Wednesday 10 October 2012

മറവി

ബസിലെ തിരക്ക് കുറഞ്ഞപ്പോഴാണ് ആ കറുത്ത ബാഗ്‌ ആദ്യമായി അയാളുടെ കണ്ണില്‍ പെട്ടത്.  യാത്രകളില്‍ അവനവനെ മറന്നു ചുറ്റുപാടുകള്‍ നിരീക്ഷിക്കുന്നത് അല്ലെങ്കിലും അയാള്‍ക്കിഷ്ടമായിരുന്നു. വിമാന യാത്രകളില്‍ ഉപയോഗിക്കുന്ന, സൈഡില്‍ അടയാളത്തിനായി മഞ്ഞ റിബണ്‍ കെട്ടിയ ട്രാവല്‍ ബാഗ്‌ അയാളില്‍ കൌതുകം ജനിപ്പിച്ചു തുടങ്ങിയിരുന്നു.


ബസ്‌ ഹന്സ്ലോയുടെ അടുത്ത് എത്തിയിരുന്നു.  പെട്ടിക്കു ചുറ്റും നില്‍ക്കുന്ന മൂന്നു പേരില്‍ ആരുടെതാണ് ആ ബാഗ്‌ എന്നറിയാന്‍ അയാള്‍ ഒരു ഷേര്‍ലോക്ക് ഹോംസ് അവലോകനം നടത്തി നോക്കി. മുടിക്ക് പച്ച നിറം അടിച്ച, കടും ചുവപ്പ് ജീന്‍സ് ധരിച്ച പെണ്‍കുട്ടിയുടെ ബാഗ്‌ ആണോ അത്?. സാധ്യത കുറവാണ്. ആ കുട്ടിയുടെ പ്രായത്തിനും വസ്ത്രത്തിനും ചേരുന്ന ഒന്നല്ല അത്. ഹാന്‍വര്‍ത്തിലെ പബിന് മുന്നില്‍ അവള്‍ ഇറങ്ങിയതോടെ ആ അനാലിസിസ് വിജയിച്ചു. വെല്‍ഡണ് ഷേര്‍ലോക്ക് !!. അയാളുടെ മുഖത്ത് ഒരു പുഞ്ചിരി പ്രത്യക്ഷപെട്ടു. 

അയാളുടെ ശ്രദ്ധ ബാക്കിയുള്ള രണ്ടു പേരിലേക്ക് തിരിഞ്ഞു. മധ്യ വയസുകാരനായ, നീളമുള്ള കോട്ട് ഇട്ട  ഒരു യൂറോപ്പ്യന്‍ !. ട്രാവല്‍ ബാഗ്‌ അയാളുടേത് ആവാന്‍ വഴിയുണ്ട്. പക്ഷെ ആ മഞ്ഞ റിബണ്‍ അയാള്‍ കേട്ടിയതാവാന്‍ വഴിയില്ല.  അയാളാകട്ടെ ആ ബാഗിലേക്കു നോക്കുന്നത് പോലും ഇല്ല. 

പിന്നെയുള്ളത്  ഏകദേശം ഒരു ആറു വയസു പ്രായം വരുന്ന കുട്ടിയുമായി യാത്ര ചെയ്യുന്ന ഒരു ആഫ്രിക്കന്‍ യുവതിയാണ്. കുട്ടിയാകട്ടെ, ഇടയ്ക്കിടെ ആ ബാഗില്‍ താളം പിടിക്കുന്നുമുണ്ട്. ആഫ്രിക്കക്കാര്‍ കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ട് എന്നയാള്‍ ഓര്‍ത്തു.  ആ റിബണ്‍ അവരുടേത് തന്നെയാണ്. 

ആ നിരീക്ഷണം പക്ഷെ ഹാംപ്ടന്‍ വരയെ നില നിന്നുള്ളൂ. ബാഗ്‌ എടുക്കാതെ അമ്മയും കുട്ടിയും ബസില്‍ നിന്നിറങ്ങി. ഛെ !. ഷേര്‍ലോക്ക് കഥകള്‍ ഒക്കെ ഒന്ന് കൂടി മനസിരുത്തി  വായിക്കണം !!. 

ബസ്‌ അപ്പോഴേക്കും കിംഗ്‌സ്ടനില്‍ എത്തിയിരുന്നു. യാത്ര അവസാനിക്കുന്നതിനു തൊട്ടു മുന്നിലെ സ്റ്റോപ്പില്‍ കോട്ടിട്ട മധ്യ വയസ്ക്കന്‍ ഇറങ്ങി ധൃതിയില്‍ നടന്നു നീങ്ങി. "അയ്യോ", അയാള്‍ ബാഗ്‌ എടുക്കാന്‍ മറന്നുവോ?. അല്പ നേരം നടന്നു നീഗുന്ന അയാളെ നോക്കിയിട്ടും അയാള്‍ നടപ്പിന്റെ വേഗം കുറച്ചില്ല. ഇങ്ങനെയും ഉണ്ടോ മനുഷ്യന്‍റെ മറവി !!. തിരക്ക് കൊണ്ടായിരിക്കും. ബസ്‌ അവസാന സ്റൊപ്പിലേക്ക് എത്തിയിരുന്നു. 

എന്തായാലും ആ ബാഗ്‌ ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തണം. ഓര്‍മ വരുമ്പോള്‍ അയാള്‍ മടങ്ങി വരും. ഛെ എന്നാലും അയാളെ ഒന്ന് പിന്നില്‍ നിന്ന് വിളിക്കാമായിരുന്നു.  അലക്ഷ്യമായി ബാഗ്‌ ബസില്‍ വയ്ക്കുന്നതിന്റെ ഓരോ പ്രശനങ്ങളെ !!. 

ബസില്‍ അവസാന സ്റ്റോപ്പില്‍ നിര്‍ത്തി. ബസില്‍ നിന്നിറങ്ങാന്‍ ഇനി അയാളും ഭാര്യയും മാത്രം. ബാഗിന് അടുത്ത് ഭാര്യ നില്‍പ്പുണ്ടായിരുന്നു.  

" അപ്പൊ നീയും ശ്രദ്ധിച്ചു അല്ലെ ഈ ബാഗ്‌"""""" 

"ശ്രദ്ധിക്കാതെ പിന്നെ, ഇത് വീട്ടിലേക്കു കൊണ്ടു പോകേണ്ടേ?. "

"വീട്ടിലേക്കോ?."

" എയര്‍പോര്‍ട്ടില്‍ നിന്ന് കയറിയപ്പോള്‍ ബാഗ്‌ ഇവിടെ ഒതുക്കി  വച്ചത് ഇത്ര വേഗം മറന്നോ?. ദേ നിങ്ങള്‍ നാട്ടില്‍ നിന്ന് കെട്ടിയ മഞ്ഞ റിബണ്‍ !! "

ഷേര്‍ലോക്ക് ഹോംസിനും വല്ലപ്പോഴും തെറ്റ് പറ്റാറുണ്ട് എന്ന് അയാള്‍  മുഖത്തെ ചമ്മല്‍ മറച്ചു കൊണ്ടു വെറുതെ ഒന്നോര്‍ത്തു. !!

1 comment: