Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Friday, 15 November 2013

'കരി' നോട്ടത്തിൽ തെളിയുന്നോരിന്ത്യ - II

പൊതുജന താൽപര്യ ഹർജികൾ വഴിയാണ് കോൾ ഗേറ്റ് കോടതിയുടെ പടി കാണുന്നത്, അതന്വേഷിക്കാൻ ഉള്ള ഭാഗ്യം കിട്ടിയത് സിബിഐ ക്കും.  "SI  ചെയ്ത കുറ്റം അന്വേഷിക്കാൻ വിധിക്കപ്പെട്ട ഹെഡ് കോണ്‍സ്റ്റബിൾ " എന്നൊരു പ്രയോഗം ഉണ്ടോ എന്നറിയില്ല , പക്ഷെ ഏതാണ്ട് അങ്ങനെ ഒരു മഹാഭാഗ്യമായിരുന്നു അത്.

കേസ് അന്വേഷണത്തിന്റെ പുരോഗതി കണ്ട് സുപ്രീം കോടതി സിബിഐയെ വിളിച്ചത് " കൂട്ടിലടക്കപെട്ട തത്ത " എന്നാണ്. യജമാനൻ പറയുന്നത് ഏറ്റു  പറയുക മാത്രമല്ല, ഒന്നിലധികം യജമാനന്മാരും ഒരു തത്തയും എന്ന ഗതികേടിലാണ് സിബിഐ എന്നായിരുന്നു  കോടതിയുടെ നിരീക്ഷണം.

അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ എല്ലാം തങ്ങളുടെ റിപ്പോർട്ട്‌ സർക്കാരുമായി പങ്കു വച്ചിട്ടില്ല എന്നാ ഉറച്ച നിലപാടിലായിരുന്നു സിബിഐ, എന്നാൽ അരമന രഹസ്യങ്ങൾ ഫേസ്ബുക്കിൽ ഹിറ്റ്‌ ആകുന്നു എന്ന് കണ്ടതോടെ തത്ത സത്യം പറഞ്ഞു തുടങ്ങി. മെയ്‌ ആറിന് കോടതിയിൽ  സർക്കാരുമായുള്ള മീറ്റിങ്ങുകളെ പറ്റി CBI പരസ്യമായി സമ്മതിച്ചു.

അന്വേഷണ റിപ്പോർട്ട്‌ സർക്കാരുമായി പങ്കുവച്ചു എന്നതിനപ്പുറം, അവർ ( ലോ മിനിസ്റ്റെർ , PMO ) നിർദേശിച്ച തിരുത്തലുകൾ റിപ്പോർട്ടിൽ വരുത്തി എന്നതാണ് ഇവിടെ മനസിലാക്കേണ്ട കാര്യം.SI  ക്ക് എതിരെയുള്ള റിപ്പോർട്ട്‌  കോടതിയിൽ ഹാജരാക്കുന്നതിന് മുന്നേ ഏമാനെ കാണിച്ചു അനുവാദം വാങ്ങുന്ന മര്യാദ. നാട്ടിലെ സാധാരണ കള്ളന്മാർക്കും  ഈ സൗകര്യം ലഭ്യമായിരുന്നെങ്കിൽ ജയിലിൽ ചപ്പാത്തിയും കോഴിക്കറിയും ഉണ്ടാക്കാൻ ആളെ കിട്ടാതെ വന്നേനെ.

എന്താണ് തിരുത്തിയത് എന്ന് അന്വേഷിച്ചാൽ നമ്മൾ വീണ്ടും കഥയുടെ മർമ്മത്തിലേക്ക് തിരിച്ചു ചെല്ലും.  സുതാര്യമായ ലേലത്തിലൂടെ കൽക്കരി പാടങ്ങൾ അനുവദിക്കുന്നതിന് പകരം , സ്റ്റിയറിംഗ് കമ്മിറ്റി എന്ന പുതുമയുള്ള ആശയവുമായി സർക്കാർ മുന്നോട്ട് പോയതിനെ പറ്റിയും , ഈ ചർച്ചകളുടെ ഫയലുകൾ കാണാതായതിനെ പറ്റിയും  ആദ്യ ഭാഗത്തിൽ പറഞ്ഞല്ലോ, സിബിഐ റിപ്പോർട്ടിൽ സർക്കാർ നിർദേശിച്ച തിരുത്തലുകളും ഈ കമ്മിറ്റിയെ പറ്റിയായിരുന്നു എന്ന് പ്രത്യേകം പറയണോ ?.

കൽക്കരി പാടങ്ങൾ അനുവദിച്ച സ്ക്രീനിംഗ് കമ്മിറ്റി , അപേക്ഷകളുടെ മൂല്യം നിർണയിക്കാൻ ഒരു പോയിന്റ്‌ സിസ്റ്റം ഉണ്ടാക്കിയില്ല എന്ന വിമർശനമാണ് PMO തിരുത്താൻ ആവശ്യപെട്ടത്‌, അതായത് രാജ്യത്തിൻറെ പ്രകൃതി വിഭവങ്ങൾ എന്തടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികൾക്ക് നൽകിയത് എന്നതിനെ പറ്റി സിബിഐ അധികം ചിന്തിക്കേണ്ട എന്ന് സാരം.

കല്ക്കരി പാടങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷകൾ പരിശോധിക്കുമ്പോൾ തങ്ങളുടെ തീരുമാനങ്ങളെ ന്യായീകരിക്കാൻ കമ്മിറ്റി ചാർട്ടുകളും റിപ്പോർട്ടുകളും തയ്യാറാക്കിയില്ല എന്ന പരാമർശമാണ് അശ്വിനി കുമാർ എഡിറ്റു ചെയ്തു നീക്കിയത്.

കോടികളുടെ മൂല്യമുള്ള കലക്കാരി പാടങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറിയ സ്ക്രീനിംഗ് കമ്മിറ്റി എന്തടിസ്ഥാനത്തിലാണ് അവ കൈമാറിയത് എന്ന് കണ്ടു പിടിക്കാൻ ജനം മാനത്തേക്ക് നോക്കേണ്ടി വരും.

1. വ്യക്തമായ ഒരു പോയിന്റ്‌ സിസ്റ്റം നിലവിലുണ്ടായിരുന്നില്ല

2.  കമ്മിറ്റിയുടെ തീരുമാനം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ നിലവിലില്ല

3. കമ്മിറ്റി നടത്തിയ ചർച്ചകളെ പറ്റിയുള്ള ഫയലുകൾ ( ) കാണാനില്ല.

Sunday, 20 October 2013

'കരി' നോട്ടത്തിൽ തെളിയുന്നോരിന്ത്യ - I

മഷി നോട്ടം എന്നൊരു ചെപ്പടി വിദ്യയുണ്ട്. കരി പോലൊരു മിശ്രിതം ഒരു പാത്രത്തിൽ പുരട്ടി കുട്ടികളെ കൊണ്ട് അതിൽ നോക്കി ഭൂതവും , ഭാവിയും വർത്തമാനവും വായിപ്പിച്ച് എടുക്കുന്ന സുന്ദര വിദ്യ. നിഷ്കളങ്കരായവർ നോക്കിയാലെ സത്യം തെളിയൂ എന്ന വിശ്വാസത്തിലാണ്‌ കുട്ടികളെ ഉപയോഗിക്കുന്നത്.

മഷി നോട്ടം ഇന്ന് നാട്ടിൽ നിന്ന് അപ്രത്യക്ഷമായി എങ്കിലും, ഇന്ത്യയുടെ ഭൂതവും ഭാവിയും ഗണിച്ചു നോക്കാൻ പറ്റിയൊരു മഷി നോട്ടമുണ്ട്, അത് കണ്കെട്ട് വിദ്യ പോലെ ഓടി മറയുന്ന 'കരി ' ഫയലുകൾക്കുള്ളിൽ ഉറങ്ങി കിടക്കുകയാണ് എന്ന് മാത്രം.

പറഞ്ഞു വരുന്നത് മഷിയിട്ട് നോക്കിയാലും കണ്ടു പിടിക്കാൻ കഴിയാത്ത 'കോൾ ഗേറ്റ്' ഫയലുകളെ പറ്റിയാണ്. മഷി നോട്ടത്തിന് കുട്ടി നിഷ്കളങ്കൻ ആയിരിക്കണം എങ്കിൽ, ഈ കരി നോട്ടത്തിന് ഒരല്പം വക്ര ബുദ്ധി വേണ്ടി വരും.

കഥ തുടങ്ങുന്നത് തൊണ്ണൂറുകളുടെ ആദ്യ പകുതിയിലാണ്. 10 വർഷത്തിൽ രാജ്യത്തെ കോൾ ഉത്പാദനം ഇരട്ടിയാക്കാൻ സർക്കാർ തീരുമാനിക്കുന്നു , വികസനത്തിലേക്ക് കുതിക്കുന്ന ഒരു രാജ്യത്തിൻറെ ഊർജ സുരക്ഷ ഉറപ്പക്കാൻ ഉള്ള തീരുമാനം. 73 ൽ ഇന്ദിരാ ഗാന്ധി നടപ്പാക്കിയ coal mines nationalisation act തിരുത്താനുള്ള നീക്കം ഉണ്ടാവുന്നത് സർക്കാരിന് സ്വകാര്യ മേഖലയുടെ സഹായമില്ലാതെ കോൾ ഉത്പാദനം ഇരട്ടിയാക്കാൻ കഴിയില്ല എന്ന ചിന്തയിൽ നിന്നാണ്.

93 ലാണ് പുതിയ നിയമം നിലവിൽ വരുന്നത്. കോൾ ഉത്‌പാദനത്തിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതും, അത് നിലവിൽ ഊർജ ഉത്‌പാദനത്തിനും , പിന്നീട് കൂട്ടി ചേർക്കാവുന്ന മറ്റ് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താം എന്നതായിരുന്നു പ്രധാന വ്യവസ്ഥ. ഇതിലെ 'മറ്റ് ആവശ്യങ്ങൾ ("other end uses, which may be notified from time to time time" ) ഒന്ന് ഓർത്തു വച്ചോളൂ. യെവൻ കഥയിലെ ഒരു ട്വിസ്റ്റ്‌ കഥാപാത്രമാണ്.

സ്വകാര്യ കമ്പനികളെ കയറൂരി വിടാതിരിക്കാൻ കൃത്യമായ നിബന്ധനകളോടെയാണ് നിയമം നിലവിൽ വന്നത്. താഴെ പറയുന്ന നാല് പ്രധാന കാര്യങ്ങളാണ്‌ സർക്കാർ മുന്നോട്ടു വച്ചത്.

1. സ്വകാര്യ കമ്പനികൾക്ക് നൽകുന്ന കോൾ പാടങ്ങൾ അടിസ്ഥാന സൌകര്യങ്ങൾ ( road , rail , power ) ഇല്ലാത്തവ ആയിരിക്കണം

2. സർക്കാർ വികസിപ്പിച്ച , അല്ലെങ്കിൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന കൽക്കരി പാടങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറരുത്.

3. സ്വകാര്യ കൽക്കരി പാടങ്ങൾ സർക്കാർ പാടങ്ങളിൽ നിന്നും ദൂരെ ആയിരിക്കണം. ( സർക്കാർ ചിലവിൽ നിർമ്മിച്ച സൌകര്യങ്ങൾ സ്വകാര്യ മേഖല ദുരുപയോഗം ചെയ്യാതിരിക്കാൻ )

4. സ്വകാര്യ മേഖലക്ക് കൈമാറിയ കൽക്കരി പാടങ്ങൾ വികസിപ്പിക്കാൻ ഉള്ള ചിലവ് അവരുടെ ഉത്തരവാദിത്വമാകുന്നു. മൈനിംഗ് നടത്താൻ ഉള്ള സാങ്കേതിക പരിജ്ഞാനവും , വിഭവ ശേഷിയും ഉള്ള കമ്പനികൾക്ക് മാത്രമേ ലൈസൻസ് നൽകാവൂ.

ഇതിനുമപ്പുറം, അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതെ കൽക്കരി പാടങ്ങൾ അനുവദിക്കുന്നത് കൊണ്ട് തന്നെ സ്വകാര്യ കമ്പനികളിൽ നിന്ന് ഈടാക്കുന്ന വില കുറവായിരുന്നു. കാരണം ലാഭത്തിന് വേണ്ടിയല്ലല്ലോ , രാജ്യത്തിന്റെ നന്മക്കു വേണ്ടിയല്ലേ ഈ കൈമാറ്റം. അത് മാത്രമല്ല , സ്വകാര്യ മേഘല അടിസ്ഥാന സൌകര്യങ്ങൾക്ക് വേണ്ടി കാര്യമായ മുതൽ മുടക്ക് നടത്തുന്നു എന്നതും പരിഗണിക്കണമല്ലോ.

രാജ്യത്തിൻറെ ഊർജ പ്രതിസന്ധി മാറി കടക്കാൻ സർക്കാരും സ്വകാര്യ കമ്പനികളും കൈ കോർത്ത്‌ നീങ്ങുന്ന ഒരു സുന്ദര ഭാവിയെ പറ്റി ഒരു നിമിഷം ഒന്നാലോചിച്ചു നോക്കൂ. പക്ഷെ, ആധുനിക ഇന്ത്യയുടെ കരി വഴികളിലൂടെ ഉള്ള യാത്ര വിഭാവനം ചെയ്യപ്പെട്ട വഴികളിലൂടെ ആയിരുന്നില്ല.

സാധാരണ രീതിയിൽ കൽക്കരി പാടങ്ങൾ എതു കമ്പനിക്ക് നൽകണം എന്ന തീരുമാനം എങ്ങനെ ആവും ?. ഇന്ത്യൻ / അന്താരാഷ്ട്ര കമ്പനികൾ ഉൾപ്പെടുന്ന ഒരു ലേലം ആവും മനസ്സിൽ വരിക. പക്ഷെ, അവിടെയും ഉണ്ട് പുതുമ മിക്കവാറും കൽക്കരി പാടങ്ങളും അനുവദിച്ചത് ഒരു സർക്കാർ "stereing committe" ആണ്.

കമ്പനികൾ ലൈസൻസ് വേണ്ട കൽക്കരി പാടങ്ങൾ തിരഞ്ഞെടുത്ത ശേഷം ഈ കമ്മിറ്റിക്ക് അപേക്ഷ നൽകുന്നു. 'കൂലംകർഷമായ' ചർച്ചകൾക്ക് ശേഷം കമ്മിറ്റി മൈനിങ്ങ് ലൈസെൻസ് അനുവദിക്കുന്നു. ഈ കമ്മിറ്റി മീറ്റിംഗ്ഫയലുകളാണ് കാണാതായ കരി ഫയലുകളിൽ പലതും

എന്ന് പറയുമ്പോൾ തന്നെ സുതാര്യതയുടെ ആഴം അറിയാമല്ലോ. കോടികളുടെ മതിപ്പുള്ള കൽക്കരി ഖനികൾ സ്വകാര്യ മേഖലക്ക്കൈ മാറാൻ അടച്ചിട്ട മുറിയിൽ ഒരു കമ്മിറ്റി കൂടിയാൽ എന്ത് സംഭവിക്കും എന്നറിയാൻ സലിം കുമാർ പറഞ്ഞത് പോലെ അൽപം കോമണ്‍ സെൻസ് മാത്രം പോരെ ?.


CIL ( Coal India Limited) അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയ കല്ക്കരി പാടങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറിയാണ് കളി തുടങ്ങുന്നത്. വഴി ഇല്ലാത്തതു കൊണ്ട് വില കുറച്ചു പഞ്ചായത്ത് മെമ്പർ വാങ്ങിയ ഭൂമിയിലേക്ക്‌ പഞ്ചായത്ത് ചിലവിൽ റോഡ്‌ വെട്ടി ഭൂമിക്കു പൊന്നും വിലയാക്കുന്ന പഴയ നാട്ടു വിദ്യ തന്നെ.

ഇതൊന്നും പോരാതെയാണ് end use എന്ന ട്വിസ്ടുമായി സർക്കാർ രംഗത്തിറങ്ങുന്നത്. കോൾ കമ്പനികൾക്ക് മാത്രമല്ല , സിമെന്റ്, സ്റ്റീൽ തുടങ്ങിയ കമ്പനികൾക്കും കൽക്കരി പാടങ്ങൾ അനുവദിക്കാം എന്ന പുരോഗമന തീരുമാനം കളിയുടെ ഗതി തന്നെ മാറ്റി.മൈനിംഗ് നടത്താനുള്ള സാങ്കേതിക വിദ്യയോ , അതിനുള്ള സാമ്പത്തിക ശേഷിയോ ഇല്ലാത്ത കമ്പനികൾക്ക് മൈനിംഗ് ലൈസൻസ് കിട്ടാൻ വഴിയൊരുങ്ങുന്നത് ഈ മാറ്റത്തിൽ നിന്നാണ്.


മൈനിംഗ് നടത്താനുള്ള സാങ്കേതിക വിദ്യയോ , വിഭവ ശേഷിയോ ഇല്ലാത്തപുഷപ് സ്റ്റീൽ എന്ന സ്ഥാപനത്തിന് വെറും ഒരു ലക്ഷം രൂപയ്ക്കാണ് ഛത്തിസ്‌ഗഡിൽ മൈനിങ്ങ് ലൈസെൻസ് അനുവദിക്കുന്നത്. നവഭാരത് പവർ എന്നാ ഹൈദരാബാദ് കമ്പനി ആകട്ടെ, അവർ വാങ്ങിയ രണ്ട് മൈനുകൾ 230 കോടി രൂപക്കാണ് മറിച്ചു വിറ്റത്. രാജ്യത്തെ കുന്നുകളും മലകളും സൂപ്പർ ഹിറ്റ്‌ പടത്തിന്റെ ടിക്കറ്റ്‌ പോലെ ബ്ലാക്കിൽ പത്ത് ഇരട്ടിക്ക് മറിച്ചു വിൽക്കുന്ന സൂപ്പർ വികസനം.


