Saturday, 23 March 2013

കള്ളന്റെ കഥ

കള്ളൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളുടെ ജീവിത കഥ വായിക്കാൻ ഇരുന്നപ്പോൾ പ്രതീക്ഷിച്ച പലതും "തസ്കരൻ" എന്ന പുസ്തകത്തിൽ ഉണ്ട്,

ദാരിദ്ര്യം നിറഞ്ഞ ബാല്യം, ചെറിയ തെറ്റുകൾക്ക് കിട്ടുന്ന വലിയ ശിക്ഷകൾ , കളവിന്റെ പാഠശാലയായ ജയിലുകൾ , കള്ളന്മാരെ കളവിൽ തോപ്പിക്കുന്ന പോലീസുകാർ, ഒരിക്കൽ വീണു പോയാൽ ഒരിക്കലും മായാത്ത കള്ളൻ എന്ന വിളിപ്പേര് , അങ്ങനെ പലതും.

മലയാളിയുടെ മദ്യപാനം മുതൽ കിടപ്പറ ശീലങ്ങളെ പറ്റി വരെ മണിയൻ പിള്ളക്ക് വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ട്. വലിയ ഒരു വായനാ സുഖം തരുന്ന കൃതിയൊന്നും അല്ലെങ്കിലും മോഷണത്തെ പറ്റിയുള്ള ഒരു കള്ളന്റെ നിരീക്ഷണങ്ങളും വിശ്വാസങ്ങളും പലപ്പോഴും രസകരമായി തോന്നി

1. മനസമാധാനവും സന്തോഷവും ഉള്ള വീടുകൾ ആണ് പൊതുവെ മോഷണത്തിന് നല്ലത്. മനസമാധാനം ഇല്ലാത്തിടത്ത് ഉറക്കം കുറവായിരിക്കും. പിടിക്കപെടാൻ സാധ്യത കൂടുതൽ.

2. ഒരുപാട് ആളുകളുള്ള വീട്ടിൽ പലപ്പോഴും മോഷണം എളുപ്പമാണ്, അപ്പുറത്തെ മുറിയിൽ നിന്നും ശബ്ദം കേട്ടാലും വീട്ടുകാര ആരെങ്കിലും ആണ് എന്ന് കരുതി ആളുകള് കിടന്നുറങ്ങും .

3. വാതിലിനും ജനലിനും പുറത്തു ഗ്രിൽ വയ്ക്കുന്നതാണ് പലപ്പോഴും കള്ളന്മാരെ തടയാനുള്ള എളുപ്പ വഴി , മരം കൊണ്ടുള്ള വാതിലിനു പിറകിൽ പട്ട വയ്ക്കുന്നത് വലിയ ഒരു പ്രതിരോധം അല്ല

4. കള്ളന്മാർ അപൂർവമായേ ദേഹത്ത് എന്നാ പുരട്ടി കളവു നടത്തൂ. സമർഥരായ കള്ളന്മാർ കളവിന് ശേഷം മാന്യമായ വേഷം ധരിച്ചേ പുറത്തിറങ്ങൂ. (അസമയത് കണ്ടാൽ പോലീസുകാർ ആദ്യം നോക്കുന്നത് പ്ലാസ്റ്റിക്‌ കവറിൽ കളവു നടത്തിയ സമയത്തെ വസ്ത്രം പൊതിഞ്ഞു വച്ചിട്ടുണ്ടോ എന്നാണത്രേ )

5. രാത്രിയിലെ ബസ്‌ / ട്രെയിൻ സമയങ്ങളും , സെക്കന്റ്‌ ഷോ സിനിമയുടെ കഥയും , നാട്ടിലെ കുറച്ചു മാന്യന്മാരുടെ പേരുകളും എപ്പോഴും ഓർമ വേണം

6. സത്യമുള്ള പണം പരതിയാൽ കിട്ടില്ല, കണ്ടു പിടിക്കാൻ ഏറ്റവും വിഷമം ഉള്ള മോഷണ വസ്തു സ്റ്റോർ റൂമിലെ കുപ്പികളിൽ വീട്ടമ്മമാർ ഒളിപ്പിക്കുന്ന സ്വർണമാണ്.

