Friday 17 July 2009

മുകേഷും ,ഗബ്ബര്‍ സിംഗും പിന്നെ മലയാളിയും.

രണ്ടായിരത്തിലെ അവസാന മാസങ്ങളില്‍ ഒന്നിലാണ് ഞാന്‍ രണ്ടാം വട്ടം കേരളത്തിന്റെ അതിര്‍ത്തി കടക്കുന്നതു. ചെന്നൈയിലേക്കുള്ള ഒരു കുടുംബ സന്ദര്‍ശനം ഒഴിച്ചാല്‍ മറ്റൊരിക്കലും അതിര്‍ത്തി കടന്നിട്ടില്ല അതുവരെ. ലക്‌ഷ്യം മംഗലാപുരം. IT എന്ന മഹാ സാഗരത്തിലേക്ക് ഉള്ള ചാട്ടം തന്നെ കാരണം.

കേരളത്തില്‍ നിന്ന് പുറപ്പെടുമ്പോള്‍ എടുത്ത തീരുമാനങ്ങളില്‍ ഒന്ന് മറു നാട്ടുകാരോടൊപ്പം താമസിക്കണം എന്നതായിരുന്നു. ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിച്ച് പഠിക്കാന്‍ വേണ്ടി എടുത്ത ഒരു തീരുമാനം. അങ്ങനെയാണ് സച്ചിനെ പരിചയപ്പെടുന്നത്‌. ഹിന്ദി സിനിമയുടെ കടുത്ത ആരാധകന്‍. വേര് ആരാധകനല്ല, ഒരു ഒന്നൊന്നര താരം. അമിതാബ് ബച്ചന്റെ വളരെ ചുരുക്കം പടങ്ങള്‍ മാത്രം കണ്ടിട്ടുള്ള എന്നോട്, 1957 ലെ ഹിന്ദി ചിത്രങ്ങളെ കുറിച്ചായിരുന്നു ആദ്യ ദിന വിവരണം. ഹിന്ദി സിനിമയുടെ സുവര്‍ണ വര്ഷം ആയിരുന്നത്രെ അത്.

എന്നോട് സംസാരിച്ചു തുടങ്ങിയതോടെ മലയാളികള്‍ക്ക് ഹിന്ദി സിനിമയെ പറ്റി 'നല്ല' വിവരമാണെന്ന് കക്ഷിക്ക് പിടി കിട്ടി. എങ്കിലും ഷോലേ ഒക്കെ കണ്ടിരുന്നത്‌ കൊണ്ടും അമിതാബ് ബച്ചനും നര്‍ഗിസും ഒക്കെ ആരെന്നു അറിയാവുന്നതു കൊണ്ടും അവന്‍ അങ്ങ് ക്ഷമിച്ചു.

രംഗം 1:

ട്രെയിനിങ്ങും , കോടിങ്ങും, ബ്രൌസിങ്ങുമായി കാലം കടന്നു പോയി, ഏയ് അത്രക്കൊന്നുമില്ല ഒരു 2 മാസം. അങ്ങനെയൊരു നാള്‍ വൈകീട്ട് 'cubicle' എന്ന IT സെല്ലില്‍ ഇരിക്കവേ ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി അതാ സച്ചിന്‍ വരുന്നു.

സച്ചിന്‍ : "യു മലയാളിസ് ആര്‍ എ ടോട്ടല്‍ വേസ്റ്റ് "

ഞാന്‍ : "ക്യാ ഹുവ സച്ചിന്‍" ?.

സച്ചിന്‍ : ഉസ്നെ ഷോലെ ദേഖാ നഹി അഭി തക്. ദേഖ്ന തോ ചോട്, സുന തക് നഹി.

ഞങ്ങളുടെ ടീമിലെ രെമ്യ എന്ന മലയാളി പെണ്‍കുട്ടിയെ പറ്റിയാണ് 'പ്രശംസ'. അവള്‍ അവനെ ഒന്ന് രണ്ടു തെറി വിളിച്ചെങ്കില്‍ അവനു ഇത്ര ദേഷ്യം വരില്ലായിരുന്നു. സംഭവം ഇങ്ങനെ, വരാന്‍ പോകുന്ന കമ്പനി ഫെസ്റ്റിവല്‍ ചര്‍ച്ചക്കിടയില്‍ സച്ചിന്‍ 'ഗബ്ബര്‍ സിംഗ്' ആയി അഭിനയിക്കാം എന്ന് തീരുമാനിക്കുന്നു.