വനങ്ങൾ സംരക്ഷിക്കാൻ നിർണയിച്ച സുരക്ഷിത മേഘലകൾ മൈനിങ്ങിന് അനുയോജ്യമാണ് എന്ന കണ്ടെത്തലായിരുന്നു മറ്റൊരു വിവാദപരമായ . വനങ്ങളിൽ മൈനിംഗ് നടത്തുമ്പോൾ അവിടെ ആദിവാസികൾ ഉണ്ടെങ്കിൽ എന്ത് ചെയ്യും എന്നോട് ചോദ്യമുണ്ട്. എളുപ്പമല്ലേ ഉത്തരം , രാജ്യ പുരോഗതിക്കു മുന്നിൽ, വോട്ട് ബാങ്ക് അല്ലാത്ത ആദിവാസികൾക്ക് എന്ത് പ്രസക്തി ?. സിമന്റ്‌ കമ്പനി ചുളു വിലക്ക് നേടിയെടുത്ത മൈനുകളിൽ നിന്ന് അവർക്ക് കാശു വാരാൻ വേണ്ടി അവനവൻറെ അവസ വ്യവസ്ഥ വിട്ട് ഇറങ്ങേണ്ടി വരുന്ന ആദിവാസികളുടെ കാര്യം പിന്നെ നമ്മളുടെ സ്വീകരണ മുറികളിൽ എത്തുന്നതെ ഇല്ലല്ലോ.


93 മുതൽ 2010 വരെ 218 കോൾ ബ്ലോക്കുകൾ ആണ് അനുവദിക്കപ്പെട്ടത് . നരസിംഹറാവു സർക്കാർ അഞ്ചും, ദേവ ഗൌഡ നാലും കോൾ ബ്ലോക്കുകൾ അനുവദിച്ചപ്പോൾ BJP ഭരണ കാലത്ത് 32 ബ്ലോക്കുകൾ അനുവദിക്കപെട്ടു പക്ഷെ 2004 മുതൽ 2010 വരെ 175 ബ്ലോക്കുകൾ അനുവദിച്ചു കൊണ്ട് UPA ഇവരെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ച വയ്ച്ചത്‌.


നിയമം സ്വകാര്യ മേഖലക്ക് നട്ടെല്ല് വളച്ചു കൊടുക്കുന്ന, അധികാരവും, രാഷ്ട്രീയ സ്വാധീനവും ഇല്ലാത്തവരുടെ ആവാസ വ്യവസ്ഥകളെ വിൽപ്പന ചരക്കാക്കുന്ന ഇന്നത്തെ ഇന്ത്യയുടെ നേർക്കാഴ്ചയാണ്‌ കോൾ ഗേറ്റ്. ഈ അഴിമതിയും അതിന്റെ അന്വേഷണവും എങ്ങനെ അവസാനിക്കുന്നു എന്നത് ഇന്ത്യയുടെ ഭാവിയെ പറ്റിയുള്ള വ്യക്തമായ സൂചന ആയേക്കാം.


പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് വരെ നീണ്ട അന്വേഷണം സിബിഐ കൈകാര്യം ചെയ്തതിനെ പറ്റിയും, ഇന്ത്യയുടെ പരമോന്നത നീീതി പീഠം അവരെ കൂട്ടിലടച്ച തത്ത എന്ന് വിശേഷിപ്പിക്കേണ്ടി വന്നതിനെയും പറ്റി മറ്റൊരു പോസ്റ്റിൽ.

Thursday, 13 June 2013

മേരി ടീച്ചർ പറയാത്ത കിണർ


"സമാധാനപരമായി പ്രകടനം നടത്തിയ ജനക്കൂട്ടത്തിന് നേരെ പട്ടാളം നിറയൊഴിച്ചു. രക്ഷപെടാൻ ഉള്ള പരക്കം പാച്ചിലിനിടയിൽ സ്ത്രീകളും കുട്ടികളും മൈതാനത്തിലെ കിണറിലേക്ക് ചാടി. ബ്രിട്ടീഷ്‌ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടാണ് ജാലിയൻ വാലാബാഗ്. ഈ ക്രൂരതക്ക് നേതൃത്വം നല്കിയത് ഡയർ എന്നാ സൈനിക ഉദ്യോഗസ്ഥനാണ് ".. മേരി ടീച്ചർ പറഞ്ഞു നിർത്തി . ക്ലാസ്സിൽ പതിവില്ലാത്ത ഒരു നിശബ്ദത. മൂന്നാമത്തെ ബെഞ്ചിലെ ജീനയെ നോക്കി ഇരിക്കാറുള്ള ബാക്ക് ബെഞ്ചിലെ ജിസ്മോൻ പോലും ഇന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്നു.

അശോക ചക്രവർത്തിയുടെ ഭരണ പരിഷ്ക്കാരങ്ങളും പാനിപട്ട് യുദ്ധം നടന്ന വർഷവും മനസില്ലാ മനസ്സോടെ കാണാതെ പഠിച്ച് മാർക്ക്‌ വാങ്ങുന്ന കാലത്തും ജാലിയൻ വലാബാഗിലെ കൂട്ടക്കൊലയെ പറ്റിയുള്ള വിവരണം മനസിലെവിടെയോ ചെന്ന് കൊണ്ടു. ഒരു പക്ഷെ ആ ഒരു വികാരം ആയിരിക്കാം ഇന്ത്യയിലേക്ക്‌ വരുന്ന ബ്രിട്ടീഷ്‌ പ്രധാന മന്ത്രിയിൽ നിന്നും ഒരു ജലിയാൻ വാലാബാഗ് സന്ദർശനമോ , ഒരു മാപ്പ് പറച്ചിലോ പ്രതീക്ഷിക്കാൻ നമ്മെ ഇന്നും പ്രേരിപ്പിക്കുന്നത്.

ഈ ക്രൂരതയെ പറ്റി പഠിക്കാതെ / അറിയാതെ ഒരു കുട്ടിയും ഇന്ത്യയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധ്യത ഇല്ല. ബ്രിട്ടീഷ്‌ ക്രൂരതയുടെ പ്രതീകമായി ജാലിയൻ വാലാ ബാഗും നൂറ്റി ഇരുപതോളം പേരുടെ മൃത ദേഹം കണ്ടെടുക്കപെട്ട ആ കിണറും ഇന്നും നിലകൊള്ളുന്നു. 87 വർഷങ്ങൾക്ക് ശേഷം രണ്ടായിരത്തി ആറിൽ ബ്രിട്ടീഷ്‌ സ്കൂളുകൾ ജാലിയൻ വാലാ ബാഗിനെ പറ്റി പഠിപ്പിച്ചു തുടങ്ങി.

ചരിത്രം മാർക്ക്‌ നേടാനുള്ള ഉപാധിയല്ലാതായ കാലത്താണ് രണ്ടാമത്തെ കിണറിനെ പറ്റി കേൾക്കുന്നത്.

യുദ്ധ തടവുകാരായ , സ്ത്രീകളും കുട്ടികളും മാത്രം അടങ്ങുന്ന ഇരുന്നൂറ് പേർക്കെതിരെ ഉള്ള ക്രൂരതക്ക് സാക്ഷിയായ ഈ കിണർ കാണ്‍പൂരിലാണ്. മൃഗീയതയിൽ ജാലിയൻ വാലാ ബാഗിനേക്കാൾ ഒട്ടും പിന്നിലായിരുന്നില്ല ഇവിടത്തെ കൊലപാതകങ്ങളും. നാല് ഇറച്ചി വെട്ടുകാർ അവരുടെ കശാപ്പ് കത്തി കൊണ്ട് തടവിലാക്കപ്പെട്ട 200 സ്ത്രീകളെയും കുട്ടികളെയും കഷണങ്ങളായി അരിയുകയായിരുന്നു.

പിറ്റേന്ന് രാവിലെ ശരീര ഭാഗങ്ങൾ കിണറ്റിലേക്ക് ഇടാൻ എത്തിയ ജോലിക്കാർ മൂന്ന് കുട്ടികളെയും , 3 സ്ത്രീകളെയും ജീവനോടെ കണ്ടെത്തി. വെട്ടി നുറുക്കിയ ശവശരീരങ്ങൾക്ക് ഒപ്പം അവരെയും ജീവനോടെ കുഴിച്ചു മൂടാനായിരുന്നു അവർക്ക് കിട്ടിയ നിർദേശം. അവരത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു.

ഇത്രയും ക്രൂരമായ ഒരു കൂട്ടക്കൊലയെ പറ്റി മേരി ടീച്ചർ എന്ത് കൊണ്ട് പറഞ്ഞില്ല എന്ന് അന്വേഷിച്ചാൽ ഒരു പക്ഷെ നമ്മൾ എത്തി നിൽക്കുക നെപ്പോളിയൻ ചേട്ടന്റെ ഒരു പാട് ലൈക്കും ഷെയറും കിട്ടിയ ആ വാചകത്തിൽ ആയിരിക്കും.

“History is written by the winners.”

ഇവിടെ , കാണ്‍പൂരിലെ കൂട്ടക്കൊലയിൽ ഇംഗ്ലീഷുകാർ പ്രതി സ്ഥാനത്ത് നിർത്തുന്നത് 1857 ലെ സ്വാതന്ത്ര സമരത്തിൽ നിന്നും നമ്മളറിയുന്ന ചില പേരുകളാണ്. നാനാ സാഹിബ്‌ , താന്തിയാ തോപ്പേ , അസിമുള്ളാ ഖാൻ. മരിച്ചതാകട്ടെ ഇംഗ്ലീഷ് വനിതകളും , കുട്ടികളും.

ഒരു രാഷ്ട്രം എന്ന നിലയിൽ നമ്മളുടെ ത്യാഗങ്ങളുടെ , വിജയങ്ങളുടെ കഥകൾ മാത്രം നമ്മൾ പഠിച്ചാൽ മതിയോ ?. അതോ ചരിത്രത്തെ നിക്ഷ്പക്ഷമായി വിശകലനം ചെയ്യാൻ നമ്മൾ കുട്ടികളെ പഠിപ്പിക്കണോ ?.

മേരി ടീച്ചർ കാണ്‍പൂരിലെ നരഹത്യയെ കുറിച്ച് പഠിപ്പിക്കുന്ന ഒരു കാലം വരുമോ ?.

Tuesday, 4 June 2013

ക്യാമറകൾ കണ്ണടച്ചിരിക്കുന്ന കാലത്ത്..


The revolution will not be televised, will not be televised,

will not be televised, will not be televised.

The revolution will be no re-run brothers;

The revolution will be live. -- Gil Scott-Heron

ടെലിവിഷൻ ക്യാമറകൾ കണ്ണടച്ചിരിക്കുന്ന കാലത്ത് ടർക്കി കത്തുകയാണ്‌., നഗര മധ്യത്തിലെ പാർക്ക്‌ ഇടിച്ചു നിരത്തി ഷോപ്പിംഗ്‌ സെന്റെർ പണിയാനുള്ള സർക്കാർ തീരുമാനമാണ് Erdogan നയിക്കുന്ന AKP പാർട്ടിയുടെ സർക്കാരും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തെ തെരുവിലേക്ക് വലിച്ചിഴച്ചത്. സമാധാനപരമായി പാർക്കിനുള്ളിൽ സമരം നടത്തിയ വിദ്യാർഥികളെ പോലീസ് അടിച്ചമർത്തിയതോടെ ആണ് ജനം തെരുവിലേക്ക് ഇറങ്ങിയത്‌. .. ടർക്കിഷ് മീഡിയ ഇപ്പോഴും പ്രതിഷേധങ്ങളെ അവഗണിക്കുകയാണ് .

പാർക്ക്‌ ഒരു പ്രതീകം മാത്രമാണ് , അത് പ്രതിനിധീകരിക്കുന്നത് ടർക്കിയിലെ ഭരണ സംവിധാനങ്ങളിൽ പിടി മുറുക്കിയിരിക്കുന്ന അഴിമതിയും , അതിനുമപ്പുറം ഒരു സെക്യുലർ ഭരണകൂടത്തിൽ നിന്ന് ഏകാധിപത്യതിലെക്കും മത രാഷ്ട്രത്തിലെക്കും ടർക്കി നടത്തുന്ന ചുവടു വയ്പ്പുകൾ തന്നെയാണ്. ഈ ഭരണകൂടം നടപ്പിലാക്കിയ മാറ്റങ്ങളിൽ ചിലത് ചുവടെ

1. പത്ര പ്രവർത്തകർക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തൽ. നൂറു കണക്കിന് പത്ര പ്രവർത്തകർ ജയിലിലാണ്

2. സ്കൂളുകളിലും സമൂഹത്തിലും മത സ്വാധീനം വർദ്ധിപ്പിക്കാൻ ഉള്ള നടപടികൾ.

3. ജന പ്രക്ഷോഭങ്ങൾക്ക് എതിരെ എടുക്കുന്ന കനത്ത പോലീസ് നിലപാടുകൾ.

4. ജനങ്ങളുടെ ജീവിത രീതിയിൽ ഉള്ള ഇടപെടലുകൾ (പൊതു സ്ഥലങ്ങളിൽ ചുംബിക്കുന്നതിനു വിലക്ക് , അബോർഷൻ നിരോധനം , മദ്യത്തിന് എതിരായ നിലപാടുകൾ )

5. ഭരണ ഖടനാ കോടതിയെ നിയന്ത്രിക്കാനുള്ള നീക്കങ്ങൾ.

6. അഴിമതി , നിയന്ത്രണങ്ങൾ ഇല്ലാത്ത സ്വകാര്യ വൽക്കരണം.

സമരം ഒരു കാലത്ത് ഏറെ ജനപ്രീതി നേടിയ , ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് എതിരെയാണ് എന്നതും ശ്രദ്ധേയം . ടർക്കിയെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ച, മൂന്ന് തിരഞ്ഞെടുപ്പുകൾ ജയിച്ച പാർട്ടി അഴിമതിയിലും , മുൻവിധികളിലും മുങ്ങി ജനങ്ങളിൽ നിന്ന് അകലുന്നത് മറ്റു ജനാധിപത്യ സർക്കാരുകൾക്ക് ഒരു പാഠം ആകേണ്ടതാണ്. അവർ കേൾക്കാൻ തയ്യാറാണെങ്കിൽ


കൂടുതൽ അറിയാൻ
===================

1. http://www.guardian.co.uk/commentisfree/2013/jun/03/turkey-protest-worth-heeding-editorial

2. http://www.guardian.co.uk/world/feedarticle/10821900

3. Pictures : http://imgur.com/a/k5WkW

Tuesday, 14 May 2013

കേരളാ മോഡൽ.

" ഒകേ , അപ്പോൾ നാള പേപ്പറിനും , ഇന്ന് വൈകീട്ട് ചാനലിനും വേണ്ടിയുള്ള വാർത്തകളുടെ ലിസ്റ്റ് എടുക്കൂ".

"നമ്മുടെ കൊട്ടിഖോഷിച്ച കേരളാ മോഡൽ തകരുകയാണ് സാർ."

"അത് പിന്നെ പറയാനുണ്ടോ , പാർട്ടി ഉടനെ പിളരും , വിയെസ്സിനെ കേന്ദ്ര കമ്മിറ്റി പുറത്താക്കും, ബംഗാളിലെ പോലെ ഇവിടെയും കമ്മ്യൂണിസം പൊളിയും. .."

" അതല്ല, 36 കുട്ടികളാണ് രണ്ടു വർഷത്തിൽ അവിടെ മരിച്ചത് , കഴിഞ്ഞഅഞ്ച് മാസത്തിൽ മരിച്ചത് 18 പേർ "

"ചിറകരിഞ്ഞാൽ പിന്നെ മരണം പെട്ടന്നായിരിക്കും , എന്തായിരിക്കും പുതിയ പാർട്ടിയുടെ പേര് ?. തുറന്ന പോരിന് വീയെസ്സ് !! , എങ്ങനെ ഉണ്ട് തലക്കെട്ട് ?. അതോ അവസാന അങ്കത്തിന് എന്ന് വേണോ ?.".

" കൊല്ലം എഴായില്ലേ ഇതേ തലക്കെട്ട്‌ എഴുതാൻ തുടങ്ങിയിട്ട്, ഇനി പുറത്താക്കലോക്കെ കഴിഞ്ഞിട്ട് ബാക്കി എഴുതിയാൽ പോരെ സാറേ ?. അട്ടപ്പാടി ആദിവാസി കുടിലുകളിൽ ഭൂരിപക്ഷം കുട്ടികളും പോഷകാഹാര കുറവുള്ളവർ ആണെന്ന് ഹൊസ്പിറ്റൽ റിപ്പോർട്ട്‌". "". "

" ഭൂരിപക്ഷത്തിന് അല്ലെങ്കിലെ നാട് വിടേണ്ട ഗതിയാണ് , ഇനി വൈകീട്ട് നമ്മുടെ ടിവിയിൽ ചർച്ചയുണ്ട് " മത ഭൂരിപക്ഷം യുറോപ്പിലേക്കോ അമേരിക്കയിലേക്കോ ? ". പതിവ് ചാനൽ സിംഹങ്ങളെ ഒക്കെ ഒന്ന് വിളിച്ചു പറഞ്ഞേക്കൂ ".

" കഴിഞ്ഞ രണ്ടു വർഷത്തിൽ ആണ് ആദിവാസി കുടിലുകളിലെ വൈദ്യ സഹായം ഇത്രയ്ക്കു മോശമായത് , ഇതിൽ സർക്കാരിൻറെയും പാർട്ടിയുടെയും പ്രതികരണം അറിയണ്ടേ ? ".

" അത് പറഞ്ഞപ്പോഴാണ് , പാർട്ടി നേതാവിനോട് ഒന്ന് രണ്ടു ചൂടൻ ജാതി/ മത ചോദ്യങ്ങൾ ചോദിക്കണം, പുള്ളി എങ്ങി കരഞ്ഞോളും. മുഖ്യ മന്ത്രിയോട് പിന്നെ മെട്രോയെ പറ്റി ചോദിച്ചാൽ മതി. ആ മേൽപ്പാലത്തിനു മുകളിലും താഴെയും നിന്ന് ഓരോ ക്യാമറാ ടീം വീഡിയോ എടുക്കട്ടെ "

" നമ്മുടെ സംസ്ഥാനത്ത് ഇത്രയും കുട്ടികൾ മരിക്കുന്നത് എന്ത് കൊണ്ട് അന്വേഷിക്കണ്ടേ സാർ ? . ഉത്തരവാദിത്വപ്പെട്ടവരെ കണ്ടെത്തണ്ടേ ? "

" അതെ ഉത്തരവാദിത്വം ആർക്ക്, എന്ന് തന്നെയാവട്ടെ തലക്കെട്ട്‌ , വീയെസ്സിന്റെ പേർസണൽ സ്റ്റാഫിന് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാർ ആരെങ്കിലും ചായ വാങ്ങി കൊടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഉണ്ടെങ്കിൽ അവരെയും പുറത്താക്കി പാർട്ടി ധര്മികത കാണിക്കണമല്ലോ"

" അട്ടപ്പാടിയിലേക്ക് ക്യാമറാ ടീമിനെ അയക്കണ്ടേ ? "

" പെരുന്നയിലും ശിവഗിരിയിലും അവര് സ്ഥിരമായി ക്യാമ്പ്‌ ചെയ്യുന്നുണ്ടല്ലോ . പിന്നെന്തു വേണം ?."

