൃഗത്തെ ഇവിടെ എത്തിച്ചാലോ ?." . അങ്ങേക്ക് ഓടുകയും വേണ്ട, ബാക്കി ഉള്ള മൃഗങ്ങള്‍ക്ക് സുഖമായി   ജീവിക്കുകയും ചെയ്യാം. 

അങ്ങനെ സിംഹം ഓരോ ദിവസവും ഓരോ മൃഗത്തെ  പ്രതീക്ഷിച്ചു ഇരുപ്പായി. ദിവസവും രാവിലെ, മുയല്‍ ഒരു മൃഗത്തെ കൃത്യമായി എത്തിച്ചു കൊണ്ടിരുന്നു. വെറുതെ ഇരുന്നിരുന്നു സിംഹം ഒരു മടിയനായി തുടങ്ങി. ഉസൈന് ബോള്‍ട്ട് പോയിട്ട് നൌഷാദിനോപ്പം പോലും ഓടിയെത്താന്‍  പറ്റാത്ത സ്ഥിയിലായി തുടങ്ങി.

അങ്ങനെ ഒരു നാള്‍ മുയല്‍ വീണ്ടും സിംഹത്തിനു അരികില്‍ എത്തി. 

"ഞങ്ങളുടെ രാജാവായ അങ്ങ് ഇങ്ങനെ ഈ കുന്നിന്‍ മുകളില്‍ മഴയും വെയിലും കൊണ്ട് കിടക്കേണ്ട കാര്യമുണ്ടോ?. അങ്ങേക്കായി ഞങ്ങള്‍ അടിവാരത്തില്‍ ഒരു നല്ല ഗുഹ കണ്ടെത്തിയിട്ടുണ്ട്. അവിടെ താമസിച്ചു കൂടെ?."

അങ്ങനെ സിംഹം കുന്നിറങ്ങി അടിവാരത്തില്‍ എത്തി. മഴയം മഞ്ഞും ഏല്‍ക്കാതെ സൌജന്യ ഭക്ഷണം കഴിച്ചു സിംഹം ഒന്ന് കൂടെ മടിയന്‍ ആകുന്നതു വരെ മുയല്‍ കാത്തിരുന്നു.  

പിന്നെ ഒരു ദിനം സിംഹത്തിന്‍റെ ഭക്ഷണമാകാന്‍ ആരും ചെന്നില്ല. വിശന്നു വലഞ്ഞു ഗുഹക്കു പുറത്തു കടന്ന സിംഹം കണ്ടത് ചിരിച്ചു കൊണ്ട് നില്‍ക്കുന്ന മുയലിനെയാണ്. 

"നീയാണോ എന്‍റെ ഇന്നത്തെ ഇര ?" സിംഹം മുരണ്ടു.

"അല്ല. ഇനിയാരും ഈ വഴി വരുന്നില്ലെന്ന് തീരുമാനിച്ചു ". 

"എന്നാല്‍ ഞാന്‍ ഇരതേടി അങ്ങോട്ടിറങ്ങും" സിംഹം മുയലിനു പിറകെ ഓടി. കൊല്ലങ്ങളായി വെറുതെ ഇരിക്കുന്ന സിംഹത്തിനു കുന്നിലേക്കുള്ള പകുതി ദൂരം പോലും ഓടാനായില്ല !!. 

പിന്നെ കേട്ടത് ഇര തേടി നാട്ടിലെക്കിറങ്ങിയ സിംഹത്തെ നാട്ടുകാര്‍ പിടി കൂടി എന്നാണ്. സിംഹത്തെ പിടിക്കാന്‍ ജീവന്‍ പണയം വച്ച് ഇറങ്ങിയവനെ 
പോലീസും പിടിച്ചു അത്രേ. കലി കാലം !.

സിംഹം ഒഴിഞ്ഞു പോയത്  ആഘോഷിക്കാന്‍ കൂടിയ പാര്‍ട്ടിയില്‍ എല്ലാവരും മുയലിനോടു ചോദിച്ചു  " നീ എങ്ങനെ പഠിച്ചു ഈ സൂത്രം?"

"ഈ കുന്നിനും അടിവാരത്തിനും അപ്പുറം കേരളം എന്നൊരു നാടുണ്ട്. പണ്ട് അവിടെ സ്വന്തം ഭൂമിയില്‍ നിന്ന് വിറകു വെട്ടി അടുപ്പില്‍ വച്ച് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന ഒരു ജനത ഉണ്ടായിരുന്നു. അവരെ മണ്ണെണ്ണ സബ്സിഡി , LPG സബ്സിഡി , വില കുറഞ്ഞ ഇന്‍ഡക്ഷന്‍ കുക്കര്‍ എല്ലാം കാട്ടി മോഹിപ്പിച്ചു ഫ്ലാറ്റുകളില്‍ കുടിയിരുത്തിയ ആ ട്രിക്ക് അല്ലെ ഞാന്‍ ഇവിടെയും പ്രയോഗിച്ചത് !!"

പൊള്ളും വില കൊടുത്തും, LPG , മണ്ണെണ്ണ  വിതരണ തമ്പുരാക്കാന്‍മാരോട് മല്ലിട്ടും, കുടുംബത്തിനു  വേണ്ടി അടുക്കള പൂട്ടാതെ കാക്കുന്ന വീട്ടമ്മമാര്‍ക്ക്  ഈ കഥ സമര്‍പ്പിച്ചു കൊള്ളുന്നു !

5 comments:

  1. സബ്സിഡിയെ വിശ്വസിച്ചാല്‍............!!! !!!!!!!

    ReplyDelete
  2. നല്ല രസകരമായി.

    ReplyDelete
  3. ഇനി ഇപ്പോള്‍ വിറകിനു എവിടെ പോകും. വനവും, മരങ്ങളും വെട്ടി വെടിപ്പാക്കിയില്ലേ?

    ReplyDelete
  4. ഷീല, വിറകു കച്ചവടം ഇനിയത്തെ കാലത്ത് നല്ല ബിസിനസ്‌ ആണ്. :)

    ഷീല, ജയന്‍, സുമേഷ്, അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ReplyDelete