7. ചുറ്റും ചെറിയ ബഹളങ്ങൾ ( വാഹനങ്ങൾ , ആൾ സഞ്ചാരം ) ഉള്ള വീടുകളില ആണ് മോഷണം എളുപ്പം, ചെറിയ ഒരു ശബ്ദം കേട്ടാലും ആരും എണീറ്റ്‌ നോക്കില്ല.

8. വീട്ടിൽ മനസമാധാനത്തോടെ ജീവിക്കണം എങ്കിൽ സ്വന്തം നാട്ടിൽ മോഷ്ടിക്കാതിരിക്കുക

കർണാടകയിൽ MLA പദത്തിന് അടുത്തെത്തിയ ഉയര്ച്ചയുടെ കാലവും , പിന്നീട് ഒരു ദിവസം കൊണ്ട് വീണ്ടും ഒരു കള്ളൻ ആയതും ഒക്കെ വിവരിക്കുന്നുണ്ട് മണിയന്പിള്ള.

രാഷ്ട്രീയ വൈരം തീർക്കാൻ ഗൾഫിൽ വിസ ശരിയായ എതിരാളിയുടെ പാസ്പോർട്ട്‌ മോഷ്ടിക്കാൻ പറയുന്ന നേതാക്കളെ പറ്റിയും ഉണ്ട് പരാമർശം .

എന്തായാലും കള്ളനും പറയാൻ ഒരു കഥ ഉണ്ടെന്നും , അവൻ കാണുന്ന ഒരു ലോകം ഉണ്ടെന്നും മനസിലാക്കി തന്റെ നാട്ടിലെ കള്ളനെ പറ്റി ഇത്തരം ഒരു പുസ്തകം എഴുതിയ ഇന്ദുഗോപന് നന്ദി.

Thursday, 7 March 2013

UDF ഉം മഹാവിഷ്ണുവും

ചെറുപ്പത്തില്‍ മുത്തച്ഛന്റെ മടിയില്‍ ഇരുന്നു കേട്ട ഒരു കഥയുണ്ട് , വിഷ്ണുവിന്‍റെ വേഷം കെട്ടിയ നെയ്ത്തുകാരന്റെ കഥ. രാജകുമാരിയെ പ്രണയിച്ച അയാള്‍ വിഷ്ണുവിന്‍റെ വേഷം ധരിച്ച് സുഹൃത്ത് ഉണ്ടാക്കിയ യന്ത്ര ഗരുഡനില്‍ കയറി രാജകുമാരിക്ക് അടുത്തെത്തി. മഹാവിഷ്ണു ആണെന്ന് തെറ്റിദ്ധരിച്ച്‌ രാജകുമാരി അയാളെ രഹസ്യമായി വിവാഹം കഴിച്ചു.

രഹസ്യങ്ങള്‍ക്ക് എല്ലാം സംഭവിക്കുന്ന പോലെ അതൊരിക്കല്‍ പരസ്യമായി, മഹാവിഷ്ണു മകളെ വിവാഹം കഴിച്ചത് അറിഞ്ഞ് രാജാവും സന്തോഷിച്ചു.

അങ്ങനെയിരിക്കെ അയല്‍ രാജ്യത്തെ രാജാവ്‌ വലിയൊരു സൈന്യവുമായി രാജ്യത്തെ ആക്രമിച്ചു. മരുമകനായി മഹാവിഷ്ണു ഉള്ളപ്പോള്‍ എന്ത് പേടിക്കാന്‍ , രാജാവ്‌ മരുമകനോട്‌ സഹായം അഭ്യര്‍ഥിച്ചു.

സത്യം പറഞ്ഞാല്‍ രാജാവ് തല വെട്ടും, പറഞ്ഞില്ലേല്‍ യുദ്ധ ഭൂമിയില്‍ മരിക്കും , രണ്ടാമത്തേത് ആണ് ഭേദം എന്ന് നെയ്ത്തുകാരന്‍ തീരുമാനിച്ചു. ഉള്ള ഭയം പുറത്തു കാട്ടാതെ യുദ്ധത്തിനൊരുങ്ങി.

