Tuesday 2 April 2013

ഷാ ബാനുവിൽ നിന്ന് ബാബറി മസ്ജിദിലേക്ക് ...

The Muslim Women (Protection of Rights on Divorce) Act എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ചിത്രം ഉണ്ട്. വിവാഹ മോചനം നേടുന്ന മുസ്ലിം സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കുന്ന ഒരു നിയമത്തെ പറ്റിയുള്ള ചിത്രം. ചരിത്രം പക്ഷെ പറയുന്നത് മറ്റൊന്നാണ് ഇന്ത്യൻമതേതരത്വം നേരിട്ട ഏറ്റവും വലിയ പരീക്ഷണമായ ബാബറി മസ്ജിദിന്റെ തകർച്ചയിലേക്ക് നയിച്ച, കോണ്‍ഗ്രസ്‌ സര്ക്കാരിന്റെ മത പ്രീണന നയങ്ങളുടെ തുടക്കം ഈ നിയമത്തിൽ നിന്നാണ് എന്ന് ചരിത്രകാരന്മാർ വാദിക്കുന്നു.


തന്റെ ഭാര്യയായിരുന്ന ഷാ ബാനോക്ക് ജീവനാംശം കൊടുക്കാൻ വിധിച്ച ഹൈ കോടതിക്കെതിരെ ഭർത്താവായ അഹമ്മദ്‌ ഖാൻ നല്കിയ പരാതിയിൽ സുപ്രീം കോടതിയുടെ വിധി വരുന്നത് 1985 ൽ ആണ്. ഇസ്ലാമിക്‌ പേർസണൽ ലോ അനുസരിച്ച് 3 മാസം ജീവനാംശം നല്കിയത് കൊണ്ട് മുന് ഭാര്യയെ സംരക്ഷിക്കേണ്ട കടമ തനിക്കില്ല എന്നായിരുന്നു ഖാന്റെ വാദം. ഈ വാദം തള്ളിയ കോടതി CPC (Criminal Procedure Code) 125 പ്രകാരം ഷാ ബാനോക്ക് ജീവനാംശ തുകക്ക് അർഹതയുണ്ട് എന്ന് വിധിച്ചു.


ഈ വിധിക്കൊപ്പം കോടതി uniform civil code നെ പറ്റിയും , അതിൽ ഉൾപെടാത്ത മുസ്ലിം മത വിഭാഗത്തെ പറ്റിയും നടത്തിയ ചില പരാമർശങ്ങൾ മുസ്ലിം മത പണ്ഡിതന്മാരുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തി. ഈ സാഹചര്യത്തിലാണ് ജി എം ബനാത്ത് വാല, മുസ്ലിം സമുദായത്തെ CPC 125 എന്ന നിയമത്തിന് പുറത്തു കൊണ്ട് വരാൻ മുകളില പറഞ്ഞ ബിൽ അവതരിപ്പിക്കുന്നത്‌.


കോണ്‍ഗ്രസിന്‌ മൃഗീയ ഭൂരിപക്ഷം ഉള്ള സഭയിൽ രാജീവ്‌ ഗാന്ധിയുടെ വിശ്വസ്തൻ ആരിഫ് മുഹമ്മദ്‌ ഖാനെ പോലെ ഉള്ള നേതാക്കൾ ബില്ലിനെ നിശിതമായി എതിർത്തു , ആദ്യ ശ്രമത്തിൽ ബിൽ സഭയിൽ പരാജയപ്പെട്ടു. പക്ഷെ സഭക്ക് പുറത്ത് പ്രതിഷേധം ശക്തമായി തുടർന്നു , എതിർപ്പുകളെ ഭയന്ന് ഷാ ബാനോ തന്റെ നിലപാടിൽ നിന്ന് പിന്മാറി, ഉത്തരേന്ത്യയിൽ മുസ്ലിങ്ങൾ കോണ്‍ഗ്രസിന്‌ എതിരാകും എന്ന് ഭയന്ന രാജീവ്‌ ഗാന്ധി തന്റെ ആദ്യ നിലപാടിൽ നിന്ന് പിന്നോട്ട് പോയി, 1986 ൽ മുസ്ലിം പേർസണൽ ലോ CPC 125 യുടെ പരിധിക്ക് പുറത്ത് ആക്കുന്ന ബിൽ കോണ്‍ഗ്രസ്‌ സഭയിൽ അവതരിപ്പിച്ചു വിജയിപ്പിച്ചു. ആരിഫ്‌ മുഹമ്മദ്‌ ഖാൻ രാജി വച്ച് പുറത്തു പോയി.