" അപ്പോൾ കേരളത്തിൽ മരണങ്ങൾ എന്ത് കൊണ്ട് എന്ന അന്വേഷണം ? ".

"അന്വേഷിക്കുന്നുണ്ടല്ലോ, കേരളാ ഹൌസ് ധാർമികതയുടെ മരണമോ ??, അവന്മാരുടെ കുറച്ച് TRP ഇങ്ങു പോരും. പിന്നെ ആ സോഷ്യൽ മീഡിയ പിള്ളേരേം ഒന്ന് പൊക്കി പറഞ്ഞേരെ,,,"

ചർച്ചകൾ ഇങ്ങനെ നീണ്ടു പോകാൻ തന്നെയാണ് സാധ്യത , വിദേശ രാജ്യങ്ങൾക്ക് ഒപ്പം ആരോഗ്യ രംഗം മികവു കാട്ടിയ കേരളത്തിൽ 36 കുട്ടികൾ പോഷക കുറവ് മൂലം മരിക്കുകയോ ?. ആയിരക്കണക്കിന് ഡോക്ടർമാർ ഉള്ള സംസ്ഥാനത്ത് ജോലി ചെയ്യാൻ ആളെ കിട്ടാതെ വരികയോ ?. കോടികൾ ഒഴുക്കുന്ന ഇമേജിംഗ് കേരള ഉള്ള നാട്ടിൽ പട്ടിണിയോ ?. നാലാൾ അറിഞ്ഞാൽ കേരളത്തിന്റെ അന്തസ്സ് എവിടെ പോകും ?.

ജീവന് വിലയില്ലാത്ത മുപ്പത്തിയാറ് കുട്ടികളെ ഓർത്ത് നാണം കൊണ്ട് തല താണ് പോകുന്നു എന്നതാണ് സത്യം.

* രണ്ടു വർഷത്തിൽ മരിച്ചത് 36 കുട്ടികൾ

* 18 മരണങ്ങൾ കഴിഞ്ഞ അഞ്ച് മാസത്തിൽ

* 836 കുട്ടികളിൽ 536 പേർക്ക് പോഷകാഹാര കുറവ്

* Attappady Hills Area Development Society (AHADS) പ്രൊജക്റ്റ്‌ രണ്ടു വർഷമായി മുടങ്ങി കിടക്കുന്നു .

* 2010ൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ഒന്നും ഇപ്പോഴും ധനസഹായം എത്തിയിട്ടില്ല.

* പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല.

Reference 
=======

1. http://www.thehindu.com/news/national/kerala/government-machinery-yet-to-be-fully-activated/article4711155.ece

2. http://www.thehindu.com/news/national/kerala/in-attappady-a-welfare-society-in-distress/article4693381.ece

Sunday, 30 December 2012

അംലപാലിയില്‍ നിന്ന് ഡല്‍ഹിയിലേക്ക്




അംലപാലി എന്ന ഗ്രാമത്തിന്‍റെ പേര് ഇന്നത്തെ തലമുറയിലെ പലരും കേട്ടിട്ടുണ്ടാവില്ല , പക്ഷെ സോഷ്യല്‍ മീഡിയക്കും ന്യൂസ്‌ ചാനലുകളുടെ കുത്തൊഴുക്കിനും മുന്‍പേ 1985ല്‍ ഇന്ന് ഡല്‍ഹിയില്‍ നടന്നതിന് സമാനമായ ഒരു വാര്‍ത്താ വിസ്ഭോടനത്തിന്‍റെ കേന്ദ്രബിന്ദുവായിരുന്നു ഒറീസ്സയിലെ ഈ ഗ്രാമം. മുപ്പത് വയസായ ഒരു സ്ത്രീ കുട്ടികളുടെ പട്ടിണി മാറ്റാന്‍ തന്‍റെ ഭര്‍തൃ സഹോദരിയെ നാല്‍പതു രൂപയ്ക്കു വിറ്റ സംഭവം ആണ് അന്ന് ഒരു മീഡിയ സെന്‍സേഷന്‍ ആയി മാറിയത്. ഇന്ന് സോഷ്യല്‍ , ന്യൂസ്‌ മീഡിയകള്‍ ആവശ്യപ്പെടുന്ന തരത്തില്‍ ഉള്ള ഒരു പ്രതികരണം ഒക്കെ അന്ന് ഭരണകൂടത്തിന്‍റെ പക്ഷത്തു നിന്ന് ഉണ്ടായി. എന്തിന് ഇന്ത്യയുടെ പ്രധാന മന്ത്രിയായ രാജീവ് ഗാന്ധി തന്നെ സ്വയം പറന്നിറങ്ങി ആ ഗ്രാമത്തിലേക്ക് . 

ഒന്‍പത് വര്‍ഷത്തിന് ശേഷം ആ ഗ്രാമത്തില്‍ എത്തിയ പി സായിനാഥ് എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണ റിപ്പോര്‍ട്ടര്‍ കണ്ടത് ഒരു വ്യത്യാസവും വന്നിട്ടില്ലാത്ത , പട്ടിണിക്ക് ഒരു മാറ്റവും ഇല്ലാത്ത ആ കുടുംബവും ഗ്രാമവും ആണ്. ഭക്ഷണത്തെക്കാള്‍ കൂടുതല്‍ കാറുകളാണ് വാര്‍ത്തകള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ട് വന്നത് എന്ന് അവര്‍ പറഞ്ഞതായി അദ്ദേഹം എഴുതിയിട്ടുണ്ട് തന്‍റെ പുസ്തകത്തില്‍..., ഒന്‍പതു വര്‍ഷത്തിന് ശേഷത്തെ ഡല്‍ഹിയിലും ഇന്ത്യയിലും സ്ത്രീകളോടുള്ള അതിക്രമം കൂടുമോ , അതോ കുറയുമോ ?.

അങ്ങകലെ നമ്മളാരും നേരിട്ട് അറിയാത്ത ഒരു പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുമ്പോള്‍ മനസില്‍ ഒരു തുള്ളി കണ്ണീര്‍ പൊടിയുന്നു എങ്കില്‍ അത് , പണ്ടേ മരിച്ചു എന്ന് നമ്മളൊക്കെ കരുതിയ മനുഷ്യത്വം ഇപ്പോഴും നമ്മളില്‍ ഒക്കെ ബാക്കി ഉണ്ട് എന്നതിന് തെളിവാകുന്നു. പക്ഷെ നമുക്ക് മുന്നേ നടന്നവര്‍ അംലപാലിയിലും , സൗമ്യ എന്ന പെണ്‍കുട്ടിക്ക് വേണ്ടി നമ്മളും നടത്തിയ വികാരപരമായ പ്രതിഷേധങ്ങള്‍ക്കും കണ്ണീരിനും ഒക്കെ അപ്പുറം അവശേഷിക്കുന്നത് എന്താണ് ?. സൗമ്യയെ പോലെ രാത്രി ട്രെയിനില്‍ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിക്ക് സുരക്ഷിതത്വ ബോധത്തിന്റെ ഒരു കണികയെങ്കിലും കൂടുതല്‍ നല്‍കാന്‍ നമുക്ക് കഴിഞ്ഞോ ?. ആര്‍ക്കറിയാം , അംലപാലി പോലെ അതും ഒരു പഴയ വാര്‍ത്തയാണല്ലോ. ന്യൂ ജെനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ അതല്ലല്ലോ ഇപ്പോഴത്തെ ട്രെന്ടിംഗ് ഇവെന്റ്റ് !.

ഒരു അപകടം ദുരന്തമായി മാറുന്നത് അതില്‍ നിന്നും നാം ഒന്നും പഠിക്കാതെ പോകുമ്പോഴാണ്. പ്രതിഷേധങ്ങളും പ്രതികരണങ്ങളും വേണ്ടതാണ് , ആരോഗ്യമുള്ള ഒരു ജനതയുടെ ശബ്ദം ആണത് , പക്ഷെ ആ ശബ്ദങ്ങള്‍ നമ്മളെ കൊണ്ട് ചെന്ന് എത്തിക്കേണ്ടത്‌ എവിടെയാണ് എന്ന ബോധം നമുക്ക് പലപ്പോഴും നഷ്ടപ്പെട്ട് പോകുന്നു. പ്രശങ്ങളെ ഒരു "സംഭവം" എന്ന രീതിയില്‍ മാത്രം കണ്ടു ശീലിക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. സംഭവം നടന്നാല്‍ ഉടന്‍ ന്യൂസ്‌ ചാനെലുകളുടെ ബ്രെയ്ക്കിംഗ് ന്യൂസ്‌ പ്രളയം, സോഷ്യല്‍ മീഡിയയില്‍ മനുഷ്യ സ്നേഹികളുടെ പ്രതിഷേധം , കണ്ണീര്‍, വിലാപങ്ങള്‍ . ഒന്നോ രണ്ടോ ആഴ്ചക്ക് ശേഷം അടുത്ത സംഭവത്തിലേക്ക് ഇവരെല്ലാം ഒത്ത് ഒരുമിച്ച് നീങ്ങുകയായി. ഒരു സമൂഹം ഇതില്‍ നിന്ന് എന്ത് പഠിച്ചു എന്ന് ചോദിച്ചാല്‍ പലപ്പോഴും ഉത്തരം വട്ടപൂജ്യം എന്നായിരിക്കും.

പട്ടിണി എന്ന പ്രശ്നത്തെ process failure എന്ന രീതിയില്‍ കാണാതെ ഒരു event എന്ന രീതിയില്‍ കാണുന്നതാണ് നമ്മുടെ പ്രശ്നം എന്ന് സായിനാഥ് പറയുന്നുണ്ട്. വിശക്കുന്നവന് ഭക്ഷണം കിട്ടി എന്ന വാര്‍ത്തയോടെ പ്രശ്നം പരിഹരിച്ചു എന്ന മനോഭാവത്തില്‍ മാധ്യമങ്ങളും, ഭരണകൂടവും ജനങ്ങളും എല്ലാം അടുത്ത event തേടി യാത്രയാകുന്നു. പട്ടിണി എങ്ങനെ ഉണ്ടാകുന്നു എന്നോ , അതിനു വഴി വയ്ക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയോ, സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയോ പരിഹരിക്കപെടുന്നില്ല. എളുപ്പവഴിയില്‍ ഉത്തരം കാണുക എന്ന സമവാക്യത്തില്‍ എല്ലാവരും തൃപ്തര്‍... !

ഡല്‍ഹിയിലെ സംഭവ പരമ്പരകളും ഏതാണ്ട് ഈ വഴിയിലേക്ക് തന്നെയാണ് പോകുന്നത്. ആളി കത്തുന്ന പ്രതിഷേധം കുറ്റവാളികള്‍ക്ക് വധ ശിക്ഷ പ്രഖ്യാപിക്കുന്നതോടെ അവസാനിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഈ മൃഗീയ കൃത്യം നടത്തിയവര്‍ക്ക് അതിനൊത്ത ശിക്ഷ കിട്ടണം എന്നത് തന്നെയാണ് എന്റെയും അഭിപ്രായം , പക്ഷെ ഇന്ത്യ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ലാത്ത ഈ ഒരു പ്രതിഷേധം നമ്മളെ റേപ്പ് എന്ന അതിക്രമത്തിന്‌ എതിരെ ദീര്ഖകാല അടിസ്ഥാനത്തില്‍ ഒരു പ്രതിരോധം ഉണ്ടാക്കാന്‍ സഹായിച്ചില്ലെങ്കില്‍ അംലപാലിയും ഡല്‍ഹിയും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ല എന്ന് നമ്മള്‍ താമസിയാതെ തിരിച്ചറിയും.

സ്ത്രീകള്‍ക്കെതിരെ അക്രമം നടക്കുന്ന ഏക രാജ്യമോന്നും അല്ല ഇന്ത്യ, പല വികസിത രാജ്യങ്ങളും നേരിടുന്ന ഒരു പ്രശ്നമാണിത്. പക്ഷെ അവരില്‍ പലരും വികാര പരമായ ശിക്ഷകള്‍ക്ക് അപ്പുറം ഈ മൃഗീയതയുടെ സാംസ്‌കാരിക , സാമൂഹിക , സാമ്പത്തിക വശങ്ങളെ പറ്റി പഠിച്ച് തയ്യാറാക്കിയ പ്രതിരോധങ്ങള്‍ ഉണ്ട്. പക്ഷെ ആറ് പേരെ തൂക്കി കൊല്ലുന്നത്‌ പോലെ എളുപ്പം ചെയ്യാവുന്ന ഒരു പണിയാവില്ല അത്. കാലാകാലങ്ങളായി സര്‍ക്കാരും ജനങ്ങളും കണ്ണടച്ച് ഇരുട്ടാക്കുന്ന പലതിനും നേരെ കണ്ണ് തുറക്കേണ്ടി വരും.

ഇത്തരം ഒരു പ്ലാനില്‍ ആദ്യ ശ്രമം വിദ്യാഭ്യാസം വഴി ഇത്തരം പ്രശ്നങ്ങള്‍ക്ക് എതിരെ എങ്ങനെ ബോധവല്‍ക്കരണം നടത്താം എന്നതാണ് . ലൈംഗിക വിദ്യാഭ്യാസത്തിന് അപ്പുറം , ആണ്‍ മേല്‍ക്കോയ്മ എന്ന ചിന്ത ഇല്ലാത്ത ആരോഗ്യപരമായ ബന്ധങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്ന് കൂടി അടുത്ത തലമുറയെ പഠിപ്പിക്കുകയാണ് ഇത് വഴി ചെയ്യേണ്ടത്. വിദ്യാഭ്യാസം എന്ന ഭാഗ്യം ഇല്ലാത്ത 26% ജനതയെ ഇതെങ്ങനെ പഠിപ്പിക്കും എന്നാ ചോദ്യത്തിന് കുറെ കൂടി വിശാലമായ ഒരു മറുപടി വേണ്ടി വരും.

പിന്നീടുള്ളത് സുരക്ഷയാണ് , പെണ്‍കുട്ടികളെ പുറത്ത് ഇറക്കാതെ, പുതച്ച് മൂടി വീട്ടില്‍ ഇരുത്തുന്നത്‌ വീടിന് പുറത്തുള്ള അക്രമങ്ങള്‍ കുറക്കുമെങ്കിലും , ഒരു രാഷ്ട്രത്തിന്‍റെ അമ്പതു ശതമാനം ജനതയെ പിന്നോട്ട് വലിക്കുന്ന നയങ്ങള്‍ നമ്മെ എവിടെ എത്തിക്കും എന്ന് എല്ലാവര്ക്കും അറിയാം. അപ്പോള്‍ സ്വന്ത്രയായി വസ്ത്രം ധരിക്കാനും യാത്ര ചെയ്യാനും ഉള്ള സ്വതന്ത്രം ഉണ്ടാക്കുക എന്നത് തന്നെയാവണം അടുത്ത നയം.

വാര്‍ത്താ പ്രാധാന്യം നേടുന്ന ഇത്തരം അക്രമങ്ങളെക്കാള്‍ എത്രയോ കൂടുതലാണ് നമ്മള്‍ അറിയാതെ പോകുന്ന അക്രമങ്ങള്‍ . പോലീസും പട്ടാളവും നടത്തുന്ന അക്രമങ്ങള്‍ക്ക് എതിരെയും , സമൂഹത്തില്‍ ശബ്ദം ഇല്ലാത്ത ദളിതുകള്‍ക്കും ആദിവാസികള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും എതിരെ കരുതല്‍ നടപടികള്‍ വേണം. അരുന്ധതി റോയിയെ പോലെ സത്യം വിളിച്ചു പറയുന്നവരെ തല്ലിയോടിച്ചാല്‍ തീരുന്ന പ്രശ്നം ഒന്നും അല്ല അത്. ഉള്ളവനും ഇല്ലാത്തവനും കിട്ടുന്ന വാര്‍ത്താ പ്രധാന്യത്തിന്റെയും നീതിയുടെയും ഒന്നായിരിക്കണം എന്നൊരു സത്യം അതിനുള്ളില്‍ ഉണ്ട്.

പെണ്‍കുട്ടികള്‍ക്ക് എതിരെ ഉള്ള അക്രമങ്ങളില്‍ ഭൂരിഭാഗവും അവര്‍ അറിയുന്നവര്‍ തന്നെയാണ് ചെയ്യുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ പത്രം വായിക്കുന്ന ആരോടും ഇത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം കേസുകള്‍ അറിയാനോ തടയാനോ ഇന്ന് യാതൊരു സംവിധാനവും ഇന്ത്യയില്‍ ഇല്ല , കുട്ടികള്‍ പോകുന്ന ആശുപത്രികള്‍ , അവരുമായി ബന്ധമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ , പഠിക്കുന്ന സ്ക്കൂളുകള്‍ തുടങ്ങിയ സ്ഥാപങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങളില്‍ സംശയം തോന്നിയാല്‍ പോലീസില്‍ അറിയിക്കാന്‍ ഉള്ള ഒരു നിയമവും സംവിധാനവും തീര്‍ച്ചയായും വേണ്ടതാണ്.

ഇത്തരം കുറ്റ കൃത്യങ്ങളില്‍ സമൂഹവും നിയമപാലകരും പലപ്പോഴും ഇരകളോട് പെരുമാറുന്നത് വളരെ ക്രൂരമായാണ്. പലരും സ്വന്തം അനുഭവവുമായി മുന്നോട്ടു വരാന്‍ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇത് തന്നെയാണ്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലായ്മയാണ് കുടുംബത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ പലതും പുറത്തു വരാതിരിക്കാന്‍ ഉള്ള കാരണം. ആദ്യത്തേത് ബോധവല്‍ക്കരണവും , നിയമപാലകരുടെ പരിശീലനവും വഴി മറികടക്കണം എങ്കില്‍ , രണ്ടാമത്തേത് ഇത്തരം സംഭവങ്ങളില്‍ ഇരയാവുന്നവരെയും , ബന്ധപെട്ടവരെയും സാമ്പത്തികമായും സാമൂഹികമായും പുനരധിവസിപ്പിക്കുക എന്ന ചുമതല ഏറ്റെടുക്കുന്നതില്‍ കൂടെയേ പരിഹരിക്കാന്‍ കഴിയൂ.

കോടതിയും നീതിയും വരെ എത്തുന്നതിന് മുന്നേ തന്നെ പരിഗണിക്കേണ്ട പ്രശനങ്ങളുടെ എണ്ണം ഞാന്‍ മുകളില്‍ പറഞ്ഞതിലും കൂടുതല്‍ ആവാനേ തരമുള്ളൂ. ഇത്തരം പ്രശ്നങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന സമഗ്രമായ ഒരു നയരേഖയും , വ്യക്തമായ പ്ലാനും ആണ് സത്യത്തില്‍ നമ്മള്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടേണ്ടത്. സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് ജനങ്ങള്‍ക്ക്‌ മുന്നില്‍ വയ്ക്കുന്ന ആ പ്ലാന്‍ , ഈ രണ്ടാഴ്ചത്തെ അവെഷതിനപ്പുരം പിന്തുടരാനും , സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്താനും ഇവിടത്തെ ജനങ്ങളും മീഡിയയും ഒരുപോലെ ശ്രമിച്ചാലേ ഇത്തരം പ്രശങ്ങള്‍ക്ക് ക്രിയാത്മകമായ ഒരു പരിഹാരം ഉണ്ടാവൂ...

ഇതൊക്കെ, നേരത്തെ പറഞ്ഞ പോലെ സമയവും അധ്വാനവും ഉള്ള പണിയാണ്, അതൊന്നും പറ്റില്ലെങ്കില്‍ നമുക്ക് പതിവ് പോലെ പോസ്റ്റ്‌ കറുപ്പിക്കലും , സര്‍ക്കാരിനെ ചീത്ത വിളിക്കലും ഒക്കെ ആയി രണ്ടാഴ്ച തള്ളി നീക്കാം , അപ്പോഴേക്കും ഇതിലും വലിയ എന്തെങ്കിലും കിട്ടും . ഡല്‍ഹി റേപ്പ് ഒരു പഴം കഥയായി എഴുതി തള്ളാം, പ്രതികള്‍ക്ക് ശിക്ഷ കിട്ടുമ്പോള്‍ ഫേസ് ബുക്കില്‍ പടക്കം പൊട്ടിക്കാം. പക്ഷെ അത് കൊണ്ടൊന്നും വലിയ വ്യത്യാസം ഉണ്ടാവും എന്ന് പ്രതീക്ഷിക്കരുത് !!


Further Reading
=============
Global Review on Rape Prevention : http://www.svri.org/GlobalReview.pdf-
Time for Action (Australian Action Plan ) :http://apo.org.au/sites/default/files/Time_for_action.pdf
http://en.wikipedia.org/wiki/Literacy_in_India
http://en.wikipedia.org/wiki/Armed_Forces_(Special_Powers)_Act,_1958
Everybody Loves a Good Draught - P Sainath

Friday, 21 December 2012

ജനാധിപത്യ പോലീസ് !




ഗുജറാത്ത്‌ തിരഞ്ഞെടുപ്പിന്‍റെ അര്‍മാദം അവസാനിക്കുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ കാണുന്നത് രണ്ട് തരം എതിര്‍പ്പുകള്‍ ആണ് . മോഡിയെയും, ഗുജറാത്തിലെ വംശ ഹത്യയെയും എതിര്‍ക്കുന്ന ആദ്യത്തെ വാദത്തെ ഞാനും പിന്തുണയ്ക്കുന്നു എന്ന് ആദ്യമേ പറയട്ടെ. ഈ വിഷയത്തില്‍ വ്യക്തമായ അഭിപ്രായം ഉള്ള ഒരാളാണ് ഞാന്‍., അത്  ഗുജറാത്തിലെ കലാപങ്ങള്‍ക്കും , വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെയുള്ള ഒരു നിലപാടാണ്‌. 

കേരളത്തേക്കാള്‍ വികസിതമായ ഒരു സ്വപ്ന ഭൂമിയാണ്‌ ഗുജറാത്ത്‌ എന്നും ഞാന്‍ വിശ്വസിക്കുന്നില്ല (സമയം കിട്ടിയാല്‍, കണക്കുകള്‍ പിറകെ എഴുതാം), പക്ഷെ ഈ പോസ്റ്റ്‌ ഇതിനെ രണ്ടിനെയും കുറിച്ചല്ല , മറിച്ച് ഗുജറാത്തിലെ ജനവിധി ജനാധിപത്യത്തിന്‍റെ കശാപ്പുശാലയാണ് എന്നൊക്കെ എഴുതി പിടിപ്പിക്കുന്ന മലയാളിയുടെ "പുരോഗമന രാഷ്ട്രീയ" പ്രവണതക്ക് എതിരെയാണ്. 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ബ്രിട്ടിഷുകാര്‍ ദാനം നല്‍കിയ വരമൊന്നും അല്ല ജനാധിപത്യം. സ്വാതന്ത്ര്യ ബോധം ഉള്ള നേതാക്കള്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ ഒരു ആശയം തന്നെയാണ്. 1952 ല്‍ ഇന്ത്യ തന്‍റെ ചരിത്രത്തിലെ ആദ്യ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ വോട്ടര്‍മാരില്‍ 85 ശതമാനം എഴുതാനും വായിക്കാനും കഴിയാത്ത നിരക്ഷരര്‍ ആയിരുന്നു. ഇന്ന് പുരോഗമന രാഷ്ട്രം എന്ന് വാഴ്ത്തപ്പെടുന്ന പല രാഷ്ട്രങ്ങളും ചെയ്ത പോലെ ആദ്യം വിദ്യാഭ്യാസം ഉള്ളവനും , പുരുഷന്മാര്‍ക്കും  വോട്ട് , പിന്നെ കാലക്രമേണ സ്ത്രീകള്‍ക്കും നിരക്ഷരര്‍ക്കും വോട്ട് എന്ന ഒരു മോഡല്‍ നെഹ്രുവിനു മുന്നില്‍ ഉണ്ടായിരുന്നു. മറ്റു പല രാജ്യങ്ങളും ചെയ്ത പോലെ ഏകാധിപത്യത്തിന്റെ പാതയിലും സഞ്ചരിച്ചില്ല നെഹ്‌റു. ( ഇന്ത്യക്കൊപ്പം സ്വതന്ത്രം കിട്ടിയ പാകിസ്താനിലെ ആദ്യ തിരഞ്ഞെടുപ്പ്  1965 ല്‍ ആയിരുന്നു എന്നോര്‍ക്കുക )

ലോകം കണ്ട ഏറ്റവും വിഷമമേറിയ തിരഞ്ഞെടുപ്പ് മുന്നൊരുക്കവും ( 176 million voters  , 85 % illiterate , 4500 seats (parliament + assembly ), 224,000 polling booths, 2.8 million ladies denied  vote because they refused to give their name and gave it as wife of A or daughter of B  ) അതിനു ചുക്കാന്‍ പിടിച്ച സുകുമാര്‍ സെന്‍ എന്ന സമര്‍ഥനായ ഓഫീസറും ഇന്ത്യന്‍ ഓര്‍മയുടെ കയങ്ങളില്‍ മാഞ്ഞു പോയിരിക്കുന്നു . ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിനെ "ലോക ചരിത്രത്തിലെ ഏറ്റവും വലിയ പകിട കളി" എന്നാണ് അന്ന് നിരീക്ഷകര്‍ എഴുതി തള്ളിയത് , പക്ഷെ അറുപത് വര്‍ഷത്തിനപ്പുറം ഇന്ത്യ ഒരു രാജ്യമായി നില നില്‍ക്കുന്നു എങ്കില്‍ അതില്‍ ഏറ്റവും വലിയ പങ്ക് ആ ജനാധിപത്യ പകിട കളിക്കാണ് എന്നത് വിസ്മരിക്കാന്‍ ആവാത്ത സത്യം മാത്രമാണ്. 

ആരെ പ്രണയിക്കണം,  എന്നത് പോലെ തികച്ചും വ്യക്തിപരമായ ഒരു തീരുമാനം ആണ് ആര്‍ക്ക് വോട്ട് ചെയ്യണം  അല്ലെങ്കില്‍ എന്ത് ആശയത്തിന്റെ പേരില്‍ വോട്ട് ചെയ്യണം എന്നത്. ഈ  വ്യക്തി സ്വാതന്ത്രത്തിന്റെ മുകളിലാണ് ഇന്ത്യയെ അറുപതു കൊല്ലത്തിന് അപ്പുറം ഒരു രാജ്യമായി നിലനിര്‍ത്തുന്ന ജനാധിപത്യം നമ്മള്‍ കെട്ടി ഉയര്‍ത്തിയത്‌.., നാട്ടില്‍ ആര് ആരെ പ്രേമിക്കണം എന്നത് തീരുമാനിക്കുന്ന സദാചാരപോലീസിന്‍റെ, അല്ലെങ്കില്‍ ഹിന്ദു മുസ്ലിമിനെ പ്രേമിക്കരുത് , അല്ലെങ്കില്‍ മുസ്ലിം ക്രിസ്ത്യനെ  പ്രേമിക്കരുത്, പ്രേമിച്ചാല്‍ സംസ്കാരം തകരും  എന്നൊക്കെ ഇണ്ടാസ് ഇറക്കുന്ന സദാചാര പോലീസ് തലവന്മാരുടെ അതെ മാര്‍ഗമാണ് ഗുജറാത്തിലെ സാധാരണക്കാരന്‍ എങ്ങനെ , എന്ത് ആശയത്തിന്‍റെ പേരില്‍ വോട്ട് ചെയ്താലാണ് ജനാധിപത്യം വിജയിക്കുക എന്ന് തീരുമാനിക്കുന്ന ജനാധിപത്യ പോലീസുകാരന്‍ തിരഞ്ഞെടുക്കുന്നത്. 

നിങ്ങള്‍ പ്രേമിച്ചിട്ടുണ്ടോ എന്നത് പോലുള്ള ഒരു ചോദ്യം ആണ് നിങ്ങള്‍ വോട്ട് ചെയ്തിട്ടുണ്ടോ എന്നതും. ഓരോ തവണ പോളിംഗ് ബൂത്തില്‍ നില്‍ക്കുമ്പോഴും എന്തു ആശയത്തിന്റെ പേരിലാണ് നിങ്ങള്‍ വോട്ട് ചെയ്തിട്ടുള്ളത് ?. രാഷ്ട്രീയ പ്രബുദ്ധം എന്ന് കരുതുന്ന ആശയങ്ങള്‍ക്ക് അപ്പുറം ഒരു വികാരത്തിന്റെയും പേരില്‍ വോട്ട് ചെയ്തിട്ടില്ല എന്ന്  നിങ്ങള്ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമോ ?.  ഗുജറാത്തിലെ ഒരു സാധാരണക്കാരന്‍ പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ , ബാലറ്റ് പേപ്പര്‍ കയ്യില്‍ എടുക്കുമ്പോള്‍ അവന്‍ ചിന്തിക്കുന്നത് എന്താവും , അത് ചിലപ്പോള്‍ പട്ടിണിയില്‍ ആയ കുടുംബത്തെ പറ്റി  ആവാം , ഗ്രാമത്തില്‍ വന്ന റോഡിനെ പറ്റി  ആവാം, ലോക്കല്‍ നേതാവ് ചെയ്ത സഹായത്തെ പറ്റി ആവാം, അടുത്തയിടക്ക്‌ വന്ന വരള്‍ച്ചയെ പറ്റിയും ആവാം, അല്ലെങ്കില്‍ വോട്ട് ചെയ്യാന്‍ പോകുന്ന പാര്‍ട്ടിയെയോ സ്ഥാനാര്‍ഥി യെ പറ്റിയോ ആവാം 

 ആ ചിന്തകള്‍ക്ക് ഇടയിലോന്നില്‍ ഈ തിരഞ്ഞെടുപ്പില്‍ അവന്‍ ചെയ്ത  വോട്ടിന്‍റെ കാരണം ഉണ്ട്. ഇതിനെ പറ്റി  ഒന്നും വലിയ വലിയ പിടിപാട് ഇല്ലാതെ , ഇങ്ങകലെ കേരളത്തില്‍ ഇരുന്ന് അവന്‍ എങ്ങനെ  ചിന്തിച്ച് , ആര്‍ക്കു വോട്ട് ചെയ്യണം എന്ന് പറയുന്നവരെ ജനാധിപത്യ പോലീസ്  എന്നല്ലാതെ എന്ത് പേരിട്ടു വിളിക്കും ?.

ഇനി ഇത് പറയാന്‍ അര്‍ഹത ഉണ്ടെന്ന് ധരിക്കുന്ന കേരളത്തിന്റെ വോട്ടിംഗ് ചരിത്രം ഒന്ന് പരിശോധിച്ച് നോക്കാം. ഇന്ത്യയുടെ ജനാധിപത്യത്തിന് നേരെ ഉയര്‍ന്ന ഏറ്റവും വലിയ വെല്ലു വിളിയായ അടിയന്തിരാവസ്ഥക്ക്‌ ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കേരളം വോട്ട് ചെയ്തത് എങ്ങനെ ആണ് ?. കോണ്‍ഗ്രസ്സും , CPI യും മുസ്ലിം ലീഗും , കേരളാ കോണ്‍ഗ്രസ്സും ഉള്‍പെട്ട , അടിയന്തിരാവസ്ഥയെ പൂര്‍ണമായി പിന്തുണച്ച മുന്നണിയെ മൃഗീയ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച മഹനീയ ചരിത്രം ആണ് നമുക്കുള്ളത്. 

ഇന്ദിര ഗാന്ധിയുടെ മരണത്തിന് ശേഷം ഡല്‍ഹിയിലെ സിഖ് ജനതയ്ക്ക്  എതിരെ കോണ്‍ഗ്രസ്‌ നര നായാട്ട് നടത്തിയതിനു ശേഷം വീണ്ടും വന്നു തിരഞ്ഞെടുപ്പ്. അന്ന് "വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും" എന്ന് ആലങ്കാരികമായി പറഞ്ഞ്  ഒഴിഞ്ഞ രാജിവ് ഗാന്ധി നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ വന്‍ ഭൂരിപക്ഷം നല്കി ആദരിച്ചു കേരള ജനത. ഇത്രയ്ക്കു രാഷ്ട്രീയ പ്രബുദ്ധതയും , മത നിരപെക്ഷതയും ഉള്ള മലയാളിക്ക് മാത്രമേ ഗുജറാത്ത് തിരഞ്ഞെടുപ്പിനെതിരെ ജനാധിപത്യ പോലീസ് വാദങ്ങള്‍ ഉയര്‍ത്താനുള്ള അര്‍ഹതയുള്ളൂ..!!

അതുകൊണ്ട് വിമര്‍ശനം തുടരട്ടെ , ജനാധിപത്യത്തിന്‍റെ ബലാല്‍സംഗത്തെ  പറ്റിയും , എളുപ്പം മണ്ടന്‍ ആക്കാവുന്ന ഗുജറാത്തുകാരന്‍റെ രാഷ്ട്രീയ, മത പ്രബുദ്ധതക്കും ഒക്കെ എതിരെ . ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ സദാചാര പോലീസ്  കളി ഉണ്ടാകുമ്പോള്‍ അതിനെതിരെയും , വ്യക്തി സ്വാതന്ത്രത്തിന് നേരെ ഉയരുന്ന ഭീഷണിക്ക് എതിരെയും, സംസ്കാരം തകരുന്നു എന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് എതിരെയും  പ്രതികരിക്കാന്‍ മറക്കരുത് !. 

Friday, 7 December 2012

പച്ചയും കാവിയും

പണ്ട് പണ്ട് ഒരു നാട്ടില്‍ ഒരുപാടു എലികള്‍ ഉണ്ടായിരുന്നു. കണ്ടാല്‍ ഒരേപോലെയുള്ള , ഒരേ നിറത്തിലുള്ള ഒരുപാട് എലികള്‍.. ... അരിയും തേങ്ങാ പൂളും കഴിച്ച് അവര്‍ സുഖമായി കഴിയുന്ന കാലത്താണ് ആ നാട്ടിലേക്ക് പേരില്ലാത്ത ഒരു പെയിന്‍റെര്‍ എലി വരുന്നത്. രണ്ടേ രണ്ട് നിറങ്ങളെ അവന്‍റെ പെട്ടിയില്‍ ഉണ്ടായിരുന്നുള്ളൂ. കാവിയും പച്ചയും. 

വെള്ള നിറം മാറ്റി കളറടിക്കാന്‍ പിന്നങ്ങോട്ട് എലികളുടെ ക്യൂ ആയിരുന്നു. ആദ്യമാദ്യം അവരവരുടെ കളറുകള്‍ കണ്ണാടിയില്‍ കണ്ടു രസിച്ച എലികള്‍ പിന്നെ പതിയെ പതിയെ സ്വന്തം കളര്‍ അടിക്കാത്ത എലികളെ കളിയാക്കാന്‍ തുടങ്ങി. തെങ്ങാപൂള് തിന്നാന്‍ പച്ച എലികള്‍ക്ക് അവകാശം ഇല്ലെന്ന് കാവി എലികളും , അരിച്ചാക്ക് മുറിച്ച് അരിയെടുക്കാന്‍ കാവി എലികള്‍ക്ക് അവകാശമില്ലെന്ന് പച്ച എലികളും പറഞ്ഞു തുടങ്ങിയതോടെയാണ് തര്‍ക്കംമൂത്തത്. നമ്മുടെ പെയിന്‍റെര്‍ എലി അപ്പോഴേക്കും ഫീസ്‌ ആയി കിട്ടിയ അരിയും തേങ്ങാ പൂളുമായി സ്ഥലം വിട്ടിരുന്നു.

പിന്നെടങ്ങോട്ട് പോരാട്ടങ്ങളുടെ കാലമായിരുന്നു. പാടത്തും പറമ്പിലും മാളത്തിലും ഒക്കെ പൊരിഞ്ഞ യുദ്ധം. ഒറ്റക്കുള്ള യുദ്ധം മടുത്തപ്പോള്‍ എന്നാലിനി കുളത്തിന്‍ കരയിലെ പറമ്പില്‍ വച്ച് ഒരു മഹായുദ്ധം തന്നെ ആവട്ടെ എന്ന് തീരുമാനമായി.രണ്ടിലൊന്ന് അറിയാമല്ലോ !.

കടിയും മാന്തലും ആയി യുദ്ധം പുരോഗമിക്കെ മാനം ഇരുണ്ടു , മഴ വന്നു. മഴ പെയ്തു തോര്‍ന്നപ്പോള്‍ എലികളുടെ നിറങ്ങള്‍ എല്ലാം ഒലിച്ചു പോയിരുന്നു. അവശേഷിച്ചത്, കാണാന്‍ ഒരു പോലിരിക്കുന്ന, തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്ത എലികള്‍ മാത്രം. 