അടുത്ത് നില്‍ക്കുന്ന രമ്യക്ക് സംശയം, ആരാണീ ഗബ്ബര്‍ സിംഗ് ?. സച്ചിന്‍ ഒന്ന് ഞെട്ടി. ഇനിയിപ്പോ വില്ലന്റെ പേര് മറന്നു പോയതാവാം എന്ന് സമാധാനം. ഷോലേ സിനിമയിലെ ഗബ്ബര്‍ സിംഗ് എന്ന് തിരുത്ത് . ഷോലയോ, അതെന്തു സിനിമ എന്ന് രമ്യ. മലയാളികളുടെ ഹിന്ദി സിനിമ അവബോധത്തില്‍ മനം നൊന്ത സച്ചിനെയാണ് ഞാന്‍ അല്‍പ നേരം മുന്നേ കണ്ടത്.

രംഗം 2:
മാസങ്ങള്‍ ആറെണ്ണം ശടപടെ ശടപടെന്നു കടന്നു പോകുന്നു. സച്ചിന്റെ ബൈക്കില്‍ ഒരു ദിനം ഞങ്ങള്‍ ടൌണിലെ സസ്യാഹാര ഹോട്ടലിലേക്ക്. സച്ചിന്‍ കൂടെയുള്ളപ്പോള്‍ സംഭവിക്കുന്നത്‌ പോലെ സംസാരം ഹിന്ദി സിനിമയിലേക്ക് തിരിയുന്നു. ബോംബയില്‍ നിന്നുള്ള ഒന്ന് രണ്ടു സുഹൃത്തുക്കള്‍ കൂടെ ഉള്ളത് കൊണ്ട് ഞാന്‍ ചര്‍ച്ച അവര്‍ക്ക് വിട്ടു കൊടുത്തു ആഹരത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു.

ചര്‍ച്ച ഗാനങ്ങളിലേക്ക് തിരിയുന്നു. "റാഫി", "കിഷോര്‍ കുമാര്‍" എന്ന കേട്ടിട്ടുള്ള പേരുകള്‍ കേട്ടത് കൊണ്ട് ഞാന്‍ ഒരു ചെവി അങ്ങോട്ട്‌ തിരിക്കുന്നു. അപ്പോഴതാ വരുന്നു സച്ചിന്റെ കമന്റ്‌ "മുകേഷ് ഭി മസ്ത് ഹൈ ". അതാരപ്പാ ഒരു മുകേഷ്, സംശയം അല്ലെ, അറിയാതെ അതങ്ങ് ചോദിച്ചു പോയി.

ഇലക്ഷന്‍ റിസള്‍ട്ട്‌ കേട്ട കമ്മ്യൂണിസ്റ്റുകാരനെ പോലെ ആയിരുന്നു സച്ചിന്റെ മുഖ ഭാവം. മുകേഷ് ആരെന്നറിയാത്ത ഇന്ത്യക്കരാണോ?. ഈ "മുകേഷ്" ഇത്ര വല്യ പുള്ളിയാണെന്ന് നാലും മൂന്നും ഏഴ് ഹിന്ദി പാട്ട് തികച്ചു കേള്‍ക്കാത്ത എനിക്കറിയാമോ.

സംഗതി എന്തായാലും അന്ന് രാത്രി തിരിച്ചു എന്നെ ബൈക്കില്‍ കൊണ്ട് വരാന്‍ സച്ചിന്‍ വിസമ്മതിച്ചു എന്ന് കേള്‍ക്കുമ്പോഴേ ഊഹിക്കാമല്ലോ ആ വേദനയുടെ ആഴം :)

3 comments:

  1. ഇലക്ഷന് റിസള്‍ട്ട്‌ കേട്ട കമ്മ്യൂണിസ്റ്റു കാരനെ പോലെ ആയിരുന്നു സച്ചിന്റെ മുഖ ഭാവം.
    ithu kalakki!

    ReplyDelete
  2. nalla post!

    malayalam ezhuthi... but, ivide paste cheyyaan pattunnilla...

    ReplyDelete
  3. daridran
    machu ini sachinodu dairyamaittu paranjo mohd.rafi ekkakku mumbaikku veliyil
    smarakamullathu nammude kochu keralathil anennu
    nummade kozhikkotte

    ReplyDelete