മുസ്ലിം മത പ്രീണനം നടത്തുന്ന സർക്കാർ എന്ന ആരോപണത്തിൽ നിന്നും രക്ഷപെടാൻ രാജിവ് ഗാന്ധിയും കോണ്‍ഗ്രസ്സും കണ്ടത്തിയ വഴി ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറി. 1950 മുതൽ തർക്ക സ്ഥലമായിരുന്ന ബാബറി മസ്ജിദിന്റെ പൂട്ടുകൾ തുറക്കാൻ ഉള്ള ഉത്തരപ്രദേശ് കോടതിയുടെ വിധി പ്രധാന മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ മൂലമായിരുന്നു എന്ന് രാമചന്ദ്ര ഗുഹയെപ്പോലെ ഉള്ള ചരിത്രകാരന്മാർ ഉറച്ചു വിശ്വസിക്കുന്നു.



തർക്ക സ്ഥലം ഹിന്ദുക്കൾക്ക് തുറന്നു കൊടുത്താൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉന്നത ഉദ്യോഗസ്ഥർ കോടതിക്ക് ഉറപ്പു നൽകി. കോടതി വിധി വന്ന് അര മണിക്കൂറിനകം ഉദ്യോഗസ്ഥർ ഗേറ്റ് തുറന്നു കൊടുത്തു. ഇന്ത്യയുടെ ദേശീയ ചാനൽ ആയ ദൂരദർശൻ ഈ നടപടികൾ നേരിട്ട് സംപ്രക്ഷേപണം ചെയ്തു. മൂന്ന് വർഷത്തിനു ശേഷം തിരഞ്ഞെടുപ്പിന് ഒരുങ്ങിയ രാജിവ് ഗാന്ധി തന്റെ പ്രചരണം തുടങ്ങിയത് അയോധ്യക്ക് അടുത്തുള്ള പട്ടണത്തിൽ നിന്നാണ്. ഹിന്ദു വോട്ട് ബാങ്ക് തന്നോടൊപ്പം എന്നുറപ്പിക്കാൻ തന്റെ അഭ്യന്തര മന്ത്രി ഭുട്ടാ സിംഗിനെ അയോധ്യയിലെ ശിലാന്യാസ ചടങ്ങിലേക്ക് അയക്കാനും മറന്നില്ല രാജീവ്‌ ഗാന്ധി.


തുലാസിന്റെ ഇരു വശവും ഒപ്പമാക്കി മതേതരത്വം എന്നാ പേരിൽ നടപ്പിലാക്കിയ ഇത്തരം മത പ്രീണനങ്ങൾ ഇന്ത്യയെയും കോണ്‍ഗ്രസിനെയും എവിടെ എത്തിച്ചു എന്നുള്ളതിന് കാലം സാക്ഷി. മസ്ജിദ് പൊളിക്കാൻ മൌനാനുവാദം കൊടുത്ത പ്രധാന മന്ത്രി എന്നാ പേര് നരസിംഹ റാവുവിന് ചരിത്രം പതിച്ചു നൽകിയപ്പോൾ ഷാ ബാനുവും , 86 ലെ കോടതി വിധിയും ഓർമയുടെ കയങ്ങളിൽ മാഞ്ഞു പോയി.

References
==========

1. India After Gandhi - Ramachandra Guha
2. Inspite of the Gods - Edward Luce
3. The Battle for India's Soul - Krishna Pokharel and Paul Beckett
4. Shah Bano, The Struggle and Surrender - Ritu Sarin.