Friday, 1 March 2013

കാഴ്ചകള്‍


ഭീമാകാരമായ ആ കാലുകള്‍ കണ്ടപ്പോഴേ അവള്‍ ഉറപ്പിച്ചു ഇത് പതിവ് പോലെ മരണത്തിന്‍റെ മുന്നറിയിപ്പാണ് എന്ന്. ഓടിയൊളിക്കാന്‍ ഉള്ള പതിവ് നിലവിളികള്‍ ചുറ്റിലും മുഴങ്ങിക്കൊണ്ടിരുന്നു. കാലുകള്‍ക്ക് പിറകെ പതിവ് പോലെ അനേകം പല്ലുകള്‍ ഉള്ള ആ നശിച്ച ജീവി എത്തും എന്ന് അറിയാവുന്നവരുടെ നിലവിളികള്‍.

അവളാദ്യം ഓര്‍ത്തത്‌ അവരുടെ കുട്ടികളെ കുറിച്ചാണ്. ഏതു നശിച്ച നേരത്താണ് അവളെ ഒറ്റയ്ക്ക് വിട്ടിട്ട് വരാന്‍ തോന്നിയത് ??. എങ്ങനെയും അവള്‍ക്കരികില്‍ എത്തണം. കാടുകള്‍ വകഞ്ഞു മാറ്റി എത്തുന്ന കാലുകളെയും യന്ത്രത്തെയും വക വയ്ക്കാതെ അവള്‍ ഓടി. വഴിയില്‍ സുഹൃത്തുക്കളും , പേരറിയാത്ത പരിചയക്കാരും പിടിക്കപ്പെടുന്നത് കണ്ടു. ഒരിക്കല്‍ പിടിക്കപെട്ടാല്‍ ഞെരിഞ്ഞമരുന്ന മരണം സുനിശ്ചിതം. പക്ഷെ അതോര്‍ക്കാന്‍ അവള്‍ക്കു സമയം ഉണ്ടായിരുന്നില്ല.

നീണ്ട ഓട്ടത്തിന് ഒടുവില്‍ മകളെ അവള്‍ ദൂരെ നിന്ന് കണ്ടു. ആശ്വാസത്തിന്റെ നെടുവീര്‍പ്പും ആയി അവര്‍ക്കരികിലേക്കു ഓടിയെത്തും മുന്നേ വീണ്ടും ആ നശിച്ച കാലുകള്‍ അവളെ ഉയര്‍ത്തിക്കൊണ്ടു പോയിരുന്നു. ചുറ്റും ഉയരുന്ന നിലവിളികള്‍ക്കിടയില്‍ അവളുടെ രോദനം അലിഞ്ഞു പോയി. ഒരുപാടു മരണങ്ങള്‍ക്ക് അപ്പുറം അന്നത്തെ ആക്രമണം അവസാനിച്ചു.


ആ ലോകത്തിന്‍റെ അതിര്‍ത്തിക്ക് അപ്പുറം ഒരമ്മ മകളുടെ തലയില്‍ നിന്ന് ചീപ്പും കയ്യും എടുത്തു മാറ്റി.


"പേന്‍ നോക്കിയത് മതി , ഇനി പോയിരുന്നു നാലക്ഷരം പഠിക്ക്. എത്ര എണ്ണത്തെ കൊന്നിട്ടെന്തിനാ , വീണ്ടും പെറ്റു പെരുകും ഇവറ്റകള്‍""" ''

Tuesday, 5 February 2013

UDF സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ ?

ഇത് മുന്നണികളുടെയോ ഭരണത്തിന്‍റെയോ ഒരു താരതമ്യം അല്ല , മറിച്ച് ഒരു സുഹൃത്ത്‌ തൊടുത്തു വിട്ട ചോദ്യത്തിന്‍റെ ഉത്തരം അറിയാനുള്ള ആകാംഷയാണ് . വായിച്ച് ചെല്ലുമ്പോള്‍ കണ്ണില്‍ പെടുന്ന പലതുണ്ട് , സര്‍ക്കാര്‍ വെബ്‌ സൈറ്റുകള്‍ മെച്ചപെട്ടു വരുന്ന കാഴ്ച , ഭരണത്തെ ഒരു പ്രോജെക്റ്റ്‌ ആയി നോക്കി കണ്ട് തയ്യാറായി വരുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകള്‍, ഇന്റര്‍നെറ്റ്‌ എന്ന അനന്ത സാധ്യത ഉണ്ടായിട്ടും ഞങ്ങള്‍ ചെയ്തത് എന്ത് , ചെയ്യാന്‍ ഇരിക്കുന്നത് എന്ത് എന്നൊക്കെ ജനങ്ങളുടെ മുന്നില്‍ വയ്ക്കാന്‍ ശ്രമിക്കാത്ത മന്ത്രിമാര്‍ , മറു വശത്ത് ഇവയുടെ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ ചില നല്ല ശ്രമങ്ങള്‍ അങ്ങനെ ഒരുപാട്. കുറച്ച് ഓഫീസര്‍മാര്‍ക്ക് ഇമെയില്‍ ഉണ്ടാക്കിയത് ഒരു നേട്ടമായി അവതരിപ്പിച്ച ഒരു വെബ്സൈറ്റ് പോലും കണ്ടു അക്കൂട്ടത്തില്‍. !!!!!, പത്ര , ദൃശ്യ മാധ്യമങ്ങളുടെ കുത്തൊഴുക്ക് ഉള്ള കേരളത്തില്‍ ഭരണത്തെ objective ആയി വിലയിരുത്താന്‍ ആരും ശ്രമിച്ച് കണ്ടില്ല എന്നതാണ് സങ്കടകരമായ മറ്റൊരു സത്യം


