Thursday 30 May 2013

തങ്കപ്പനും പൊന്നപ്പനും


നാട്ടിൽ പറഞ്ഞു കേട്ട ഒരു പോലീസ് കഥയുണ്ട്...

സ്റ്റെഷൻ ആണ് സ്ഥലം , അടിപിടിയാണ് കേസ് .. വാദിയും പ്രതിയും 'നാരങ്ങാ വെള്ളം' ഉള്ളിൽ ചെന്നപ്പോൾ സൗഹൃദം മറന്ന രണ്ടു കൂട്ടുകാരാണ്. ഒരു സൌകര്യത്തിനു വേണേൽ നമുക്കവരെ തങ്കപ്പൻ എന്നും പൊന്നപ്പൻ എന്നും വിളിക്കാം. വാദി തങ്കപ്പൻ നല്ല വാശിയിലായിരുന്നു. 


"സാറേ , ഇവനെന്നെ കുടുംബം അടച്ചു തെറി പറഞ്ഞു .. തല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവനിട്ട് നാല് കൊടുക്കണം സാറേ, ഇവൻറെ കള്ളുകുടി ഇന്നോടെ നിർത്തണം"

മീശ പിരിച്ച് ഇടിയൻ പോലീസ് പൊന്നപ്പനെ ഒന്ന് നോക്കി , " സത്യമാണോടാ ഈ കേട്ടത് "..

"വെള്ളത്തിൻറെ പുറത്ത് പറ്റിപ്പോയത സാറേ "..

ശ്രീശാന്തിനെ കയ്യിൽ കിട്ടിയ ചാനെൽ സിംഹങ്ങളെ പോലെ ഇടിയൻ പിന്നെ ഒരു 10 മിനിറ്റ് പൊന്നപ്പനെ അങ്ങ് കേറി മേഞ്ഞു. ആദ്യ റൌണ്ട് കഴിഞ്ഞു ക്ഷീണിതനായി ഇടിയൻ സഹതാപ റൌണ്ടിലേക്ക് കടന്നു. 

"കേസ് ഒന്നും ചാർജ് ചെയ്യുന്നില്ല , എനിക്ക് വെള്ളം കുടിക്കാൻ ഒരു 100 രൂപ മേശപ്പുറത്ത് വച്ചിട്ട് പൊക്കൊ "

പൊന്നപ്പന്റെ ഓട്ട കീശയിൽ രൂപ അമ്പതു മാത്രം. സിനിമയിൽ കാശില്ലേൽ തങ്ങളങ്ങാടി ബാപ്പുവിനെ വിളിക്കാം . ജീവിതത്തിൽ പറ്റുമോ ?.

" രൂപാ നൂറ് തികച്ചില്ലേൽ ലോക്കപ്പിൽ കിടക്ക്‌ , ഇപ്പോൾ തന്നതിൻറെ ബാക്കി ഞാൻ രാത്രി തരാം " ഇടിയൻ വിടുന്ന മട്ടില്ല. പോന്നപ്പൻ ദൈന്യതയോടെ തങ്കപ്പനെ നോക്കി.

തങ്കപ്പൻ രൂപ നൂറെടുത്ത് മേശപ്പുറത്തേക്ക് ഇട്ടു. " ഇതെന്നാ മര്യാദയില്ലാത്ത ഇടിയാ സാറെ, ഒരു മനുഷ്യനെ ഇങ്ങനെ ഇടിക്കാമോ. അതിൻറെ പുറത്ത് കൈക്കൂലിയും . ഇത് കോടതിയും നിയമവും ഒക്കെ നാടാണ് എന്നൊർമ വേണം. എന്റെ കുടുംബത്തിലും സാറിനേക്കാൾ നക്ഷത്രം കൂടിയ എമാന്മാരുണ്ട് . ഇനിയവനെ തൊട്ടു പോകരുത് ".