അങ്ങകലെ ഈ തമാശയൊക്കെ കണ്ടിരുന്ന മഹാവിഷ്ണുവിനോട്‌ ഗരുഡന്‍ ചോദിച്ചു..

"അങ്ങിതില്‍ ഇടപെടുന്നില്ലേ " ??.

"ഞാന്‍ എന്തിന് ഇവനെയൊക്കെ ചുമക്കണം. അവനു കിട്ടാനുള്ളത് കിട്ടട്ടെ " എന്നായി മഹാവിഷ്ണു.

" ജനമായ ജനം മുഴുവന്‍ അയാള്‍ മഹാവിഷ്ണു ആണ് എന്ന് കരുതിയാണ് ഇരിക്കുന്നത് . യുദ്ധത്തില്‍ അയാള്‍ മരിച്ചാല്‍ , അയാള്‍ക്ക് ജീവനെ പോകൂ , അങ്ങയുടെ ഉള്ള വില മുഴുവന്‍ പോകും. ഒരു സാദാ യുദ്ധത്തില്‍ മരിച്ച ദൈവത്തെ ആരേലും ആരാധിക്കുമോ " .

സംഗതിയുടെ ഗുട്ടെന്‍സ് പിടി കിട്ടിയ മഹാ വിഷ്ണു ഉടന്‍ യുദ്ധത്തിനിറങ്ങി സൈന്യത്തെ മുഴുവന്‍ കൊന്നൊടുക്കി മാനം രക്ഷിച്ചു എന്ന് കഥാസാരം.

മൂന്നാളുടെ ബലമുള്ള ഭരണം രക്ഷിക്കാന്‍, യുദ്ധത്തിന് ചാടി പുറപെട്ട ആരെയും ചുമക്കാന്‍ തയ്യാറായി നേതാക്കള്‍ നെട്ടോട്ടം ഓടുന്നത് കാണുമ്പോള്‍ ഈ പഴയ കഥ വീണ്ടും വീണ്ടും ഓര്‍മ വരുന്നു. ഭരണത്തിനു വേണ്ടിയാകുമ്പോള്‍ എത്ര വലിയ ആലും തണലാണ്‌ എന്ന് പറയേണ്ടി വരും

Friday, 1 March 2013

കാഴ്ചകള്‍


ഭീമാകാരമായ ആ കാലുകള്‍ കണ്ടപ്പോഴേ അവള്‍ ഉറപ്പിച്ചു ഇത് പതിവ് പോലെ മരണത്തിന്‍റെ മുന്നറിയിപ്പാണ് എന്ന്. ഓടിയൊളിക്കാന്‍ ഉള്ള പതിവ് നിലവിളികള്‍ ചുറ്റിലും മുഴങ്ങിക്കൊണ്ടിരുന്നു. കാലുകള്‍ക്ക് പിറകെ പതിവ് പോലെ അനേകം പല്ലുകള്‍ ഉള്ള ആ നശിച്ച ജീവി എത്തും എന്ന് അറിയാവുന്നവരുടെ നിലവിളികള്‍.

അവളാദ്യം ഓര്‍ത്തത്‌ അവരുടെ കുട്ടികളെ കുറിച്ചാണ്. ഏതു നശിച്ച നേരത്താണ് അവളെ ഒറ്റയ്ക്ക് വിട്ടിട്ട് വരാന്‍ തോന്നിയത് ??. എങ്ങനെയും അവള്‍ക്കരികില്‍ എത്തണം. കാടുകള്‍ വകഞ്ഞു മാറ്റി എത്തുന്ന കാലുകളെയും യന്ത്രത്തെയും വക വയ്ക്കാതെ അവള്‍ ഓടി. വഴിയില്‍ സുഹൃത്തുക്കളും , പേരറിയാത്ത പരിചയക്കാരും പിടിക്കപ്പെടുന്നത് കണ്ടു. ഒരിക്കല്‍ പിടിക്കപെട്ടാല്‍ ഞെരിഞ്ഞമരുന്ന മരണം സുനിശ്ചിതം. പക്ഷെ അതോര്‍ക്കാന്‍ അവള്‍ക്കു സമയം ഉണ്ടായിരുന്നില്ല.