കടിക്കേണ്ടതും മാന്തെണ്ടതും ആരെ എന്ന് നിറം നോക്കി തിരിച്ചറിയാന്‍ പറ്റാതെ വന്നപ്പോള്‍ , എലികള്‍ യുദ്ധം നിര്‍ത്തി തേങ്ങാപൂളും അരിയും അന്വേഷിച്ചു പോയി. 

Thursday, 29 November 2012

ജനാധിപത്യത്തിന്‍റെ യൂത്തന്‍ തുള്ളല്‍


പണ്ടേതോ കമ്മ്യൂണിസ്റ്റ്‌ കാരന്‍റെ ഒളിവിലെ ഓര്‍മകളില്‍ ആണ് കണാരേട്ടന്റെ കഥ വായിച്ചത്. 

ആറടി പൊക്കവും അതിനൊത്ത വണ്ണവും ഒരു കൊമ്പന്‍ മീശയും ഉള്ള കണാരേട്ടന്‍ ആയിരുന്നു ഒളിവില്‍ കഴിയുന്ന കുട്ടി സഖാക്കളുടെ സംരക്ഷകന്‍ . എന്നും വൈകീട്ട് എത്തുന്ന ഭക്ഷണത്തോടൊപ്പം കണാരേട്ടന്റെ ക്ലാസും ഉണ്ടാവും , പോലീസ് പിടിച്ചാല്‍ രഹസ്യങ്ങള്‍ പുറത്തു വിടാതെ മര്‍ദനം സഹിക്കുന്നതിനെ പറ്റി .  കത്തിയും ഇടുപ്പില്‍ തിരുകി നടക്കുന്ന കണാരേട്ടന്‍ അന്ന് കുട്ടി സഖാക്കളുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരുന്നു. 

അങ്ങനെ ഒരുപാട് സഖാക്കളേ വിപ്ലവ വീര്യം പഠിപ്പിച്ച കണരേട്ടനെ ഒരിക്കല്‍ പോലീസ്  പിടിച്ചു . ആദ്യത്തെ അടിയില്‍ ജനിച്ചത്‌ മുതല്‍ അന്ന് വരെ അറിഞ്ഞ  എല്ലാ സത്യങ്ങളും കണാരേട്ടന്‍ വിളിച്ച് പറഞ്ഞു എന്നത് ചരിത്രം.

ഇന്ത്യയിലെ ജനാധിപത്യത്തെ കുറിച്ച് കേള്‍ക്കുമ്പോഴൊക്കെ എന്നിക്കൊര്‍മ വരിക കണാരേട്ടന്റെ കഥയാണ് . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ ഭരിക്കുന്ന പാര്‍ട്ടികളില്‍ ഒന്നും ഉള്‍ പാര്‍ട്ടി ജനാധിപത്യം മഷിയിട്ടു നോക്കിയാല്‍ കാണാനില്ല.  അച്ഛനും , മകനും കൂടി ഭരിക്കുന്ന DMK യും സമാജ് വാദി പാര്‍ട്ടിയും, പിന്നെ മയാവതിയുടെയും , ശരദ് പവാറിന്‍റെയും സ്വന്തം പാര്‍ട്ടികള്‍ , ഇതിനൊക്കെ മുകളില്‍ അമ്മയും കുഞ്ഞും ഭരിക്കുന്ന നമ്മളുടെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി. ഇവരെല്ലാം ഉള്ള നാട്ടില്‍ ഇപ്പോഴും ജനാധിപത്യം ഉണ്ട് എന്നതൊരു മഹാത്ഭുതം തന്നെയാണ്. 

ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന്‍റെ മുന്നണി പോരാളിയായിരുന്ന , ഏതാണ്ട് എല്ലാ കൊല്ലവും ഒരു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ഒരു കുടുംബത്തിന്‍റെ സാരിത്തുമ്പില്‍ ഒതുങ്ങിപ്പോയതെങ്ങനെ എന്നറിയാന്‍ ഒരല്പം ചരിത്രം മരിച്ചു നോക്കണം.  പിറവി കൊണ്ട 1885 മുതല്‍ സ്വാതന്ത്ര്യം കിട്ടിയ 1947 വരെ ഉള്ള അറുപത്തി രണ്ട് വര്‍ഷങ്ങളില്‍ അമ്പത്തി മൂന്ന് വ്യത്യസ്ത പ്രസിഡന്റ്‌മാര്‍ ഉണ്ടായിരുന്നു കോണ്‍ഗ്രസിന്‌. . നെഹ്രുവിന്‍റെ കൈപ്പിടിയില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെ കീഴിലേക്ക് പോകും വരെയുള്ള മുപ്പത് വര്‍ഷത്തില്‍ (1947 - 1977) പ്രസിഡന്റ്‌മാരുടെ എണ്ണം പത്തായി ചുരുങ്ങി. 

വല്ലഭായി പട്ടേലിന്റെ മരണ ശേഷം പാര്‍ട്ടി നെഹ്രുവിന് കീഴില്‍ ആയിരുന്നെങ്കിലും ലാല്‍ ബഹദൂര്‍ ശാസ്ത്രിയെപ്പോലെ , കമരജിനെ പോലെ വ്യക്തിത്വമുള്ള നേതാക്കളുടെ സ്വരം ഉയര്‍ന്നു കേട്ടിരുന്നു പാര്‍ട്ടിയില്‍. . പാര്‍ട്ടിയെ ജനങ്ങളോട് അടുപ്പിക്കാന്‍ കാമരാജ്‌ നിര്‍ദേശിച്ച പ്ലാന്‍ അനുസരിച്ച് രാജി വയ്ക്കാന്‍ നെഹ്‌റു തയ്യാറായി എന്ന് കേട്ടിട്ടുണ്ട്. 

ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യതിലെക്കുള്ള പാര്‍ട്ടിയുടെ പോക്ക് തുടങ്ങുന്നത് ഇന്ദിരാ ഗാന്ധിയും പാര്‍ട്ടി നേതൃത്വവും ആയി അകലുന്നതോടെ ആണ്.  പിന്നീട് Congress (I) ആയി മാറിയ , ആദ്യം Congress(R) ആയിരുന്ന പാര്‍ട്ടി ഉണ്ടാക്കി ഇന്ദിരാ ഗാന്ധി  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വിടുമ്പോള്‍ ഭൂരിപക്ഷം നേതാക്കളും , പിന്നെ 71 ലെ ഇലക്ഷനില്‍  ജനങ്ങളും അവരെ ആണ് അംഗീകരിച്ചത് . അടിയന്തിരാവസ്ഥ എന്നാ ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനങ്ങളില്‍  പോലും പാര്‍ട്ടി ഇന്ദിരക്ക് ഒപ്പം നിന്നതോടെ ഗാന്ധി ഫാമിലിയുടെ സ്വന്തം പാര്‍ട്ടി ആയി കോണ്‍ഗ്രസ്‌ മാറിക്കഴിഞ്ഞു.

ഒരു പക്ഷെ അന്ന് ജനാധിപത്യത്തിന്‍റെ വശത്ത് നില്ക്കാന്‍ പാര്‍ട്ടിയും ജനങ്ങളും തീരുമാനിച്ചിരുന്നു എങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മാറിപ്പോയേനെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. 

എഴുപത്തി എട്ടില്‍ ഇന്ദിര ഗാന്ധി പ്രസിഡന്റായി അവരോധിക്കപെടുന്നതിന് ശേഷം പാര്‍ട്ടിയെ നയിച്ചവരെ ഒരൊറ്റ വിരലില്‍ എണ്ണാം. 84 ലെ അവരുടെ മരണം വരെ ഇന്ദിര ഗാന്ധി, പിന്നെടങ്ങോട്ട് രാജീവ്‌ ഗാന്ധി ഉണ്ടായിരുന്ന കാലത്തോളം രാജീവ്‌ ഗാന്ധി. പ്രധാന മന്ത്രിയും പാര്‍ട്ടി നേതാവും ഒന്ന് എന്ന  തത്വം നരസിംഹ റാവുവും തെറ്റിച്ചില്ല. അധികാരം ഇല്ലാതിരുന്ന രണ്ട് വര്‍ഷം (96- 98 )പാര്‍ട്ടിയെ നയിക്കാനുള്ള യോഗം സിതാറാം കേസരിക്കും കിട്ടി. 

ഗാന്ധി ഫാമിലിയുടെ പുറകെ ഇറങ്ങി തിരിച്ച കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് അവരില്ലാതെ നിലനില്പില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് പാര്‍ട്ടി 98ല്‍ സോണിയ ഗാന്ധിയെ നേതൃത്വം ഏല്‍പ്പിക്കുന്നത് . കോണ്‍ഗ്രസ്‌ എന്ന പാര്‍ട്ടിയെ സത്യത്തില്‍ ഒരുമിച്ചു നിര്‍ത്തുന്നത് ഗാന്ധി ഫാമിലി എന്നാ ഫെവികോള്‍ ആണ്. പാര്‍ട്ടിയെ അവര്‍ക്ക് ആവശ്യം ഉള്ളതില്‍ കൂടുതല്‍ പാര്‍ട്ടിക്ക് അവരെ ആവശ്യം ഉണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സത്യസന്ധമായ ഒരു ചിത്രം നമുക്ക് കിട്ടുന്നു.

പിന്നീടിങ്ങോട്ട്‌ 1998 മുതല്‍ ഇന്ന് വരെ ഉള്ള പതിനാല് വര്‍ഷം (98-2014) സോണിയ ഗാന്ധിയുടെ കീഴിലെ അച്ചടക്കമുള്ള കുട്ടിയാണ് ഇന്ത്യന്‍  ജനാധിപത്യത്തിന്‍റെ ആണിക്കല്ലായ പാര്‍ട്ടി.

അന്ധമായ ഈ ഭക്തി തന്നെയാണ് ഇന്ന് കേരളത്തിലും കാണാവുന്നത്‌ . ഹാലിയുടെ വാല്‍നക്ഷത്രം രണ്ടു തവണ കണ്ട  വൃദ്ധന്മാര്‍ പോലും ഒരു KPCC തിരഞ്ഞെടുപ്പ് കാണാന്‍ യോഗമില്ലാതെ മരിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെ.

തോടുപുഴയില്‍ തിരഞ്ഞെടുപ്പിന് ശേഷം അനിയന്മാര്‍ നാല് മണിക്കൂര്‍ യുത്തന്‍ തുള്ളല്‍ നടത്തി എന്ന് കേള്‍ക്കുമ്പോള്‍, കോണ്‍ഗ്രസുകാരുടെ വിനീത വിധേയത്വത്തെക്കാള്‍  മെച്ചമല്ലേ അത് എന്ന് ഒരു ജനാധിപത്യ വിശ്വാസി ചിന്തിച്ചാല്‍ തെറ്റ് പറയാനാവുമോ ?.

Wednesday, 7 November 2012

മുന്നണി യോഗം

"പ്രഭാത സൂര്യന്‍റെ മനോഹര രശ്മികള്‍ ഏറ്റു തിളങ്ങുന്ന കൊട്ടാരത്തെ സാക്ഷി നിര്‍ത്തി ..."

"അല്ല, നീ എന്ത് ഭാവിച്ചാ , മുന്നണി യോഗം കവര്‍ ചെയ്യാനല്ലേ നമ്മള്‍ വന്നത് ??". 

"ഹി ഹി നീ ഇനി എന്തൊക്കെ പഠിക്കാന്‍ കിടക്കുന്നു , മോഷണം കവര്‍ ചെയ്യാന്‍ പോയാലും അല്പം സാഹിത്യം വിളമ്പണം, എന്നാലെ  ഒരു പ്രബുദ്ധത തോന്നൂ , മനസിലായോ?".  ഈ റബ്ബറിന്‍റെ നാട്ടിലെ സ്വന്തം ചാനല്‍ കേരളത്തിലെ നമ്പര്‍ വണ്  ചാനല്‍ ആയതു വെറുതെ അല്ല മോനെ...

"അതാ മലയോര പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവും ആയ മാത്തച്ചന്‍ എത്തിപ്പോയി. ആ മുഖത്ത് ഖനീഭവിച്ചു കിടക്കുന്ന വിഷാദം കണ്ടാലറിയാം, മുന്നണി യോഗത്തില്‍ ഇന്നൊരു സുനാമി ഉണ്ടാവുമെന്ന്. "

"തൊട്ടു പിറകെ പച്ച നിറമുള്ള പജേറോയില്‍ മലപ്പുറം  മഹാന്മാരും എത്തി. അര്‍ഹതപെട്ട മാര്‍ക്കറ്റ്‌ ഷെയര്‍ പിടിച്ചു വാങ്ങിയ ആന്‍ഡ്‌റൊയിടിനെ പോലെ ഉള്ളൊരു ആത്മ വിശ്വാസം ആണ് അവരെ നയിക്കുന്നത് .."

ഹരിതവും ധവളവും ഒക്കെ ആയ കുരിശുകളും, സോറി കൊടികളും ചുമന്ന്‍  മുന്നണി കണ്വീനര്‍ എത്തിപോയി , " മെട്രോ മെട്രോ " എന്നാ ചൂളം വിളിയോടെ അതിവേഗത്തില്‍ മുറിയിലേക്ക് പാഞ്ഞു പോയത് നമ്മുടെ മുഖ്യന്‍ ആണെന്ന് ഞങ്ങളുടെ സ്ലോ മോഷന്‍ അനല്യ്സ്റ്റ് സാക്ഷ്യപെടുത്തുന്നു !!

ഇതൊരു സമാധാന യോഗമാണ് , എല്ലാവരും സംയമനം പാലിക്കണം എന്ന് നേതാവ് പറഞ്ഞു തീര്‍ന്നില്ല, അതിനു മുന്നേ മാത്തച്ചന്‍ ഒരു വെല്ലുവിളിയോടെ ചാടി എണീറ്റു ..

"അവഗണനകള്‍ സഹിച്ചു മുന്നണിയില്‍ തുടരാന്‍ ഞങ്ങളില്ല, എന്‍റെ കുഞ്ഞിനോട് കാട്ടിയ നീതികേടിന് നിങ്ങളോട് ദൈവം ചോദിക്കും.  എനിക്ക്  UK യില്‍ കിട്ടുന്ന വില പോലും ഈ മുന്നണിയില്‍ കിട്ടുന്നില്ല !. 

ചാനെല്‍ ക്യാമറകള്‍ പെണ്‍കുട്ടിയുടെ സ്റ്റാറ്റസ് കണ്ട ഫേസ് ബുക്ക്‌ കാരെ പോലെ മാത്തച്ചനെ സൂം ചെയുതു. പക്ഷെ അപ്പോഴേക്കും മലപ്പുറം മാഷിന്‍റെ ഏകാന്തതയുടെ ഏങ്ങലടികള്‍ അവരെ തേടി എത്തി. 

കൂട്ടിനു ആരും ഇല്ലാത്ത വിഷമം കൊണ്ട് എയര്‍ ഇന്ത്യ കണ്ട പ്രവാസിയെപ്പോലെ തേങ്ങുന്ന നേതാവിന്‍റെ  അടുത്തേക്ക്  മുന്നണി കണ്വീനര്‍ ഒരു പൈലറ്റിനെ പോലെ അലറിയടുത്തു ...

"ഈ നാട്ടിലെ മാറിയ സാഹചര്യത്തില്‍  നിങ്ങള്‍ ചീമുട്ടയെര്‍ കണ്ട മന്ത്രിയെ പോലെ അടങ്ങിയിരിക്കണം . ഇല്ലെങ്കില്‍ ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ തുടങ്ങി തകര്‍ത്തു കളയും ഞാന്‍ " ഹാ !!

സുരേഷ് ഗോപിയുടെ പോലീസ്  സ്റ്റേഷന്‍ പ്രകടനം കാണുന്ന പ്രതീതിയില്‍ നിന്ന മാധ്യമങ്ങളെ നോക്കി നേതാവ് സ്വരം മാറ്റി 

"നിങ്ങള്‍ ഇനി പുറത്തേക്കു നില്‍ക്കൂ ,  ഞങ്ങള്‍ ഇതൊന്നു പറഞ്ഞു തീര്‍ത്തോട്ടെ !!"

മാധ്യമങ്ങളെ പുറത്ത് ഇറക്കി വാതില്‍ അടച്ച ഉടനെ നേതാവ് രണ്ടു കയ്യും കൊട്ടി ഒരു ചിരി ചിരിച്ചു . 

"സംഗതി ഏറ്റു  സഖാക്കളേ , ഇനി ഒരു മൂന്നു ദിവസത്തേക്ക് ഉള്ള സ്ക്രോളിംഗ്  ന്യൂസ്‌ ആയി അവന്മാര്‍ക്ക് . മാത്തച്ചനും മാഷും ഇനി രണ്ടു ദിവസം ചാനലുകളില്‍ നിറഞ്ഞു നിക്കും !!"

"അപ്പോള്‍ ഇനി കാര്യങ്ങള്‍ ഒക്കെ പറഞ്ഞ പോലെ , എല്ലാ പ്രശനവും തീര്‍ന്നു ഇനി പരസ്യ പ്രസ്താവന  ഇല്ല എന്നൊക്കെ ഞങ്ങള്‍ പുറത്തിറങ്ങി വിളിച്ചു പറയും. വെറുതെ അതൊന്നും കേട്ട് തെറ്റി ധരിക്കരുത് . ചാനല്‍ ആയ ചാനലില്‍ ഒക്കെ പോയി അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിക്കണം. ഞങ്ങളുടെ സൈഡില്‍ നിന്ന് ഞങ്ങള്‍ ധവള നേതാക്കളെയും ഹരിത നേതാക്കളെയും ഒക്കെ ഇറക്കി തരാം. അത് പോരെങ്കില്‍ അച്ചു മാമന് പഠിക്കുന്ന ഉണ്ണി കുട്ടനും ഉണ്ടല്ലോ ! ആര് കേട്ടാലും മുന്നണി ഇപ്പൊ വീഴും എന്ന് തോന്നണം. "

"അപ്പൊ മുന്നണി വീഴുമോ" , ഉണ്ണി കുട്ടന് സംശയം ആയി. 