വാ പൊളിച്ച് നിന്ന ഇടിയനെ സാക്ഷിയാക്കി തങ്കപ്പൻ പൊന്നപ്പനെ വിളിച്ചു " നീ ഇങ്ങു വാടാ , ഇന്നത്തെ ചെലവ് എന്റെ വക. രണ്ടെണ്ണം അടിച്ചിട്ട് നമുക്കൊന്നിച്ച്‌ ഈ ഇടിയനെ തെറി വിളിക്കാം "..


കേരള രാഷ്ട്രീയത്തിലെ ചില അച്ഛന്മാരെയും മക്കളെയും കാണുമ്പോൾ ഈ പഴയ പെരുമ്പാവൂർ കഥ ഓർമ വന്നാൽ തെറ്റ് പറയാൻ പറ്റുമോ ?

Tuesday 21 May 2013

വീട്ടു ഭരണം


കാരണവർ എസ്റ്റേറ്റ്‌ ഭരണവും വീട്ടു കാര്യങ്ങളും ഒക്കെ നടത്തി വാഴുന്ന കാലത്താണ് , ഈ തിരക്കൊക്കെ ഒഴിവാക്കി പേരക്കുട്ടികളെയും നോക്കി സുഖമായി ഇരുന്നു കൂടെ എന്ന ചോദ്യം പരമ സാത്വികനായ ഗൾഫ്കാരൻ മൂത്ത മകനിൽ നിന്നും വരുന്നത്.

അത് ശരിയാണല്ലോ എന്ന് കാരണവർക്കും തോന്നി. എന്തൊക്കെ പറഞ്ഞാലും വീട്ടിൽ പ്രതാപി കാരണവര് തന്നെയല്ലേ ?. പണിയൊക്കെ ചെയ്യാൻ നാട്ടിലുള്ള നാല് മക്കളുണ്ടല്ലോ. കൊച്ചു മക്കൾ ആണേൽ ദിവസവും തമ്മിലടി . അവരെ നിയന്ത്രിച്ച്‌ പിള്ളേരേം ഭരിച്ച് സുഖമായി ശിഷ്ടകാലം കഴിഞ്ഞുകൂടെ ?.


നയവും അടവും അറിയാവുന്ന രണ്ടാം മകനെ കാരണവർ ഭരണം ഏൽപ്പിച്ചു. പിന്നെ കാര്യങ്ങളൊക്കെ അതി വേഗത്തിലായിരുന്നു . അനിയന്മാരെയും വിളിച്ചു കൂട്ടി ചർച്ച തുടങ്ങി. അടച്ചിട്ട മുറിയിൽ നിന്ന് കൊലവിളിയും കരച്ചിലും പിന്നെ ഇളയമകന്റെ സ്പെഷ്യൽ തെറി വിളിയും ഒക്കെ കേട്ടെങ്കിലും എസ്റ്റേറ്റ്‌ വിഭജനം വിജയകരമായി.

ആദ്യമാദ്യം കാര്യങ്ങൾ പരമ സുഖമായിരുന്നു. വീട്ടിൽ ആര് വന്നാലും "ഞങ്ങൾ ഒക്കെ വെറും ജോലിക്കാർ , കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്‌ കാരണവര് തന്നെ " എന്ന പല്ലവി മക്കൾ ഉരുവിട്ട് കൊണ്ടേ ഇരുന്നു. പിന്നെ, പിന്നെ കാലം ബഹുദൂരം ചെന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി തുടങ്ങി.

എസ്റ്റേറ്റ്‌ വരുമാനം കൊണ്ട് മക്കൾ സുഖ ജീവിതം തുടങ്ങി , കാരണവരാവട്ടെ പിള്ളേരുടെ നാപ്പി മാറ്റലും , സ്‌കൂളിൽ വിടലും , തല്ലിന് മധ്യസ്ഥം പറഞ്ഞും മടുത്തു. അങ്ങനെ ഒരു ദിവസം കാരണവർ മൂത്ത മകന്റെ അടുത്തെത്തി .

"പിള്ളേരൊക്കെ വലുതായില്ലെ , ഇനി ഞാൻ വീണ്ടും എസ്റ്റേറ്റ്‌ നോക്കാൻ ഇറങ്ങിയാലോ ?"