നീണ്ട ഓട്ടത്തിന് ഒടുവില്‍ മകളെ അവള്‍ ദൂരെ നിന്ന് കണ്ടു. ആശ്വാസത്തിന്റെ നെടുവീര്‍പ്പും ആയി അവര്‍ക്കരികിലേക്കു ഓടിയെത്തും മുന്നേ വീണ്ടും ആ നശിച്ച കാലുകള്‍ അവളെ ഉയര്‍ത്തിക്കൊണ്ടു പോയിരുന്നു. ചുറ്റും ഉയരുന്ന നിലവിളികള്‍ക്കിടയില്‍ അവളുടെ രോദനം അലിഞ്ഞു പോയി. ഒരുപാടു മരണങ്ങള്‍ക്ക് അപ്പുറം അന്നത്തെ ആക്രമണം അവസാനിച്ചു.


ആ ലോകത്തിന്‍റെ അതിര്‍ത്തിക്ക് അപ്പുറം ഒരമ്മ മകളുടെ തലയില്‍ നിന്ന് ചീപ്പും കയ്യും എടുത്തു മാറ്റി.


"പേന്‍ നോക്കിയത് മതി , ഇനി പോയിരുന്നു നാലക്ഷരം പഠിക്ക്. എത്ര എണ്ണത്തെ കൊന്നിട്ടെന്തിനാ , വീണ്ടും പെറ്റു പെരുകും ഇവറ്റകള്‍""" ''

Tuesday, 5 February 2013

UDF സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ ?

ഇത് മുന്നണികളുടെയോ ഭരണത്തിന്‍റെയോ ഒരു താരതമ്യം അല്ല , മറിച്ച് ഒരു സുഹൃത്ത്‌ തൊടുത്തു വിട്ട ചോദ്യത്തിന്‍റെ ഉത്തരം അറിയാനുള്ള ആകാംഷയാണ് . വായിച്ച് ചെല്ലുമ്പോള്‍ കണ്ണില്‍ പെടുന്ന പലതുണ്ട് , സര്‍ക്കാര്‍ വെബ്‌ സൈറ്റുകള്‍ മെച്ചപെട്ടു വരുന്ന കാഴ്ച , ഭരണത്തെ ഒരു പ്രോജെക്റ്റ്‌ ആയി നോക്കി കണ്ട് തയ്യാറായി വരുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകള്‍, ഇന്റര്‍നെറ്റ്‌ എന്ന അനന്ത സാധ്യത ഉണ്ടായിട്ടും ഞങ്ങള്‍ ചെയ്തത് എന്ത് , ചെയ്യാന്‍ ഇരിക്കുന്നത് എന്ത് എന്നൊക്കെ ജനങ്ങളുടെ മുന്നില്‍ വയ്ക്കാന്‍ ശ്രമിക്കാത്ത മന്ത്രിമാര്‍ , മറു വശത്ത് ഇവയുടെ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ ചില നല്ല ശ്രമങ്ങള്‍ അങ്ങനെ ഒരുപാട്. കുറച്ച് ഓഫീസര്‍മാര്‍ക്ക് ഇമെയില്‍ ഉണ്ടാക്കിയത് ഒരു നേട്ടമായി അവതരിപ്പിച്ച ഒരു വെബ്സൈറ്റ് പോലും കണ്ടു അക്കൂട്ടത്തില്‍. !!!!!, പത്ര , ദൃശ്യ മാധ്യമങ്ങളുടെ കുത്തൊഴുക്ക് ഉള്ള കേരളത്തില്‍ ഭരണത്തെ objective ആയി വിലയിരുത്താന്‍ ആരും ശ്രമിച്ച് കണ്ടില്ല എന്നതാണ് സങ്കടകരമായ മറ്റൊരു സത്യം