ഭരണത്തിനോട് അടുത്ത് നില്‍ക്കാത്ത , അതിന്‍റെ ഗുണദോഷങ്ങള്‍ നേരിട്ടറിയാത്ത ഒരാള്‍ക്ക് സര്‍ക്കാരിന്റെ നയങ്ങളെ പറ്റിയും, പ്രായോഗിക തലത്തില്‍ അവയുടെ നേട്ടങ്ങളെയും കൊട്ടങ്ങളെയും പറ്റി അറിയാനുള്ള വഴികള്‍ കുറവ് തന്നെ എന്നതാണ് ഏറ്റവും വലിയ പാഠം. അതറിഞ്ഞു കൊണ്ട് തന്നെയാണ് ഈ ഭരണത്തില്‍ നല്ലത് എന്നെനിക്ക് തോന്നിയെ കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നത്, രാഷ്ട്രീയത്തിന് അപ്പുറം ഇത്തരം നയങ്ങളുടെ ഗുണ ദോഷങ്ങളെ പറ്റി ഒരു ചര്‍ച്ച നടക്കും എന്ന പ്രതീക്ഷയോടെ..



1. സേവന അവകാശ നിയമം - നിശ്ചിത സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പരത്തി നല്‍കാന്‍ പൊതു ജനത്തിന് അധികാരം നല്കുന്ന ഈ നിയമം ഒരു നല്ല ദിശയിലുള്ള കാല്‍ വയ്പ്പായി തോന്നി.

2. സെക്രട്ടറിയെറ്റ് ഫയലുകളുടെ നീക്കം ഇന്റര്‍നെറ്റില്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന IDEAS എന്ന പദ്ധതി.

3. മന്തിമാരുടെയും കുടുംബങ്ങളുടെയും , ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തുക എന്ന നയം. ഈ വിവരങ്ങള്‍ സര്‍ക്കാര്‍ സൈറ്റുകളില്‍ ലഭ്യമാണ്.

4. മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 * 7 കാള്‍ സെന്‍റെര്‍., ജന ശ്രദ്ധ ആകര്‍ഷിച്ച ജനസമ്പര്‍ക്ക പരിപാടി

5. സംസ്ഥാനത്ത് നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന മൂന്ന് ലക്ഷത്തില്‍ അധികം റേഷന്‍ കാര്‍ഡുകളുടെ വിതരണം. റേഷന്‍ കാര്‍ഡ്‌ അപേക്ഷിച്ചാല്‍ അന്ന് തന്നെ കാര്‍ഡ്‌ ലഭ്യമാക്കും എന്നതാണ് ഇപ്പോഴത്തെ നയം, അനുഭവസ്ഥര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇത് പ്രയോഗികമാക്കിയോ എന്നറിയാന്‍ താല്പര്യം ഉണ്ട്


6. ദരിദ്ര രേഖക്ക് താഴെ ഉള്ളവര്‍ക്ക് മാസം ഒരു രൂപ നിരക്കില്‍ 25 കിലോ അറിയും രണ്ടു രൂപാ നിരക്കില്‍ 8 കിലോ ഗോതമ്പും. ഇതിന്‍റെ ഗുണം അനുഭവിക്കുന്നവരെ നേരിട്ടറിയാം

7. സര്‍കാര്‍ ആശുപത്രികള്‍ വഴി അറുനൂറോളം generic മരുന്നുകള്‍ സൌജന്യം ആയി നല്കാന്‍ ഉള്ള പദ്ധതി, ഇത് നടപ്പിലായോ എന്നറിയാന്‍ താല്പര്യം ഉണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 12 generic മരുന്നുകള്‍ നല്‍കും എന്നും തീരുമാനം ഉണ്ട്.