" ഹ്മ് ... അതെന്താ അച്ഛന് ഇപ്പൊ അങ്ങനെ തോന്നാൻ ?. "

" അല്ല, നിങ്ങൾ നിർബന്ധിച്ചാൽ ഞാൻ വീണ്ടും എസ്റ്റേറ്റ്‌ നോക്കാൻ ഇറങ്ങാം , ആഗ്രഹം ഉണ്ടായിട്ടോന്നും അല്ല "..


"രണ്ടാമനല്ലേ ഇപ്പൊ ഭരണം , എന്താണെന്നു വച്ചാൽ നിങ്ങൾ തമ്മിൽ തീരുമാനിച്ചോ. ഞാൻ ഇടപെടുന്നില്ല ".

രണ്ടാമൻ അച്ഛന്റെ ആഗ്രഹം കേട്ടതോടെ കസേരയിൽ നിന്ന് ചാടി എണീറ്റു.


"അച്ഛന് ഈ കസേര വേണം എങ്കിൽ ഒരു വാക്ക് പറഞ്ഞാൽ പോരെ ?, ഈ ഞാൻ തരില്ലേ , പക്ഷെ ഒരു ചെറിയ പ്രശ്നം ഉണ്ട് ".

"അതെന്ത് പ്രശ്നം ? ".

" ഇപ്പോൾ അച്ഛനല്ലേ തറവാട്ട്‌ കാരണവർ , അതിൽ നിന്ന് താഴേക്കുള്ള ഒരു പതനമല്ലേ ഈ എസ്റ്റേറ്റ്‌ നോക്കുക എന്നത് ?. ഈ അപമാനം അച്ഛൻ സഹിച്ചാലും , ഞങ്ങൾ മക്കൾക്ക്‌ സഹിക്കില്ല. അത് മാത്രമല്ല , ഞാൻ ഈ കസേരയിൽ നിന്ന് എണീറ്റു എന്നറിഞ്ഞാൽ എനിക്ക് താഴെ ഉള്ള രണ്ടാളും അവിടെ കേറാൻ തല്ലു തുടങ്ങും . വെറുതെ നമ്മളായിട്ട് വീട്ടു വഴക്ക് ഉണ്ടാക്കണോ ?. ".

തല്ലും തെറി വിളിയും പൂരപ്പാട്ടും ആയി തെമ്മാടിക്കുഴി ലക്ഷ്യമാക്കി നടക്കുന്ന നാലാമൻ കേറി വന്നത് അപ്പോഴാണ് ..

" അയ്യയ്യേ , അച്ഛൻ വീണ്ടും എസ്റ്റേറ്റ്‌ നോക്കാൻ ഇറങ്ങുകയോ , ആ മനൊരമനും , ദേശപ്പനും ഒക്കെ എന്തേലും കിട്ടാൻ കാത്തിരിക്കുകയാണ്‌ . അധികാര മോഹിയാണ് അച്ഛൻ എന്ന് വരെ അവര് പറഞ്ഞു കളയും . കുടുംബത്തിന് ഇതിലും വലിയ ഒരു നാണക്കേട്‌ വരാനുണ്ടോ ? ".


" അത് മാത്രമല്ല , ആ സുകുവേട്ടൻ പറഞ്ഞത് കൊണ്ടാണ് അച്ഛൻ വീണ്ടും എസ്റ്റേറ്റ്‌ ഭരിക്കാൻ ഇറങ്ങുന്നത് എന്നും നാട്ടിൽ വാർത്തയുണ്ട് . നാലാൾ അറിഞ്ഞാൽ അച്ഛന്റെ ഇമേജ് എന്താവും അച്ഛാ ?. "


ഇത്രയും "നല്ല" മക്കളെ തന്നതിന് ദൈവത്തിന് പല്ല് ഇറുമി ഒരു "നന്ദി " പറഞ്ഞിട്ട് അച്ഛൻ ചാടി എണീറ്റു .


" മക്കളെ , ഇനി ഞാൻ ഒരു തീരുമാനം പറയാം. എനിക്ക് അധികാര മോഹമേ ഇല്ല , എസ്റ്റേറ്റ്‌ എന്നാ വാക്ക് തന്നെ ഞാൻ വെറുത്തു പോയി...".