ഭരണത്തിനോട് അടുത്ത് നില്‍ക്കാത്ത , അതിന്‍റെ ഗുണദോഷങ്ങള്‍ നേരിട്ടറിയാത്ത ഒരാള്‍ക്ക് സര്‍ക്കാരിന്റെ നയങ്ങളെ പറ്റിയും, പ്രായോഗിക തലത്തില്‍ അവയുടെ നേട്ടങ്ങളെയും കൊട്ടങ്ങളെയും പറ്റി അറിയാനുള്ള വഴികള്‍ കുറവ് തന്നെ എന്നതാണ് ഏറ്റവും വലിയ പാഠം. അതറിഞ്ഞു കൊണ്ട് തന്നെയാണ് ഈ ഭരണത്തില്‍ നല്ലത് എന്നെനിക്ക് തോന്നിയെ കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നത്, രാഷ്ട്രീയത്തിന് അപ്പുറം ഇത്തരം നയങ്ങളുടെ ഗുണ ദോഷങ്ങളെ പറ്റി ഒരു ചര്‍ച്ച നടക്കും എന്ന പ്രതീക്ഷയോടെ..



1. സേവന അവകാശ നിയമം - നിശ്ചിത സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പരത്തി നല്‍കാന്‍ പൊതു ജനത്തിന് അധികാരം നല്കുന്ന ഈ നിയമം ഒരു നല്ല ദിശയിലുള്ള കാല്‍ വയ്പ്പായി തോന്നി.

2. സെക്രട്ടറിയെറ്റ് ഫയലുകളുടെ നീക്കം ഇന്റര്‍നെറ്റില്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന IDEAS എന്ന പദ്ധതി.

3. മന്തിമാരുടെയും കുടുംബങ്ങളുടെയും , ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തുക എന്ന നയം. ഈ വിവരങ്ങള്‍ സര്‍ക്കാര്‍ സൈറ്റുകളില്‍ ലഭ്യമാണ്.

4. മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 * 7 കാള്‍ സെന്‍റെര്‍., ജന ശ്രദ്ധ ആകര്‍ഷിച്ച ജനസമ്പര്‍ക്ക പരിപാടി

5. സംസ്ഥാനത്ത് നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന മൂന്ന് ലക്ഷത്തില്‍ അധികം റേഷന്‍ കാര്‍ഡുകളുടെ വിതരണം. റേഷന്‍ കാര്‍ഡ്‌ അപേക്ഷിച്ചാല്‍ അന്ന് തന്നെ കാര്‍ഡ്‌ ലഭ്യമാക്കും എന്നതാണ് ഇപ്പോഴത്തെ നയം, അനുഭവസ്ഥര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇത് പ്രയോഗികമാക്കിയോ എന്നറിയാന്‍ താല്പര്യം ഉണ്ട്


6. ദരിദ്ര രേഖക്ക് താഴെ ഉള്ളവര്‍ക്ക് മാസം ഒരു രൂപ നിരക്കില്‍ 25 കിലോ അറിയും രണ്ടു രൂപാ നിരക്കില്‍ 8 കിലോ ഗോതമ്പും. ഇതിന്‍റെ ഗുണം അനുഭവിക്കുന്നവരെ നേരിട്ടറിയാം

7. സര്‍കാര്‍ ആശുപത്രികള്‍ വഴി അറുനൂറോളം generic മരുന്നുകള്‍ സൌജന്യം ആയി നല്കാന്‍ ഉള്ള പദ്ധതി, ഇത് നടപ്പിലായോ എന്നറിയാന്‍ താല്പര്യം ഉണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 12 generic മരുന്നുകള്‍ നല്‍കും എന്നും തീരുമാനം ഉണ്ട്.

8. ജെയിലുകളില്‍ ഭക്ഷണം ഉണ്ടാക്കി വില്‍ക്കാനും അത് വഴി കുറ്റവാളികള്‍ക്ക് പുനരധിവാസത്തിന് ഒരു അവസരം നല്‍കാനും ഉള്ള പദ്ധതി വളരെ നന്നായി തോന്നി, തിരുവനന്തപുരത്ത് ഇത് വളരെ നന്നായി പ്രവര്‍ത്തിക്കുന്നു.

9. പോലീസില്‍ വന്ന മാറ്റങ്ങളില്‍ തലസ്ഥാനത്ത് രൂപീകരിച്ച SWAT ടീമും , പോലീസ് പരാതികള്‍ ഇന്റര്‍നെറ്റില്‍ ട്രാക്ക് ചെയ്യാന്‍ ഉള്ള സൌകര്യവും , Crime and Criminal Tracking Network System എന്നിവ ശ്രദ്ധേയം.