"എന്‍റെ  ഉണ്ണി കുട്ടാ, മാധ്യമങ്ങളും ജനവും ഇപ്പൊ വീഴും നാളെ വീഴും എന്ന് നോക്കിയിരിക്കുന്ന ഗ്യാപ്പില്‍ അല്ലെ നമ്മള്‍ സ്രീധരേട്ടനെ ഓടിക്കല്‍, കേരളം മുറിച്ചു വിക്കല്‍ , സമരവും പട്ടിണിയും നിരോധിക്കല്‍ തുടങ്ങിയ ജന ക്ഷേമ പദ്ധതികള്‍ ഒക്കെ നടപ്പാക്കുന്നത്. "

"അതി ബുദ്ധിമാന്‍ മര മണ്ടന്‍ എന്ന് കേട്ടിട്ടില്ലേ , ഈ നാട്ടുകാര്‍ക്കും മാധ്യമങ്ങള്‍ക്കും ആണ് അത് ഏറ്റവും നന്നായി ചേരുക !!. ". ഇനി എല്ലാവരും മുഖത്ത് ആ വിഷാദ ഭാവം ഒന്ന് വരുത്തു , ഞാന്‍ വാതില്‍ തുറക്കട്ടെ !!

Sunday, 4 November 2012

നമുക്ക് അറിയേണ്ടാത്ത കാര്യങ്ങള്‍ !

നാഴികക്ക് നാല്‍പ്പതു വട്ടം ഭരണം മോശമാണ് എന്ന് വിളിച്ചു കൂവാന്‍ മടിയില്ലാത്തവര്‍ ആണ് നമ്മള്‍ എല്ലാം. എന്നാല്‍ അത് കൊണ്ട് എന്ത് പ്രയോജനം ?. സത്യത്തില്‍  നമ്മള്‍ ചെയ്യേണ്ടത് ഭരണാധികാരികളെ എങ്ങനെ  അളക്കാം എന്ന് കണ്ടു പിടിക്കുകയാണ്. കൂട്ടത്തോടെ രാഷ്ട്രീയക്കാരെ   തള്ളി പറയുമ്പോള്‍ നഷ്ടപ്പെട്ട് പോകുന്നത് ആത്മാര്‍ത്ഥത ഉള്ള രാഷ്ട്രീയക്കാരന്റ മനോവീര്യം കൂടി  ആണ്. 

കേരളത്തിലെ ഏറ്റവും നല്ല  MP ആരാണ് എന്ന് ചോദിച്ചാല്‍ എന്താവും നിങ്ങളുടെ ഉത്തരം ?. 

കോടിയുടെയും മതങ്ങളുടെയും ചതുര കള്ളികള്‍ക്ക് ഉള്ളില്‍ നമുക്കെല്ലാവര്‍ക്കും ഓരോ ഉത്തരം ഉണ്ടാവാം , എന്നാല്‍ ഇവര്‍ ആരെങ്കിലും  പാര്‍ലമെന്‍റില്‍ എന്താണ് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ?. 

കേരളത്തിലെ ഏറ്റവും നല്ല  പ്രതിനിധികളില്‍  ഒരാള്‍  ഇടുക്കി MP P T തോമസ്‌ ആണെന്ന് ഞാന്‍ പറഞ്ഞാല്‍ , ഇതാ ഒരു കോണ്‍ഗ്രസുകാരന്‍ എന്നാവും നിങ്ങളുടെ ആദ്യ ചിന്ത. പക്ഷെ ഞാന്‍ ഇത് പറയുന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആണ്. 

കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ മുഴുവന്‍ സമയവും സഭയില്‍ ഉണ്ടായിരുന്ന ഇദ്ദേഹം , നൂറ്റി ഒന്പതു ചര്‍ച്ചകളില്‍ പങ്കെടുത്തു , മുന്നൂറ്റി മുപ്പത്തി ഒമ്പത് ചോദ്യങ്ങള്‍ ഉന്നയിച്ചു , എട്ടു ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചു. ഒരു MP യുടെ ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളില്‍ .


പാര്‍ലമെന്റില്‍ ജന പ്രതിനിധികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന http://www.prsindia.org/index.php?name=mptracklok എന്ന  വെബ്‌ സൈറ്റില്‍ നിന്നാണ് ഈ വിവരങ്ങള്‍... . 

ഈ വെബ് സൈറ്റിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ കിട്ടുന്ന ചില വിവരങ്ങള്‍ ചുവടെ 

1. കേരളത്തിലെ MPമാരുടെ പ്രവര്‍ത്തനം  പൊതുവേ മികച്ചതാണ് . ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് നമ്മുടെ ജനപ്രതിനിധികള്‍. . കൊടിക്കുന്നില്‍ സുരേഷ്, എം ബി രാജേഷ്‌ , പി കെ ബിജു, ധനപാലന്‍ , ജോസ് കെ മാണി  തുടങ്ങിയവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. 

2. നമ്മുടെ സുരേഷ് ഗോപി സുധാകരേട്ടന്‍ ആണ് സഭ അറ്റന്‍ഡ് ചെയ്യുന്നതില്‍ ഏറ്റവും പിന്നില്‍.. (64.(64%). MP യുടെ ജോലി ഡല്‍ഹിയിലാണ് എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ശശി തരൂരിന്‍റെ സഭയിലെ പ്രവര്‍ത്തനം വെറും ശരാശരി മാത്രം. (അദ്ദേഹം മന്ത്രി ആയിരുന്ന കാലത്തേ ഡാറ്റ ഇതിലില്ല എന്ന കാര്യം കണക്കില്‍ എടുത്താലും )

3. ഗാന്ധിമാരില്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രവര്‍ത്തനം പരിതാപകരം എന്ന് പറയേണ്ടി വരും. കഴിഞ്ഞ മൂന്നു കൊല്ലത്തില്‍ രണ്ടു പേരും ചേര്‍ന്ന് ഉന്നയിച്ച ചോദ്യങ്ങള്‍ വട്ട പൂജ്യം. പങ്കെടുത്തത് ഒരേ ഒരു ചര്‍ച്ചയില്‍..  !!, വരുണ്‍  ഗാന്ധിയും മനേക ഗാന്ധിയും തന്നെ   പാര്‍ലമെന്റിലെ  മികച്ച ഗാന്ധിമാര്‍ 


ഇത്രയും എഴുതി കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം. സുനന്ദയെ തോണ്ടിയതും , സംവൃത കെട്ടിയതും ഒക്കെ തല്‍സമയ വാര്‍ത്തയും ചര്‍ച്ചയും ആവുന്ന  നാട്ടില്‍ ഇതൊക്കെ ഒരു വാര്‍ത്ത‍ ആവാത്തത് എന്തു കൊണ്ടായിരിക്കും ?.  ഇന്റര്‍നെറ്റും, ചിലവാക്കാന്‍ ഒരു മണിക്കൂറും   ഉണ്ടെങ്കില്‍ ആര്‍ക്കും കണ്ടു പിടിക്കാവുന്ന ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു മാധ്യമവും ശ്രമിക്കാത്തത് എന്ത് കൊണ്ട്?.

അതോ, ഇതെല്ലാം  നമുക്കറിയാന്‍ താലപര്യം ഇല്ലാത്ത കാര്യങ്ങള്‍ തന്നെയാണോ?.

Wednesday, 31 October 2012

സര്‍ക്കാര് ഹിന്ദുവാണോ?.

ഹിന്ദുവാണെന്ന് മുദ്രപത്രത്തില്‍ എഴുതി കൊടുക്കാത്ത MLAമാര്‍  ഒന്നും അമ്പലക്കാര്യത്തില്‍ ഇടപെട്ടു പോകരുത് എന്ന ആജ്ഞ കേള്‍ക്കുമ്പോള്‍ എനിക്കൊരു സംശയം "അമ്പലക്കാര്യത്തില്‍ ഇടപെടാന്‍ ഈ സര്‍ക്കാര് ഹിന്ദുവാണോ?.". 

ഈ നിയമം ഒരു അളവ് കോലായി എടുത്താല്‍ താഴെ പറയുന്ന വിപ്ലവകരമായ നിയമങ്ങളും ഉടന്‍ കേരളത്തില്‍ എത്തും

1. വൈകീട്ട് മിനിമം മൂന്നു പെഗ് അടിക്കാത്തവര്‍ ആരും Excise  വകുപ്പില്‍ ഇടപെടരുത്. ചാലക്കുടി, കരുനാഗപ്പിള്ളി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഈ ബില്ലുകളില്‍ ഒന്നിന് പകരം രണ്ടു വോട്ടു നല്‍കുന്നതാണ് 

2. യുവ തുര്‍ക്കികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ആരും പെന്‍ഷന്‍, വയോജന വിദ്യാഭ്യാസ ബില്ലുകളുടെ അടുത്ത് കൂടെ പോലും പോകരുത്. 

3. മുപ്പതു കഴിഞ്ഞ ആര്‍ക്കും യുവജന ബില്ലുകളില്‍ വോട്ട് ചെയ്യാന്‍ അനുവാദം ഉണ്ടാവില്ല ! . വലിയ ബഹളമില്ലാതെ യുവജന ബില്ലുകള്‍ ഒക്കെ പാസ്സാവും എന്ന ഗുണവും ഈ നിയമത്തിനുണ്ട്. 

4. നാട്ടില്‍ ജീവിക്കുന്ന അംഗങ്ങള്‍ ആരെയും പ്രവാസി ബില്ലുകളില്‍ ചര്‍ച്ചക്ക് ക്ഷണിക്കില്ല. സ്ഥിരം ഗള്‍ഫ്‌ നാടുകളില്‍ പറന്നു നടക്കുന്ന സാമാജികര്‍ക്കു ഇതില്‍ ഒരു ഇളവു കിട്ടിയേക്കാം. ഇങ്ങനെയെങ്കിലും ഒരു പ്രവാസി MLA ഉണ്ടായാല്‍ മതിയായിരുന്നു. 

5. സ്വന്തം പേരില്‍ ഒരു കേസ് എങ്കിലും ഇല്ലാത്തവര്‍ പോലീസ്, കോടതി നിയമ നിര്‍മാണത്തില്‍ ഇടപെടാന്‍ പാടില്ല. അഭ്യന്തര മന്ത്രി സ്ഥാനം ഒരിക്കലെങ്കിലും ജയിലില്‍ കിടന്നവര്‍ക്ക് മാത്രം എന്ന ഒരു നിയമം കൂടെ വേണേല്‍ പാസ്സക്കാം. 

അമ്പലം സര്ക്കാര് ഭരിക്കണോ എന്നത് ആദ്യത്തെ ചോദ്യം. വേണം എന്നാണ് ഉത്തരം എങ്കില്‍ പിന്നെ അത് സര്ക്കാര് അങ്ങ് ഭരിക്കണം, അല്ലാതെ ജാതിയും മതവും കൊണ്ട് ജനപ്രതിനിധികളെ പല തട്ടിലാക്കരുത്. 

Sunday, 21 October 2012

ശ്രീധരന്‍ വന്നാലുള്ള പ്രശ്നങ്ങള്‍ !

ഇതാണീ ജനങ്ങള്‍ എന്ന് പറയുന്ന കഴുതകളുടെ കുഴപ്പം, എന്തെങ്കിലും കേള്‍ക്കും മുന്നേ ചാടി ഇറങ്ങിക്കോളും !. ഒരുമാതിരി കോക്ക് പിറ്റ് എന്ന് കേട്ടാലുടന്‍ ഹൈജാക്ക് ചെയ്യാനിറങ്ങുന്ന വര്‍ഗം !. 

 ശ്രീധരന്‍ വന്നില്ലേല്‍ ആകാശം  ഇടിഞ്ഞു വീഴും എന്നൊക്കെ പറയുന്ന ഇവന്മാര്‍ക്ക് അറിയാമോ ശ്രീധരന്‍ വന്നാലുള്ള പ്രശനങ്ങള്‍ !!. ദീര്‍ഖ വീക്ഷണം  ഇല്ലാത്തതിന്റെ ഓരോ പ്രശങ്ങളെ. !!. ഇപ്പോഴും കാര്യങ്ങള്‍ മനസിലായിട്ടില്ലാത്ത ചേട്ടന്മാര്‍ക്ക് വേണ്ടി  ഒരു 5 പോയിന്റ്‌  സാമ്പിള്‍ ചുവടെ. .

1. ശ്രീധരന്‍ വന്നാല്‍ വെറും മൂന്നു കൊല്ലം കൊണ്ട് മെട്രോ പ്രൊജക്റ്റ്‌ തീരുമത്രേ !. അത് കഴിഞ്ഞാല്‍ പിന്നെ മെട്രോയെ ആശ്രയിച്ചു ജീവിക്കുന്ന ജോലിക്കാരുടെ കാര്യം എന്താവും?. അവര്‍ എങ്ങോട്ട് പോകും?. അടുത്ത ഒരു 50 കൊല്ലത്തേക്ക്  രാഷ്ട്രീയക്കാര്‍ക്ക് കമ്മീഷന്‍സോറി, ജനങ്ങള്‍ക്ക്‌ തൊഴില്‍ കൊടുക്കേണ്ട സ്വപ്ന പദ്ധതിയാണ് വെറും മൂന്നു കൊല്ലം കൊണ്ട് ശ്രീധരന്‍ നശിപ്പിച്ചു കളയുന്നത് !!.

2. ശ്രീധരന് മാത്രമേ മെട്രോ പണിയാന്‍ അറിവുള്ളൂ എന്നാണ് വേറൊരു വാദം. അത് തന്നെ ഒരു വലിയ അപകടമല്ലേ?. അയാളുടെ കാലം കഴിഞ്ഞാല്‍ പിന്നെ ഇവിടെ ആര് മെട്രോ പണിയും?. അഞ്ചു തെങ്ങ് മുതല്‍ ഉദുമ വരെ എല്ലാ പഞ്ചായത്തിലും ഒരു മെട്രോ എന്ന സ്വപ്നം ആര് നടപ്പിലാക്കും?. ദീര്‍ഖ വീക്ഷണം വേണം ദീര്‍ഖ വീക്ഷണം !. 

വിഴിഞ്ഞവും ഇന്‍ഫോ പാര്‍ക്കും ഒക്കെ "പണിഞ്ഞു പണിഞ്ഞു" മിടുക്കന്മാരായ ആള്‍ക്കാരുള്ള നാടല്ലെ കേരളം ?. ഇനിയിപ്പം അല്‍പ്പം അറിവ് കുറവ് ഉണ്ടേല്‍  തന്നെ, ഒരു രണ്ടു മൂന്നു വിദേശ യാത്ര കൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത എന്ത് പ്രശ്നമാണ് ഇവിടെ  ഉള്ളത് ??

3. പണി തുടങ്ങിയാല്‍ പിന്നെ ശ്രീധരന്‍ രാഷ്ട്രീയക്കാരെ ഒന്നും അടുപ്പിക്കില്ലത്രേ !!. ജനങ്ങളുടെ സ്വന്തം ആള്‍ക്കാരായ ഞങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എങ്ങനെ  ഞങ്ങളുടെ , സോറി , ജനങ്ങളുടെ താല്പര്യം സംരക്ഷിക്കപ്പെടും?. 

വഴിയെടുപ്പ് സമരം, ചാനല്‍ ചര്‍ച്ച, മന്ത്രിമാരെ തടയല്‍, നാട്ടുകാരെ പെരുവഴിയില്‍ ഇറക്കല്‍  തുടങ്ങിയ കേരളീയ കലകള്‍ ഇല്ലാത്ത വികസനം ഒരു വികസനം ആണോ?.

4. ശ്രീധരന്‍ മെട്രോ പണിയുമ്പോള്‍ രാത്രിയിലും വര്‍ക്ക്‌ ഉണ്ടത്രേ. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ തകിടം മറിക്കുന്ന ഒരു നീക്കമല്ലേ അത്?. ഇനിയങ്ങോട്ട് ബന്ദ്‌ നടത്തുമ്പോള്‍ രാത്രിയിലും ഞങ്ങള്‍ ഉണര്‍ന്നിരിക്കണോ ??. 

രാവിലെ വഴി തടയാനും ബസ്‌ കത്തിക്കാനും ഒക്കെ പെടുന്ന പാട് നമുക്കെ അറിയൂ. ഇനി രാത്രി മെട്രോ  പണി നടക്കുന്ന സ്ഥലത്തൊക്കെ പോണം എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ 'വൈകീട്ടത്തെ പരിപാടി' ഒക്കെ എന്താവും?. 

വല്ല ഒന്നോ രണ്ടോ ദിവസം ആണേല്‍ പിന്നെ പോട്ടെന്നു വയ്ക്കാമാരുന്നു, ഇത് മൂന്നു കൊല്ലത്തില്‍ ഒരു തൊണ്ണൂറു ബന്ദ്‌ , സോറി ഹര്‍ത്താല്‍ എങ്കിലും ജനങ്ങള്‍ക്ക്‌ വേണ്ടി നടത്താതെ എങ്ങനെയാ?. സമരവും പണി മുടക്കും  വേറെ !!.  ഉറക്കം കളഞ്ഞു ഇതൊക്കെ ചെയ്യാന്‍ ഞങ്ങള്‍ക്ക് ഓവര്‍ ടൈം കിട്ടുന്ന ജോലി ഒന്നും അല്ലല്ലോ ! 

5. ഇനി ആരോടും പറയാത്ത ആ ഞെട്ടിക്കുന്ന രഹസ്യം കൂടി അങ്ങ് പറഞ്ഞേക്കാം !!. ശ്രീധരന്‍ വന്നാല്‍ നമ്മുടെ ടൂറിസം മേഖല തകരും !!. എല്ലാ സിറ്റിയിലും മെട്രോയും എല്ലാ രാജ്യത്തും പോര്‍ട്ടും ഒക്കെ ആകുന്ന കാലത്തേ നിങ്ങള്ക്ക് അത് മനസിലാവൂ. അപ്പൊ പിന്നെ ശ്രീധരന്‍ പണിഞ്ഞ മെട്രോ കാണാന്‍ ആരേലും ഇങ്ങോട്ട് വരുമോ?

ശ്രീധരന്‍ ഇല്ലേല്‍  ഇതൊക്കെ കണ്ടു മടുത്ത ജനം കേരളത്തിലേക്ക് ഒഴുകി എത്തും. കാരണം, ഒരു റോഡും കുറച്ചു കല്ലും മാത്രം ഉള്ള വിഴിഞ്ഞം പോര്‍ട്ടും, ഫ്ലൈ ഓവറിന്റെ തൂണും , തുരുമ്പ് പിടിച്ച പാളവും മാത്രമുള്ള മെട്രോയും ഒക്കെ അന്ന് കേരളത്തിലെ ഉണ്ടാവൂ !!. ഹോ അമേരിക്ക മുതല്‍ ആഫ്രിക്ക വരെയുള്ള നാട്ടീന്നു  ജനം ക്യാമറയും തൂക്കി വരും !!. 