8. ജെയിലുകളില്‍ ഭക്ഷണം ഉണ്ടാക്കി വില്‍ക്കാനും അത് വഴി കുറ്റവാളികള്‍ക്ക് പുനരധിവാസത്തിന് ഒരു അവസരം നല്‍കാനും ഉള്ള പദ്ധതി വളരെ നന്നായി തോന്നി, തിരുവനന്തപുരത്ത് ഇത് വളരെ നന്നായി പ്രവര്‍ത്തിക്കുന്നു.

9. പോലീസില്‍ വന്ന മാറ്റങ്ങളില്‍ തലസ്ഥാനത്ത് രൂപീകരിച്ച SWAT ടീമും , പോലീസ് പരാതികള്‍ ഇന്റര്‍നെറ്റില്‍ ട്രാക്ക് ചെയ്യാന്‍ ഉള്ള സൌകര്യവും , Crime and Criminal Tracking Network System എന്നിവ ശ്രദ്ധേയം.


10. സംസ്ഥാനത്ത് ആദ്യമായി വ്യക്തമായ ഒരു സ്പോര്‍ട്സ് നയം രൂപീകരിക്കപെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കായിക മേളകള്‍ കൃത്യമായി നടത്താത്ത സംഖടനകളുടെ ധനസഹായവും, അന്ഗീകാരവും നഷ്ടപ്പെടും, സ്പോര്‍ട്സ് ഹൊസ്റ്റെലുകളിലെ കാന്‍റീന്‍ സംവിധാനം കുടുംബശ്രീ വഴി നടത്താനും ധാരണ ഉണ്ടായിരുന്നു, പ്രായോഗിക തലത്തില്‍ ഇവ എവിടം വരെ എത്തി എന്ന് അറിയില്ല.


11. ചലച്ചിത്ര മേളയുടെ ഭാഗമായി സര്‍ക്കാര്‍ തീയറ്ററുകള്‍ പുതുക്കി പണിഞ്ഞു, ഇതുവരെ നടന്നതില്‍ മികച്ച ഒരു മേള. ചലച്ചിത്ര മേളക്ക് ഒരു സ്ഥിരം complex ഉണ്ടാക്കാനും , മൂന്നാറില്‍ ചലച്ചിത്ര archives സൌകര്യത്തിനും വേണ്ടിയുള്ള ശ്രമം നന്ന്.

12. ദേശീയ കായിക മേളക്ക് വേണ്ടിയുള്ള മുന്നോരുക്കത്തിന് വീണ്ടും ജീവന്‍ വച്ചത് ഗണേഷ് കുമാറിന്‍റെ കാലത്താണ്.


13. 625 പുതിയ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍, ക്ഷേമ പെന്‍ഷന്‍ വര്‍ധന , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് LTC തുടങ്ങിയ പതിവ് നേട്ടങ്ങള്‍ പലയിടത്തും എഴുതി കണ്ടു.


14. ഇതിനൊക്കെ അപ്പുറം കൂടുതല്‍ ഊന്നല്‍ വലിയ പദ്ധതികള്‍ക്ക് ആണെന്ന് തോന്നി, അപ്ക്ഷേ പതിവേ പോലെ പുരോഗതി കുറവ് തന്നെ, മോണോ റെയില്‍ ഇപ്പോഴും കടലാസ്സില്‍ ഒതുങ്ങുന്നു, സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ശുഷ്കാന്തി ഉണ്ടായെങ്കിലും ടീകോം എന്ത് ചെയ്യും എന്ന് ആര്‍ക്കും അറിയില്ല, മെട്രോ വിവാദങ്ങള്‍ക്ക് ശേഷം മുന്നോട്ട് നീങ്ങും എന്നാ ഒരു നേരിയ പ്രതീക്ഷ ഉണ്ട് , വിഴിഞ്ഞം പഴയ പടി തന്നെ.


15. പതിവ് പോലെ മൂലമ്പിള്ളി , ചെങ്ങറ സമരങ്ങള്‍ ഒത്തു തീര്‍പ്പാക്കി എന്ന് പറഞ്ഞെങ്കിലും പുനരധിവാസത്തെ കുറിച്ചുള്ള കൃത്യമായ രേഖകള്‍ ലഭ്യമല്ല.


16. പാന്‍ മസാല നിരോധനം , സംസ്ഥാന ലോകായുക്തയില്‍ വരുന്ന മാറ്റങ്ങള്‍ , ആദ്യമായി വരുന്ന വിസില്‍ ബ്ലോവേര്‍ പോളിസി എന്നിവ ആശാവഹം.