10. സംസ്ഥാനത്ത് ആദ്യമായി വ്യക്തമായ ഒരു സ്പോര്‍ട്സ് നയം രൂപീകരിക്കപെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കായിക മേളകള്‍ കൃത്യമായി നടത്താത്ത സംഖടനകളുടെ ധനസഹായവും, അന്ഗീകാരവും നഷ്ടപ്പെടും, സ്പോര്‍ട്സ് ഹൊസ്റ്റെലുകളിലെ കാന്‍റീന്‍ സംവിധാനം കുടുംബശ്രീ വഴി നടത്താനും ധാരണ ഉണ്ടായിരുന്നു, പ്രായോഗിക തലത്തില്‍ ഇവ എവിടം വരെ എത്തി എന്ന് അറിയില്ല.


11. ചലച്ചിത്ര മേളയുടെ ഭാഗമായി സര്‍ക്കാര്‍ തീയറ്ററുകള്‍ പുതുക്കി പണിഞ്ഞു, ഇതുവരെ നടന്നതില്‍ മികച്ച ഒരു മേള. ചലച്ചിത്ര മേളക്ക് ഒരു സ്ഥിരം complex ഉണ്ടാക്കാനും , മൂന്നാറില്‍ ചലച്ചിത്ര archives സൌകര്യത്തിനും വേണ്ടിയുള്ള ശ്രമം നന്ന്.

12. ദേശീയ കായിക മേളക്ക് വേണ്ടിയുള്ള മുന്നോരുക്കത്തിന് വീണ്ടും ജീവന്‍ വച്ചത് ഗണേഷ് കുമാറിന്‍റെ കാലത്താണ്.


13. 625 പുതിയ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍, ക്ഷേമ പെന്‍ഷന്‍ വര്‍ധന , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് LTC തുടങ്ങിയ പതിവ് നേട്ടങ്ങള്‍ പലയിടത്തും എഴുതി കണ്ടു.


14. ഇതിനൊക്കെ അപ്പുറം കൂടുതല്‍ ഊന്നല്‍ വലിയ പദ്ധതികള്‍ക്ക് ആണെന്ന് തോന്നി, അപ്ക്ഷേ പതിവേ പോലെ പുരോഗതി കുറവ് തന്നെ, മോണോ റെയില്‍ ഇപ്പോഴും കടലാസ്സില്‍ ഒതുങ്ങുന്നു, സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ശുഷ്കാന്തി ഉണ്ടായെങ്കിലും ടീകോം എന്ത് ചെയ്യും എന്ന് ആര്‍ക്കും അറിയില്ല, മെട്രോ വിവാദങ്ങള്‍ക്ക് ശേഷം മുന്നോട്ട് നീങ്ങും എന്നാ ഒരു നേരിയ പ്രതീക്ഷ ഉണ്ട് , വിഴിഞ്ഞം പഴയ പടി തന്നെ.


15. പതിവ് പോലെ മൂലമ്പിള്ളി , ചെങ്ങറ സമരങ്ങള്‍ ഒത്തു തീര്‍പ്പാക്കി എന്ന് പറഞ്ഞെങ്കിലും പുനരധിവാസത്തെ കുറിച്ചുള്ള കൃത്യമായ രേഖകള്‍ ലഭ്യമല്ല.


16. പാന്‍ മസാല നിരോധനം , സംസ്ഥാന ലോകായുക്തയില്‍ വരുന്ന മാറ്റങ്ങള്‍ , ആദ്യമായി വരുന്ന വിസില്‍ ബ്ലോവേര്‍ പോളിസി എന്നിവ ആശാവഹം.

Reference
========


100 Days Report from Government

1 Year Report from Government

2012 Report from Government

Sports Policy : http://www.dsya.kerala.gov.in/index.php?option=com_content&view=article&id=60&Itemid=63

http://www.keralapolice.org/

Right to Service Act -- http://kerala.gov.in/docs/servicebill2012.pdf

Web Directory of Departments : http://www.minister-education.kerala.gov.in/index.php?option=com_content&view=article&id=55&Itemid=55