മെട്രോ പണിയാന്‍ എടുത്ത സമയത്തിന് കിട്ടുന്ന ഗിനെസ്സ് ബുക്ക്‌ അവാര്‍ഡ്‌ വേറെ !!. ഹോ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു രോമാഞ്ചം !!. ഇതൊക്കെ അടുത്ത എമെര്‍ജിംഗ് കേരളയുടെ പരസ്യത്തില്‍ ഇടണം !!. 

ഇനി നിങ്ങള് തന്നെ പറ, ശ്രീധരന്‍ വരണോ?. 

Wednesday, 23 May 2012

ഗുരുവായൂരമ്പലം ഒരു കെട്ടിടം മാത്രമല്ലെ?




വെറും ബഹളങ്ങള്‍ ആവുന്ന  ഇന്റര്‍വ്യുകള്‍ക്ക്  ഇടയില്‍ വളരെ വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു ഞെരളത്തു ഹരിഗോവിന്ദനുമായി സംവിധായകന്‍ ലാല്‍ ജോസ്  നടത്തിയ  ഈ പഴയ ഇന്റര്‍വ്യൂ. കലയെയും സമൂഹത്തെയും പറ്റി വ്യക്തമായ  വീക്ഷണങ്ങള്‍ ഉള്ള  ഒരു മുഖാമുഖം.


ലോകത്തില്‍ എവിടെ ഇരുന്നു പാടിയാലും ഗുരുവായൂരപ്പന്‍ കേള്‍ക്കും എന്ന വിശ്വാസം ആണ് വേണ്ടതെന്നും , ദാസേട്ടനെ പോലുള്ളവര്‍ ഗുരുവായൂര്‍ അമ്പലത്തെ വെറും കെട്ടിടം ആയി കാണാന്‍ ശ്രമിക്കണം എന്നും ഉള്ള നിരീക്ഷണം ഒരു ഉറച്ച മനസ്സില്‍ നിന്ന് വരുന്നതാവാനെ വഴിയുള്ളൂ. ഇത് പോലുള്ള ഒരു പാട് നല്ല നിരീക്ഷണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ അഭിമുഖം. 

പ്രസക്തമായ ചില നിരീക്ഷണങ്ങള്‍ 

1. അച്ഛന് പിറന്നവരെ ഇഷ്ടമല്ലാതെ ചില അമ്പല കമ്മിറ്റിക്കാര്‍.

2. കല തോല്‍ക്കാനും തോല്‍പ്പിക്കാനും ഉള്ളതാണോ?.

3. കേരളീയ കലകളെ മാപ്പിള കലയെന്നും, ചാത്തന്റെയും പോത്തന്റെയും കലയെന്നും തിരിച്ചു പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കുന്നത് ഒരു പുരോഗമന സമൂഹത്തിനു ചേര്‍ന്നതാണോ?

4. സാംസ്‌കാരിക നായകരുടെ കപട കേരളീയ സ്നേഹം

5. അഷ്ടപദി  കൊണ്ട് നഷ്ടപ്പെട്ട് പോയ സോപാന സംഗീതത്തിന്റെ വൈവിധ്യം. 

6. അഷ്ടപ ദിയുടെ ഉത്ഭവം. അതിന്റെ അര്‍ഥം, അമ്പലങ്ങളില്‍ അതിനുള്ള  തെറ്റായ പ്രാധാന്യം.

Thursday, 17 May 2012

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

 ഒരു കൊലപാതം നടന്നു ഇരുട്ടി വെളുക്കും മുന്നേ  സ്വന്തം പാര്‍ട്ടിയില്‍  പോലും ആലോചിക്കാതെ "ഞങ്ങളല്ല  അത് ചെയ്തത്" എന്ന്  വിളിച്ചു പറയുന്നത്‌  എന്തിന് ? . മരിച്ചയാള്‍ കുലം കുത്തി ആണോ അല്ലയോ എന്ന്  പിന്നെയും പിന്നെയും വിശകലനം ചെയ്തിട്ട് എന്ത് കാര്യം?. മരണത്തില്‍ കാട്ടുന്ന മര്യാദ പോലും  നമുക്ക് നഷ്ടപെടുന്നുവോ?. "എനിക്കഭിപ്രായം ഒന്നും ഇല്ല" എന്ന് പറഞ്ഞു ഒഴിയാനുള്ള അവകാശം ആര്‍ക്കുമുണ്ടല്ലോ?.

ഒരു തിരഞ്ഞെടുപ്പ്  കാലത്ത്  ഞങ്ങള്‍ കൊല്ലുമോ എന്ന  ചോദ്യത്തിന്റെ അപകടം രണ്ടല്ലേ?. അപ്പോള്‍ തിരഞ്ഞെടുപ്പ്  അല്ലായിരുന്നെങ്കില്‍ കൊല്ലും എന്നാണോ അര്‍ഥം?. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കാലത്ത് കൊന്നാല്‍ ഞങ്ങളെ സംശയിക്കില്ല  എന്ന അതി ബുദ്ധി ആയികൂടെ?.

ഒരു തിരഞ്ഞെടുപ്പ് കാലം ആയിരുന്നില്ലെങ്കില്‍ സംസ്ഥാന  മന്ത്രിമാരും  കേന്ദ്ര മന്ത്രിമാരും അടക്കം ഉള്ള പട മരണ  വീട്ടിലേക്കു  ഒഴുകി വരുമായിരുന്നോ?.
ഞങ്ങള്‍ ഇത് വരെ കൊല്ലും കൊലയും നടത്തിയിട്ടില്ല എന്ന മട്ടില്‍ സ്നേഹ സന്ദേശ യാത്ര നടത്തുന്നത്  ആരെ കാണിക്കാനാണ് ?. യഥാര്‍ത്ഥ സ്നേഹമുള്ളവര്‍ സ്വന്തം പാര്‍ട്ടിയിലെ അക്രമ രാഷ്ട്രീയക്കാരെ പുറത്താക്കി മാതൃക കാണിക്കുമോ ?. കണ്ണൂര്‍ ജയിലില്‍ അടക്കം നടക്കുന്ന ഗുണ്ട സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ വേണ്ടി വന്നാല്‍ കേന്ദ്ര സഹായം വരെ തേടുമോ?.

ഒരാളുടെ വധത്തില്‍ കണ്ണീര്‍ ഒഴുക്കുന്ന പാര്‍ട്ടിയും , തൊഴിലാളികളുടെ സ്വന്തം പാര്‍ട്ടിയും നമ്മള്‍ മാലാഖമാര്‍ എന്ന് വിളിക്കുന്ന നേഴ്സ് സമരത്തില്‍ ഇടപെടാന്‍ മടി കാണിക്കുന്നത് എന്തിനാണ്?. ഞങ്ങള്‍ പറഞ്ഞാല്‍ ജനം വോട്ട് ചെയ്യും എന്ന് ഉറപില്ലാത്തത് കൊണ്ട് 'സമദൂരവും' , 'ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞു പറയാം'  എന്നും പറഞ്ഞു ഒളിച്ചു കളിക്കുന്ന സമുദായ സംഘടനകളോട് ഞങ്ങള്‍ക്ക് ജനങ്ങളുടെ, കേരളീയരുടെ  വോട്ട് മതി, ജാതി തിരിച്ചു  വേണ്ട എന്ന് പറയാന്‍ ധൈര്യം കാണിക്കാത്തത് എന്ത് കൊണ്ട്?. 


സുകുമാര്‍ അഴീകോട് ജീവിച്ചിരിക്കെ അദേഹത്തെ ഭീരുവെന്നു വിശേഷിപ്പിച്ച പലരും ഇപ്പോള്‍ ഒരു അഭിപ്രായം പറയാന്‍ പോലും പേടിച്ചു   ഒളിച്ചിരിക്കുന്നത് എന്ത് കൊണ്ട് ?


മരം മറിഞ്ഞാലും കിളി മരിച്ചാലും അണകെട്ട് പൊട്ടും എന്ന് കേട്ടാലും ഇളകുന്ന ബുദ്ധി ജീവികള്‍ക്കും facebook  വെട്ടുകിളികള്‍ക്കും   സ്വതന്ത്രമായി, സമാധാനപരമായി ജന സേവനം നടത്തിയ ഒരാളെ മൃഗീയമായി കൊന്നതിനെ പറ്റി ഒന്നും പറയാന്‍ ഇല്ലാത്തത്  എന്ത്  കൊണ്ട്?.

എന്തിന്റെ പേരിലായാലും, അക്രമത്തെ പിന്‍തുണക്കുന്ന ഒരു നേതൃത്വത്തെ എതിര്‍ക്കാന്‍ മടിക്കുന്ന സഖാക്കളേ, ചരിത്രം നിങ്ങള്‍ക്കിടുന്ന പേര് എന്തായിരിക്കും എന്ന് നിങ്ങള്‍ ഓര്‍ക്കാത്തത് എന്ത്?. 

ഈ കൊലപാതകം കൊണ്ട് എന്തെങ്കിലും മാറുമോ?. ആ നല്ല സഖാവിന്റെ ചോര വെറുതെ ആവാതിരുന്നെങ്കില്‍  എന്ന് വെറുതെ മോഹിച്ചു പോകുന്നു....




Thursday, 17 September 2009

'കന്നാലി'യെന്നു കേട്ടാല്‍ കലി തുള്ളുന്നവരോട്!

ആഴ്ച തോറും വിവാദത്തിന്റെ ഒരു ഡോസ് കിട്ടിയില്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഉറക്കം വരില്ലെന്ന് തോന്നുന്നു. ഡോസിനായി കാത്തിരിക്കുന്ന ജനങ്ങള്‍ക്ക്‌ കൃത്യമായി അതെത്തിച്ചു തരാന്‍ പത്രങ്ങളും റെഡി.

ഏറ്റവും പുതിയ വിവാദ റിലീസ് ശശി തരൂരിന്‍റെ 'കന്നുകാലി' പരാമര്‍ശം ആണത്രേ. എങ്ങനെ വിവാദം ആകാതിരിക്കും, രാജ്യത്തെ പട്ടിണി പാവങ്ങളുടെയും, പാവപ്പെട്ടവരുടെയും പ്രധാന ആശ്രയമായ ഇക്കണോമി ക്ലാസ്സിനെയല്ലേ തരൂര്‍ അപമാനിച്ചത്? ദിവസവും എറണാകുളത്തു നിന്ന് ഇക്കണോമി ക്ലാസ്സില്‍ ഫ്ലൈ ചെയ്തു തിരുവനന്തപുരത്തു പോയി ജോലി ചെയ്തു വൈകീട്ട് മടങ്ങിയെത്തുന്ന ജന ലക്ഷങ്ങളെ മന്ത്രി ഇങ്ങനെ അപമാനിക്കരുതായിരുന്നു.

ഇത്രയും വായിച്ചതോടെ ഞാന്‍ ഒരു അമേരിക്കന്‍ സാമ്രാജ്യത്വ വാദിയും, CIA ചാരനും ആണെന്ന് മനസിലായില്ലേ? മനസിലായവര്‍ക്ക് വായന നിര്‍ത്താം നിങ്ങളെ തിരുത്താനുള്ള കഴിവെനിക്കില്ല. അതല്ല ഒരല്പം സ്വന്തം ചിന്തയും, വിചാരവും ബാക്കിയുണ്ടെങ്കില്‍ നമുക്ക് പ്രശ്നം എന്താണെന്നു നോക്കാം.

കാഞ്ചന്‍ ഗുപ്താ എന്ന പത്ര പ്രവര്‍ത്തകന്‍റെ താഴെ പറയുന്ന ചോദ്യത്തില്‍ നിന്നാണ് വിവാദത്തിന്‍റെ തുടക്കം. ഇക്കണോമി ക്ലാസ്സ്‌ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന "cattle class" എന്ന വാക്ക് വന്നത് ചോദ്യത്തില്‍ നിന്നാണെന്ന് പകല്‍ പോലെ വ്യക്തം.
"@ShashiTharoor Tell us Minister, next time you travel to Kerala, will it be cattle class?"

അതിനു ശശി തരൂരിന്‍റെ മറുപടി ഇങ്ങനെ.
@KanchanGupta absolutely, in cattle class out of solidarity with all our holy cows!

ഇതില്‍ "holy cow" എന്ന പ്രയോഗം കോണ്‍ഗ്രസിലെ ചെലവ് ചുരുക്കുന്നവരെ ഉദ്ദേശിച്ചാണെന്ന് മാധ്യമങ്ങള്‍ക്ക് നല്ല ഉറപ്പാണ്‌. ഇന്ത്യയെ പറ്റി വിവരിക്കുമ്പോള്‍ അല്ലെങ്കില്‍ ഇന്ത്യയെ കുറിച്ചുള്ള പുസ്തകങ്ങളില്‍ പലപ്പോഴും കടന്നു വരുന്ന ഒരു പരാമര്‍ശമാണ് "holy cow" (holy cow). പശുവിനെ ഗോമാതാവായി കരുതുന്ന ഇന്ത്യന്‍ സംസ്കാരത്തെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.

ഈ രണ്ടു പദങ്ങളും തമ്മിലുള്ള സമാനത കൊണ്ടാണ് ഹാസ്യപരമായി തരൂര്‍ ഈ വാചകം ഉപയോഗിച്ചത്. 'വെള്ളാന' എന്ന് പറയുന്നത് പോലെ ധൂര്‍ത്തിന്‍റെ പ്രതീകമൊന്നുമല്ല 'വിശുദ്ധ പശു' എന്ന വാക്യം. ഇതെങ്ങനെ കോണ്‍ഗ്രസുകാരെ ഉദ്ദേശിച്ചാവും? "ഇഷ്ടമില്ലാത്ത അച്ചി തൊട്ടതു എല്ലാം കുറ്റം." അത്ര തന്നെ.

രാവിലെ മുതല്‍ ബ്ലോഗ്ഗില്‍ നിറഞ്ഞു കണ്ട ചില ആരോപണങ്ങള്‍ കണ്ടു ചിരിച്ചു പോയി. അവ ചുവടെ.

"അനന്തപുരി വാസികളെ നിങ്ങളെയോര്‍ത്തു കേരളം ഇന്ന് ലജ്ജിക്കുന്നു.
ഇതുപോലൊരു "പാഴിനെ" ആണല്ലോ നിങ്ങള്‍ തെരഞ്ഞെടുത്തു പാര്‍ലിമെന്റിലേക്ക്
അയച്ചത്. എന്ത് യോഗ്യതയുടെ പുറത്താണ് നിങ്ങള്‍ ലക്ഷം ഭൂരിപക്ഷം നല്‍കി ഈ
അഭിനവ ഹിപോക്രാറ്റിനെ വിജയിപ്പിച്ചത് ?
"

രാജമാണിക്യത്തില്‍ മമ്മൂട്ടി പറഞ്ഞ പോലെ "അവന്‍ എന്തരോ ഇംഗ്ലീഷില്‍ പറഞ്ഞു, സാറിനത് മനസിലായില്ല", അതിനു ജനങ്ങളെ തെറി പറയുന്നതെന്തിന്? ഐക്യരാഷ്ട്ര സഭയില്‍ അണ്ടര്‍ സെക്രെട്ടറി സ്ഥാനം വരെ എത്താന്‍ ഒരു യോഗ്യതയും ഇല്ലാത്തവര്‍ക്ക് പറ്റുമോ ആവൊ? തരൂര്‍ എന്ന MP യും മന്ത്രിയും പാഴാണോ അല്ലയോ എന്നത് അഞ്ചു കൊല്ലത്തെ ഭരണം കൊണ്ടല്ലേ അറിയേണ്ടത്.

"ഐക്യരാഷ്ട്രസഭയില്‍ തൂപ്പും ,ചായകൊടുപ്പുമായി നടന്ന ഇവനെയൊക്കെ ഒരുളുപ്പുമില്ലാതെ
നമ്മുടെ തലയില്‍ കേട്ടിവയ്ക്കാനും ലോകം ചുറ്റി മദാമ ഭാര്യയെയും, മക്കളെയും കാണാന്‍
വിദേശ സഹമന്ത്രിയാക്കാനും മദാമ പാര്‍ട്ടിക്ക് കഴിഞ്ഞു ."

ചായ കൊടുപ്പാണ് ഐക്യ രാഷ്ട്ര സഭയില്‍ ജോലി ചെയ്യാനുള്ള യോഗ്യത എന്ന് നാട്ടിലെ ഗോപാലന്‍ ചേട്ടന്‍ അറിഞ്ഞിരുന്നേല്‍ അദ്ദേഹവും രക്ഷപെട്ടെനെ. എന്താണാവോ ഈ പറയുന്നതിന്റെ അടിസ്ഥാനം?


അല്ലെങ്കില്‍ തന്നെ ദേശിയഗാനതെയും, നമ്മുടെ
സ്വതന്ത്രസമരനേതാക്കളെയും പുല്ലുവിലപോലും കല്പിക്കാത്ത ഈ മൈ....മൈ...മൈത്താണ്ടി
ഇവിടുത്തെ കോടിക്കണക്കിനു ദരിദ്രനാരായണന്മാരെ "കന്നാലികൂട്ടങ്ങള്‍"
എന്ന് വിളിച്ചതില്‍ എന്തല്‍ഭുതമാന്നുള്ളത്.
"

കൈ ഹൃദയത്തില്‍ വച്ചു ദേശിയ ഗാനം കേട്ടാല്‍ അപമാനമാണെന്ന് ചിന്തിക്കുന്ന ഒരു ജനതയാണ് ഭാരത്തിന്‍റെ ശാപം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

കേരളത്തെ രക്ഷിക്കാന്‍ വന്ന മിശിഹാ തിരുമേനിയാണ് തരൂര്‍ എന്നൊന്നും പറയുന്നില്ല. പക്ഷെ ചെയ്യുന്നതും പറയുന്നതുമെല്ലാം അമേരിക്കന്‍ നയം എന്ന് വിളിച്ചു കൂവുന്ന ഈ മണ്ടത്തരം ഒന്നവസാനിപ്പിച്ച്‌ കൂടെ? അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം മോശമാണെങ്കില്‍ തോല്‍പ്പിക്കാനുള്ള വോട്ടു നമ്മുടെ കയ്യില്‍ തന്നെയുണ്ടല്ലോ!