ഇത്രയും സ്നേഹമുള്ള അച്ഛന് വേണ്ടി മക്കൾ കൂട്ട പ്രാര്ത്ഥന നടത്തുമ്പോൾ ആകാശത്ത് നിന്ന് മാലാഖമാർ പ്ലാസ്റ്റിക് പൂവ് കൊണ്ട് അഭിഷേകം തുടങ്ങിയിരുന്നു..

Tuesday 14 May 2013

കേരളാ മോഡൽ.

" ഒകേ , അപ്പോൾ നാള പേപ്പറിനും , ഇന്ന് വൈകീട്ട് ചാനലിനും വേണ്ടിയുള്ള വാർത്തകളുടെ ലിസ്റ്റ് എടുക്കൂ".

"നമ്മുടെ കൊട്ടിഖോഷിച്ച കേരളാ മോഡൽ തകരുകയാണ് സാർ."

"അത് പിന്നെ പറയാനുണ്ടോ , പാർട്ടി ഉടനെ പിളരും , വിയെസ്സിനെ കേന്ദ്ര കമ്മിറ്റി പുറത്താക്കും, ബംഗാളിലെ പോലെ ഇവിടെയും കമ്മ്യൂണിസം പൊളിയും. .."

" അതല്ല, 36 കുട്ടികളാണ് രണ്ടു വർഷത്തിൽ അവിടെ മരിച്ചത് , കഴിഞ്ഞഅഞ്ച് മാസത്തിൽ മരിച്ചത് 18 പേർ "

"ചിറകരിഞ്ഞാൽ പിന്നെ മരണം പെട്ടന്നായിരിക്കും , എന്തായിരിക്കും പുതിയ പാർട്ടിയുടെ പേര് ?. തുറന്ന പോരിന് വീയെസ്സ് !! , എങ്ങനെ ഉണ്ട് തലക്കെട്ട് ?. അതോ അവസാന അങ്കത്തിന് എന്ന് വേണോ ?.".

" കൊല്ലം എഴായില്ലേ ഇതേ തലക്കെട്ട്‌ എഴുതാൻ തുടങ്ങിയിട്ട്, ഇനി പുറത്താക്കലോക്കെ കഴിഞ്ഞിട്ട് ബാക്കി എഴുതിയാൽ പോരെ സാറേ ?. അട്ടപ്പാടി ആദിവാസി കുടിലുകളിൽ ഭൂരിപക്ഷം കുട്ടികളും പോഷകാഹാര കുറവുള്ളവർ ആണെന്ന് ഹൊസ്പിറ്റൽ റിപ്പോർട്ട്‌". "". "

" ഭൂരിപക്ഷത്തിന് അല്ലെങ്കിലെ നാട് വിടേണ്ട ഗതിയാണ് , ഇനി വൈകീട്ട് നമ്മുടെ ടിവിയിൽ ചർച്ചയുണ്ട് " മത ഭൂരിപക്ഷം യുറോപ്പിലേക്കോ അമേരിക്കയിലേക്കോ ? ". പതിവ് ചാനൽ സിംഹങ്ങളെ ഒക്കെ ഒന്ന് വിളിച്ചു പറഞ്ഞേക്കൂ ".

" കഴിഞ്ഞ രണ്ടു വർഷത്തിൽ ആണ് ആദിവാസി കുടിലുകളിലെ വൈദ്യ സഹായം ഇത്രയ്ക്കു മോശമായത് , ഇതിൽ സർക്കാരിൻറെയും പാർട്ടിയുടെയും പ്രതികരണം അറിയണ്ടേ ? ".