Reference
========


100 Days Report from Government

1 Year Report from Government

2012 Report from Government

Sports Policy : http://www.dsya.kerala.gov.in/index.php?option=com_content&view=article&id=60&Itemid=63

http://www.keralapolice.org/

Right to Service Act -- http://kerala.gov.in/docs/servicebill2012.pdf

Web Directory of Departments : http://www.minister-education.kerala.gov.in/index.php?option=com_content&view=article&id=55&Itemid=55

Thursday, 17 January 2013

ഹിമാലയന്‍ ബ്ലണ്ടര്‍ : ചൈനീസ് യുദ്ധത്തിന്‍റെ നേര്‍കാഴ്ച

1962 ലെ ചൈനയുമായുള്ള യുദ്ധത്തെ ഒരു പട്ടാളക്കാരന്‍റെ കണ്ണില്‍ നിന്നും നോക്കി കാണുന്ന ബ്രിഗേഡിയര്‍ ഡാല്‍വിയുടെ പുസ്തകത്തില്‍ അദ്ദേഹം വരച്ചിടുന്ന ഒരു ചിത്രമുണ്ട് , ആദ്യമായി തന്‍റെ ബറ്റാലിയന്‍ സംരക്ഷിക്കേണ്ട നമ്കാ ചു (Namka Chu ) എന്നാ പ്രദേശത്ത് എത്തി അദേഹം ഹൈ കമാന്‍ഡില്‍ നിന്ന് കിട്ടിയ മാപ്പ് തുറന്നു നോക്കുന്ന ഒരു കാഴ്ച.

തെക്ക് നിന്നും വടക്കോട്ട്‌ ഒഴുകുന്ന നദിക്കു കുറുകെ ഉള്ള തന്ത്രപ്രധാനമായ അഞ്ചു പാലങ്ങള്‍ സംരക്ഷിക്കാനാണ് സൈന്യത്തെ അവിടെ വിന്യസിച്ചത് . അവിടെയെത്തിയ ഡാല്‍വി കണ്ടത് കിഴക്ക് നിന്ന് പടിഞ്ഞാറേക്ക്‌ ഒഴുകുന്ന നദിയാണ് !!. ആര്‍മി ഹൈ കമാന്‍ഡ് എന്ത് വില കൊടുത്തും സംരക്ഷിക്കാന്‍ ആവശ്യപെട്ട അഞ്ച് പാലങ്ങള്‍ ആകട്ടെ , രണ്ടോ മൂന്നോ തടി കഷണങ്ങള്‍ ചേര്‍ത്ത് കെട്ടിയ നാടന്‍ പാലങ്ങളും. യുദ്ധം നടന്ന ഒക്ടോബര്‍ മാസത്തില്‍ ചൈനീസ് സൈന്യം ഈ പാലങ്ങള്‍ ഉപയോഗിക്കാതെ നദിയിലൂടെ നടന്നു കയറി എന്ന് കൂടി അറിയുമ്പോഴാണ് ശീതീകരിച്ച മുറികളിലിരുന്നു യുദ്ധം ചെയ്യുന്ന ജെനെറല്‍ മാരും , കൊടും തണുപ്പത്ത് ആര്‍ക്കും വേണ്ടാത്ത ഒരു തടിപ്പാലം സംരക്ഷിക്കാന്‍ ജീവന്‍ കളയുന്ന ജവാനും തമ്മിലുള്ള അന്തരം നമ്മള്‍ അറിയുന്നത്

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം മുതല്‍ യുദ്ധം വരെ ഉള്ള സമയം മുഴുവന്‍ ഇത്തരം തീരുമാനങ്ങളുടെ കാലം ആയിരുന്നു എന്ന് ഡാല്‍വി പറയുന്നു. യുദ്ധത്തെ പറ്റിയും , അതിന്‍റെ സങ്കീര്‍ണതകളെ പറ്റിയും ഇന്ത്യയില്‍ എഴുതപെട്ട ഏറ്റവും നല്ല പുസ്തകങ്ങളില്‍ ഒന്നായിരിക്കണം ഇത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണം കേട്ട തോല്‍വിക്ക് ഡാല്‍വി പറയുന്ന പ്രധാന കാരണങ്ങള്‍ ഇവയാണ്

1. ചൈനയില്‍ ഉള്ള അമിതമായ വിശ്വാസം : ചൈന ടിബറ്റ്‌ കയ്യേറിയപ്പോള്‍ അവരെ അനുകൂലിച്ചത് മുതല്‍ , യുദ്ധ തുടങ്ങുന്ന ദിവസം വരെ ചൈന ഇന്ത്യയെ അക്രമിക്കില്ല എന്ന മിഥ്യാ ധാരണയില്‍ ആയിരുന്നു ഇന്ത്യന്‍ നേതൃത്വം . എന്തിന് അതിര്‍ത്തി തര്‍ക്കം തുടങ്ങിയതിന് ശേഷം ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് ഓഫീസര്‍മാരെ നമ്മളുടെ സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വരെ അനുവദിച്ചു കേന്ദ്ര സര്‍ക്കാര്‍ !.

2. ആദ്യ കാലങ്ങളില്‍ അവസരം ഉണ്ടായിട്ടും ചൈനാ ഇന്ത്യാ അതിര്‍ത്തി രേഖയായ മക്മോഹന്‍ ലൈനിന്‍റെ സ്ഥാനത്തെ പറ്റി ചൈനയുമായി ഒത്തു തീര്‍പ്പില്‍ എത്താന്‍ ഇന്ത്യ ശ്രമിച്ചില്ല , ചൈനീസ് അതിര്‍ത്തിയിലും , എന്തിന് ഇന്ത്യന്‍ മണ്ണില്‍ വരെ ചൈന റോഡ്‌ പണിതിട്ടും , അതിര്‍ത്തിയിലേക്ക് റോഡുകള്‍ പണിയാണോ, സൈന്യത്തിന് അവിടെ എത്താനും , പോസ്റ്റുകള്‍ സ്ഥാപിക്കാനോ ഉള്ള വഴി ഒരുക്കാന്‍ ഇന്ത്യന്‍ സേനയുടെയോ സര്‍ക്കാരിന്റെയോ തലപ്പത്ത് ഉള്ളവര്‍ ശ്രമിച്ചില്ല

3. പുറത്ത് നിന്ന് (USA, UK) സൈനിക സഹായം തേടാനുള്ള നെഹ്റുവിന്‍റെയും പ്രതിരിധ മന്ത്രി വി കെ കൃഷ്ണമേനോന്റെയും ആശയപരമായ എതിര്‍പ്പ് ഇന്ത്യന്‍ സൈന്യത്തെ നവീന വല്‍ക്കരിക്കുന്നതിനു തടസമായി, പഞ്ചാബിലെ സമതലങ്ങളില്‍ യുദ്ധം ചെയ്ത്‌ ശീലിച്ച ജവാന്മാരെ കൊടും തണുപ്പത്ത് മതിയായ ആയുധങ്ങളോ, പരിശീലനമോ , എന്തിന് തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങളോ ഇല്ലാതെ ഹിമാലയത്തിലേക്ക് അയക്കേണ്ടി വന്നത് ഇതുകൊണ്ടാണെന്ന് ഡാ ല്‍വി പറയുന്നു .

4. മുന്നൊരുക്കവും ആയുധബലവും ഇല്ലാതിരുന്നിട്ടും ആക്രമിക്കാന്‍ ചൈനയ്ക്കു വഴി ഒരുക്കി കൊടുത്തത് ഇന്ത്യയുടെ ഫോര്‍വേഡ് പോളിസി എന്ന രാഷ്ട്രീയ നയമാണ്. യുദ്ധത്തില്‍ സൈന്യത്തിന് പ്രതിരോധിക്കാന്‍ സാധ്യത കൂടുതല്‍ ഉള്ള തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിന് പകരം , രാഷ്ട്രീയക്കാരുടെ ആവേശത്തിന് ഒത്തു തുള്ളുന്ന സൈനിക നേതൃത്വം അതിര്‍ത്തി തര്‍ക്കം ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ പോസ്റ്റുകള്‍ സ്ഥാപിച്ചു. ചൈനയ്ക്കു ഇന്ത്യയെ ആക്രമിക്കാനുള്ള കാരണം നല്‍കിയത് ഈ നീക്കം ആണ് എന്ന് ഡാല്‍വി വാദിക്കുന്നു.

5. യുദ്ധത്തിന്‍റെ സാങ്കേതികതയെ പറ്റിയും , അതിന് വേണ്ട മുന്നോരുക്കങ്ങളെ പറ്റിയും ( റോഡുകള്‍ , വാര്‍ത്താ വിനിമയ സൌകര്യങ്ങള്‍ , ഭക്ഷണം , പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ) ഒരു പിടിപാടും ഇല്ലാത്ത രാഷ്ട്രീയ കക്ഷികളും , പത്രങ്ങളും സാധാരണക്കാരനും ഉയര്‍ത്തി വിടുന്ന പ്രതിഷേധങ്ങളെയും , പോര്‍വിളികളെയും പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ വഴിയായിരുന്നു ഫോര്‍വേഡ് പോളിസി. രാഷ്ട്ര സ്നേഹത്തിന്‍റെ ആവേശത്തില്‍ ജനം പോര്‍വിളി ഉയര്‍ത്തുമ്പോള്‍ പട്ടിണി കിടന്ന് പോരാടി ജീവന്‍ കളയുന്ന ജവാന്‍റെ ചിത്രം ഡാല്‍വി ഹൃദയ വേദനയോടെ അവതരിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനും ആയുള്ള അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം കാഴ്ചപ്പാടുകള്‍ക്കു പ്രസക്തി കൂടുന്നു.

ഒരളവു വരെ ഇന്ത്യന്‍ സൈന്യത്തിന്‍റെ നവീകരണത്തിനു വഴി വച്ചത് ചൈനീസ് യുദ്ധത്തിലെ തോല്‍വിയാണ് , അത് കൊണ്ട് തന്നെ ചരിത്രത്തില്‍ നിന്ന് നമ്മള്‍ അല്പം എങ്കിലും പഠിച്ചു എന്ന് സമാധാനിക്കാം. ഇറങ്ങിയ കാലത്ത് ഇന്ത്യയില്‍ നിരോധിക്കപെട്ട ഈ പുസ്തം കൂടി ചേര്‍ക്കാതെ ചൈനീസ് യുദ്ധത്തെ പറ്റിയുള്ള വായന പൂര്‍ണമാവില്ല.

അടിക്കുറിപ്പ് : ചൈനയുടെ യുദ്ധ തടവുകാരന്‍ ആക്കപെട്ട ഡാല്‍വി യുദ്ധത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ച് എത്തിയ കഥ പറയുന്നുണ്ട്. ചൈനീസുകാരുടെ പക്ഷം പിടിക്കാന്‍ സാധ്യത ഉണ്ടോ എന്ന സംശയ കണ്ണുകളോടെ ആണ് ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളെ വീക്ഷിച്ചത് എന്ന് ഡാല്‍വി പറയുന്നു. യുദ്ധത്തിനു മുന്നേ വരെ ചൈന ഇന്ത്യയുടെ പക്ഷത്താണ് എന്ന് സ്വയം വിശ്വസിപ്പിച്ച ആളുകളാണ് ഇങ്ങനെ പറയുന്നത് എന്നത് തമാശയായി തോന്നുന്നു എന്ന ആ നിരീക്ഷണത്തില്‍ ചൈനീസ് യുദ്ധത്തിന്‍റെ സംക്ഷിപ്ത രൂപമുണ്ട്

1. http://en.wikipedia.org/wiki/Sino-Indian_War#The_Forward_Policy

Thursday, 10 January 2013

ഡിങ്ക ചരിതം

ഡിങ്കന്‍ ജനിച്ചത്‌ ബാലമംഗളം എന്ന പുസ്തകത്തില്‍ ആണെന്നും, വളര്‍ന്നത്‌ ഇന്റര്‍നെറ്റ്‌ എന്നാ ഇട്ടാ വട്ടത്തില്‍ ആണെന്നും ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നുണ്ട് , പക്ഷെ സത്യം അതല്ല , പൂച്ച ദൈവങ്ങളുടെ സ്വന്തം നാടായിരുന്ന പോഞ്ഞശേരിക്കടുത്തുള്ള ചുണ്ടമലയില്‍ ആണ് ലോകത്തിലെ ഡിങ്കന്റെ ആദ്യ അമ്പലം ഉണ്ടാവുന്നത്. ശബരിമലയില്‍ എത്തിയ അയ്യപ്പനെ പോലെ , ഒരു നിയോഗമാണ് ഡിങ്കനെ അവിടെ എത്തിച്ചത്.

ചുണ്ടമലക്ക് മുകളിലെ കൂറ്റന്‍ അമ്പലത്തില്‍ പൂച്ചകളുടെ കാണപെട്ട ദൈവം, പൂചെശ്വര പ്രതിഷ്ട ആയിരുന്നു. കാലത്ത് നിര്‍മാല്യം തൊഴലും , വൈകീട്ട് നട തുറപ്പ് പൂജയും ഒക്കെ ആയി ക്ഷിപ്ര പ്രസാദിയായ പൂചെശ്വരന്‍ വാഴുന്ന കാലം.

അത്ഭുതങ്ങളുടെ വിളനിലം ആയിരുന്നു അന്ന് ചുണ്ടമലയും സമീപ പ്രദേശങ്ങളും. പൂചെശ്വരന്റെ പ്രസാദം കഴിച്ചു തുള്ളല്‍ പനി മാറിയ കുട്ടിയും , പൂചെശ്വര സന്നിധിയില്‍ പ്രായവും, ശമ്പളവും , സ്ത്രീധനവും എണ്ണി പറഞ്ഞു പ്രാര്‍ത്ഥിച്ചു കല്യാണം നടന്നു കിട്ടിയ പെന്‍ കുട്ടികളും, ആ മഹാ സന്നിധിയില്‍ CV യും ആയിരം രൂപയും സമര്‍പ്പിച്ച്‌ ഇന്റര്‍വ്യൂ വിളി നേടിയ ആള്‍ക്കാരുടേയും കഥകള്‍ എണ്ണിയാല്‍ തീരില്ലായിരുന്നു.

പൂചെശ്വര ക്ഷേത്രത്തിന്‍റെ എല്ലാം, നാട്ടുകാരുടെ പ്രിയങ്കരന്‍ ആയ മാര്‍ജാരന്‍ നാണു പിള്ളയായിരുന്നു. പിള്ളയുടെ അച്ഛന്‍ ആണത്രേ പൂചെശ്വര പ്രതിമ ഈ നാട്ടിലേക്കു കൊണ്ട് വന്നത് !. പ്രസാദ വിതരണം മുതല്‍ CV കളക്ഷന്‍ വളരെ എല്ലായിടത്തും പിള്ളയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ആ കടാ കൃപാക്ഷത്തില്‍ ആടി തിമിര്‍ക്കുന്ന നാട്ടിലേക്കാണ്‌ പാന്റിനു മുകളില്‍ ജെട്ടിയിട്ട ഡിങ്കന്‍ കടന്നു വരുന്നത്.

പ്രസാദ മരുന്നിനെയും CV കളക്ഷനെയും തള്ളി പറഞ്ഞ ഡിങ്കനെ നാട്ടുകാര്‍ ആദ്യം പുച്ഛത്തോടെ ആണ് കണ്ടത്. പക്ഷെ പിന്നെയല്ലേ കാര്യങ്ങള്‍ പതിയെ വെളിച്ചത് വന്നത്.
അമ്പലത്തിലെ പൂചെശ്വര പ്രസാദത്തില്‍ ചേര്‍ത്തിരിക്കുന്നത് മാര്‍ജാരന്‍ പിള്ളയുടെ മെഡിക്കല്‍ സ്റൊരില്‍ നിന്ന് വന്ന പാരസിട്ടമോള്‍ ആണെന്നും, CV കള്‍ ഒക്കെ പിള്ളയുടെ മകന്‍റെ ബോഡി ഷോപ്പിംഗ്‌ കമ്പനി ഇന്റര്‍വ്യൂ തട്ടിപ്പിന് ഉപയോഗിക്കുക ആണെന്നും ഡിങ്കന്‍ തെളിയിച്ചു.

സ്ത്രീധനതുകയുടെ പത്തു ശതമാനം കമ്മിഷന്‍ വാങ്ങുന്ന പിള്ളയുടെ വിവാഹ ബ്രോക്കെര്‍ പരിപാടി കൂടി കണ്ടെത്തിയതോടെ ജനം ഇളകി. അരുന്ധതി റോയിയെ കണ്ട ഫേസ്ബുക്ക്‌ താരങ്ങളെ പോലെ പിന്നെ അവര്‍ മുന്നും പിന്നും നോക്കിയില്ല, പിള്ളയെയും അയാളുടെ കുടുംബം സ്ഥാപിച്ച പൂചെശ്വര പ്രതിമയും അവര് നാട് കടത്തി. അവനവന്‍റെ ബുദ്ധിയില്‍ വിശ്വസിക്കാന്‍ ആഹ്വാനം നല്‍കി "എതിരാളിക്കൊരു പോരാളി " ഡിങ്കന്‍ അപ്പോഴേക്കും ധര്‍മ സംസ്ഥാപനത്തിനായി മറ്റൊരു നാട്ടിലേക്ക് യാത്രയായി.

ആളും ആരവവും ഒഴിഞ്ഞു കാട് കയറിയ അമ്പലം നാട്ടിലെ പയ്യന്മാരുടെ താവളം ആയി, മുച്ചീട്ട് കളിയും, കള്ള് കുടിയും പെരുകിയപ്പോള്‍ നാട്ടുകാര്‍ കാടു കയറിയ ക്ഷേത്രം വെട്ടിത്തെളിച്ച് പെയിന്റ് അടിച്ചു. പക്ഷെ, പൂചെശ്വരന്‍ പോയ സ്ഥാനത്ത് ഇനിയെന്ത് എന്ന ചോദ്യം മുറുകുന്ന നേരത്താണ് ഡിങ്കന്റെ ഏറ്റവും വലിയ ആരാധകര്‍ ആ ഞെട്ടിക്കുന്ന നിര്‍ദേശം പറഞ്ഞത് ,

"എന്ത് കൊണ്ട് ഡിങ്കന്റെ ഒരു പ്രതിമ വച്ച് കൂടാ ?".

ആദ്യം ജനം എതിര്‍ത്തു .

"എന്ത്, അനാചാരങ്ങളെ എതിര്‍ത്ത ഡിങ്കന് പ്രതിമയോ" ??.

"ഇത് പൂജിക്കാന്‍ അല്ലല്ലോ, ബഹുമാനം കാണിക്കാന്‍ അല്ലെ ?. മഹത്മ ഗാന്ധിക്ക് പ്രതിമയില്ലേ , അത് പോലെ . ഭക്തി കൊണ്ട് മാത്രം അല്ല, ആദരവു കൊണ്ടും തൊഴാം !. "

അങ്ങനെ ഒടുവില്‍ ചുണ്ടമലയുടെ മുകളില്‍ ഒരു ഡിങ്കക്ഷേത്രം പിറവിയെടുത്തു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു, നിര്‍മാല്യം തോഴുവാതെ നിരാശരായ ജനങ്ങള്‍ കാലത്ത് കുളിച്ചു ഡിങ്കനെ കാണാന്‍ എത്തി, വൈകെട്ടു നുണ പറഞ്ഞിരിക്കാന്‍ അമ്പലത്തില്‍ വന്ന കാരണവന്മാര്‍ അമ്പല കമ്മിറ്റി ഉണ്ടാക്കി, തിരക്ക് കൂടിയതോടെ ഡിങ്കന്‍ ആരാധകര്‍ അമ്പലത്തില്‍ പ്രസാദ വിതരണം തുടങ്ങി.

മുചീട്ടു കളിയില്‍ മൂന്നു രാജാവ്‌ വീഴാനും, മക്കളുടെ കല്യാണം നടക്കാനും , നാട്ടിലെ പ്രധാന പൂവാലന്മാര്‍ സോഫ്റ്റ്‌വെയര്‍ പണി കിട്ടി പോവാനുമൊക്കെ നാട്ടുകാര്‍ ഡിങ്കന് തെങ്ങാപൂള് നേര്‍ന്നു തുടങ്ങി. പിന്നെയെല്ലാം ചരിത്രം , നാട്ടിലും മറു നാട്ടില്‍ നിന്നും തെങ്ങപൂളുമായി ജനം ഒഴുകി എത്തി, തെങ്ങാപൂള് നേര്‍ച്ച കൊണ്ട് സോഫ്റ്റ്‌വെയര്‍ പണി കിട്ടിയ കുറേപേര്‍ ചേര്‍ന്ന് ഡിങ്കന് ഫേസ്ബുക്ക്‌ പേജ് ഉണ്ടാക്കി, ഡിങ്ക സന്നിധിയില്‍ അക്കാലത്തു വന്നെത്തിയ ബാലമംഗളം എഡിറ്റര്‍ ഡിങ്ക ചരിതം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ബാലമംഗളം മാസികയില്‍ ഡിങ്കന്റെ കഥ എഴുതി.

ദിനക ജയന്തി ദേശീയ അവധി ആക്കാന്‍ സമരങ്ങള്‍ തുടങ്ങി, ദിനക ജയന്തിക്കു KSRTC ചുണ്ടമലക്ക് സ്പെഷ്യല്‍ സര്‍വീസ് നടത്തി. ഡിങ്കന്റെ പടം വച്ച പോസ്റ്റര്‍ അടിക്കാന്‍ പാര്‍ട്ടികളും മത സംഖടനകളും തമ്മില്‍ തമ്മില്‍ തല്ലായി. അങ്ങനെ ഡിങ്കന്റെ കീര്‍ത്തി ലോകമെങ്ങും പരന്നു.

പഴമ ഉറങ്ങുന്ന ആ നാട്ടില്‍ പോയാല്‍ നിങ്ങള്ക്ക് ഇന്നും ഡിങ്ക ക്ഷേത്രം കാണാം , ഡിങ്കന് കൊടുത്ത തേങ്ങാ പൂള് കൊണ്ട് ജീവിതം മെച്ചപെട്ട , മാറാ രോഗം മാറിയ ഒരുപാടു കഥകള്‍ കേക്കാം,

ഇതൊക്കെ വെറും കെട്ടുകഥ ആണോ എന്ന് നിങ്ങള്ക്ക് സംശയം തോന്നാം, ഒന്ന് മനസിലാക്കണം, പരമമായ സത്യം സത്യം ഡിങ്കന് മാത്രമേ അറിയൂ !!. മറ്റെല്ലാം മായ, ജഗത് മിഥ്യ !