അടിക്കുറിപ്പ് :(ഓക്സ്ഫോര്‍ഡ്‌ നിഖണ്ടുവിനെക്കള്‍ ഇംഗ്ലീഷ് അറിയാവുന്ന ചേട്ടന്മാരാണ് ഇവിടെ നിറയെ എന്നറിയാം. എന്നാലും ഒന്ന് വായിച്ചു നോക്കൂ)

The five-year revision of the Oxford English Dictionary lists "cattle class'' as a term to describe economy seats on an aircraft.

cattle class

Wednesday, 22 July 2009

കലാമിനെ തൊട്ടാല്‍ അമേരിക്കയെ തട്ടും. !

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും, ആരാധ്യനുമായ അബ്ദുല്‍ കലാമിനെ ദേഹപരിശോധന നടത്തിയ വിവാദം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ്‌ ആണ് പ്രതി എന്നതിനാല്‍ പ്രതിഷേധം അമേരിക്കക്ക് നേരെയും ഉണ്ട്. പ്രതികരണത്തിന്റെ ചൂട് കണ്ടാല്‍ ഒബാമ എയര്‍ലൈന്‍സ്‌ കാരെ നേരിട്ട് വിളിച്ചു കലാമിനെ ദേഹ പരിശോധന നടത്താന്‍ പറഞ്ഞു എന്ന് തോന്നും.

ദേ, മറ്റൊരു അമേരിക്കന്‍ ചാരന്‍ എന്ന് വിളിച്ചു കൂവും മുന്നേ, നമുക്ക് നടന്നതിനെ പറ്റി ഒന്നാലോചിച്ചു നോക്കാം. നടന്നതിനെ കുറിച്ച് വായിക്കും തോറും അദ്ദേഹത്തെ അപമാനിച്ചത് ആര് എന്ന ചോദ്യം ഉയരുന്നു.

ദേഹപരിശോധനയില്‍ നിന്ന് VIP കളെ ഒഴിവാക്കി കൊണ്ടുള്ള ലിസ്റ്റ് തന്നെ ഒന്ന് പരിശോധിക്കൂ, രാഷ്ട്ര പതിയും, പ്രധാന മന്ത്രിയും പോട്ടെ, മറ്റു മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ഗാന്ധി കുടുംബം, മുഖ്യ മന്ത്രിമാര്‍ തുടങ്ങി ലിസ്റ്റ് അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ജനാധിപത്യ രാജ്യത്തില്‍ ഇത്തരം ഒരു ലിസ്റ്റു തന്നെ വേണോ എന്നത് ആദ്യത്തെ ചോദ്യം. തേര്‍ഡ് ക്ലാസ്സില്‍ ജനങ്ങളോടൊപ്പം യാത്ര ചെയ്തു മാതൃക കാട്ടിയ രാഷ്ട്ര പിതാവിന്റെ നാടല്ലെ ഇത്?.

ഇനി ലിസ്റ്റ് വേണം എന്ന് തന്നെ ആകട്ടെ, അഭിവന്ദ്യരായ കുറച്ചു പേര്‍ക്ക് മാത്രമായി ചുരുക്കേണ്ട ലിസ്റ്റില്‍ എങ്ങനെ ഇരുനൂറു പേര്‍ ഇടം പിടിച്ചു?. ലിസ്റിനെ വലിച്ചു നീട്ടും തോറും വിമാന കമ്പനികളുടെ കണ്ണില്‍ അതിന്റെ മൂല്യം കുറയും എന്നറിയാന്‍ സാമാന്യ ബുദ്ധി പോരെ?.

ഇനി മുന്‍ രാഷ്ട്രപതിയുടെ സുരക്ഷയുടെ കാര്യം പറഞ്ഞാല്‍ , സംഭവ സമയത്തു സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നില്ലേ?. ഉണ്ടായിരുന്നെങ്കില്‍, അവര്‍ എന്ത് കൊണ്ട് ഇത്തരം ഒരു നടപടി ക്രമം ചൂണ്ടിക്കട്ടിയില്ല ?. ഒരു മുന്‍ രാഷ്ട്രപതി എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ വരവ് അറിഞ്ഞിരുന്നില്ലേ?. അറിഞ്ഞില്ലെങ്കില്‍ എന്ത് കൊണ്ട്?. അറിഞ്ഞിരുന്നെങ്കില്‍ എന്ത് കൊണ്ട് അവര്‍ എയര്‍ലൈന്‍സ്‌നെ വിലക്കിയില്ല?.

ഇന്ത്യന്‍ ഗവെര്‍മെന്റിന്റെ ഭാഷ്യം അനുസരിച്ച് ഇത്തരം ഒരു നടപടിക്രമം നിലവില്‍ ഉണ്ടെങ്കിലും കോണ്ടിനെന്‍റല്‍ അത് നിയമപരമായി അംഗീകരിച്ചിട്ടില്ല എന്നാണ്. അപ്പോള്‍ സത്യത്തില്‍ ഈ ലിസ്റ്റിനു നിയമ സാധുതയുണ്ടോ?. ഉണ്ടെങ്കില്‍ സംഭവം നടന്നു 3 മാസത്തിനു ശേഷവും അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകത്ത്തെന്തു കൊണ്ട്?. അഥവാ അങ്ങനെ ഒരു നിയമം ഇല്ലെങ്കില്‍ അവര്‍ ചെയ്തതില്‍ എന്താണ് തെറ്റ്?.

ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തേടാതെ ഇത് ഇന്ത്യക്കെതിരെ ഉള്ള ആക്രമണം ആയും, അത് കലാം മുസ്ലിം ആയതു കൊണ്ടാണെന്നും ഒക്കെ വാദിക്കുന്നവര്‍ ജനങ്ങളുടെ കണ്ണില്‍ പോടിയിടുകയല്ലേ?.

അമേരിക്കന്‍ നിയമം അനുസരിച്ചു പ്രത്യേക വിമാനത്തിലോ, സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടെയോ അല്ലാതെ സഞ്ചരിക്കുന്ന മുന്‍ പ്രേസിടെന്റ്മാരെ സുരക്ഷ പരിശോധനയ്ക്ക്‌ വിധേയമാക്കും. അവര്‍ അത് പാലിച്ചു. താന്‍ നിയമങ്ങള്‍ക്കു അതീതനായ ഒരാളാണെന്ന തോന്നല്‍ ഇല്ലാത്ത കലാം എന്ന വലിയ മനുഷ്യന്‍ അതിനെ ഒരു വലിയ കാര്യമായെടുത്തില്ല. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്.

നിയമപരമായി എയര്‍ലൈന്‍സ്‌ സ്റ്റാഫ്‌ ചെയ്തത് തെറ്റാണെങ്കില്‍, അവരെ ശിക്ഷിക്കണം, അവര്‍ അദ്ദേഹത്തോട് തെറ്റായി പെരുമാറി എങ്കില്‍, അത് തീര്‍ച്ചയായും രാജ്യം വിട്ടു പോകേണ്ട തെറ്റ് തന്നെയാണ്. പക്ഷെ, അമേരിക്കന്‍ വിരോധത്തിന്റെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാതെ എന്ത് കൊണ്ട് ഇത് സംഭവിച്ചു എന്നന്വേഷിക്കാനുള്ള മര്യാദ എങ്കിലും നമുക്ക് കാട്ടാം.

ആത്മാഭിമാനമുള്ള ഒരു രാജ്യം മറ്റുള്ളവരുടെ മാത്രമല്ല, അവരുടെ തെറ്റുകളിലെക്കും കണ്ണ് തുറന്നു വയ്ക്കണം. ചെയ്യുന്നതെന്തും വിവേചനം എന്ന് കരുതുന്നത് അപകര്‍ഷത ബോധത്തിന്റെ മറ്റൊരു പതിപ്പാണ് !.

Friday, 13 March 2009

ബ്ലോഗ് എഴുതുന്ന പെണ്‍കുട്ടികളോട് ഒരു വാക്ക് .

ഇതൊരു ആണ്കൊയ്മ വാദമോ സ്ത്രീ സ്വാതന്ത്രതിനെതിരെ ഉള്ള ഘോര പ്രസംഗമോ അല്ല. പലപ്പോഴായി ചിന്തയില്‍ പെണ്‍കുട്ടികളുടെ ബ്ലോഗുകള്‍ വായിക്കുമ്പോള്‍ തോന്നിയ ചില ചിന്തകള്‍ മാത്രം.

അവനനവന്റെ ചിന്തകളെ പറ്റി, മുന്‍ പ്രണയങ്ങളെ പറ്റി, ആത്മഹത്യ ശ്രമങ്ങളെ പറ്റി, വിവാഹം എന്തിന് എന്നതിനെ പറ്റി, തന്നെ പിടിച്ചു കെട്ടിക്കാനുള്ള അച്ഛനമ്മമാരുടെ ശ്രമങ്ങളെ പറ്റി ആവേശത്തോടെ എഴുതുന്നു പലരും.

കമന്റുകളിലും ആവേശത്തിന് കുറവൊന്നും ഇല്ല. "തകര്‍ത്തു" എന്നും "കലക്കി" എന്നും "വീണ്ടും എഴുതൂ" എന്ന് പ്രോത്സാഹന കോലാഹലങ്ങള്‍. പറഞ്ഞു തിരുത്തുന്നവരും നേര്‍ വഴി പറയുന്നവരും ഇല്ലെന്നില്ല, അവര്‍ക്ക് എന്റെ കൂപ്പു കൈ.

എഴുതുന്ന പലരും സ്വന്തം പേരും ഫോട്ടോയും ഉള്‍പ്പെടെ ആണ് എഴുതുന്നത്‌ എന്നതാണ് എന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യം. തിരക്കുള്ള ഒരു ബസില്‍ അല്ലെങ്കില്‍ ഒരു പൊതു വേദിയില്‍ ഇരുന്നു നിങ്ങള്‍ അപരിചിതരോട് സ്വന്തം കഥ പറയുമോ?. പറയും എന്നാണ് ഉത്തരം എങ്കില്‍, എനിക്ക് തെറ്റി.

ഇല്ല എന്നാണെങ്കില്‍, അതിനെക്കാള്‍ പൊതുവായ ഒരിടമല്ലേ ബ്ലോഗ്?. ആയിരക്കണക്കിന് ആളുകള്‍ വായിക്കുന്ന ബ്ലോഗില്‍ നിങ്ങളുടെ നാട്ടുകാര്‍ ഉണ്ടാകാം, വീട്ടുകാര്‍ ഉണ്ടാകാം, അതിനുപരി അജ്ഞാതര്‍ക്ക്‌ മുന്നില്‍ സ്വന്തം ജീവിതം തുറന്നു വൈക്കുന്നത് അപകടങ്ങള്‍ക്ക് വഴി വക്കില്ല എന്നാരു കണ്ടു?.

മറകള്ക്കുള്ളില് ഒളിച്ചിരിക്കാന്‍ എളുപ്പം കഴിയുന്ന ഒരു മീഡിയം ആണ് ഇന്റര്‍നെറ്റ്. ഒരാളെ പറ്റി അവര്‍ പറയുന്നതെ നമുക്കറിയൂ. നുണകളും സത്യങ്ങളും വേര്‍തിരിക്കാന്‍ കഴിയാത്ത ഒരു മീഡിയം. അവിടെ വായിക്കുന്നതാരാണ് എന്നറിയാതെ എഴുതുമ്പോള്‍ മിതത്വം അല്ലെ അഭികാമ്യം?.

തുറന്നെഴുതുന്ന, പറയുന്ന പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന അഭിനന്ദിക്കുന്ന ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ അത്തരം ഒരു പെണ് കുട്ടിയെ വിവാഹം കഴിക്കാന്‍, സ്വന്തം കുടുംബത്തിലേക്ക് വിളിച്ചു കൊണ്ട് പോകാന്‍ തയ്യാറാവുന്നവരെ ഞാന്‍ കണ്ടിട്ടില്ല. അവിടെ കുടുംബ മഹിമയും, പാരമ്പര്യവും, സമ്പത്തും , അമ്മയുടെ സമ്മതവും ഒക്കെ തന്നെ പ്രധാനം. ഇരട്ട മനസുള്ള ഒരു സമൂത്തിന്നു മുന്നിലേക്ക് സ്വന്തം ജീവിതം എറിഞ്ഞു കൊടുക്കണോ?.

ശുഭാപ്തി വിശ്വാസം ഇല്ലാത്ത ഒരാളല്ല ഞാന്‍, പക്ഷെ ജീവിതാനുഭവങ്ങളില്‍ നിന്ന് പഠിച്ചത് പറഞ്ഞെന്നു മാത്രം !.

Friday, 16 January 2009

സരസ്വതിയും രവിവര്‍മയും : ചില അബ്സ്ട്രാക്ട് തെറി വിളികള്‍ ! - 1

ചിത്രകാരന്‍ എന്ന ബ്ലോഗ്ഗര്‍ എഴുതിയ പോസ്റ്റും അതിന്റെ അനുബന്ധ പോസ്റ്റുകളും കണ്ടപ്പോള്‍ തോന്നിയ കുറച്ചു ചിന്തകള്‍ കുറിക്കുന്നു.

അഭ്പ്രായങ്ങള്‍ പറയാനുള്ള വേദിയാണ് ബ്ലോഗ്. പക്ഷെ അഭിപ്രായം പറയുമ്പോള്‍ അതിനൊരു മാന്യത വേണ്ടേ?. സരസ്വതിയുടെ മുലകളുടെ എണ്ണം അന്വേഷിക്കുന്ന ചിത്രകാരന്‍ എന്ത് മഹത്തായ ആശയത്തിന്റെ പേരിലാണ്‌ അത് ചെയ്യുന്നത്?.

"ഇതുപോലുള്ള സകല പൊലയാടി(മനുഷ്യരൂപം നല്‍കി പൊലിപ്പിച്ചെടുത്ത ദൈവം എന്ന അര്‍ത്ഥത്തില്‍) ദൈവങ്ങളേയും തുണിയുരിയുന്നതിലൂടെ മാത്രമേ ഹിന്ദുമതവിശ്വാസികള്‍ക്ക് ഈശ്വര സാന്നിദ്ധ്യം എന്താണെന്നും, നന്മയും,സത്യവും,ധര്‍മ്മവും എന്താണെന്നു ബോധ്യപ്പെടുകയുള്ളു."

സത്യത്തെയും ധര്മത്തെയും നീതിയെയും പറ്റി ഉത്ബോധിപ്പിക്കുന്ന ആ ഭാഷ കൊള്ളാം. എന്താണ് ചിത്രകാരന്‍ ഇവിടെ പറയാന്‍ ഉദേശിക്കുന്നത്?. ദൈവത്തിനെ മനുഷ്യന്റെ രൂപത്തില്‍ വരച്ചതാണ് ഈ ലോകത്തെ എല്ലാ പ്രശ്നത്തിനും കാരണം എന്നോ?.

ആ പോസ്റ്റില്‍ നിന്നും എനിക്ക് മനസിലായത് ദൈവങ്ങളെ സാധാരണക്കാരില്‍ നിന്നും മാറ്റി അവരുടെ കുത്തകയാക്കിയ ബ്രാഹ്മണ്യത്തിനു എതിരെയാണ് ചിത്രകാരന്‍ എന്നാണ്. അത് പറയാന്‍ എത്രയോ നല്ല വഴികളുണ്ട് സഹോദര..വിദ്യയുടെ ദേവി ആയിക്കരുതി ജനങ്ങള്‍ ആരാധിക്കുന്ന ഒരു സ്ത്രീരൂപത്തിനെ അസഭ്യം പറഞ്ഞിട്ട് വേണോ അത്‍?.

ദൈവം അരൂപിയായിരിക്കാം,സര്‍വവ്യാപി ആയിരിക്കാം പക്ഷെ സാധാരണക്കാരായ ജനങ്ങള്‍ ദൈവത്തെ കാണുന്നത് ദേവാലയങ്ങളിലും ചിത്രങ്ങളിലുമാണ്. അവരുടെ വിശ്വാസം തെറ്റാണെന്ന് പറയാന്‍ ചിത്രകാരന് സ്വാതന്ത്രമുണ്ട്‌. പക്ഷെ "സത്യവും", "ധര്‍മവും" "നീതിയും" ഉള്ള ഒരാളാണ് താങ്കള്‍ എങ്കില്‍, സമൂഹത്തിനു ദോഷം ചെയ്യുന്നതല്ല ആ വിശ്വാസമെങ്കില്‍ അവരുടെ വിശ്വാസത്തെ മാനിക്കാനും താങ്കള്ക്ക് ബാധ്യതയില്ലേ?.

സരസ്വതി എന്ന ദൈവത്തിന്റെ പേരില്‍ ഈ നാട്ടില്‍ കലാപങ്ങള്‍ ഉണ്ടായിട്ടില്ല. അവര്ക്കു നാല് കൈകള്‍ ഉണ്ടായതും ബ്രാഹ്മണ്യ മേധാവിത്ത്വവും തമ്മില്‍ ഒരു ബന്ധവും ഇല്ല. ദൈവങ്ങളെ തുണി ഉരിഞ്ഞാല്‍ ഇവിടം സ്വര്‍ഗ്ഗ രാജ്യം ആകാനും പോകുന്നില്ല. നാല് കൈകള്‍ വരച്ചത് അത് വരച്ച കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ആയി കണക്കാക്കി കൂടെ?. വിവാദങ്ങള്‍ ഉണ്ടാക്കി വാര്‍ത്തകള്‍ ഉണ്ടാക്കുന്ന ചാനലുകാരുടെ നിലയിലേക്ക് താഴണോ ബ്ലോഗുകളും?.

മതത്തെ കൈപ്പിടിയിലാക്കുന്നവരെ , അതിലൂടെ മുതലെടുപ്പ് നടത്തുന്നവരെ, അതിന്റെ മറവില്‍ കച്ചവടം നടത്തുന്നവരെ തുറന്നു കാട്ടൂ, പക്ഷെ അതിന് ഈ മൂന്നാം കിട തറവേല വേണോ?.

മറ്റൊന്ന് കൂടി പറഞ്ഞോട്ടെ, കണ്ണടച്ച് എന്തും വിശ്വസിക്കുന്നവര്‍ ചെയ്യുന്ന അതെ തെറ്റ് തന്നെയാണ് കണ്ണടച്ച് എല്ലാം എതിര്‍ക്കുന്നവര്‍ ചെയ്യുന്നതും. തെറ്റെന്തെന്നു ചൂണ്ടിക്കാട്ടി വ്യക്തതയോടെ, തെറ്റും ശരിയും വിശകലനം ചെയ്തു മാന്യമായി എതിര്‍ക്കൂ. അല്ലാതെ കണ്ണടച്ച് കല്ലെറിയുകയല്ല വേണ്ടത്.