" അത് പറഞ്ഞപ്പോഴാണ് , പാർട്ടി നേതാവിനോട് ഒന്ന് രണ്ടു ചൂടൻ ജാതി/ മത ചോദ്യങ്ങൾ ചോദിക്കണം, പുള്ളി എങ്ങി കരഞ്ഞോളും. മുഖ്യ മന്ത്രിയോട് പിന്നെ മെട്രോയെ പറ്റി ചോദിച്ചാൽ മതി. ആ മേൽപ്പാലത്തിനു മുകളിലും താഴെയും നിന്ന് ഓരോ ക്യാമറാ ടീം വീഡിയോ എടുക്കട്ടെ "

" നമ്മുടെ സംസ്ഥാനത്ത് ഇത്രയും കുട്ടികൾ മരിക്കുന്നത് എന്ത് കൊണ്ട് അന്വേഷിക്കണ്ടേ സാർ ? . ഉത്തരവാദിത്വപ്പെട്ടവരെ കണ്ടെത്തണ്ടേ ? "

" അതെ ഉത്തരവാദിത്വം ആർക്ക്, എന്ന് തന്നെയാവട്ടെ തലക്കെട്ട്‌ , വീയെസ്സിന്റെ പേർസണൽ സ്റ്റാഫിന് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാർ ആരെങ്കിലും ചായ വാങ്ങി കൊടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഉണ്ടെങ്കിൽ അവരെയും പുറത്താക്കി പാർട്ടി ധര്മികത കാണിക്കണമല്ലോ"

" അട്ടപ്പാടിയിലേക്ക് ക്യാമറാ ടീമിനെ അയക്കണ്ടേ ? "

" പെരുന്നയിലും ശിവഗിരിയിലും അവര് സ്ഥിരമായി ക്യാമ്പ്‌ ചെയ്യുന്നുണ്ടല്ലോ . പിന്നെന്തു വേണം ?."

" അപ്പോൾ കേരളത്തിൽ മരണങ്ങൾ എന്ത് കൊണ്ട് എന്ന അന്വേഷണം ? ".

"അന്വേഷിക്കുന്നുണ്ടല്ലോ, കേരളാ ഹൌസ് ധാർമികതയുടെ മരണമോ ??, അവന്മാരുടെ കുറച്ച് TRP ഇങ്ങു പോരും. പിന്നെ ആ സോഷ്യൽ മീഡിയ പിള്ളേരേം ഒന്ന് പൊക്കി പറഞ്ഞേരെ,,,"

ചർച്ചകൾ ഇങ്ങനെ നീണ്ടു പോകാൻ തന്നെയാണ് സാധ്യത , വിദേശ രാജ്യങ്ങൾക്ക് ഒപ്പം ആരോഗ്യ രംഗം മികവു കാട്ടിയ കേരളത്തിൽ 36 കുട്ടികൾ പോഷക കുറവ് മൂലം മരിക്കുകയോ ?. ആയിരക്കണക്കിന് ഡോക്ടർമാർ ഉള്ള സംസ്ഥാനത്ത് ജോലി ചെയ്യാൻ ആളെ കിട്ടാതെ വരികയോ ?. കോടികൾ ഒഴുക്കുന്ന ഇമേജിംഗ് കേരള ഉള്ള നാട്ടിൽ പട്ടിണിയോ ?. നാലാൾ അറിഞ്ഞാൽ കേരളത്തിന്റെ അന്തസ്സ് എവിടെ പോകും ?.

ജീവന് വിലയില്ലാത്ത മുപ്പത്തിയാറ് കുട്ടികളെ ഓർത്ത് നാണം കൊണ്ട് തല താണ് പോകുന്നു എന്നതാണ് സത്യം.

* രണ്ടു വർഷത്തിൽ മരിച്ചത് 36 കുട്ടികൾ

* 18 മരണങ്ങൾ കഴിഞ്ഞ അഞ്ച് മാസത്തിൽ

* 836 കുട്ടികളിൽ 536 പേർക്ക് പോഷകാഹാര കുറവ്

* Attappady Hills Area Development Society (AHADS) പ്രൊജക്റ്റ്‌ രണ്ടു വർഷമായി മുടങ്ങി കിടക്കുന്നു .

* 2010ൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ഒന്നും ഇപ്പോഴും ധനസഹായം എത്തിയിട്ടില്ല.

* പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല.

Reference 
=======

1. http://www.thehindu.com/news/national/kerala/government-machinery-yet-to-be-fully-activated/article4711155.ece

2. http://www.thehindu.com/news/national/kerala/in-attappady-a-welfare-society-in-distress/article4693381.ece

Friday 10 May 2013

ഞാൻ, ലൈംഗിക തൊഴിലാളി

നളിനി ജമീലയുടെ ആത്മകഥ വായിക്കുമ്പോൾ മനസിൽ തട്ടുന്നത് രണ്ടു കാര്യങ്ങളാണ്‌ , അതിൽ ആദ്യത്തേത് ഇര വാദത്തിന്റെ അഭാവം തന്നെയാണ്. സമൂഹവും ജീവിതവും എന്നെ ഈ തൊഴിലിൽ കൊണ്ടെത്തിച്ചു എന്ന പതിവ് പരിഭവമൊന്നും തീരെയില്ലാത്ത ഒരു പുസ്തകം . (എന്ത് കൊണ്ടാണ് അത്തരം ഒരു വാദം ഞാൻ പ്രതീക്ഷിച്ചത് എന്നാലോചിക്കുമ്പോൾ , ഒരു പക്ഷെ ലൈംഗിക തൊഴിലാളികളെ കുറിച്ച മറ്റുള്ളവർ എഴുതുന്നത്‌ മാത്രമേ വായിച്ചിട്ടുള്ളൂ എന്നൊരുത്തരം ആണ് മനസിലേക്ക് വരുന്നത് )

കച്ചവട സാദ്ധ്യതകൾ മുതലെടുക്കാനുള്ള ഒരു ശ്രമവും എഴുത്തുകാരിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ രണ്ടാമത്തെ കാര്യം. ഇക്കിളിപ്പെടുത്തുന്ന വിവരണങ്ങൾ ഇല്ലാതെ, വസ്തു നിഷ്ടമായി ലൈംഗികതയെ പറ്റിയും , ആ തൊഴിൽ ചെയ്യുന്നവരെ പറ്റിയും പറഞ്ഞു പോയിരിക്കുന്നു ഇതിൽ.

മക്കളെ നോക്കാനുള്ള പണമുണ്ടാക്കാൻ താൻ അന്ന് കണ്ട ഏറ്റവും നല്ല വഴി ഇതായിരുന്നു എന്നാണ് നളിനി ജമീല തന്റെ തൊഴിൽ തിരഞ്ഞെടുപ്പിനെ പറ്റി പറയുന്നത്. ലൈംഗിക തൊഴിലാളികൾ കാണുന്ന കേരളത്തിന്റെ ഒരു നേർ ചിത്രമുണ്ട് ഈ പുസ്തകത്തിൽ. ആദ്യ കാലങ്ങളിൽ ബ്രോക്കെർമാരോട് (ഇവരാണ് പലപ്പോഴും ഭർത്താക്കന്മാരും , പിന്നീട് കുട്ടികളുടെ അച്ഛനും ഒക്കെ ആവുന്നതെന്ന് നളിനി ജമീല ) ഒപ്പം താമസിച്ചു വീടുകളെ ചുറ്റി പറ്റി തൊഴിൽ ചെയ്യുന്ന കാലത്ത് ഇന്നത്തെ അത്ര ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം അല്ലായിരുന്നു എന്നാണ് നളിനിയുടെ വാദം . വീടുകളിൽ നിന്ന് പുറത്തേക്ക് ഈ തൊഴിലിനായി ഇറങ്ങിയതോടെ ഒരു ലൈംഗിക തൊഴിലാളിയുടെ സുരക്ഷ ഭീഷണി നേരിടുന്നു എന്ന വിഷമം പങ്കുവയ്ക്കുന്നുണ്ട് അവർ.

ജനങ്ങളിൽ നിന്നും , പോലീസുകാരിൽ നിന്നും നിയമത്തിൽ നിന്നുമൊക്കെ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയുള്ള അവബോധമാണ് ജ്വാലാമുഖി എന്ന സംഖടനയിൽ പ്രവർത്തിക്കാൻ നളിനിയെ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവർക്ക് കിട്ടുന്ന നിയമ പരിരക്ഷയോ , സാമൂഹിക പരിരക്ഷയോ ഒരു ലൈംഗിക തൊഴിലാളിക്ക് കിട്ടുന്നില്ല എന്ന സത്യത്തിന് ഒരു മാറ്റം വേണം എന്ന വാദത്തിൽ കഴമ്പുണ്ട്.

ലൈംഗിക തൊഴിലാളി എന്ന രീതിയിലുള്ള അനുഭവങ്ങൾക്ക് അപ്പുറത്ത്, വ്യക്തിപരമായി തീഷ്ണമായ അനുഭവങ്ങൾ കൂടി ഈ പുസ്തകം പങ്കു വയ്ക്കുന്നുണ്ട്‌. . മകളുടെ സുരക്ഷയ്ക്ക് വേണ്ടി ധര്മ സ്ഥാപനങ്ങളിൽ താമസിക്കേണ്ടി വന്ന കാലമാകട്ടെ , നിയമവും ദേശവും കയ്യോഴിഞ്ഞവരുടെ ബംഗ്ലാദേശ് കോളനിയിൽ ആവട്ടെ , ജീവിതം റോസാപ്പൂ വിരിച്ച പാതയിലൂടെ ഉള്ള യാത്രയല്ല നളിനി ജമീലക്ക്.

പുസ്തകത്തിൻറെ അവസാന അധ്യായങ്ങളിൽ ലൈംഗികതയെ പറ്റിയും , ഒരു തൊഴിൽ എന്ന രീതിയിൽ അതിനെ കാണുന്നതിനെ പറ്റിയും , സമൂഹത്തിന്റെ , പോലീസുകാരുടെ, മാധ്യമങ്ങളുടെ കാഴ്ചപ്പാടുകളെ പറ്റിയും ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഉണ്ട് . രണ്ട് മൂന്ന് ഉദാഹരണങ്ങൾ ചുവടെ

" ലൈംഗികത വളരെ ആസ്വദിക്കാവുന്ന ഒരു മഹത്തായ സംഗതിയല്ലേ , അത് വിൽക്കാമോ എന്നാണ് ചിലർ ചോദിക്കുന്നത്, വിദ്യാധനം സർവ ധനാൽ പ്രധാനം എന്നല്ലേ , വിദ്യ പകര്ന്നു തരുന്ന അധ്യാപകൻ അത് ഫ്രീ ആയി തരണം എന്ന് പറഞ്ഞാൽ തരുമോ?, ഇല്ല, അതിനയാൾക്ക് ശമ്പളം വേണം . യേശുദാസ്‌ പാട്ട് പാടിയാൽ പ്രതിഭലം വാങ്ങുന്നത് അത് ആസ്വദിക്കാവുന്ന കല അല്ലാത്തത് കൊണ്ടാണോ ?. അത് പോലെ കണക്കാക്കിയാൽ മതി ലൈംഗികതയും "

" വിൽക്കാമോ എന്ന് ചോദിക്കാനുള്ള അവകാശം പുറത്തുള്ളവർക്ക് ഇല്ല , അവർ സ്വയം ചോദിക്കേണ്ടത്‌ വാങ്ങാമോ എന്നാണ് . എല്ലാവരും വാങ്ങണം എന്ന് ആരും നിര്ബന്ധിക്കുന്നില്ല , ആവശ്യമുള്ളവർ മാത്രം വന്നാൽ മതി "

"ലെസ്ബിയനിസം കുടുംബാസൂത്രണം ആണ് എന്ന് അന്ഗീകരിച്ചാൽ എന്താണ് തെറ്റ് , ലെസ്ബിയനിസം കുടുംബാസൂത്രണം ആണ് , അത്രയധികം മനുഷ്യരെ ഒന്നും ലോകത്തിന് ആവശ്യം ഇല്ല "

വ്യത്യസ്തമായ ഒരു ലോകവും കാഴ്ചപ്പാടും അറിയാൻ ആഗ്രഹിക്കുന്നവർ വാങ്ങി വായിക്കേണ്ട ഒരു പുസ്തകം.